Monday, July 6, 2009

സിബിഐ ഇപ്പോള്‍ എന്തുചെയ്യുകയാണ്?

കഴിഞ്ഞ ഒരാഴ്ചയായി സിബിഐ എന്തുചെയ്യുകയാണ്? ലാവ്ലിന്‍ കേസിലെ സബിഐ നീക്കങ്ങളെപ്പറ്റി നിറംകലര്‍ത്തിയ വാര്‍ത്തകളുടെ തല്‍സമയ സംപ്രേഷണമായിരുന്നല്ലോ നാം കണ്ടുകൊണ്ടിരുന്നത്. പിണറായി വിജയനെ പ്രതിയാക്കാന്‍ നിശ്ചയിച്ചുവെന്ന്, ഹൈക്കോടതിയില്‍ മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് ഹാജരാക്കുന്നതിനും ആഴ്ചകള്‍മുമ്പേ വീക്ഷണം, ചന്ദ്രിക തുടങ്ങിയ അന്വേഷണാത്മക പത്ര വീരന്മാരും, തുടര്‍ന്ന് 'മ' കാര മാധ്യമങ്ങളും പുലമ്പിവന്ന സിബിഐയുടെ ചടുലത ഇപ്പോള്‍ എവിടെപ്പോയി?

എറണാകുളം സിബിഐ പ്രത്യേക കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലെ പല വരികളിലും കാര്‍ത്തികേയന്റെ പങ്ക് തെളിഞ്ഞുനില്‍ക്കുന്നു. കോടതി രേഖകളിലെ കരാറുകളില്‍ ആദ്യത്തെ രണ്ട് ഒപ്പുകളും കാര്‍ത്തികേയന്റേതാണ്. ആദ്യ രണ്ടു കരാറുകള്‍ കുറ്റകരമല്ലെങ്കില്‍ പിണറായി വിജയന്‍ ഒപ്പുവച്ച അനുബന്ധ കരാറിനെയും കുറ്റംപറയാനാവില്ലല്ലോ. രണ്ടുതവണ ഒപ്പുവച്ച കാര്‍ത്തികേയനെതിരെ തെളിവില്ല എന്ന 'മുന്‍വിധി' സിബിഐ നടത്തിയത് കോടതിയുടെ അധികാര പരിധിക്കുമേലുള്ള കടന്നുകയറ്റംകൂടിയാണ്. ഒരു കേസില്‍ തെളിവുണ്ടോ എന്നു നോക്കലാണ് കോടതിയുടെ പ്രാഥമികമായ ജോലിയെന്നിരിക്കെ കോടതിയെപ്പോലും നോക്കുകുത്തിയാക്കി, കാര്‍ത്തികേയനെ കുറ്റവിമുക്തനാക്കി സിബിഐ നടത്തിയ വിധി പ്രസ്താവന തന്നെയായിരുന്നു ആ കുറ്റപത്രം. കേസിന്റെ വഴി തിരിച്ചുവിട്ടുകൊണ്ട് കോടതി കാര്‍ത്തികേയനെതിരായി അന്വേഷണം നടത്താന്‍ ഉത്തരവിട്ടപ്പോള്‍ തുറന്നുകാട്ടപ്പെട്ടത് ലാവ്ലിന്‍ കേസിലെ രാഷ്ട്രീയംതന്നെയാണ്. കാര്‍ത്തികേയനെ ഒഴിവാക്കിയതിനുപിന്നിലെ രാഷ്ട്രീയം എന്തൊക്കെയാണോ അതുതന്നെയാണ് പിണറായി വിജയനെ പ്രതിയാക്കാനും സിബിഐയെ നിര്‍ബന്ധിച്ചത്.

ഒരു കേന്ദ്രമന്ത്രിതന്നെ, ഒരു കേസില്‍ പ്രതിക്ക് ജാമ്യം കൊടുക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടതായി മദ്രാസ് ഹൈക്കോടതി ജഡ്ജി വെളിപ്പെടുത്തിയിരിക്കുന്നു. ജഡ്ജിമാരെ സ്വാധീനിക്കാന്‍ നടക്കുന്ന കേന്ദ്രമന്ത്രിമാര്‍ സിബിഐയെ സ്വാധീനിക്കുമെന്ന് കാണാന്‍ സാമാന്യ ബുദ്ധി മതി. കാര്‍ത്തികേയനെതിരെ കോടതി നിര്‍ദ്ദേശിച്ച പ്രകാരം അന്വേഷണം നടത്താന്‍ സിബിഐ ശ്രമം തുടങ്ങിയോ? നമ്മുടെ നാട്ടിലെ അന്വേഷണാത്മക മാധ്യമശിങ്കങ്ങള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത്. കാര്‍ത്തികേയനെതിരെ കോടതിതന്നെ അന്വേഷണം ഏര്‍പ്പെടുത്തിയതില്‍ ക്രൈം നന്ദകുമാറിനും അദ്ദേഹത്തിന്റെ ഗുരു വീരേന്ദ്രകുമാറിനും ആഹ്ളാദം കണ്ടില്ല. സത്യം തെളിഞ്ഞു കാണാനിടയാകുമല്ലോ എന്ന സന്തോഷത്താല്‍ മുഖപ്രസംഗം എഴുതിയവരുമില്ല. ചാനല്‍ ശിശുക്കളായ പ്രതികരണ വിരുതന്മാര്‍ക്കും ഇഛാഭംഗമായി. പ്രതിപക്ഷ ഉപനേതാവിന്റെ പദവി ഒഴിയുമോയെന്ന് ഒരു ചാനല്‍ പ്രവര്‍ത്തകനും കാര്‍ത്തികേയനോട് ചോദിക്കുന്നില്ല. കാര്‍ത്തികേയന്റെ മൂന്നുവരി പ്രസ്താവനകൊണ്ട് വിശപ്പടക്കിപ്പോയ കേരളത്തിലെ മാധ്യമക്കൂട്ടങ്ങള്‍ക്ക് പെട്ടെന്ന് അരങ്ങൊഴിയേണ്ടി വന്നത് മാധ്യമങ്ങളുടെ കള്ള രാഷ്ട്രീയക്കളിയല്ലാതെ മറ്റ് ഏതു കാരണത്താലാണ്.

സിപിഐ (എം)ന്റെ ഒരു പ്രാദേശിക പ്രവര്‍ത്തകനോടുപോലും കാട്ടാന്‍ കഴിയാത്ത ധിക്കാരം നിറഞ്ഞ ഓരിയിടലായിരുന്നു മാധ്യമ പ്രവര്‍ത്തകരെന്ന "ഒളിയിട''ത്തിലിരുന്ന് പിണറായി വിജയനെ വ്യക്തിഹത്യ ചിലര്‍ നടത്തിവന്നത്. സിപിഐ (എം) സെക്രട്ടറിയോട് "പോയപോലെതന്നെ തിരിച്ചു വരുമോ'' യെന്ന ധാര്‍ഷ്ഠ്യം നിറഞ്ഞ ചോദ്യമുന്നയിക്കുന്നവരുടെ അഹന്ത ആര്‍ക്കും അസഹനീയമാണ്. മാധ്യമപ്രവര്‍ത്തനമെന്ന സംരക്ഷിത ബങ്കറിലിരുന്നു നടത്തുന്ന ഈ ജനകീയാക്രമണത്തോട് പ്രതികരിച്ചുപോയാല്‍ 'ക്രൂരനായ' നേതാവായി ചിത്രീകരിച്ചവതരിപ്പിക്കാന്‍ കെണിയൊരുക്കുന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍പോലും കാര്‍ത്തികേയനെയോ, ഗോഡ്ഫാദറായ ആന്റണിയെയോ തേടിപ്പോയില്ല. ഇടയ്ക്കെവിടെവെച്ചോ ആന്റണിയോട് ചോദ്യം ചോദിച്ചപ്പോഴാകട്ടെ ആന്റണി പതിവില്ലാത്ത കടുത്ത സ്വരത്തില്‍ തിരിച്ചുപറഞ്ഞത് അധികമാരും അറിഞ്ഞിട്ടുമില്ല. ആന്റണിയുടെ മാറ്റത്തിന്റെ പിറകില്‍ ലാവ്ലിന്റെ എന്തെല്ലാം ഒളിഞ്ഞിരിക്കുന്നുവെന്ന ചോദ്യമുയര്‍ത്താനോ കുറ്റ്യാടി പദ്ധതിമുതല്‍ ലാവ്ലിനുമായി ഇടപാടുകള്‍ നടത്തിയ ആന്റണി-കാര്‍ത്തികേയന്‍മാരെ അഭിമുഖംനടത്തി, സത്യം തേടാനോ നേരമില്ലാത്ത 'ഞങ്ങളുടെ ഭക്ഷണം വേറെ'യാണെന്ന ഭാവത്തില്‍ വെറും വെജിറ്റേറിയന്‍മാരായി മാറിയവരെക്കുറിച്ച് എന്തുപറയാനാണ്.

സിബിഐയുടെ കാര്യമാണ് ധര്‍മ്മസങ്കടത്തിലായത്. കാര്‍ത്തികേയന്റെ പങ്ക് കുറ്റപത്രത്തിലുടനീളം നിരത്തിയെഴുതിയ സ്ഥിതിക്ക് കാര്‍ത്തികേയനെ കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ത്തുകൊടുക്കലാണ് ഒരു വഴി. അപ്പോള്‍ കാര്‍ത്തികേയന്‍ മിണ്ടിയെന്നുവരാം. അത് ആന്റണിക്ക് ബുദ്ധിമുട്ടായെന്നു വരാം. തങ്ങളുടെ ഡല്‍ഹിയിലെ തമ്പ്രാക്കളെ ബുദ്ധിമുട്ടിക്കുന്ന യാതൊന്നും ചെയ്യാന്‍ സിബിഐക്ക് യാതൊരു സ്വാതന്ത്യ്രവും കിട്ടിയിട്ടില്ല. അപ്പോള്‍ ആന്റണിയിലേക്കുതന്നെ കാര്യങ്ങള്‍ ചെന്നെത്തിയാലോ? ആന്റണി കാര്‍ത്തികേയന്‍മാരെ വീണ്ടും ഒഴിവാക്കി കോടതിയിലേക്ക് ചെല്ലുന്ന സിബിഐയെ കാത്ത് നിരവധി ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുകയുമാണ്. വരദാചാരിയുടെ തല പരിശോധിക്കേണ്ടി വരുന്നതിലെ മറിമായങ്ങള്‍കൂടി നോക്കുമ്പോഴേക്ക് സിബിഐ തന്നെ പ്രതിക്കൂട്ടിലേക്ക് കയറി നില്‍ക്കേണ്ടിവരും.

അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക 2009 ജൂലൈ 10 ലക്കം

2 comments:

  1. കഴിഞ്ഞ ഒരാഴ്ചയായി സിബിഐ എന്തുചെയ്യുകയാണ്? ലാവ്ലിന്‍ കേസിലെ സബിഐ നീക്കങ്ങളെപ്പറ്റി നിറംകലര്‍ത്തിയ വാര്‍ത്തകളുടെ തല്‍സമയ സംപ്രേഷണമായിരുന്നല്ലോ നാം കണ്ടുകൊണ്ടിരുന്നത്. പിണറായി വിജയനെ പ്രതിയാക്കാന്‍ നിശ്ചയിച്ചുവെന്ന്, ഹൈക്കോടതിയില്‍ മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് ഹാജരാക്കുന്നതിനും ആഴ്ചകള്‍മുമ്പേ വീക്ഷണം, ചന്ദ്രിക തുടങ്ങിയ അന്വേഷണാത്മക പത്ര വീരന്മാരും, തുടര്‍ന്ന് 'മ' കാര മാധ്യമങ്ങളും പുലമ്പിവന്ന സിബിഐയുടെ ചടുലത ഇപ്പോള്‍ എവിടെപ്പോയി?

    ReplyDelete
  2. that means all are ate enough.. so lets forget about it :)

    our leader took only one part of it. so lets close the case :) this is what people expected too.. so why did you put hartal for it?

    ReplyDelete