Monday, July 20, 2009

മരവിച്ച മനസ്സുകള്‍

ശരാശരി മലയാളിയുടെ മസ്തിഷ്കം 'മ'കാര മാധ്യമപ്രക്ഷാളനത്താല്‍ വല്ലാതെ മരവിച്ചിരിക്കുന്നു. മരവിച്ച മനസ്സുകളെയാണ് സാമ്രാജ്യത്വത്തിന് ആവശ്യം. മാധ്യമങ്ങള്‍ നമ്മുടെ സര്‍വ അജന്‍ഡയും തീരുമാനിക്കുന്ന അവസ്ഥ വന്നുകൂടാ. വ്യവസായ വാണിജ്യ താല്‍പ്പര്യാര്‍ഥം ഒരു ന്യൂനപക്ഷം (ഭൂരിപക്ഷത്തിന്റെ പേര് പറഞ്ഞുകൊണ്ട്) പടച്ചുവിടുന്ന വാര്‍ത്ത എന്ന ഉല്‍പ്പന്നം വിപണിവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍ സ്ഥിരബുദ്ധിയുള്ള ജനതയെപ്പോലും മന്ദബുദ്ധികളാക്കുന്നു; ഒപ്പം ജനാധിപത്യസങ്കല്‍പ്പങ്ങളെ തകര്‍ക്കുകയും ചെയ്യുന്നു.

"ചുറ്റും നടക്കുന്ന ജീവിതനാടകത്തില്‍ പത്രപ്രവര്‍ത്തകര്‍ നടന്മാരല്ല. കാഴ്ചക്കാര്‍മാത്രമാണ്. ആയുധം കൈകൊണ്ട് തൊടുകകൂടി ചെയ്യാത്ത സഞ്ജയനാണ് ധൃതരാഷ്ട്രര്‍ക്ക് മഹാഭാരതയുദ്ധം വിവരിച്ചുകൊടുക്കുന്നത്. കണ്ണുതുറന്ന് കാണുകയും കണ്ടതുപോലെ പറയുകയുമാണ് പത്രപ്രവര്‍ത്തകന്റെ ധര്‍മം. റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ അയാള്‍ കക്ഷി പിടിച്ചുകൂടാ. അതുപോലെ വ്യക്തികളെയോ സംഭവങ്ങളെയോ വിമര്‍ശിക്കേണ്ടിവരുമ്പോള്‍ വിമര്‍ശത്തിന് വിഷയമായ വ്യക്തികളില്‍നിന്നും സംഭവങ്ങളില്‍നിന്നും വിട്ട് ഉയര്‍ന്നുനില്‍ക്കാന്‍ പത്രപ്രവര്‍ത്തകന്‍ പഠിക്കണം. പരിപൂര്‍ണ നിസ്സംഗതയും സമചിത്തതയും അയാള്‍ക്ക് ഏത് സമയത്തും ഉണ്ടായിരിക്കണം''.

ആത്മാവ് നഷ്ടപ്പെട്ട മാധ്യമങ്ങളെപ്പറ്റി മാതൃഭൂമിയുടെ സ്ഥാപക പത്രാധിപര്‍ കെ പി കേശവമേനോന്‍ പറഞ്ഞ വാക്കുകളാണിത് (പേജ്-6 വാര്‍ത്തയുടെ ശില്‍പ്പശാല, എന്‍ എന്‍ സത്യവ്രതന്‍).

എന്നാല്‍, തങ്ങളുടെ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്കായി വാര്‍ത്തകളെ വക്രീകരിച്ചും മലീമസപ്പെടുത്തിയും മലയാളത്തിന്റെ സൂപ്രഭാതവും യഥാര്‍ഥ പത്രത്തിന്റെ ശക്തിയും (വ്യവസായത്തിന്റെ) പിന്നെ സകല 'മ'കളും അരങ്ങുവാഴുമ്പോള്‍ ഇരകളാകുന്ന ജനം വല്ലാതെ പകച്ചുനില്‍ക്കുന്നു. ഇവിടെ മലയാളിയുടെ മനസ്സാക്ഷിയെപ്പോലും ചോദ്യംചെയ്യുന്ന രൂപത്തില്‍ തലക്കെട്ടുകള്‍ അവന്റെ തലയില്‍ കയറ്റിവയ്ക്കപ്പെടുന്നതും ഒരുതരം അടിച്ചേല്‍പ്പിക്കപ്പെടുന്ന ക്രുരതയല്ലേ? വ്യക്തം, കൃത്യം, സൂക്ഷ്മം, വേഗം എന്നിങ്ങനെ നാലു തൂണുകളിലാണ് പത്രപ്രവര്‍ത്തകന്‍ തന്റെ തൊഴിലിന്റെ മേല്‍ക്കൂര പണിതുയര്‍ത്തേണ്ടതെന്ന സാമാന്യതത്വംപോലും ലംഘിച്ച് മാധ്യമ മുതലാളിക്കുവേണ്ടി സര്‍വവും സമര്‍പ്പിച്ച് പണിയെടുക്കുന്ന ഒരു കൂട്ടം വക്രബുദ്ധികള്‍ ഉയര്‍ന്നുവന്നിരിക്കുന്നു. വിമര്‍ശം നല്ലതുതന്നെ; എന്നാല്‍ കേരളീയസമൂഹത്തില്‍ എല്ലാത്തരം കൊള്ളരുതായ്മയുടെയും മൂര്‍ത്തിമദ്ഭാവങ്ങളെ പുണ്യാളന്മാരാക്കി സാമാന്യജനതയുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ രാക്ഷസരാക്കി മാറ്റുന്ന പേനയുന്തല്‍ ആര്‍ക്കുവേണ്ടി? ഇവിടെയാണ് വ്യക്തമായ അജന്‍ഡയും സിന്‍ഡിക്കറ്റ് സംസ്കാരവും രൂപംകൊള്ളുന്നത്.

എല്ലാ കാര്യങ്ങളെയും മുന്‍വിധിയോടെ കാണുന്ന ചിലര്‍ നമ്മുടെ ഇടയിലുണ്ട്. മാധ്യമകാരന്‍ അക്കൂട്ടത്തില്‍പ്പെടുന്ന ആളായിരിക്കരുത്. സമ്മര്‍ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വശംവദനാകാതെ, സംഭവങ്ങളെ വശംപിടിക്കാതെ, വസ്തുനിഷ്ഠമായി നോക്കിക്കാണാനും അവന് കഴിയണം. ആത്മാവും വ്യക്തിത്വവും നഷ്ടപ്പെടുന്ന വ്യക്തിയും സമൂഹവും അരാജകത്വത്തിലേക്ക് പോകും. അധിനിവേശ സാമ്രാജ്യത്വ കാര്യപരിപാടി നടപ്പാക്കാന്‍ അലറിയടുക്കുന്ന കപടനിഷ്പക്ഷ മാധ്യമ തിരമാലകള്‍ക്കിടയില്‍പ്പെട്ട് മാരവിച്ചുപോകുന്ന മനസ്സുകളെ ആശയവ്യക്തതയാലും പ്രതിരോധശേഷിയാലും ചിട്ടപ്പെടുത്തണം. സാമ്രാജ്യത്വ മാധ്യമ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രതിരോധനിര ഉയര്‍ന്നുവരണം. "അടിച്ചമര്‍ത്തലിനുശേഷം കൊടുങ്കാറ്റോടുകൂടി പെയ്യുന്ന മഴ എന്റെ രക്തമായിരിക്കും'' എന്നു പ്രഖ്യാപിച്ച് വര്‍ണവിവേചനത്തിനും സാമ്രാജ്യത്വ അധിനിവേശത്തിനുമെതിരെ പോരാടിയ ദക്ഷിണാഫ്രിക്കന്‍ കവി ബെഞ്ചമിന്‍ മൊളോയിസിന്റെ വരികള്‍ മരവിപ്പിന്റെ തടവറയില്‍നിന്ന് പുറത്തുവരാനായി ചിന്തിക്കുന്ന കേരളീയ സമൂഹത്തിനായി നമുക്ക് ഉരുവിടാം.

ഓച്ചിറ മുരളി ദേശാഭിമാനി 21 ജൂലൈ 2009

1 comment:

  1. ശരാശരി മലയാളിയുടെ മസ്തിഷ്കം 'മ'കാര മാധ്യമപ്രക്ഷാളനത്താല്‍ വല്ലാതെ മരവിച്ചിരിക്കുന്നു. മരവിച്ച മനസ്സുകളെയാണ് സാമ്രാജ്യത്വത്തിന് ആവശ്യം. മാധ്യമങ്ങള്‍ നമ്മുടെ സര്‍വ അജന്‍ഡയും തീരുമാനിക്കുന്ന അവസ്ഥ വന്നുകൂടാ. വ്യവസായ വാണിജ്യ താല്‍പ്പര്യാര്‍ഥം ഒരു ന്യൂനപക്ഷം (ഭൂരിപക്ഷത്തിന്റെ പേര് പറഞ്ഞുകൊണ്ട്) പടച്ചുവിടുന്ന വാര്‍ത്ത എന്ന ഉല്‍പ്പന്നം വിപണിവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍ സ്ഥിരബുദ്ധിയുള്ള ജനതയെപ്പോലും മന്ദബുദ്ധികളാക്കുന്നു; ഒപ്പം ജനാധിപത്യസങ്കല്‍പ്പങ്ങളെ തകര്‍ക്കുകയും ചെയ്യുന്നു.

    "ചുറ്റും നടക്കുന്ന ജീവിതനാടകത്തില്‍ പത്രപ്രവര്‍ത്തകര്‍ നടന്മാരല്ല. കാഴ്ചക്കാര്‍മാത്രമാണ്. ആയുധം കൈകൊണ്ട് തൊടുകകൂടി ചെയ്യാത്ത സഞ്ജയനാണ് ധൃതരാഷ്ട്രര്‍ക്ക് മഹാഭാരതയുദ്ധം വിവരിച്ചുകൊടുക്കുന്നത്. കണ്ണുതുറന്ന് കാണുകയും കണ്ടതുപോലെ പറയുകയുമാണ് പത്രപ്രവര്‍ത്തകന്റെ ധര്‍മം. റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ അയാള്‍ കക്ഷി പിടിച്ചുകൂടാ. അതുപോലെ വ്യക്തികളെയോ സംഭവങ്ങളെയോ വിമര്‍ശിക്കേണ്ടിവരുമ്പോള്‍ വിമര്‍ശത്തിന് വിഷയമായ വ്യക്തികളില്‍നിന്നും സംഭവങ്ങളില്‍നിന്നും വിട്ട് ഉയര്‍ന്നുനില്‍ക്കാന്‍ പത്രപ്രവര്‍ത്തകന്‍ പഠിക്കണം. പരിപൂര്‍ണ നിസ്സംഗതയും സമചിത്തതയും അയാള്‍ക്ക് ഏത് സമയത്തും ഉണ്ടായിരിക്കണം''.

    ആത്മാവ് നഷ്ടപ്പെട്ട മാധ്യമങ്ങളെപ്പറ്റി മാതൃഭൂമിയുടെ സ്ഥാപക പത്രാധിപര്‍ കെ പി കേശവമേനോന്‍ പറഞ്ഞ വാക്കുകളാണിത് (പേജ്-6 വാര്‍ത്തയുടെ ശില്‍പ്പശാല, എന്‍ എന്‍ സത്യവ്രതന്‍).

    ReplyDelete