Wednesday, July 29, 2009

രാജ്യം കണ്ട വലിയ അഴിമതി

കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്ക് രണ്ടാംതലമുറ (2ജി) സ്പെക്ട്രം അനുവദിച്ചതില്‍ കോടികളുടെ അഴിമതി നടന്നെന്ന വാര്‍ത്ത വന്നിട്ട് നാളേറെയായി. മൊബൈല്‍രംഗത്തെ രണ്ടു കടലാസു കമ്പനികള്‍ക്ക് 2ജി സ്പെക്ട്രം തുച്ഛവിലയ്ക്ക് നല്‍കുകയും ആ കമ്പനികള്‍ വന്‍കിട വിദേശകമ്പനികള്‍ക്ക് ഓഹരി വിറ്റ് ഭീമന്‍ലാഭം നേടുകയുംചെയ്തു. അതുവഴി രാജ്യത്തിനുണ്ടായ നഷ്ടം 60,000 കോടി കവിയും. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പുറത്തുവന്ന ഈ അഴിമതി രാജ്യത്ത് സമാനതകളില്ലാത്തതാണ്.

സ്പെക്ട്രം അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നാണ് തിങ്കളാഴ്ച രാജ്യസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടത്. സ്പെക്ട്രം അഴിമതി സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ചചോദ്യങ്ങള്‍ക്ക് വകുപ്പുമന്ത്രി എ രാജയ്ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ല. പാര്‍ലമെന്ററി സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചു. മൊബൈല്‍രംഗത്ത് പശ്ചാത്തലസൌകര്യങ്ങളൊന്നും ഇല്ലാത്ത സ്വാന്‍, യൂണിടെക് എന്നീ കടലാസുകമ്പനികള്‍ക്കാണ് 2ജി സ്പെക്ട്രം തുച്ഛമായ വിലയ്ക്ക് നല്‍കിയത്. ഈ കമ്പനികള്‍ അവരുടെ അമ്പത് ശതമാനത്തിലധികം ഓഹരികള്‍ വിദേശകമ്പനികള്‍ക്ക് നല്‍കി പലമടങ്ങാണ് ലാഭമുണ്ടാക്കിയത്. നേര്‍വഴിയില്‍ വിദേശ കമ്പനികള്‍ക്ക് സ്പെക്ട്രം അനുവദിച്ചിരുന്നെങ്കില്‍ കിട്ടുമായിരുന്ന അറുപതിനായിരം കോടി രൂപയാണ് ഇതുമൂലം രാജ്യത്തിന് നഷ്ടമായത്. രണ്ടായിരത്തൊന്നില്‍ ആദ്യമായി 2ജി സ്പെക്ട്രം ലൈസന്‍സ് അനുവദിച്ച അതേ തുകയ്ക്കാണ് ഏഴുവര്‍ഷത്തിനുശേഷവും ലൈസന്‍സ് അനുവദിച്ചത്. ലേലത്തിലൂടെ ലൈസന്‍സ് നല്‍കണമെന്ന ആവശ്യം തള്ളിക്കളഞ്ഞ സര്‍ക്കാര്‍ ആദ്യം സമീപിക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കുക എന്ന നയമാണ് സ്വീകരിച്ചത്. ലൈസന്‍സ് നേടിയ സ്വാന്‍ കമ്പനി അവരുടെ ഓഹരികള്‍ യുഎഇയിലെ എത്തിസലാട്ടിനും യൂണിടെക് കമ്പനി നോര്‍വെയിലെ ടെലിനോറിനുമാണ് വിറ്റത്. സ്വന്തമായി ഒരു ടവര്‍പോലുമില്ലാതെയാണ് സ്വാന്‍ കമ്പനി പതിമൂന്ന് സര്‍ക്കിളില്‍ 2ജി സ്പെക്ട്രം ലൈസന്‍സ് നേടിയത്. 1537 കോടി രൂപയ്ക്ക്. ഈ കമ്പനിയുടെ 45 ശതമാനം ഓഹരികള്‍ 4289.7 കോടി രൂപയ്ക്കാണ് യുഎഇയിലെ ടെലികോം കുത്തകയായ എത്തിസലാട്ടിന് വിറ്റത്. 1651 കോടി രൂപയ്ക്ക് ലൈസന്‍സ് നേടിയ യൂണിടെക് അവരുടെ അറുപത് ശതമാനം ഓഹരികള്‍ 6120 കോടി രൂപയ്ക്ക് ടെലിനോറിന് വിറ്റു. അതായത്, ഇടനിലക്കാരായി നിന്നവര്‍ മുടക്കുമുതലിന്റെ നാലും അഞ്ചും ഇരട്ടി തട്ടിയെടുത്തെന്നര്‍ഥം. ലേലത്തിലൂടെ ലൈസന്‍സ് അനുവദിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിച്ചതിന്റെ ആറിരട്ടിയെങ്കിലും പണം ലഭിച്ചേനേ. രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമാണിത്.

സര്‍ക്കാരിന് കിട്ടേണ്ട പണം നഷ്ടപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിക്കണം. അതിന് ഉത്തരവാദികളാരായാലും നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. ഈ കമ്പനികള്‍ക്ക് ഓഹരി വില്‍ക്കാന്‍ അധികാരമുണ്ടോ എന്നുമാത്രം പരിശോധിച്ച് തലയൂരാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേശീയവിഭവങ്ങള്‍ ചുളുവിലയ്ക്ക് വിറ്റഴിക്കുന്നത് ആശാസ്യമല്ല.

രണ്ടാംതലമുറ സ്പെക്ട്രം അനുവദിക്കുന്നതിന് സ്വീകരിച്ച നയം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമീഷന്‍ ടെലികോം വകുപ്പിന് രണ്ടുതവണ കത്തയച്ചിരുന്നു. അനുവദിച്ച സ്പെക്ട്രത്തിന്റെ പരമാവധി ഉപയോഗം വിലയിരുത്തല്‍, ഇത് നിര്‍ണയിക്കാന്‍ ഉപയോഗിച്ച രീതി തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ലെന്നാണ് കത്തില്‍ വിജിലന്‍സ് ചൂണ്ടിക്കാട്ടിയത്. എല്ലാ മാനദണ്ഡവും ലംഘിച്ചാണ് ഈ ഇടപാട് നടന്നത്. ടെലികോം മേഖലയില്‍ സാങ്കേതിക വിദ്യയുടെ കുതിപ്പാണുണ്ടാകുന്നത്. ഈ മേഖല സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയതോടെ അഴിമതിയുടെ വലിയ വാതിലാണ് തുറന്നത്. നരസിംഹ റാവുവിന്റെ മന്ത്രിസഭയില്‍ ടെലികോം വകുപ്പ് കൈകാര്യം ചെയ്ത സുഖ്റാം ടെലികോംവകുപ്പിനെ കൊള്ളയടിച്ചുകൊണ്ടാണ് കുപ്രസിദ്ധി നേടിയത്. കേസിനോടനുബന്ധിച്ച് സുഖ്റാമിന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ ചാക്കില്‍ കെട്ടിവച്ച 3.6 കോടി രൂപ കണ്ടെത്തിയത് രാജ്യത്തെ അമ്പരപ്പിച്ച അനുഭവമായിരുന്നു. ഇതുസംബന്ധിച്ച ഒരു കേസില്‍ ഡല്‍ഹി ഹൈക്കോടതി സുഖ്റാമിന് മൂന്നുകൊല്ലത്തെ തടവുശിക്ഷയാണ് വിധിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് ലാക്കാക്കി നടന്നതാണ് 2ജി സ്പെക്ട്രം അഴിമതി. പ്രതിരോധവും ടെലികോമുമാണ് കോണ്‍ഗ്രസിന്റെ പ്രധാന വരുമാന സ്രോതസ്സുകള്‍. ഇസ്രയേലി ആയുധക്കരാറടക്കമുള്ളവയാണ് പ്രതിരോധ മേഖലയില്‍ അഴിമതിക്കായി ചെയ്ത കാര്യങ്ങളെങ്കില്‍, ടെലികോം രംഗത്ത് നടത്തിയ ഏറ്റവും വലിയ അഴിമതി 2ജി സ്പെക്ട്രം അനുവദിച്ചതാണ്.

ഒരു സ്ഥാനാര്‍ഥിക്ക് സ്വകാര്യമായി ചുരുങ്ങിയത് ഒരുകോടി രൂപ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രഹസ്യമായി നല്‍കി എന്ന് സംശയരഹിതമായി വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. അതുമാത്രം കണക്കാക്കിയാല്‍ അഞ്ഞൂറുകോടി രൂപ വേണം. അക്കൌണ്ടില്‍ പെടാതെ യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഒഴുക്കിയ പണം അതിന്റെ എത്രയോ മടങ്ങുവരും. കോണ്‍ഗ്രസ് നേതൃതലത്തില്‍ എടുത്ത തീരുമാനത്തിന്റെ ഫലമാണ് ഈ അഴിമതി എന്നത് സാമാന്യ ബുദ്ധിയുള്ളവര്‍ക്കാകെ മനസ്സിലാകും. അടിമുടി അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ് ആ പാര്‍ടി. അവരാണ് അഴിമതിയില്ലാത്ത അഴിമതിക്കേസുകള്‍ ഉയര്‍ത്തിപ്പിടിച്ച് അഴിമതിവിരുദ്ധ ഗീര്‍വാണവുമായി ജനങ്ങള്‍ക്കു മുന്നിലെത്തുന്നത്. എത്ര ഉന്നത തലത്തിലെടുത്ത തീരുമാനമായാലും ടെലികോം അഴിമതിക്ക് ഉത്തരവാദികളായവര്‍ രക്ഷപ്പെട്ടുകൂടാ. അഴിമതിക്കാരെക്കൊണ്ട് കണക്കുപറയിപ്പിക്കാനുള്ള ബഹുജനപ്രക്ഷോഭവും നിയമനടപടികളും ശക്തമായി മുന്നോട്ടുപോകേണ്ടതുണ്ട്. തിങ്കളാഴ്ച ഇടതുപക്ഷം ഈ പ്രശ്നം ഉയര്‍ത്തിയപ്പോള്‍, പ്രതിപക്ഷത്തെ മറ്റു കക്ഷികളും പിന്തുണയ്ക്കുകയും ഇറങ്ങിപ്പോക്കില്‍ ചേരുകയുംചെയ്തു. അത്തരം കൂട്ടായ്മ പാര്‍ലമെന്റിനു പുറത്തും രൂപീകരിച്ച് കൂടുതല്‍ ശക്തമായ മുന്നേറ്റം സൃഷ്ടിക്കേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 2009 ജൂലൈ 29

1 comment:

  1. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്ക് രണ്ടാംതലമുറ (2ജി) സ്പെക്ട്രം അനുവദിച്ചതില്‍ കോടികളുടെ അഴിമതി നടന്നെന്ന വാര്‍ത്ത വന്നിട്ട് നാളേറെയായി. മൊബൈല്‍രംഗത്തെ രണ്ടു കടലാസു കമ്പനികള്‍ക്ക് 2ജി സ്പെക്ട്രം തുച്ഛവിലയ്ക്ക് നല്‍കുകയും ആ കമ്പനികള്‍ വന്‍കിട വിദേശകമ്പനികള്‍ക്ക് ഓഹരി വിറ്റ് ഭീമന്‍ലാഭം നേടുകയുംചെയ്തു. അതുവഴി രാജ്യത്തിനുണ്ടായ നഷ്ടം 60,000 കോടി കവിയും. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പുറത്തുവന്ന ഈ അഴിമതി രാജ്യത്ത് സമാനതകളില്ലാത്തതാണ്. സ്പെക്ട്രം അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നാണ് തിങ്കളാഴ്ച രാജ്യസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടത്. സ്പെക്ട്രം അഴിമതി സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ചചോദ്യങ്ങള്‍ക്ക് വകുപ്പുമന്ത്രി എ രാജയ്ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ല. പാര്‍ലമെന്ററി സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചു. മൊബൈല്‍രംഗത്ത് പശ്ചാത്തലസൌകര്യങ്ങളൊന്നും ഇല്ലാത്ത സ്വാന്‍, യൂണിടെക് എന്നീ കടലാസുകമ്പനികള്‍ക്കാണ് 2ജി സ്പെക്ട്രം തുച്ഛമായ വിലയ്ക്ക് നല്‍കിയത്. ഈ കമ്പനികള്‍ അവരുടെ അമ്പത് ശതമാനത്തിലധികം ഓഹരികള്‍ വിദേശകമ്പനികള്‍ക്ക് നല്‍കി പലമടങ്ങാണ് ലാഭമുണ്ടാക്കിയത്. നേര്‍വഴിയില്‍ വിദേശ കമ്പനികള്‍ക്ക് സ്പെക്ട്രം അനുവദിച്ചിരുന്നെങ്കില്‍ കിട്ടുമായിരുന്ന അറുപതിനായിരം കോടി രൂപയാണ് ഇതുമൂലം രാജ്യത്തിന് നഷ്ടമായത്. രണ്ടായിരത്തൊന്നില്‍ ആദ്യമായി 2ജി സ്പെക്ട്രം ലൈസന്‍സ് അനുവദിച്ച അതേ തുകയ്ക്കാണ് ഏഴുവര്‍ഷത്തിനുശേഷവും ലൈസന്‍സ് അനുവദിച്ചത്. ലേലത്തിലൂടെ ലൈസന്‍സ് നല്‍കണമെന്ന ആവശ്യം തള്ളിക്കളഞ്ഞ സര്‍ക്കാര്‍ ആദ്യം സമീപിക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കുക എന്ന നയമാണ് സ്വീകരിച്ചത്. ലൈസന്‍സ് നേടിയ സ്വാന്‍ കമ്പനി അവരുടെ ഓഹരികള്‍ യുഎഇയിലെ എത്തിസലാട്ടിനും യൂണിടെക് കമ്പനി നോര്‍വെയിലെ ടെലിനോറിനുമാണ് വിറ്റത്. സ്വന്തമായി ഒരു ടവര്‍പോലുമില്ലാതെയാണ് സ്വാന്‍ കമ്പനി പതിമൂന്ന് സര്‍ക്കിളില്‍ 2ജി സ്പെക്ട്രം ലൈസന്‍സ് നേടിയത്. 1537 കോടി രൂപയ്ക്ക്. ഈ കമ്പനിയുടെ 45 ശതമാനം ഓഹരികള്‍ 4289.7 കോടി രൂപയ്ക്കാണ് യുഎഇയിലെ ടെലികോം കുത്തകയായ എത്തിസലാട്ടിന് വിറ്റത്. 1651 കോടി രൂപയ്ക്ക് ലൈസന്‍സ് നേടിയ യൂണിടെക് അവരുടെ അറുപത് ശതമാനം ഓഹരികള്‍ 6120 കോടി രൂപയ്ക്ക് ടെലിനോറിന് വിറ്റു. അതായത്, ഇടനിലക്കാരായി നിന്നവര്‍ മുടക്കുമുതലിന്റെ നാലും അഞ്ചും ഇരട്ടി തട്ടിയെടുത്തെന്നര്‍ഥം. ലേലത്തിലൂടെ ലൈസന്‍സ് അനുവദിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിച്ചതിന്റെ ആറിരട്ടിയെങ്കിലും പണം ലഭിച്ചേനേ. രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമാണിത്. സര്‍ക്കാരിന് കിട്ടേണ്ട പണം നഷ്ടപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിക്കണം. അതിന് ഉത്തരവാദികളാരായാലും നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. ഈ കമ്പനികള്‍ക്ക് ഓഹരി വില്‍ക്കാന്‍ അധികാരമുണ്ടോ എന്നുമാത്രം പരിശോധിച്ച് തലയൂരാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേശീയവിഭവങ്ങള്‍ ചുളുവിലയ്ക്ക് വിറ്റഴിക്കുന്നത് ആശാസ്യമല്ല.

    ReplyDelete