Tuesday, October 1, 2013

ലാലു ജയിലില്‍

കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചു. കുറഞ്ഞത് മൂന്നുവര്‍ഷം തടവ് ഉറപ്പായതിനാല്‍ ലാലുവിന് ലോക്സഭാംഗത്വം നഷ്ടപ്പെടും. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ ഉടന്‍ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധിയാണ് ലാലുവിന് വിനയായത്.

കോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്ര മന്ത്രിസഭ ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും രാഷ്ട്രപതി ഒപ്പിട്ടിട്ടില്ല. ലാലുവിനൊപ്പം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ് മിശ്രയെയും ജഹാനാബാദില്‍നിന്നുള്ള ജെഡിയു എംപി ജഗദീഷ് ശര്‍മയെയും കോടതി കുറ്റക്കാരായി വിധിച്ചു. ജഗദീഷ് ശര്‍മയ്ക്കും ലോക്സഭാംഗത്വം നഷ്ടമാകും. കേസിലെ ശേഷിക്കുന്ന 42 പ്രതികളെയും കോടതി കുറ്റക്കാരായി വിധിച്ചിട്ടുണ്ട്. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. വിധിപ്രഖ്യാപനം വന്നതിനു പിന്നാലെ ലാലുവിനെയും മറ്റു പ്രതികളെയും റാഞ്ചിയിലെ ബിര്‍സമുണ്ട സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് മകന്‍ തേജസ്വി യാദവ് പറഞ്ഞു.

ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, തട്ടിപ്പ്, ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തല്‍, പൊതുസേവകന്റെ തെറ്റായ പ്രവൃത്തി, ഖജനാവിന് നഷ്ടംവരുത്തല്‍ തുടങ്ങി മൂന്നുവര്‍ഷംമുതല്‍ ഏഴുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ലാലുവിനും മറ്റു പ്രതികള്‍ക്കുമെതിരെ പ്രത്യേക കോടതി ജഡ്ജി പ്രവാഷ് കുമാര്‍ സിങ് ചുമത്തിയിട്ടുള്ളത്. ലാലു മുഖ്യമന്ത്രിയായിരിക്കെ ജാര്‍ഖണ്ഡിലെ (പഴയ ബിഹാര്‍) ഛായിബാസ ട്രഷറിയില്‍നിന്ന് 37.70 കോടി രൂപ നിയമവിരുദ്ധമായി പിന്‍വലിച്ചെന്നാണ് കേസ്. കാലിത്തീറ്റ വാങ്ങിയതിന്റെ വ്യാജരേഖകളും മറ്റും സമര്‍പ്പിച്ചായിരുന്നു മൃഗസംരക്ഷണവകുപ്പിന് വേണ്ടിയെന്ന പേരിലുള്ള പണം പിന്‍വലിക്കല്‍. 1995ല്‍ ബിഹാര്‍ നിയമസഭയില്‍ വച്ച സിഎജി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പല സര്‍ക്കാരുകളുടെ കാലത്തായി വര്‍ഷങ്ങളായി തുടര്‍ന്നുവന്ന തട്ടിപ്പ് പുറത്തായത്. ബിഹാര്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയതെങ്കിലും സുപ്രീംകോടതി നിര്‍ദേശത്തെതുടര്‍ന്ന് സിബിഐ കേസ് ഏറ്റെടുത്തു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ആകെ 54 കേസാണ് സിബിഐ രജിസ്റ്റര്‍ചെയ്തത്. തിങ്കളാഴ്ചത്തെ വിധിയോടെ ഇതില്‍ 45 കേസ് തീര്‍പ്പായി. ലാലുവിനും മിശ്രയ്ക്കും ജഗദീഷ് ശര്‍മയ്ക്കും പുറമെ മുന്‍ മന്ത്രി വിദ്യാസാഗര്‍ നിഷാദ്, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മുന്‍ അധ്യക്ഷന്‍ ധ്രുവ് ഭാഗവത്, ഐഎഎസ് ഉദ്യോഗസ്ഥരായ ഫൂല്‍ചന്ദ് സിങ്, മഹേഷ് പ്രസാദ്, ബെക്ക് ജൂലിയസ്, കെ അറുമുഖം എന്നിവരാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയ പ്രമുഖര്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും കാലിത്തീറ്റ കുംഭകോണ ആക്ഷേപമുണ്ടായിരുന്നെങ്കിലും കേസില്‍ ഉള്‍പ്പെട്ടില്ല. മഹാരാജ്ഗഞ്ച് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ജെഡിയുവിനെതിരെ ഗംഭീരവിജയം നേടി തിരിച്ചുവരവിന്റെ പാതയിലായിരുന്ന ആര്‍ജെഡിക്ക് ലാലുവിനെതിരായ കോടതിവിധി കനത്ത തിരിച്ചടിയായി. ജെഡിയു- ബിജെപി സഖ്യം പൊളിഞ്ഞതോടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് ആര്‍ജെഡി പ്രതീക്ഷിച്ചിരുന്നു. ലാലുവിന്റെ ഭാര്യ രാബ്റി ദേവി നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ലാലു പ്രസാദ് കുറ്റക്കാരന്‍; ശിക്ഷ വ്യാഴാഴ്ച

പട്ന: ബിഹാറിലെ കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചി സിബിഐ കോടതി. അഴിമതി, ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് അദ്ദേഹത്തിനെതിരായ കുറ്റങ്ങള്‍. ലാലുവിനെതിരായ ശിക്ഷ വ്യാഴാഴ്ച വിധിയ്ക്കും. ഏഴ് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ലാലുവിനെതിരെ ചുമത്തിയത്. കേസില്‍ രണ്ടു വര്‍ഷത്തിലധികം ശിക്ഷ ലഭിച്ചാല്‍ ലാലുപ്രസാദ് യാദവിന്റെ ലോക് സഭാംഗത്വം റദ്ദാകും.

ലാലുവടക്കം കേസില്‍ പ്രതികളായ 45 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.സിബിഐ ജഡ്ജി പ്രവാസ്കുമാറാണ് കേസ് പരിഗണിച്ചത്. മകന്‍ തേജസ്വി പ്രതാപിനൊപ്പം ലാലു തിങ്കളാഴ്ച കോടതിയിലെത്തിയിരുന്നു. കോടതി കുറ്റക്കാരനാണെന്ന് വിധിച്ചയുടന്‍ പൊലീസ് ലാലുവിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് അദ്ദേഹത്തെ റാഞ്ചിയിലെ ജയിലിലേക്ക് മാറ്റി.

1990ലാണ് ലാലുവിനെതിരെ സിബിഐ കേസെടുത്തത്. കാലിത്തീറ്റ കുംഭകോണത്തെതുടര്‍ന്ന് ബിഹാര്‍ സര്‍ക്കാരിന് 37.7 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ലാലുവിനു പുറമെ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗനാഥ്മിശ്ര, ജെഡിയു എംപി ജഗദീഷ്ശര്‍മ എന്നിവരും പ്രതികളാണ്. ഐക്യ ബിഹാര്‍ കാലഘട്ടത്തില്‍ കാലിത്തീറ്റയുടെ പേരില്‍ വ്യാജബില്‍ ഉപയോഗിച്ച് ചൈബാസ ട്രഷറിയില്‍നിന്ന് 37.7 കോടി പിന്‍വലിച്ചെന്നാണ് കേസ്. ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രതിനിധി അയോഗ്യരാക്കപ്പെടുമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കാലിത്തീറ്റ കുംഭകോണക്കേസ് ഏറെ നിര്‍ണായകമാണ്. നിലവില്‍ ജാര്‍ഖണ്ഡിലാണ് ചൈബാസ ട്രഷറി. ആര്‍സി 20എ/96 എന്ന നമ്പറിലുള്ള കേസിലാണ് ലാലു പ്രസാദ് ഉള്‍പ്പെട്ടത്.

കാലിത്തീറ്റ കുംഭകോണത്തില്‍ 61 കേസുകളില്‍ 53 കേസുകളാണ് സിബിഐ കോടതിയുടെ പരിഗണനയിലുള്ളത്. ലാലുപ്രസാദ് യാദവും ജഗന്നാഥ് മിശ്രയും ഇതില്‍ അഞ്ചു കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. ആദ്യമായാണ് ലാലു പ്രസാദ് യാദവ് പ്രതിയായ കേസില്‍ വിധി പറയുന്നത്. ബിഹാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കാലിത്തീറ്റ, മൃഗങ്ങള്‍ക്കുള്ള മരുന്ന്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതില്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് കേസ്.

രാജ്യത്തെ പിടിച്ചുകുലുക്കിയ കാലിത്തീറ്റ കേസ് ആദ്യം പുറത്തുവന്നത് 1996ലാണ്. കേസില്‍ 1997 ല്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയതിനെ തുടര്‍ന്ന് ലാലുപ്രസാദ് യാദവ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ റാബ്റി ദേവി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയായിരുന്നു.

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരും പ്രതികളും തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന സുപ്രീംകോടതി വിധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ശ്രമിച്ചുവെങ്കിലും എതിര്‍പ്പ് ശക്തമായതിനാല്‍ നടപ്പാവാന്‍ സാധ്യതയില്ല.

deshabhimani

No comments:

Post a Comment