Saturday, October 26, 2013

എയ്ഡഡ് കോളേജ് അധ്യാപക നിയമനത്തില്‍ വന്‍ ക്രമക്കേട്

സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളിലെ അധ്യാപക നിയമനത്തിലും യുജിസി സ്കെയില്‍ അനുവദിച്ചതിലും ക്രമക്കേട് നടത്തിയതായി വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് 1999 മുതല്‍ നടന്ന നിയമനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു. നിയമനത്തിലും പ്രമോഷന്‍ നല്‍കിയതിലും ക്രമക്കേട് കണ്ടെത്തിയതായി വിജിലന്‍സിന്റെ കൊല്ലം, കോട്ടയം, എറണാകുളം യൂണിറ്റുകള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ചില ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ച് വന്‍ റാക്കറ്റ് ഇതിനായി പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. നിയമനങ്ങള്‍ക്ക് മുന്നോടിയായി കോളേജ് മാനേജ്മെന്റുകള്‍ നടത്തിയ എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയിലാണ് തിരിമറി കണ്ടെത്തിയിട്ടുള്ളത്. മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഇന്റര്‍വ്യൂബോര്‍ഡിന് നിയമനാധികാരം നല്‍കിയതിന് പിന്നിലും വന്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. എഴുത്തുപരീക്ഷയിലും ഇന്റര്‍വ്യൂവിലും കുറഞ്ഞ മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്ക് കൂടിയ മാര്‍ക്ക് നല്‍കിയാണ് തിരിമറി അരങ്ങേറിയത്. നൂറിലേറെ നിയമനങ്ങളില്‍ ഇത്തരം തിരിമറി നടന്നതായി വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ സര്‍വകലാശാലകളുടെ അംഗീകാരമില്ലാത്ത യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാനേജ്മെന്റും സര്‍ക്കാരും സാധുത നല്‍കിയതായും കണ്ടെത്തി. യുജിസി സ്കെയില്‍ അനുവദിച്ചതില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായാണ് വിജിലന്‍സിന്റെ നിഗമനം. കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് കീഴിലുള്ള 78 അധ്യാപകര്‍ യുജിസി സ്കെയില്‍ ആവശ്യപ്പെട്ട് നല്‍കിയ കേസില്‍ 75 എണ്ണത്തിലും സര്‍ക്കാര്‍ തോല്‍ക്കാനിടയായത് ഒത്തുകളിമൂലമാണെന്നും തെളിഞ്ഞിട്ടുണ്ട്. യുജിസി മാനദണ്ഡം ലംഘിച്ച് നിരവധി പേര്‍ക്ക് യുജിസി സ്കെയില്‍ അനുവദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ വിവിധ ജില്ലാ യൂണിറ്റുകള്‍ക്കാണ് അന്വേഷണച്ചുമതല.

എയ്ഡഡ് സ്കൂളുകള്‍ വിവരാവകാശ പരിധിയില്‍

തിരു: സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. എയ്ഡഡ് എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡണ്ടറി മാനേജര്‍മാര്‍ അതത് സ്കൂളുകളിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ ആയിരിക്കും. അതേസമയം, എയ്ഡഡ് കോളേജുകളിലെ മാനേജര്‍മാരെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയില്ല.

എയ്ഡഡ് സ്കൂളുകളിലെ നിയമനം സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിന് സ്കൂള്‍ മാനേജര്‍മാര്‍ മറുപടിപറയാന്‍ ബാധ്യസ്ഥരായിരുന്നില്ല. ഇത് സംബന്ധിച്ച് പരാതി വന്ന സാഹചര്യത്തിലാണ് വിവരാവകാശ കമീഷണര്‍ എം എന്‍ ഗുണവര്‍ധനന്‍ മാനേജര്‍മാരെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദേശിച്ചത്. എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നതിനാല്‍ മാനേജര്‍മാര്‍ക്ക് സര്‍ക്കാരിനോട് ബാധ്യതയുണ്ടെന് കമീഷന്‍ വിലയിരുത്തി. എയ്ഡഡ് കോളേജുകളിലെ നിയമനം സംബന്ധിച്ചും വ്യാപകമായ പരാതികള്‍ ഉയരുന്നുണ്ട്. അതിനാല്‍, എയ്ഡഡ് കോളേജ് മാനേര്‍ജര്‍മാരെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പരാതി വന്നാല്‍ അക്കാര്യം പരിഗണിക്കുമെന്ന് വിവരാവകാശ കമീഷന്‍ വ്യക്തമാക്കി.

deshabhimani

No comments:

Post a Comment