Thursday, January 9, 2014

മന്ത്രിമാര്‍ക്ക് മാഫിയാബന്ധമോ: ഹൈക്കോടതി

സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് മാഫിയകളും ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ഹൈക്കോടതി. സലിം രാജന്റെ കടകംപള്ളി ഭൂമിതട്ടിപ്പ് കേസ് പരിഗണിക്കുന്നതിനിടയിലാണു ജ. ഹാരൂണ്‍ അല്‍ റഷീദ് ഇക്കാര്യം പറഞ്ഞത്.

മന്ത്രിമാരുമായി അടുത്തബന്ധമുള്ള പലരും മാഫിയകളും ഗുണ്ടകളുമായി അടുത്തിടപഴകുന്നതായി കേസ് രേഖകളൂം മറ്റും പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ കേസ് പരിഗണിക്കുന്നതിനിടയില്‍ സരിതയെ പുതുപ്പള്ളി വഴി കൊണ്ടുപോയ പൊലീസ് നടപടിയെയും ജഡ്ജി വിമര്‍ശിച്ചു. ഇത് എന്തിനായിരുന്നുവെന്ന് കോടതി ചോദിച്ചു. സരിതയ്ക്ക് ജയിലില്‍ ബ്യൂട്ടീഷ്യന്‍ ഉണ്ടോ എന്നും കോടതി ആരാഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകനോടാണു കോടതി ഇതേപ്പറ്റി വിശദീകരണം തേടിയത്.

സരിതയ്ക്ക് പുതുപ്പള്ളിയിലെന്ത്?

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരെ പുതുപ്പള്ളിയില്‍ കൊണ്ടുപോയതെന്തിനാണെന്ന് ഹൈക്കോടതി. സരിതയ്ക്ക് ജയിലില്‍ ലഭിക്കുന്ന പ്രത്യേക പരിഗണനകളെക്കുറിച്ചും ആര്‍ഭാടപൂര്‍വമായ ജയില്‍ ജീവിതത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും കടുത്ത പരാമര്‍ശങ്ങളാണ് ഹൈക്കോടതി നടത്തിയത്. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി, കളമശേരി ഭൂമിതട്ടിപ്പു കേസുകളില്‍ അന്തിമവാദം കേള്‍ക്കവെ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദാണ് സരിതയുടെ പുതുപ്പള്ളി യാത്രയെ കുറിച്ചും ജയിലില്‍ സരിതക്ക് നല്‍കുന്ന പ്രത്യേക സൗകര്യങ്ങളെ കുറിച്ചും സര്‍ക്കാരിനോട് ചോദിച്ചത്.

എറണാകുളത്ത് കോടതിയില്‍ ഹാജരാക്കിയ സരിതയെ തിരിച്ച് തിരുവനന്തപുരം ജയിലിലെത്തിക്കാന്‍ പുതുപ്പള്ളി വഴി കൊണ്ടുപോയത് വിവാദമായിരുന്നു. ഗതാഗതക്കുരുക്കുമൂലമാണ് ഇങ്ങനെ ചെയ്തതെന്ന പരിഹാസ്യമായ മറുപടിയാണ് നിയമസഭയിലടക്കം സര്‍ക്കാര്‍ അതിന് നല്‍കിയത്. എന്നാല്‍ ഹൈക്കോടതിതന്നെ വ്യാഴാഴ്ച സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചു. സരിതയ്ക്ക് ജയിലില്‍ ബ്യൂട്ടീഷ്യനെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ജയിലില്‍ കഴിയുന്ന ഇവര്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന സാരികളാണ് ഉപയോഗിക്കുന്നത്. സാധാരണ പ്രതികള്‍ക്ക് ജയിലില്‍ രണ്ടുമൂന്നു ജോഡി വസ്ത്രം മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കുമ്പോള്‍ ഇവര്‍ക്കെങ്ങനെ ഇത്രയധികം വസ്ത്രങ്ങള്‍ ലഭിക്കുന്നു. സരിതയ്ക്ക് എത്ര സാരിയുണ്ടെന്നും ഇത് ജയിലില്‍ എത്തിക്കുന്നത് ആരെന്നും കോടതി ചോദിച്ചു.

സരിതയുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ. ഇവര്‍ക്ക് സാധാരണ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കാനല്ലേ അനുമതി നല്‍കേണ്ടത്. പുതുപ്പള്ളിവഴി സരിതയെ എന്തിനു കൊണ്ടുപോയി. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും കോടതി പറഞ്ഞു. കാര്യങ്ങള്‍ ഈ നിലയിലാണെങ്കില്‍ ജയിലില്‍ പോകാന്‍ ആര്‍ക്കും പേടിയുണ്ടാവില്ലെന്നും കോടതി വിലയിരുത്തി. സംസ്ഥാനത്തെ മന്ത്രിമാരും മാഫിയകളും ഗുണ്ടകളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും ഇത്തരക്കാര്‍ക്ക് ഭരണനേതൃത്വവുമായി അടുത്ത ബന്ധമാണുള്ളതെന്നും കോടതി പറഞ്ഞു. കടകംപള്ളി കേസിനു പിന്നിലുള്ളവരെ അറസ്റ്റ്ചെയ്ത് വേണ്ട രീതിയില്‍ ചോദ്യംചെയ്താലേ സത്യം പുറത്തുവരൂ എന്ന് കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഭൂമിതട്ടിപ്പിന് ഹവാല റാക്കറ്റുമായി ബന്ധമുണ്ടെന്നും കേരളത്തിലേക്ക് 365 കോടി കടത്തിയ ഹവാല ഇടപാടുകാരന്‍ സോന മജീദാണ് തട്ടിപ്പിനു പിന്നിലെന്നും ഹര്‍ജിഭാഗം കോടതിയില്‍ ആരോപിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികളില്‍ വെള്ളിയാഴ്ചയും വാദം തുടരും.

deshabhimani

No comments:

Post a Comment