Friday, January 3, 2014

യുവാവിന്റെ കൈകാലുകള്‍ ആര്‍എസ്എസുകാര്‍ വെട്ടിയരിഞ്ഞു

ക്ഷേത്രസമീപത്തുള്ള സ്ഥലം ശാഖാപ്രവര്‍ത്തനത്തിന് നല്‍കാത്തതിന് യുവാവിന്റെ കാലും കൈയും ആര്‍എസ്എസുകാര്‍ വെട്ടിയരിഞ്ഞു. ഗുരുതര വെട്ടേറ്റ വട്ടിയൂര്‍ക്കാവ് നെട്ടയം ഒഴുകുപാറ ബിജുഭവനില്‍ ബിജു (34)വിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ നെട്ടയം ആശ്രമം യൂണിറ്റ് സെക്രട്ടറികൂടിയായ ബിജുവിന്റെ കൈയും കാലും വെട്ടേറ്റ് ഒടിഞ്ഞുതൂങ്ങി. ബുധനാഴ്ച രാത്രി പത്തോടെ നെട്ടയം ജങ്ഷനിലാണ് ആക്രമണം.

കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ മാരകായുധങ്ങളുമായെത്തിയ പത്തംഗ ആര്‍എസ്എസ് സംഘം ബിജുവിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കുറുവടികൊണ്ട് മുതുകില്‍ അടിച്ചുവീഴ്ത്തിയശേഷം വടിവാള്‍കൊണ്ട് കാലില്‍ വെട്ടി. തടയാന്‍ ശ്രമിച്ചപ്പോഴാണ് ഇടത് കൈ മുട്ടിന്റെ മുകളില്‍വച്ച് വെട്ടേറ്റുതൂങ്ങിയത്. പിന്നീട് ഇരുകാലുകളും വെട്ടിമാറ്റാന്‍ ശ്രമിച്ചു. വെട്ടേറ്റ് ഇരുകാലുകളില്‍നിന്നും മാംസം ചിതറിത്തെറിച്ച് എല്ലുകള്‍ ഒടിഞ്ഞുതൂങ്ങി. രക്തംവാര്‍ന്ന് ബോധം നശിച്ച് റോഡില്‍ വീണുകിടന്ന ബിജുവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ബിജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഒഴുകുപാറ ക്ഷേത്രത്തിനുസമീപമുള്ള ബിജുവിന്റെ രണ്ടരസെന്റ് സ്ഥലം ആര്‍എസ്എസ് ശാഖാപ്രവര്‍ത്തനത്തിന് ആവശ്യപ്പെട്ടിരുന്നു. സ്ഥലം വിട്ടുനല്‍കാത്ത ദേഷ്യത്തില്‍ കഴിഞ്ഞ 23ന് ബിജുവിന്റെ വീടിനുനേരെ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ ബിജുവിന്റെ സഹോദരന്‍ അനില്‍കുമാറിനും കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റു. വീട്ടുസാധനങ്ങളും തല്ലിത്തകര്‍ത്തു. ഈ സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണമൊന്നും നടന്നില്ല. കെട്ടിടനിര്‍മാണ തൊഴിലാളിയായ ബിജുവിന് ഭാര്യയും എട്ടുവയസ്സുള്ള കുട്ടിയുമുണ്ട്.

deshabhimani

No comments:

Post a Comment