Thursday, October 22, 2009

കോണ്‍ഗ്രസ്സിന്റെ അഴിമതി വിരോധം

അമേരിക്കയിലെ ചില സ്വകാര്യ കുത്തകക്കമ്പനികള്‍ അവരുടെ ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ വാങ്ങിപ്പിക്കുന്നതിനായി 2001-2007 കാലത്ത് നമ്മുടെ നാവികസേന, റെയില്‍വെ, ഇന്ത്യന്‍ സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ്സ് ബോര്‍ഡ്, മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് വന്‍ തുക കൈക്കൂലികൊടുത്തുവെന്ന വാര്‍ത്തയും ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുമുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇതുസംബന്ധിച്ച് അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറില്‍നിന്ന് രേഖാമൂലം അറിയിപ്പ് കിട്ടിയിട്ടും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്മാരുടെമേല്‍ മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് യാതൊരു നടപടിയും കൈക്കൊള്ളാന്‍ തയ്യാറായില്ലെന്ന വാര്‍ത്തയും കോണ്‍ഗ്രസിന്റെ അഴിമതിവിരോധ നാട്യത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്നു. കഴിഞ്ഞ മെയ്മാസം ആദ്യം ലഭിച്ച അഴിമതിക്കഥ പുറത്തുവന്നാല്‍ അത് തങ്ങളുടെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് മങ്ങലേല്‍പിച്ചെങ്കിലോ എന്നു കരുതിയിട്ടാവാം പ്രധാനമന്ത്രിയുടെ ഓഫീസ്, വാര്‍ത്ത പൂഴ്ത്തിവെച്ചതും കുറ്റക്കാരായ ഉദ്യോഗസ്ഥന്മാര്‍ക്കുമേല്‍ നടപടിയെടുക്കാതിരുന്നതും. എന്നിട്ടും ഹിറ്റ്ലറുടെ മതസൌഹാര്‍ദ്ദ പ്രസംഗംപോലെ കോണ്‍ഗ്രസ് അഴിമതിവിരുദ്ധ പ്രസംഗം ഈ ഉപതെരഞ്ഞെടുപ്പിലും പയറ്റിനോക്കുന്നു!

അമേരിക്കന്‍ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വിദേശങ്ങളില്‍ വില്‍പ്പിക്കുന്നതിനും അവര്‍ക്ക് കരാറുകള്‍ നേടുന്നതിനും വിദേശരാജ്യങ്ങളിലെ ഉദ്യോഗസ്ഥന്മാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മറ്റും കൈക്കൂലി കൊടുക്കുന്നത് അമേരിക്കയിലെ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ട് അനുസരിച്ച് കുറ്റകരമാണ്. അത്തരം കുറ്റങ്ങള്‍ ചെയ്തതായി കണ്ടുപിടിക്കപ്പെട്ട കണ്‍ട്രോള്‍ കമ്പനീസ് ഇന്റര്‍നാഷണല്‍, വെസ്റ്റിങ് ഹൌസ് എയര്‍ ബ്രേക്ക് ടെക്നോളജീസ്, യോര്‍ക്ക് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍, എ ടി കീര്‍ണി ഇന്ത്യ ലിമിറ്റഡ്, ഡൌ കെ മിക്കല്‍സ്, ടെക്സ്റ്റണ്‍ ഇന്റര്‍നാഷണല്‍ കമ്പനി, പ്രൈഡ് ഇന്റര്‍നാഷണല്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെ അമേരിക്കന്‍ ഗവണ്‍മെന്റ് പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ അതുസംബന്ധിച്ച വിശദവിവരങ്ങള്‍ അമേരിക്കയിലെ ഇന്ത്യന്‍ അമ്പാസിഡര്‍ മീരാശങ്കര്‍ മെയ്മാസം ആദ്യംതന്നെ നമ്മുടെ പ്രധാനമന്ത്രിയെ അറിയിച്ചു. അമേരിക്കയില്‍ നിരോധിക്കപ്പെട്ട കീടനാശിനി (അത് കുട്ടികള്‍ക്ക് ഏറ്റവും ഹാനികരമത്രേ) വാങ്ങിപ്പിക്കാന്‍ സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ്സ് ബോര്‍ഡിലെ ഉദ്യോഗസ്ഥന്മാര്‍ക്കും എയര്‍ കണ്ടീഷണറും റഫ്രിജറേറ്ററും മറ്റും വാങ്ങിപ്പിക്കാന്‍ നാവിക സേനാ ഉദ്യോഗസ്ഥന്മാര്‍ക്കും വാള്‍വുകള്‍ വിറ്റഴിക്കാന്‍ മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഉദ്യോഗസ്ഥന്മാര്‍ക്കും എയര്‍ ബ്രേക്കുകള്‍ക്ക് ചെലവുണ്ടാക്കാന്‍ റെയില്‍വെ ഉദ്യോഗസ്ഥന്മാര്‍ക്കും മറ്റും കോടികള്‍ കോഴ നല്‍കിയതിന്റെ കണക്കുകളും ഇന്ത്യന്‍ അമ്പാസിഡര്‍, പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. കോഴ നല്‍കിയ കമ്പനികളെ കരിമ്പട്ടികയില്‍പെടുത്താനോ കോഴ കൈപ്പറ്റിയ ഉദ്യോഗസ്ഥന്മാരുടെമേല്‍ കര്‍ശനമായ നടപടിയെടുക്കാനോ മന്‍മോഹന്‍സിങ് ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം.

ബിസിനസ് പ്രമോഷന്‍, കമ്മീഷന്‍ എന്നൊക്കെയുള്ള പേരില്‍ കോടിക്കണക്കിന് രൂപ കൈക്കൂലികൊടുത്ത് ഇന്ത്യയെക്കൊണ്ട് വിദേശ കമ്പനികള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വാങ്ങിപ്പിക്കുന്നത് പണ്ടേയുള്ള പതിവാണ്. 64 കോടി കൈക്കൂലി വാങ്ങി പോക്കറ്റിലിട്ട്, പൊട്ടാത്ത ബൊഫോഴ്സ് തോക്കുകള്‍ വാങ്ങിക്കൂട്ടിയത് രണ്ടു പതിറ്റാണ്ടിലേറെ മുമ്പാണ്. ഇത്തരം കൈക്കൂലിക്കേസുകളില്‍ പരസ്യമായ ഏറ്റവും ഒടുവിലത്തെ ഇടപാടാണ് ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന് 10,000 കോടി രൂപയുടെ മിസൈല്‍ കരാര്‍ നല്‍കിയതിന് കോണ്‍ഗ്രസുകാര്‍ കൈപ്പറ്റിയ 900 കോടി രൂപയുടെ കമ്മീഷന്‍. മിസ്റ്റര്‍ ക്ളീന്‍ പ്രതിരോധമന്ത്രിയുടെ അറിവോടെ നടന്ന ഈ ഇടപാടുമൂലം ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ചെലവാക്കാന്‍ കോണ്‍ഗ്രസിന് ഇഷ്ടംപോലെ പണമായി. ഇക്കാര്യത്തില്‍ വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റുകളും ഒട്ടും മോശമായിരുന്നില്ല. തെഹല്‍ക്കാ ടേപ്പുകള്‍ കാണിച്ച നോട്ടുകെട്ടുകളും ശവപ്പെട്ടി കുംഭകോണവും സൈനിക ബൂട്സ് കുംഭകോണവും സൈനികരുടെ ഡ്രസ് വാങ്ങിച്ചതില്‍ മുതല്‍ സൂക്ഷ്മമായ ഉപകരണങ്ങള്‍ വാങ്ങിച്ചതില്‍വരെയുള്ള കൈക്കൂലികളും കുപ്രസിദ്ധമാണ്. ഇപ്പോള്‍ പരസ്യമാക്കപ്പെട്ട കൈക്കൂലി കേസുകളാകട്ടെ, എന്‍ഡിഎ, യുപിഎ ഗവണ്‍മെന്റുകളുടെ കാലത്ത് നടന്നതാണ്.

കൈക്കൂലി സംബന്ധമായ വിവരങ്ങളെല്ലാം മെയ്മാസം ആദ്യംതന്നെ അറിഞ്ഞിട്ടും അത് പൂഴ്ത്തിവെച്ച മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ അഴിമതിവിരോധം അഭിനന്ദനീയംതന്നെ

ചിന്ത ൨൩ ഒക്ടോബര്‍ ൨൦൦൯

1 comment:

  1. അമേരിക്കയിലെ ചില സ്വകാര്യ കുത്തകക്കമ്പനികള്‍ അവരുടെ ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ വാങ്ങിപ്പിക്കുന്നതിനായി 2001-2007 കാലത്ത് നമ്മുടെ നാവികസേന, റെയില്‍വെ, ഇന്ത്യന്‍ സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ്സ് ബോര്‍ഡ്, മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് വന്‍ തുക കൈക്കൂലികൊടുത്തുവെന്ന വാര്‍ത്തയും ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുമുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇതുസംബന്ധിച്ച് അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറില്‍നിന്ന് രേഖാമൂലം അറിയിപ്പ് കിട്ടിയിട്ടും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്മാരുടെമേല്‍ മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് യാതൊരു നടപടിയും കൈക്കൊള്ളാന്‍ തയ്യാറായില്ലെന്ന വാര്‍ത്തയും കോണ്‍ഗ്രസിന്റെ അഴിമതിവിരോധ നാട്യത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്നു. കഴിഞ്ഞ മെയ്മാസം ആദ്യം ലഭിച്ച അഴിമതിക്കഥ പുറത്തുവന്നാല്‍ അത് തങ്ങളുടെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് മങ്ങലേല്‍പിച്ചെങ്കിലോ എന്നു കരുതിയിട്ടാവാം പ്രധാനമന്ത്രിയുടെ ഓഫീസ്, വാര്‍ത്ത പൂഴ്ത്തിവെച്ചതും കുറ്റക്കാരായ ഉദ്യോഗസ്ഥന്മാര്‍ക്കുമേല്‍ നടപടിയെടുക്കാതിരുന്നതും. എന്നിട്ടും ഹിറ്റ്ലറുടെ മതസൌഹാര്‍ദ്ദ പ്രസംഗംപോലെ കോണ്‍ഗ്രസ് അഴിമതിവിരുദ്ധ പ്രസംഗം ഈ ഉപതെരഞ്ഞെടുപ്പിലും പയറ്റിനോക്കുന്നു!

    ReplyDelete