Friday, October 30, 2009

കെഎംഎംഎല്‍: സത്യം പുറത്തുവരട്ടെ

സംസ്ഥാനത്തെ ഏറ്റവും പ്രധാന പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളില്‍ ഒന്നായ ചവറ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ വികസനപദ്ധതികളുടെ മറപിടിച്ച് കോടികള്‍ ചോര്‍ത്തിക്കൊണ്ടുപോയവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നേ മതിയാകൂ. യുഡിഎഫ് 2001ല്‍ അധികാരത്തിലെത്തുമ്പോള്‍ 120 കോടി രൂപയായിരുന്നു കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനലാഭം. യുഡിഎഫ് ഉന്നതരുടെയും ബിനാമികളുടെയും കഴുകന്‍കണ്ണുകള്‍ പതിച്ചതോടെ ആ കമ്പനിയുടെ അധോഗതി തുടങ്ങി. യുഡിഎഫ് അധികാരമൊഴിയുന്ന ഘട്ടത്തില്‍ ലാഭം 10 കോടിയിലേക്ക് താണു. കമ്പനിയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുന്ന പദ്ധതിക്കാണ് അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പ് യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സുശീലാ ഗോപാലന്‍ വ്യവസായമന്ത്രിയായിരിക്കെ 782 കോടി രൂപയുടെ വികസന പദ്ധതി കെഎംഎംഎല്ലിനുവേണ്ടി രണ്ടായിരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. 2001ല്‍ അധികാരത്തില്‍വന്ന യുഡിഎഫ് ഈ പദ്ധതി അപ്പാടെ അട്ടിമറിച്ചു. 760 കോടി രൂപയുടെ പുതിയ പദ്ധതി അവര്‍ തട്ടിക്കൂട്ടി. അത് സ്ഥാപനത്തിന്റെ ആവശ്യവും ശേഷിയും പരിഗണിച്ചായിരുന്നില്ല. മെക്കോ എന്ന സ്ഥാപനത്തെ പദ്ധതിയുടെ എന്‍ജിനിയറിങ്, യന്ത്രസാധനങ്ങള്‍ സംഭരിക്കല്‍, നിര്‍മാണം, മാനേജ്മെന്റ് എന്നീ ചുമതലകളോടെ കസള്‍ട്ടന്റായി നിയമിച്ചു. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചുമതലയേല്‍പ്പിക്കപ്പെട്ട മെക്കോ 760 കോടിക്കു പകരം 1113.42 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. ഒറ്റയടിക്ക് 47 ശതമാനം വര്‍ധന. 2006ല്‍ യുഡിഎഫ് ഗവമെന്റ് ഇതിന് അനുമതിയും നല്‍കി. കമ്പനിയുടെ നിലനില്‍പ്പ് അവതാളത്തിലാക്കുന്ന വന്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്ന കാര്യം ഇപ്പോഴത്തെ എല്‍ഡിഎഫ് ഗവമെന്റ് വന്നശേഷം കമ്പനി ഡയറക്ടര്‍ബോര്‍ഡ് ചര്‍ച്ചചെയ്തു. 2007 ഫെബ്രുവരിയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം പദ്ധതി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശചെയ്തു. കോടികളുടെ കൊള്ള ലക്ഷ്യമാക്കി ആസൂത്രണംചെയ്ത നാല് പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. വികസനപദ്ധതികളെക്കുറിച്ചും കരാറുകളിലെ അഴിമതി സംബന്ധിച്ചും സിബിഐ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതോടെ കോഗ്രസ്-മുസ്ളിംലീഗ് നേതൃത്വം പരിഭ്രാന്തരായി. അവരുടെ അഴിമതിവിരുദ്ധ പെരുമ്പറയടിയുടെ യഥാര്‍ഥരൂപമാണ് പിന്നീട് കണ്ടത്.

ഉമ്മന്‍ചാണ്ടി യുഡിഎഫ് കവീനറായിരിക്കെയാണ് പൊതുമുതല്‍ ചോര്‍ത്താനുള്ള ഈ പദ്ധതി രൂപപ്പെടുന്നത്. പദ്ധതിക്ക് തിടുക്കത്തില്‍ അനുമതി നല്‍കുമ്പോള്‍ ഉമന്‍ചാണ്ടി മുഖ്യമന്ത്രി. പി കെ കുഞ്ഞാലിക്കുട്ടിയും കുഞ്ഞാലിക്കുട്ടിയുടെ രാജിക്കുശേഷം വ്യവസായമന്ത്രിയുടെ കസേരയിലിരുന്ന ഇബ്രാഹിംകുഞ്ഞും ഉമ്മന്‍ചാണ്ടിയും കെഎംഎംഎല്‍ വികസനപദ്ധതികളുടെ ആസൂത്രണത്തില്‍ നേരിട്ട് ബന്ധമുള്ളവരാണ്. സിബിഐ അന്വേഷണാവശ്യം കേന്ദ്രഗവമെന്റ് നിരസിച്ചു. വിചിത്ര വാദങ്ങളാണ് ഇതിനു നിരത്തിയത്. ഇടപാടുകള്‍ക്ക് അന്തര്‍സംസ്ഥാന-വിദേശബന്ധമില്ലെന്നും ചില കരാറുകാര്‍ കോടതിയില്‍ പോയ സാഹചര്യത്തില്‍ സിബിഐ അന്വേഷണം കോടതിയലക്ഷ്യമാകുമെന്നുമൊക്കെയാണ് കേന്ദ്രം ന്യായം നിരത്തിയത്. കരാറുകാര്‍ ആര്‍ബിട്രേഷന് പോയതിനെ ചൂണ്ടിയായിരുന്നു കോടതിയലക്ഷ്യമാകുമെന്ന വാദം. ഇത് നിലനില്‍ക്കുന്നതല്ലെന്നും ഇടപാടുകള്‍ക്ക് മറ്റു സംസ്ഥാനങ്ങളുമായും വിദേശരാജ്യങ്ങളുമായും ബന്ധമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും അന്വേഷണമില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനിന്നു. അത് കുറ്റവാളികളെ രക്ഷിക്കാനുള്ള രാഷ്ട്രീയമായ ഇടപെടല്‍ തന്നെയായിരുന്നു.

കെഎംഎംഎല്‍ ഇടപാടില്‍ ഒരു വിദേശസ്ഥാപനം അന്നത്തെ മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും 20 ലക്ഷം ഡോളര്‍ കോഴ വാഗ്ദാനംചെയ്തതിന്റെ രേഖകള്‍ സിപിഐ എം നിയമസഭാ കക്ഷി സെക്രട്ടറി പി ജയരാജന്‍ നിയമസഭയുടെ മേശപ്പുറത്തു വച്ചിരുന്നു. കരാര്‍ നല്‍കുന്നതിന് 26 ലക്ഷം ഡോളറാണ് വിദേശ കമ്പനിയോട് ആവശ്യപ്പെട്ടതെന്നും 20 ലക്ഷം ഡോളര്‍ നല്‍കാമെന്ന് കമ്പനി അധികൃതര്‍ സമ്മതിച്ചെന്നും പി ജയരാജന്‍ രേഖ ഉദ്ധരിച്ച് സഭയില്‍ ചൂണ്ടിക്കാട്ടിയതാണ്. റഷ്യയിലെ ഇന്ത്യന്‍ കോസുലേറ്റ് ആയിരുന്ന സഞ്ജീവ് കോശി വഴിയാണ് സന്ദേശം കൈമാറിയത്. അന്ന് മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും പ്രതിനിധി എന്ന നിലയില്‍ കെഎംഎംഎല്‍ എംഡിയുമായി കമ്പനി അധികൃതര്‍ രഹസ്യചര്‍ച്ച നടത്തി. ഇതേത്തുടര്‍ന്ന് അയച്ച കത്തിലെ നാലാമത്തെ പേജില്‍ വ്യവസായമന്ത്രിയെ ജിഎസ്-ഐയുഎംഎല്‍ എന്നും മുഖ്യമന്ത്രിയെ സിഎം-ജിഒകെ എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ജിഎസ്-ഐയുഎംഎല്‍ എന്നാല്‍ ജനറല്‍ സെക്രട്ടറി മുസ്ളിംലീഗ്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സിബിഐ അന്വേഷണാവശ്യത്തിന് കേന്ദ്രം വഴങ്ങാത്ത സാഹചര്യത്തിലാണ് പൊതുമുതല്‍ കൊള്ളയടി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിനുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനം.

മെക്കോ കമ്പനി മുഖേനയാണ് യുഡിഎഫ് ഗവമെന്റ് കരാറുകളില്‍ ഏര്‍പ്പെട്ടത്. മെക്കോണിന് പിന്നീട് പവര്‍ ഓഫ് അറ്റോര്‍ണിയും നല്‍കി. കുറഞ്ഞ തുകയ്ക്ക് കസള്‍ട്ടന്‍സിക്ക് ടെന്‍ഡര്‍ സമര്‍പ്പിച്ച കമ്പനികളെ മാറ്റിനിര്‍ത്തി മുന്‍കാലപരിചയമുണ്ടെന്നു പറഞ്ഞാണ് മെക്കോണിനെ കൊണ്ടുവന്നത്. ഈ കമ്പനി എങ്ങനെ കസള്‍ട്ടന്റായി, എസ്റ്റിമേറ്റില്‍ ഒറ്റയടിക്ക് 47 ശതമാനം വര്‍ധന വരുത്തി, വികസനപദ്ധതി അംഗീകരിക്കപ്പെട്ടതെങ്ങനെ, സാമ്പത്തികസ്ഥിതി പരിഗണിക്കാതെ അപ്രായോഗികമായ പദ്ധതികള്‍ കെഎംഎംഎല്ലില്‍ അടിച്ചേല്‍പ്പിച്ചത് ആര്, കൊള്ളപ്പണത്തിന്റെ വിഹിതം എവിടെയൊക്കെ ചെന്നുചേര്‍ന്നു, കൈ നനയാതെ മീന്‍ കിട്ടിയത് ആര്‍ക്കൊക്കെ തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. യുഡിഎഫ് ഭരണകാലത്തെ അഴിമതിയും സാമ്പത്തികസ്ഥിതി കണക്കിലെടുക്കാതെ നവീകരണപദ്ധതികള്‍ക്കു നല്‍കിയ കരാറുകളും കെഎംഎംഎല്ലിനെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്.

എല്‍ഡിഎഫ് അധികാരമേറ്റശേഷം സ്വീകരിച്ച നടപടികള്‍ മറ്റു പൊതുമേഖലാസ്ഥാപനങ്ങള്‍ക്കൊപ്പം കെഎംഎംഎല്ലിനും തുണയായി. സ്ഥാപനത്തെ വളര്‍ച്ചയിലേക്ക് നയിക്കുന്നതിനൊപ്പം തീവെട്ടിക്കൊള്ള തടയാനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. യുഡിഎഫിന്റെ 'വികസനപദ്ധതി' നടപ്പായിരുന്നെങ്കില്‍ അവരുടെ കാലത്ത് താഴുവീണ വ്യവസായശാലകളുടെ പട്ടികയില്‍ കെഎംഎംഎല്ലും സ്ഥാനംപിടിക്കുമായിരുന്നു. കമ്പനിയെ തകര്‍ത്തുകൊണ്ടുപോലും പണംവാരാന്‍ ശ്രമിച്ചവരുടെ കറുത്ത കൈകള്‍ വിജിലന്‍സ് അന്വേഷണത്തില്‍ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. അത് എത്ര വമ്പന്മാരായാലും അവര്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനം ഇരുമ്പഴികള്‍ക്കുള്ളിലാണ്; അവരെ സഹായിക്കുന്നവര്‍ക്കും.

ദേശാഭിമാനി മുഖപ്രസംഗം 31-10-09

1 comment:

  1. മ്മന്‍ചാണ്ടി യുഡിഎഫ് കവീനറായിരിക്കെയാണ് പൊതുമുതല്‍ ചോര്‍ത്താനുള്ള ഈ പദ്ധതി രൂപപ്പെടുന്നത്. പദ്ധതിക്ക് തിടുക്കത്തില്‍ അനുമതി നല്‍കുമ്പോള്‍ ഉമന്‍ചാണ്ടി മുഖ്യമന്ത്രി. പി കെ കുഞ്ഞാലിക്കുട്ടിയും കുഞ്ഞാലിക്കുട്ടിയുടെ രാജിക്കുശേഷം വ്യവസായമന്ത്രിയുടെ കസേരയിലിരുന്ന ഇബ്രാഹിംകുഞ്ഞും ഉമ്മന്‍ചാണ്ടിയും കെഎംഎംഎല്‍ വികസനപദ്ധതികളുടെ ആസൂത്രണത്തില്‍ നേരിട്ട് ബന്ധമുള്ളവരാണ്. സിബിഐ അന്വേഷണാവശ്യം കേന്ദ്രഗവമെന്റ് നിരസിച്ചു. വിചിത്ര വാദങ്ങളാണ് ഇതിനു നിരത്തിയത്. ഇടപാടുകള്‍ക്ക് അന്തര്‍സംസ്ഥാന-വിദേശബന്ധമില്ലെന്നും ചില കരാറുകാര്‍ കോടതിയില്‍ പോയ സാഹചര്യത്തില്‍ സിബിഐ അന്വേഷണം കോടതിയലക്ഷ്യമാകുമെന്നുമൊക്കെയാണ് കേന്ദ്രം ന്യായം നിരത്തിയത്. കരാറുകാര്‍ ആര്‍ബിട്രേഷന് പോയതിനെ ചൂണ്ടിയായിരുന്നു കോടതിയലക്ഷ്യമാകുമെന്ന വാദം. ഇത് നിലനില്‍ക്കുന്നതല്ലെന്നും ഇടപാടുകള്‍ക്ക് മറ്റു സംസ്ഥാനങ്ങളുമായും വിദേശരാജ്യങ്ങളുമായും ബന്ധമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും അന്വേഷണമില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനിന്നു. അത് കുറ്റവാളികളെ രക്ഷിക്കാനുള്ള രാഷ്ട്രീയമായ ഇടപെടല്‍ തന്നെയായിരുന്നു.

    ReplyDelete