Thursday, October 22, 2009

ആര്‍ക്കും ആരെയും വിശ്വസിക്കാം; ഒരാളെയൊഴികെ

ആറുമാസം മുമ്പ് എ പി അബ്ദുള്ളക്കുട്ടി സിപിഐ എം വിട്ട്ബിജെപിയിലോ മുസ്ളിം ലീഗിലോ കോണ്‍ഗ്രസിലോ ചേക്കേറേണ്ടത് എന്ന് ആലോചിച്ചുനടന്ന ഘട്ടത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു:
'ആര്‍ക്കും ആരെയും വിശ്വസിക്കാം ഒരാളെയൊഴിച്ച്. അബ്ദുള്ളക്കുട്ടിയെ ഒഴിച്ച്.'

നരേന്ദ്രമോഡിയെ പ്രകീര്‍ത്തിച്ചതിന് പ്രത്യുപകാരമായി അബ്ദുള്ളക്കുട്ടിക്ക് ബിജെപി രാജ്യസഭാ സീറ്റ് നല്‍കുമെന്ന് പ്രചാരണമുണ്ടായി. അത് നടക്കാതെ പോയപ്പോഴാണ് ലീഗിനെ കൈയിലെടുക്കാന്‍ ശ്രമിച്ചത്. അന്ന് പ്രധാനനേതാക്കളില്‍ ചിലര്‍ എതിര്‍ത്തതുകൊണ്ടാണ് സ്ഥാനം ലഭിക്കാതെ പോയത്. ഇനി അബ്ദുള്ളക്കുട്ടി ലീഗില്‍ ചേക്കേറാന്‍ ശ്രമിച്ചിരുന്നോ എന്ന് പറയേണ്ടത് മുസ്ളിം ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയാണ്.

അബ്ദുള്ളക്കുട്ടി കെ സുധാകരന്റെമാത്രം സ്ഥാനാര്‍ഥിയാണ്. നിലവില്‍ കോണ്‍ഗ്രസിനുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ആരും വളരാന്‍ പാടില്ല എന്നതാണ് സുധാകരന്റെ എല്ലാകാലത്തുമുള്ള നിലപാട്. ബ്രണ്ണന്‍കോളേജില്‍ അക്കാലത്ത് തങ്ങളുടെ സഹപാഠികളായിരുന്ന സണ്ണിജോസഫിന്റെയും മമ്പറം ദിവാകരന്റെയുമൊക്കെ കാര്യമെടുത്താല്‍ മതി. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ സുധാകരന്‍ ശ്രമിക്കുന്നത് സംബന്ധിച്ച് പത്രക്കാര്‍ ഒരിക്കല്‍ മുല്ലപ്പള്ളിയോട് ചോദിച്ചപ്പോഴുണ്ടായ മറുപടി ഇങ്ങനെയായിരുന്നു.

"സുധാകരന്റെ രാഷ്ട്രീയ ജീവിതം പരിശോധിച്ചാല്‍ കോണ്‍ഗ്രസ് വിട്ട് സംഘടനാ കോണ്‍ഗ്രസ്, ജനതാപാര്‍ടി, പിന്നെയും കോണ്‍ഗ്രസിലേക്ക് എന്നിങ്ങനെയാണ്. ഇതെങ്ങനെയാണ് യഥാര്‍ഥകോണ്‍ഗ്രസുകാര്‍ക്ക് ഉള്‍ക്കൊള്ളാനാവുക. ബ്രണ്ണന്‍ കോളേജില്‍ കെ.എസ്.യുവിനെ തകര്‍ത്ത് എ കെ ബാലനെ ചെയര്‍മാനാക്കുന്നതിനു പിന്നിലും മുന്നിലും പ്രവര്‍ത്തിച്ചത് സുധാകരനാണ്. മമ്പറം ദിവാകരനായിരുന്നു കെ.എസ്.യുവിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. സുധാകരന്‍ റിബലായി മത്സരിച്ചാണ് കോളേജില്‍ കെ.എസ്.യുവിന്റെ അടിത്തറയിളക്കിയത്. സുധാകരന്റെ നെറികെട്ട രാഷ്ട്രീയ സമീപനത്തിന് വേറെയെന്ത് ഉദാഹരണം വേണം.''

ആ സുധാകരനും അബ്ദുള്ളക്കുട്ടിയും ഇന്ന് കോണ്‍ഗ്രസില്‍ കുടിയേറിയിരിക്കുന്നു. കണ്ണൂര്‍ അസംബ്ളി മണ്ഡലത്തില്‍ അബ്ദുള്ളക്കുട്ടിയെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന കണ്‍വന്‍ഷന്‍ നടക്കുമ്പോള്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിലുണ്ടായിരുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുത്തില്ല. യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത് അവിടെ നില്‍ക്കട്ടെ. സുകുമാര്‍ അഴീക്കോട് പറഞ്ഞത് 'രാഷ്ട്രീയ വേശ്യ' എന്നാണ്. നമ്മുടെ നാടിന്റെ സംസ്കാരത്തിന് എത്രമാത്രം യോജിക്കാത്തയാളാണ് സ്ഥാനാര്‍ഥിയെന്ന് ആ ഒറ്റവാക്കില്‍നിന്ന് വ്യക്തമാണ്. അഴീക്കോടിന്റെ ഈ പ്രയോഗത്തില്‍നിന്ന് മോചനം നേടാന്‍ അബ്ദുള്ളക്കുട്ടി ഇടതുമുന്നണി എംപിയായതിലൂടെ ലഭിക്കുന്ന സാമ്പത്തികാനുകൂല്യം വേണ്ട എന്ന് വച്ചാല്‍മാത്രം മതി.

പത്തുവര്‍ഷം എംപിയായതു വഴി പ്രതിമാസം 13,000 രൂപയുടെ പെന്‍ഷന്‍ അബ്ദുള്ളക്കുട്ടി വാങ്ങുന്നു. ഭാര്യയോടൊപ്പം, അല്ലെങ്കില്‍ സുഹൃത്തിനൊപ്പം ഇന്ത്യയുടെ ഏതുഭാഗത്ത് വേണമെങ്കിലും ട്രെയിനില്‍ എസി കമ്പാര്‍ട്മെന്റില്‍ യാത്രചെയ്യാം. ഈ ആനുകുല്യം വഴിയുളള സാമ്പത്തിക അടിത്തറയില്‍നിന്നാണ് അബ്ദുള്ളക്കുട്ടി ഇന്ന് സിപിഐ എമ്മിനെതിരെ പറയുന്നതും പ്രവര്‍ത്തിക്കുന്നതും. കണ്ണൂരിലെ നൂറുക്കണക്കിന് രക്തസാക്ഷികള്‍ സ്വന്തം ജീവിതം നല്‍കി ഉണ്ടാക്കിയതാണ് ഈ പാര്‍ടി. അവരുടെ നെഞ്ചില്‍ കയറിനിന്നാണ് അബ്ദുള്ളക്കുട്ടിയുടെ വഴിവിട്ട വാക്കുകള്‍ എന്നു മറന്നുകൂടാ. പാര്‍ടി വഴി നേടിയ ആനുകൂല്യം വേണ്ട എന്ന് വച്ചാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക നല്‍കുന്നതെങ്കില്‍ അഴീക്കോടിന്റെ അല്‍പ്പം കടന്ന പ്രയോഗം ഉണ്ടാകുമായിരുന്നില്ല. ഏത് രാഷ്ട്രീയ പാര്‍ടിയിലായാലും ഉന്നതമായ രാഷ്ട്രീയ സംസ്കാരത്തില്‍ ഊന്നിനിന്നാണ് വ്യക്തി പ്രവര്‍ത്തിക്കേണ്ടത്. സമൂഹം അത് വകവച്ചുകൊടുക്കും. പാര്‍ടിയിലോ മറ്റു സംഘടനാ തലത്തിലോ പറയാത്ത അഭിപ്രായം സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെടുമെന്നു വന്നപ്പോള്‍ പറയുകയും മറുകണ്ടംചാടി സ്ഥാനാര്‍ഥിയാവുകയും ചെയ്യുന്നത് കണ്ണൂരിലെ ഉല്‍ബുദ്ധരായ വോട്ടര്‍മാര്‍ പൊറുക്കുമോ? ആ തിരിച്ചറിവായിരിക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം.

യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ചാണ് ഇത്രയും സൂചിപ്പിക്കേണ്ടിവന്നത്, അനിഷേധ്യമായ ചില വസ്തുതകള്‍ മൂടിവയ്ക്കാന്‍ പാടില്ല എന്നതുകൊണ്ടാണ്. കണ്ണൂരിലെ തെരഞ്ഞെടുപ്പുചിത്രം നേരിട്ട് മനസ്സിലാക്കിയപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ മാത്രമാണിത്. കേരളത്തിലെ പൊതു രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണ്. ലോകത്താകെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്ന ആഗോള സാമ്പത്തികനയം ചെറുക്കുന്നത് ചൈന കഴിഞ്ഞാല്‍ ഒരുപക്ഷേ ഈ കൊച്ചുകേരളമായിരിക്കും. സംസ്ഥാനത്തുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ 10,000 കോടിരൂപയുടെ മാന്ദ്യപാക്കേജാണ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മലബാറിനു മാത്രമായി 1500 കോടിയുടെ പാക്കേജും അനുവദിച്ചു. വടക്കേ മലബാറിന് ഒരുകാലത്തും ഇത്രയധികം വികസനഫണ്ട് ഒരു സര്‍ക്കാരും അനുവദിച്ചിട്ടില്ല. കണ്ണൂര്‍ നഗരത്തിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ 60 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഈ മേഖലയുടെ പശ്ചാത്തലവികസനം പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. പ്രഖ്യാപിച്ച പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുമേഖലകള്‍ ഓരോന്നായി സംരക്ഷിച്ചു നിലനിര്‍ത്തുകയും ലാഭത്തിലേക്ക് നയിക്കുകയുമാണ്. കണ്ണൂരില്‍ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (നിഫ്റ്റ്), കണ്ണൂര്‍ സ്പിന്നിങ്മില്‍പുനരുദ്ധാരണ പദ്ധതി, കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ തുറമുഖം, വ്യവസായ പാര്‍ക്കുകള്‍ തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ഇടതുമുന്നണി വന്നശേഷം നടപ്പാക്കിക്കൊണ്ടിരിക്കയാണ്. വ്യവസായങ്ങളുടെ വ്യവസായമായ വൈദ്യുതിയുടെ കാര്യത്തില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നതായി എതിരാളികള്‍പോലും സമ്മതിക്കുന്നു. പവര്‍കട്ടും ലോഡ് ഷെഡിങ്ങുമില്ലാതെ, താരിഫ് വര്‍ധനപോലുമില്ലാത്ത മറ്റൊരു സംസ്ഥാനം നമ്മുടെ രാജ്യത്തുണ്ടാവില്ല. ഈ വര്‍ഷത്തോടെ കേരളം വോള്‍ട്ടേജ് കമ്മിയില്ലാത്ത സംസ്ഥാനമായി മാറും. പത്ത് വര്‍ഷംകൊണ്ട് വൈദ്യുതമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കും. വൈദ്യുതിബോര്‍ഡിനെ പൊതുമേഖലയില്‍ നിലനിര്‍ത്തിയത് ഈ സര്‍ക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ്. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി, മെച്ചപ്പെട്ട വൈദ്യുതി ഉറപ്പാക്കല്‍, പ്രതിസന്ധിയിലും പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കല്‍ എന്നിങ്ങനെ ഒട്ടേറെ നേട്ടങ്ങളുണ്ട് പട്ടികയില്‍.

സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ പശ്ചാത്തലവികസനമാണ് കേരളത്തില്‍ നടപ്പാക്കുന്നത്. സമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനായി 89 നിയമം കൊണ്ടുവന്നു. ഇത് കേരളചരിത്രത്തിലെ അപൂര്‍വതയാണ്. കാര്‍ഷിക കടാശ്വാസം മുതല്‍ സ്ത്രീകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണംവരെ ഇതില്‍പ്പെടും. പട്ടികജാതി പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് മറ്റൊരു സര്‍ക്കാരും നല്‍കാത്ത വിദ്യാഭ്യാസ ആനുകൂല്യങ്ങളും സാമ്പത്തിക സഹായങ്ങളുമാണ് നല്‍കുന്നത്. ഫണ്ട് വിനിയോഗത്തില്‍ സര്‍വകാല റെക്കോഡാണ് സൃഷ്ടിച്ചത്. വിദ്യാഭ്യാസ ആനുകുല്യം ഇരട്ടിക്കിരട്ടിയായി വര്‍ധിപ്പിച്ചു. 25,000 രൂപവരെയുള്ള കടങ്ങളുടെ പിഴയും പിഴപ്പലിശയും എഴുതിത്തള്ളി. ഭരണ ഉത്തരവുകള്‍ മുഖേനയും നിരവധി പദ്ധതികള്‍ ഈ കാലഘട്ടത്തില്‍ നടപ്പാക്കി. ആദിവാസികള്‍ക്ക് സമ്പൂര്‍ണാരോഗ്യ പരിരക്ഷാ പരിപാടി നടപ്പാക്കുന്ന ഏക ഇന്ത്യന്‍ സംസ്ഥാനം കേരളമാണ്. അവശ-ദളിത-പിന്നോക്ക വിഭാഗങ്ങളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രണ്ട് രൂപയ്ക്ക് അരി നല്‍കുന്നു. തൊഴിലും വീടും പദ്ധതിയിലൂടെ എല്ലാവര്‍ക്കും വീടും തൊഴിലും ഉറപ്പുവരുത്തുന്നു. പാവപ്പെട്ടവരുടെ ഭൂമി, വീട്, വെള്ളം, വൈദ്യുതി തുടങ്ങിയ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുന്നു. ചെങ്ങറ സമരം ഒത്തുതീര്‍ത്തത് ഇതിന്റെ ഭാഗമാണ്. രോഗികള്‍ക്ക് ഫലപ്രദമായ വൈദ്യസഹായം ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിര്‍ത്തലാക്കി.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നയം കാരണം അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി 49 ശതമാനം വില്‍പ്പന നടത്തുന്നു. പെന്‍ഷന്‍ഫണ്ടടക്കം സ്വകാര്യവല്‍ക്കരിക്കുന്നു. രാജ്യരക്ഷാ ആയുധങ്ങള്‍ ഇറക്കുമതിചെയ്ത കേസിലെ പ്രതിയായ ക്വട്ട്റോച്ചിയെ കേസില്‍നിന്ന് ഒഴിവാക്കി. 26 സിബിഐ കേസാണ് രാഷ്ട്രീയപ്രേരിതമായി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. ഇവിടെ, രാഷ്ട്രീയപ്രേരിതമായി കള്ളക്കേസ് സൃഷ്ടിക്കുന്നതും നാം കണ്ടു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍, ബിജെപി അധികാരത്തില്‍ വരുന്നതിനെതിരായുള്ള ജനങ്ങളുടെ വിധിയെഴുത്ത് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കിക്കൊടുത്തു. ഒറീസ, ഗുജറാത്ത് സംഭവങ്ങളുടെ പശ്ചാത്തലത്തിലുണ്ടായിരുന്ന മതന്യൂനപക്ഷങ്ങളുടെ ഭയം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കോണ്‍ഗ്രസിനും സാധിച്ചു. അതേസമയം ബദല്‍നയം ഉയര്‍ത്തിപ്പിടിച്ചുയര്‍ന്നുവന്ന മൂന്നാം മുന്നണിക്ക് വേണ്ടത്ര ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചില്ല. ഇതിന്റെ പ്രതിഫലനം കേരളത്തിലുമുണ്ടായി.

ഇന്ന് സ്ഥിതിയാകെ മാറി. അതാണ് ആസിയന്‍കരാറുമായി ബന്ധപ്പെട്ട് കേരളത്തില്‍ കണ്ട ജനകീയരോഷത്തിന്റെ അഗ്നിജ്വാല സൃഷ്ടിച്ച മനുഷ്യച്ചങ്ങല. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പുകളുടെ ഫലം നിശ്ചയിക്കുന്നത്, ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിനെതിരായ ജനരോഷമാകും-ആ രോഷം കോണ്‍ഗ്രസിനെതിരാണ്.

എ കെ ബാലന്‍ ദേശാഭിമാനി 22-10-09

1 comment:

  1. ആറുമാസം മുമ്പ് എ പി അബ്ദുള്ളക്കുട്ടി സിപിഐ എം വിട്ട്ബിജെപിയിലോ മുസ്ളിം ലീഗിലോ കോണ്‍ഗ്രസിലോ ചേക്കേറേണ്ടത് എന്ന് ആലോചിച്ചുനടന്ന ഘട്ടത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു:
    'ആര്‍ക്കും ആരെയും വിശ്വസിക്കാം ഒരാളെയൊഴിച്ച്. അബ്ദുള്ളക്കുട്ടിയെ ഒഴിച്ച്.'

    ReplyDelete