Wednesday, February 3, 2010

കഥയറിയാതെ ആട്ടം കാണുന്ന പിഗ്മികള്‍

പുതുവര്‍ഷാരംഭത്തില്‍ തന്നെ ഡോ. കെ എസ് മനോജ് സിപിഐ (എം) വിരുദ്ധരായ മാധ്യമ ചര്‍ച്ചാമല്ലന്മാര്‍ക്ക് പുതിയ ഇര എന്ന മട്ടില്‍ ഒരു പച്ചക്കള്ളം എറിഞ്ഞുകൊടുത്തു. ചര്‍ച്ചാവീരന്മാര്‍ ഈ പച്ചക്കള്ളം ചവച്ചരച്ച് രണ്ടാഴ്ച ഒച്ചവെച്ചുകൊണ്ടിരുന്നു. സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയില്‍ ഡോ. മനോജിന് വിയോജിപ്പു തോന്നിയതും അതു പ്രകടിപ്പിച്ചതുമല്ല പച്ചക്കള്ളം എന്ന പ്രയോഗംകൊണ്ട് വിവക്ഷിക്കുന്നത്. അഞ്ചുവര്‍ഷം പാര്‍ലമെന്റംഗം എന്ന നിലയിലുള്ള ഭാരിച്ച അലവന്‍സുകളുടെയും അധികാരത്തിന്റെയും പദവിയുടെയും സുഖശീതളഛായയില്‍ ആനന്ദതുന്ദിലനായി കഴിഞ്ഞ് രണ്ടാം ഊഴത്തിനും മല്‍സരിച്ച് തോറ്റ് ഒരു വര്‍ഷം പിന്നിടാറായപ്പോഴാണ് താന്‍ ഇതറിയുന്നത് എന്ന് പറയുന്നത് പച്ചക്കള്ളമാണ്.

ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വളിച്ചുപുളിച്ചു നാറിയ ആരോപണം തികട്ടിയെടുത്ത് അയവിറക്കി കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ അപവദിക്കുന്നതു കണ്ടപ്പോള്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ശിവദാസമേനോനും മാര്‍ക്സിസം മതത്തെ ഏതുവിധം വിലയിരുത്തുന്നുവെന്നും പാര്‍ടി അംഗത്വവും മതവിശ്വാസവും തമ്മിലുള്ള ബന്ധം എന്തെന്നും വിശദീകരിച്ചുകൊണ്ട് ഓരോ ലേഖനങ്ങള്‍ ജനുവരി 14ലെ ദേശാഭിമാനിയില്‍ എഴുതുകയുണ്ടായി. വാദപ്രതിവാദങ്ങളിലും ചര്‍ച്ചകളിലും മാന്യതയും യുക്തിബോധവും കാണിക്കുന്നവര്‍ ഈ രണ്ട് ലേഖനങ്ങളും അംഗീകരിക്കുകയോ, മറിച്ച് അവയില്‍ യുക്തിരാഹിത്യവും തെറ്റുകളും ഉണ്ടെങ്കില്‍ അവ ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്. എന്നാല്‍ മനോരമ വിഷന്റെ അന്നത്തെ കൌണ്ടര്‍ പോയിന്റില്‍ ഒരു കത്തോലിക്കാ പുരോഹിതനെ കൂടി എഴുന്നള്ളിച്ച് ഈ ലേഖനങ്ങളെയും കൌണ്ടര്‍ ചെയ്യുകയാണുണ്ടായത്. യുക്തിരാഹിത്യം ചൂണ്ടിക്കാണിക്കുകയല്ല, കമ്യൂണിസ്റ്റ് പാര്‍ടി അംഗത്തിന് മതവിശ്വാസം പാടില്ലെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയായിരുന്നു! ഇതോടുകൂടി ഇതേപ്പറ്റിയുള്ള ചര്‍ച്ചയുടെ പെരുമഴ തോര്‍ന്നെന്നു കരുതിയപ്പോള്‍ ഇതാ, പിഗ്മി നേതാക്കള്‍ എന്നു ഭാരേന്ദ്രബാബു വിശേഷിപ്പിക്കുന്നവരില്‍ ഒരാളായ ആസാദ് ജനുവരി 20ന് മാതൃഭൂമി ദിനപത്രത്തില്‍ സിപിഐ എമ്മിനെ ശപിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

'അപ്രിയ സത്യങ്ങളും കമ്യൂണിസ്റ്റുകാരും' എന്ന ലേഖനത്തില്‍ ആസാദ്, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുതല്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ സംഭവം വരെ പലതും കൂട്ടി കുഴയ്ക്കുന്നതിനിടയില്‍ ഏംഗല്‍സിന്റെ പേരില്‍ സക്കറിയയെ ന്യായീകരിക്കുകയും 'പാര്‍ട്ടിക്കാര്‍ക്ക് ഇപ്പോള്‍ പാര്‍ടിയേപ്പറ്റി ഒരു ചുക്കും'' അറിയാത്തതില്‍ കള്ള ക്കണ്ണീര്‍ പൊഴിക്കുകയും ചെയ്യുന്നു. ലേഖനം തുടരുന്നു: "ജാതിമതാചാരങ്ങളും ചടങ്ങുകളും ഉപേക്ഷിക്കാനായില്ലെങ്കില്‍, കമ്യൂണിസത്തിന്റെ മൂലതത്വമായ ഭൌതിക വാദത്തെ ഉപേക്ഷിക്കലാകും ഫലം. അപ്പോള്‍ അതു കമ്യൂണിസ്റ്റ് പാര്‍ടി അല്ലാതാകും. പേരും കൊടിയും ഉപേക്ഷിക്കാത്തതുകൊണ്ട് അത് അത്ര എളുപ്പവും അല്ല. എന്നാല്‍ വൈരുദ്ധ്യാത്മക ഭൌതികവാദത്തിന്റെ തത്വങ്ങള്‍ സമരങ്ങളിലൂടെയും ഇതര സൈദ്ധാന്തിക പ്രായോഗികാനുഭവങ്ങളിലൂടെയും പഠിപ്പിക്കാനും സാധിക്കുന്നില്ല. ഇതാണ് സിപിഎം സ്വയം വരുത്തിവെച്ച പ്രതിസന്ധി....

നേരത്തെ സൂചിപ്പിച്ച മാധ്യമ ചര്‍ച്ചാവീരന്മാര്‍ പാര്‍ടിയുടെ പരിപാടിയും ഭരണഘടനയും വായിച്ചിരിക്കാന്‍ ഇടയില്ല. എന്നാല്‍ ഈ മുന്‍ കമ്യൂണിസ്റ്റുകാരോ?. ഒന്നു വ്യക്തം. മനോജുമാര്‍ക്കും അബ്ദുള്ളക്കുട്ടികള്‍ക്കും ആസാദ്മാര്‍ക്കും പച്ചക്കള്ളം തട്ടിവിട്ട് നല്ല പിള്ള ചമയാനുള്ള പഴുതുകള്‍ അടച്ചുകൊണ്ടാണ് പാര്‍ടിയുടെ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ടുള്ളത്. പാര്‍ടിയുടെ ലക്ഷ്യം നിര്‍വചിക്കുന്ന ഭരണഘടന 2-ാം വകുപ്പില്‍ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് ലക്ഷ്യമെന്നും എല്ലാ പ്രവര്‍ത്തനങ്ങളിലും വഴികാട്ടി മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ് സിദ്ധാന്തങ്ങളും തത്വശാസ്ത്രവുമാണെന്നും അര്‍ത്ഥശങ്കയ്ക്കിടം നല്‍കാതെ പറയുന്നു. വകുപ്പ് 4(1)ല്‍ ഭരണഘടനയും പരിപാടിയും അംഗീകരിക്കുകയും തദനുസരണം പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാകുകയും 18 വയസ്സു പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന ഏതൊരു ഇന്ത്യന്‍ പൌരനും അംഗത്വത്തിനും അര്‍ഹനാണ്. 4 (7)ല്‍ സന്നദ്ധത കാണിക്കുമെന്ന് പറഞ്ഞ പാര്‍ടിയില്‍ വന്ന പുതിയ അംഗത്തെ പരിപാടിയും ഭരണഘടനയും പഠിക്കാനും തദനുസരണം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അവലോകനം ചെയ്യാനും അയാളെ അംഗമായി ചേര്‍ത്ത ഘടകത്തെ ചുമതലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മേല്‍പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളാമെന്നും കമ്യൂണിസ്റ്റാദര്‍ശങ്ങള്‍ക്കനുസൃതമായി ജീവിക്കാന്‍ ശ്രമിക്കാമെന്നുമുള്ള പ്രതിജ്ഞയില്‍ പാര്‍ടിയില്‍ എല്ലാഅംഗങ്ങളും ഒപ്പുവയ്ക്കണമെന്നും 5-ാം വകുപ്പ് അനുശാസിക്കുന്നു. പാര്‍ടി അംഗങ്ങളുടെ ചുമതലകള്‍ നിര്‍വ്വചിക്കപ്പെടുന്ന വകുപ്പ് 11 (1ബി) മാര്‍ക്സിസം ലെനിനിസം പഠിച്ച് സ്വന്തം നിലവാരം അംഗങ്ങള്‍ ഉയര്‍ത്തണമെന്നും ഉപവകുപ്പ് (2)ല്‍ ഇക്കാര്യങ്ങള്‍ നേരായ വണ്ണം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും സഹായിക്കാനും പാര്‍ടി ഘടകത്തെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു. വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൌതികവാദം പാര്‍ടി അംഗങ്ങള്‍ നിര്‍ബന്ധമായും സ്വായത്തമാക്കണമെന്നല്ലാതെ അതുപേക്ഷിച്ച് ജാതിമതാനുഷ്ഠാനങ്ങളും ആചാരങ്ങളും സ്വീകരിക്കണമെന്ന് എവിടെ പറയുന്നുവെന്ന് ആസാദ് വ്യക്തമാക്കണം. ചുമ്മാ കണ്ണടച്ച് ഇരുട്ടാക്കരുത്.

പിന്നെ, പുതുതായി പാര്‍ടിയിലേക്കു വരുന്ന വരുടെ കാര്യം. അതു തുടര്‍ച്ചയായ പ്രക്രിയ ആണ് എന്നാണ് ഈ ലേഖകന്റെ അനുഭവം. ഓരോ പണിമുടക്കിന്റെയും മറ്റു പ്രക്ഷോഭങ്ങളുടെയും ക്യാമ്പയിനുകളുടെയും ഇടയിലും അവസാനത്തിലും പുതുതായി ആളുകള്‍ ആകര്‍ഷിക്കപ്പെടാറുണ്ട്. ആ പണിമുടക്കത്തില്‍, പ്രക്ഷോഭത്തില്‍ ക്യാമ്പയിനില്‍ പാര്‍ടിയുടെ നിലപാടിന്റെ ശരിമ ബോദ്ധ്യപ്പെട്ടവരാണിവര്‍.

"വരട്ടെ, നിങ്ങള്‍ ആദ്യം വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൌതികവാദവും ലെനിന്റെ ഭരണകൂടവും വിപ്ളവവും.'ഏംഗല്‍സിന്റെ കുടുംബം സ്വകാര്യ സ്വത്ത് ഭരണകൂടം ഇവയുടെ ഉല്‍പത്തി'യും മാര്‍ക്സിന്റെ 'മൂലധന'വും വായിച്ച് ഹൃദിസ്ഥമാക്കീട്ട് വരൂ. എന്നിട്ട് പാര്‍ടി അംഗത്വത്തെക്കുറിച്ചാലോചിക്കാം എന്നു പറയുന്നതില്‍പരം പമ്പര വിഡ്ഢിത്തം വേറേ ഉണ്ടോ? ബാല്യം മുഴുവനും ഋഗ്വേദം ആദി മുതല്‍ അവസാനം വരെയും വീണ്ടും മറിച്ച് അവസാനം മുതല്‍ ആദിവരെയും ഉരുവിട്ട് മനഃപാഠമാക്കി ദൈവങ്ങളുടെയും പിശാചുക്കളുടെയും മധ്യത്തില്‍ കഴിഞ്ഞുകൂടിയ ഇ എം എസ് മാര്‍ക്സിസ്റ്റാചാര്യനായത് പാര്‍ടിയില്‍ വന്ന് മാര്‍ക്സിസം പഠിച്ചതിനുശേഷമാണ്. കമ്യൂണിസ്റ്റുകാര്‍ പ്രത്യേക സൃഷ്ടികളാണെന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലും കമ്യൂണിസ്റ്റായി ആരും ജനിക്കുന്നില്ലെന്നോര്‍ക്കണം. ഇന്നത്തെ സമൂഹത്തില്‍നിന്നും പരിവര്‍ത്തനം ചെയ്യപ്പെടുന്നവരാണ് കമ്യൂണിസ്റ്റുകാര്‍.

സഹസ്രാബ്ദങ്ങളുടെ ചരിത്രം, വിവിധ മതങ്ങളും അവയുടെ അവാന്തര വിഭാഗങ്ങളും ജാതികളും വിവിധ ആചാരങ്ങള്‍, വിവിധ ഭാഷകള്‍, ലോകത്തിലെ എണ്ണപ്പെട്ട കോടീശ്വരന്മാരും ദരിദ്ര നാരായണന്മാരും ഇന്നും പ്രാകൃതാവസ്ഥയില്‍ നിന്നും പൂര്‍ണ്ണമായി മോചിതരല്ലാത്ത വിഭാഗം ഉള്‍പ്പെടെയുള്ള ആദിവാസികളും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ സമൂഹം. പുതുതായി വരുന്നവര്‍ കമ്യൂണിസ്റ്റാദര്‍ശങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കാമെന്ന് പ്രതിജ്ഞയെടുക്കുന്നു. ഈ പ്രതിജ്ഞ വിജയകരമായി നിറവേറ്റി മാര്‍ക്സിസം - ലെനിനിസം സ്വാംശീകരിച്ച് സംഘടനാ വൈദഗ്ധ്യം തെളിയിക്കുന്നവര്‍ സ്വഭാവികമായും നേതൃത്വത്തിലേക്ക് ഉയരും. ഇന്നുള്ളവരും ഇനി പാര്‍ടിയില്‍ വരാന്‍ പോകുന്നവരുമായ മെമ്പര്‍മാരില്‍ ഇ എം എസുമാരും ജ്യോതിബസുമാരും ബാലാനന്ദന്‍മാരും ഇല്ലെന്നാര്‍ക്കു പറയാന്‍ കഴിയും? പ്രതിജ്ഞ നിറവേറ്റാന്‍ ആവാതെ ഞ്ഞഞ്ഞമിഞ്ഞ ന്യായങ്ങള്‍ പറയുന്ന ആസാദ്മാരുടെയും മനോജുമാരുടെയും സ്ഥാനം ചരിത്രത്തിന്റെ ചവറുകൊട്ടയിലായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

പാര്‍ടിയുടെ പരിപാടിയിലും ഭരണഘടനയിലും പറയുന്ന ചില കാര്യങ്ങള്‍ ഒന്നുകൂടി ഊന്നി ഓര്‍മ്മപ്പെടുത്തുകയല്ലാതെ തെറ്റുതിരുത്തല്‍ രേഖയില്‍ കൂടുതലായോ കുറവായോ ഒന്നുമില്ലെന്നും അപവാദ പ്രചാരകര്‍ മനസ്സിലാക്കണം.

പയ്യപ്പിള്ളി ബാലന്‍ ചിന്ത വാരിക 050210

1 comment:

  1. സഹസ്രാബ്ദങ്ങളുടെ ചരിത്രം, വിവിധ മതങ്ങളും അവയുടെ അവാന്തര വിഭാഗങ്ങളും ജാതികളും വിവിധ ആചാരങ്ങള്‍, വിവിധ ഭാഷകള്‍, ലോകത്തിലെ എണ്ണപ്പെട്ട കോടീശ്വരന്മാരും ദരിദ്ര നാരായണന്മാരും ഇന്നും പ്രാകൃതാവസ്ഥയില്‍ നിന്നും പൂര്‍ണ്ണമായി മോചിതരല്ലാത്ത വിഭാഗം ഉള്‍പ്പെടെയുള്ള ആദിവാസികളും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ സമൂഹം. പുതുതായി വരുന്നവര്‍ കമ്യൂണിസ്റ്റാദര്‍ശങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കാമെന്ന് പ്രതിജ്ഞയെടുക്കുന്നു. ഈ പ്രതിജ്ഞ വിജയകരമായി നിറവേറ്റി മാര്‍ക്സിസം - ലെനിനിസം സ്വാംശീകരിച്ച് സംഘടനാ വൈദഗ്ധ്യം തെളിയിക്കുന്നവര്‍ സ്വഭാവികമായും നേതൃത്വത്തിലേക്ക് ഉയരും. ഇന്നുള്ളവരും ഇനി പാര്‍ടിയില്‍ വരാന്‍ പോകുന്നവരുമായ മെമ്പര്‍മാരില്‍ ഇ എം എസുമാരും ജ്യോതിബസുമാരും ബാലാനന്ദന്‍മാരും ഇല്ലെന്നാര്‍ക്കു പറയാന്‍ കഴിയും? പ്രതിജ്ഞ നിറവേറ്റാന്‍ ആവാതെ ഞ്ഞഞ്ഞമിഞ്ഞ ന്യായങ്ങള്‍ പറയുന്ന ആസാദ്മാരുടെയും മനോജുമാരുടെയും സ്ഥാനം ചരിത്രത്തിന്റെ ചവറുകൊട്ടയിലായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

    ReplyDelete