Friday, February 12, 2010

അടിമവേലക്കെതിരെ നേഴ്സുമാരുടെ പോരാട്ടം

പുഞ്ചിരിയില്‍ വേദനമറച്ച് മലയാളത്തിന്റെ മാലാഖമാര്‍

ഡല്‍ഹിയിലെ പ്രശസ്തമായ ഗംഗാറാം ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ രോഗവിവരങ്ങള്‍ സംസാരിച്ചതിനുശേഷം മലയാളി നേഴ്സുമാരെക്കുറിച്ച് പരാമര്‍ശിക്കാനിടയായി. മലയാളി നേഴ്സുമാരെ 'എക്സലന്റ്' എന്നാണ് ഡോക്ടര്‍ വിശേഷിപ്പിച്ചത്.

'രോഗികള്‍ക്ക് ആശ്വാസം നല്‍കാനും ഞങ്ങളെ സഹായിക്കാനും മലയാളി പെകുട്ടികള്‍ക്കുള്ള കഴിവ് മറ്റാര്‍ക്കുമില്ല' -ആദരവോടെ ഡോക്ടര്‍ പറയുന്നു. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന ലക്ഷത്തോളം മലയാളി നേഴ്സുമാരെ ഓര്‍ത്ത് അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്.

നേഴ്സുമാരെന്നാല്‍ മലയാളികളെന്നാണ് കേരളത്തിനു പുറത്തുള്ള സങ്കല്‍പ്പം. രോഗികള്‍ക്ക് ആശ്വാസമേകുന്നതിലും പരിചരിക്കുന്നതിലുമൊക്കെ അത്രമാത്രം ഹൃദയപൂര്‍ണമായാണ് മലയാളി പെണ്‍കൊടിമാര്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ ഡല്‍ഹിയിലേക്ക് ട്രെയിനില്‍ വരുമ്പോള്‍ സഹയാത്രികരായുണ്ടായിരുന്ന രണ്ടു യുവതികള്‍ ഗംഗാറാം ആശുപത്രിയിലെ ഈ അനുഭവം വീണ്ടും ഓര്‍മയിലെത്തിച്ചു. രണ്ടുപേരും നേഴ്സുമാര്‍. ഒരാള്‍ പുതുതായി ഡല്‍ഹിയില്‍ ജോലിക്ക് വരികയാണ്. പുതിയ ആള്‍ വിവരങ്ങള്‍ ആരാഞ്ഞു:

'എവിടെയാ താമസിക്കുക?'

ഡല്‍ഹിയില്‍ ജോലിചെയ്യുന്ന നേഴ്സ്: 'നമ്മുടെ മുറിയില്‍'.

'എത്ര പേരുണ്ട് മുറിയില്‍?'.

'14'.

'പതിനാലോ, എങ്ങനെ കിടന്നുറങ്ങും?'

'ഷിഫ്റ്റനുസരിച്ച് ഉറങ്ങും, രാത്രി ജോലിയുള്ളവര്‍ പകലുറങ്ങും; പകല്‍ ജോലി ചെയ്യുന്നവര്‍ രാത്രിയിലും'.

'നമുക്ക് വേറെ മുറിയെടുത്താലോ?'

'അപ്പോള്‍ വൈദ്യുതിചാര്‍ജ്, വെള്ളക്കരം, യാത്രക്കൂലി എല്ലാംകൂടി 2000 രൂപയെങ്കിലും കൂടുതല്‍ വേണം. ആകെ കിട്ടുന്നത് 4000 രൂപയാണല്ലോ'.

മറുപടി കേട്ട് പുതിയ ആള്‍ക്ക് നിരാശ. കൂട്ടുകാരി ആശ്വസിപ്പിച്ചു, 'അതൊക്കെ ശീലമായിക്കൊള്ളും'.

അംഗീകാരവും അഭിനന്ദനവും പിടിച്ചുപറ്റുന്നതിനിടയിലും മലയാളി നേഴ്സുമാര്‍ അനുഭവിക്കുന്ന ദുരിതം വെളിപ്പെടുത്തുന്നതാണ് ഈ സംഭാഷണം. ന്യായമായ വേതനമോ താമസസൌകര്യമോ ലഭിക്കാതെയാണ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇവര്‍ കഷ്ടപ്പെടുന്നത്. 12 മുതല്‍ 14 മണിക്കൂര്‍വരെ ജോലിചെയ്താല്‍ 6000 രൂപയാണ് വേതനം. ചിലയിടങ്ങളില്‍ 4000 രൂപമാത്രമാണ് ശമ്പളം. ഡല്‍ഹിയില്‍ ജീവിക്കാനുള്ള ചെലവ് കഴിഞ്ഞാല്‍ ഒന്നും ബാക്കിവയ്ക്കാനുണ്ടാകില്ല. ഭക്ഷണവും വാടകയും വൈദ്യുതിചാര്‍ജും വെള്ളക്കരവും എല്ലാം കഴിഞ്ഞാല്‍ കടം ബാക്കിയാകും. നാലും അഞ്ചും വര്‍ഷം ജോലി ചെയ്താലും ശമ്പളം വര്‍ധിപ്പിക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറാകാറില്ല. വര്‍ഷം 15 ദിവസത്തെ ലീവാണ് അനുവദിക്കുക. മെഡിക്കല്‍ ലീവില്ല. നാട്ടില്‍പോകാന്‍ ശമ്പളമില്ലാത്ത അവധി അനുവദിക്കില്ല. നാലായിരം രൂപ ശമ്പളത്തിന് ഡല്‍ഹിയില്‍ ഒരാള്‍ എങ്ങനെ ജീവിക്കും? പക്ഷേ, ഈ നേഴ്സുമാര്‍ ജീവിക്കുന്നു, വേദനകള്‍ കടിച്ചമര്‍ത്തി. ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും മേലെ പുഞ്ചിരി വച്ചുകെട്ടിയാണ് ഈ മാലാഖമാര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നത്. ലക്ഷങ്ങളുടെ വായ്പയും അതിന്റെ പലിശയും ഓര്‍ക്കുമ്പോള്‍ ഈ ദുരിതപര്‍വം താണ്ടാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. രാജ്യത്തെ പരമോന്നത നിയമനിര്‍മാണസ്ഥാപനവും നീതിപീഠവും സ്ഥിതിചെയ്യുന്ന ഡല്‍ഹി നഗരത്തിലെ പഞ്ചനക്ഷത്ര ആശുപത്രികളിലാണ് ഞെട്ടിക്കുന്ന ഈ ചൂഷണം നടക്കുന്നത്.

നേഴ്സുമാര്‍ക്ക് ഇവിടെ അടിമവേല

കോട്ടയം ജില്ലയിലെ മലയോര ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലെ പെണ്‍കുട്ടിയായ ഷിന്‍സി വലിയ പ്രതീക്ഷകളോടെയാണ് നേഴസിങ് ഡിപ്ളോമ കോഴ്സിന് ചേര്‍ന്നത്. മൂന്നു ലക്ഷം രൂപയാണ് നേഴ്സിങ് പഠനത്തിന് ചെലവഴിച്ചത്. ഇതില്‍ രണ്ടര ലക്ഷം രൂപയും സ്വരുക്കൂട്ടിയത് വീടും പറമ്പും പണയംവച്ചാണ്. കോഴ്സ് നല്ല നിലയില്‍ ജയിച്ച അവള്‍ നല്ല ശമ്പളം കിട്ടുമെന്ന വാഗ്ദാനം കേട്ടാണ് ഡല്‍ഹിയില്‍ ജോലിക്ക് എത്തിയത്. കിട്ടുന്നതാകട്ടെ മാസം 6000 രൂപ. ജീവിക്കാനുള്ള ചെലവ് കഴിഞ്ഞ് ഒന്നും വീട്ടിലേക്കയക്കാന്‍ കഴിയുന്നില്ലെന്ന് ഷിന്‍സി പറയുന്നു.

'മാസാവസാനമാകുന്നതോടെ ശരിക്കും പട്ടിണിയിലാകുന്ന ഞങ്ങള്‍ എങ്ങനെയാണ് അച്ഛനും അമ്മയ്ക്കും കാശ് അയക്കുക, രോഗം വന്നാല്‍ ചികിത്സിക്കാന്‍പോലും മാര്‍ഗമില്ലാതെയാണ് ഞങ്ങളിവിടെ കഷ്ടപ്പെടുന്നത്'-

മാന്യമായ വരുമാനവും നല്ലഭാവിയും സ്വപ്നംകണ്ട് മറുനാട്ടിലെത്തിയ ഷിന്‍സി നിരാശയും പ്രതിഷേധവും മറച്ചുവയ്ക്കുന്നില്ല.

തലസ്ഥാന നഗരിയിലെ പേരെടുത്ത സ്വകാര്യ ആശുപത്രികളില്‍ പലതിലും നേഴ്സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും അടിമകാലത്തെ നിയമങ്ങളാണ്. ആറ് മണിക്കൂറാണ് നേഴ്സുമാരുടെ അംഗീകൃത ജോലിസമയം. ഇത് കടലാസിലാണ്. പന്ത്രണ്ടും പതിനാലും മണിക്കൂറാണ് ജോലി. രാത്രി ഡ്യൂട്ടിക്കു വരുന്ന നേഴ്സുമാര്‍ കുറഞ്ഞത് 12 മണിക്കൂര്‍ ജോലിചെയ്യണം. ഭൂരിപക്ഷം സ്ഥലത്തും ശമ്പളം നല്‍കുന്നതിന് ഒരു വ്യവസ്ഥയുമില്ല. 5000 മുതല്‍ 8000 രൂപവരെ വേതനം വാഗ്ദാനം ചെയ്താണ് ജോലിക്കെടുക്കുക. ഹോസ്റ്റല്‍ ഫീസ്, പിഎഫ്, വെല്‍ഫെയര്‍ ഫണ്ട് എന്നീ ഇനങ്ങളില്‍ 2500 രൂപ മുതല്‍ 3000 രൂപ വരെ വെട്ടിക്കുറച്ചാണ് കൊടുക്കുക. ജീവനക്കാരില്‍നിന്ന് പിടിക്കുന്ന പിഎഫ് തുക അടയ്ക്കാത്ത ആശുപത്രികളാണ് അധികവും. ഒന്നും രേഖപ്പെടുത്താതെയാണ് മിക്കയിടത്തും ശമ്പളവിതരണം. ശമ്പളം മാത്രമല്ല മറ്റ് ആനുകൂല്യങ്ങളും കിട്ടില്ല. ഇരുനൂറും ഇരുനൂറ്റമ്പതും നേഴ്സുമാരുള്ള ആശുപത്രികളില്‍ പരമാവധി 25 പേര്‍ക്കാണ് ഹോസ്റല്‍ സൌകര്യം നല്‍കുന്നത്. ഐസിയു പോലുള്ള അവശ്യസേവന വിഭാഗത്തില്‍ ജോലിയെടുക്കുന്നവര്‍ക്കാണ് ഇതില്‍ മുന്‍ഗണന. ഹോസ്റ്റല്‍ നല്‍കുന്നതിന്റെ പേരില്‍ ഇവരെക്കൊണ്ട് രാവും പകലും അടിമപ്പണി ചെയ്യിക്കും. ഐസിയുവില്‍ ഒരു രോഗിക്ക് ഒരു നേഴ്സ് എന്നാണ് അനുപാതം. എന്നാല്‍, രോഗികളെ കുത്തിനിറയ്ക്കുന്നതിനാല്‍ ഒരാള്‍ക്ക് അഞ്ചും ആറും രോഗികളെ പരിചരിക്കേണ്ടിവരും. ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും തകരാറിനും രോഗികളുടെ മുന്നില്‍വച്ച് നേഴ്സുമാരെ പഴിചാരും.

സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവച്ച് ദ്രോഹിക്കലാണ് മറ്റൊരു ക്രൂരത. കുറഞ്ഞ ശമ്പളത്തില്‍ വര്‍ഷങ്ങളോളം ജോലിചെയ്താലും സര്‍ട്ടിഫിക്കറ്റ് വിട്ടുകൊടുക്കില്ല. ഒരു വര്‍ഷത്തെ ബോണ്ടിന്റെ മറവില്‍ മൂന്നും നാലും വര്‍ഷമാണ് അടിമപ്പണി. എതിര്‍ത്താല്‍ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തും, കുടിവെള്ളവും വൈദ്യുതിയും മുടക്കും, ഹോസ്റ്റലില്‍ പൂട്ടിയിടും. പുരുഷ നേഴ്സുമാരുടെ എണ്ണം കൂടിയതോടെ ഇത്തരം അനീതികള്‍ക്കെതിരെ ചില ആശുപത്രികളില്‍ അടുത്തിടെ ചെറുത്തുനില്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടികളെ നിശബ്ദരാക്കി വര്‍ഷങ്ങളോളം നടത്തിയ ചൂഷണത്തിനെതിരെ പല ആശുപത്രികളിലും പ്രതിഷേധമുയര്‍ന്നു. മഹാരാജാ ആഗ്രസെന്‍, മെട്രോ ആശുപത്രി, ബത്ര ആശുപത്രി എന്നിവിടങ്ങളില്‍ സമരം വിജയം കണ്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചെങ്കിലും സമരം നടത്തിയവര്‍ക്കെതിരെ പ്രതികാര നടപടിയാണിപ്പോള്‍. ഏറ്റവുമൊടുവില്‍ ചന്നന്‍ദേവി ആശുപത്രിയിലെ ഇരുനൂറോളം നേഴ്സുമാര്‍ സമരരംഗത്താണ്. സ്വകാര്യാശുപത്രികളെ നിയന്ത്രിക്കാനും നിയമപരമായ വേതനവും ആനുകൂല്യവും ഉറപ്പുവരുത്താനും സമഗ്ര നിയമനിര്‍മാണത്തിന്റെ ആവശ്യകതയിലേക്കാണ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളിലെ സമരങ്ങള്‍ വിരല്‍ചൂണ്ടുന്നത്.

വി ജയിന്‍ ദേശാഭിമാനി 120210/130210

4 comments:

  1. ന്യായമായ വേതനമോ താമസസൌകര്യമോ ലഭിക്കാതെയാണ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇവര്‍ കഷ്ടപ്പെടുന്നത്. 12 മുതല്‍ 14 മണിക്കൂര്‍വരെ ജോലിചെയ്താല്‍ 6000 രൂപയാണ് വേതനം. ചിലയിടങ്ങളില്‍ 4000 രൂപമാത്രമാണ് ശമ്പളം. ഡല്‍ഹിയില്‍ ജീവിക്കാനുള്ള ചെലവ് കഴിഞ്ഞാല്‍ ഒന്നും ബാക്കിവയ്ക്കാനുണ്ടാകില്ല. ഭക്ഷണവും വാടകയും വൈദ്യുതിചാര്‍ജും വെള്ളക്കരവും എല്ലാം കഴിഞ്ഞാല്‍ കടം ബാക്കിയാകും. നാലും അഞ്ചും വര്‍ഷം ജോലി ചെയ്താലും ശമ്പളം വര്‍ധിപ്പിക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറാകാറില്ല. വര്‍ഷം 15 ദിവസത്തെ ലീവാണ് അനുവദിക്കുക. മെഡിക്കല്‍ ലീവില്ല. നാട്ടില്‍പോകാന്‍ ശമ്പളമില്ലാത്ത അവധി അനുവദിക്കില്ല. നാലായിരം രൂപ ശമ്പളത്തിന് ഡല്‍ഹിയില്‍ ഒരാള്‍ എങ്ങനെ ജീവിക്കും? പക്ഷേ, ഈ നേഴ്സുമാര്‍ ജീവിക്കുന്നു, വേദനകള്‍ കടിച്ചമര്‍ത്തി. ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും മേലെ പുഞ്ചിരി വച്ചുകെട്ടിയാണ് ഈ മാലാഖമാര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നത്.

    ReplyDelete
  2. ഇത് ഡല്‍ഹിയില്‍ മാത്രമല്ല.അപൂര്‍വം ചില ആശുപത്രികളിലൊഴികെ ബാക്കി എല്ലായിടത്തും ഇതു തന്നെ അവസ്ഥ.ആതുര ശുശ്രൂഷാ രംഗത്ത് ലോകത്തു തന്നെ മികച്ച സേവനം ചെയ്യുന്ന മലയാളികള്‍ നിറഞ്ഞു നില്‍‌‌ക്കുന്ന നേഴ്സിംഗ് മേഖല ചൂഷണത്തിന്റെ കേളീരംഗമാണ്.വളരെ ദയനീയമാണു ഈ രംഗത്തെ സ്ഥിതി..സി.പി.എം പോലെ ഒരു പാര്‍ട്ടി ഇത് ഏറ്റെടുക്കുന്നത് തികച്ചും അഭിനന്ദനമര്‍ഹിക്കുന്ന ഒന്നാണു.

    പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും !

    ReplyDelete
  3. ഇതുമായി ബന്ധപ്പെട്ടു വന്ന പത്രവാര്‍ത്തകള്‍ ഇവിടെ ഞെക്കി വായിക്കാം.

    ReplyDelete
  4. . ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും മേലെ പുഞ്ചിരി വച്ചുകെട്ടിയാണ് ഈ മാലാഖമാര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നത്.

    after a long time, janasakthi written a good topic here!

    സി.പി.എം പോലെ ഒരു പാര്‍ട്ടി ഇത് ഏറ്റെടുക്കുന്നത് തികച്ചും
    അഭിനന്ദനമര്‍ഹിക്കുന്ന ഒന്നാണു...

    hmmm.. couldnt digest that! there are millions of issues can be easily solved in kerala. we have the power too... we are not ready to solve none of those!

    for a simple instance.. why the kerala govt cant remove the license for toddy? this would have helped all coconut farmers in kerala... you wont do it because ......

    ReplyDelete