Wednesday, February 10, 2010

വംഗനാടിന്റെ പ്രഖ്യാപനം

ഇടതുപക്ഷ പുരോഗമനശക്തികളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യക്കകത്തും പുറത്തുമുള്ള വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളും ഇടതുതീവ്രവാദികളും തോളോടുതോളുരുമ്മിനിന്ന് കരുനീക്കം നടത്തുന്നത്. പശ്ചിമബംഗാളില്‍ സിംഗൂരും നന്ദിഗ്രാമുമായിരുന്നു അവരുടെ ആവനാഴിയിലെ അവസാനത്തെ ആയുധം. വലതുപക്ഷ മാധ്യമങ്ങള്‍ സംഘടിതമായിത്തന്നെ നുണപ്രചാരണത്തിലൂടെ ഇത്തരം ദുഷ്ടശക്തികള്‍ക്ക് സകലവിധ പിന്തുണയും നല്‍കിവരുന്നുണ്ട്. 2009ലെ ലോക്സഭാതെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിലും ഇടതുപക്ഷശക്തികള്‍ക്ക് പ്രഹരമേല്‍പ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞുവെന്നത് വസ്തുതയാണ്. എന്നാല്‍, കുറച്ചുപേരെ കുറച്ചുകാലത്തേക്ക് തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞേക്കാം. എല്ലാവരെയും എല്ലാക്കാലത്തേക്കും വഴിതെറ്റിക്കാന്‍ കഴിയുകയില്ലെന്നാണ് ചരിത്രം തെളിയിക്കുന്നത്. പശ്ചിമബംഗാളിലെ സ്ഥിതിയും അതുതന്നെയാണ്.

1977 മുതല്‍ 32 വര്‍ഷം ഇടതുപക്ഷം തുടര്‍ച്ചയായി അധികാരത്തിലുള്ള സംസ്ഥാനമാണ് ബംഗാള്‍. ജനപിന്തുണ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന അനുഭവമായിരുന്നു ഇതേവരെ. അതൊരു അത്ഭുത പ്രതിഭാസവുമായിരുന്നു. രണ്ട് തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി പിന്തിരിപ്പന്‍ ശക്തികള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞതോടെ ഭാവിയിലും ജയിച്ച് അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിയുമെന്ന വ്യാമോഹത്തോടെയാണ് ഇക്കൂട്ടര്‍ നാളുകളെണ്ണിക്കൊണ്ടിരിക്കുന്നത്. ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ നിരാശരായി പിന്തിരിഞ്ഞോടുന്ന പാരമ്പര്യമല്ല ഇടതുപക്ഷത്തിനുള്ളത്. വിജയമായാലും പരാജയമായാലും അതിനു പിറകിലുള്ള ശക്തികള്‍ ഏതെന്നും കാരണമെന്തെന്നും വസ്തുനിഷ്ഠമായി വിലയിരുത്തുക പതിവാണ്. പശ്ചിമബംഗാളിലുണ്ടായ കാരണവും കണ്ടെത്തിയിട്ടുണ്ട്. ദൌര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നേറാനുള്ള കഠിനയത്നത്തിലാണ് ഇടതുപക്ഷശക്തികള്‍.

ഇടക്കാലത്ത് നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ് ഫെബ്രുവരി എട്ടിന് ഞായറാഴ്ച കൊല്‍ക്കത്തയില്‍നടന്ന പത്തുലക്ഷത്തില്‍പരം പേര്‍ ആവേശപൂര്‍വം പങ്കെടുത്ത ബഹുജനറാലി. ഞായറാഴ്ച പ്രഭാതം പൊട്ടിവിരിഞ്ഞതുമുതല്‍ നഗരത്തിലെ സുപ്രസിദ്ധമായ ബ്രിഗേഡ് ഗ്രൌണ്ടിലേക്കുള്ള നിലയ്ക്കാത്ത ജനപ്രവാഹമാണ് കാണാന്‍ കഴിഞ്ഞത്. ഇത് എതിരാളികളെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. മലര്‍പ്പൊടിക്കാരന്റെ സ്വപ്നം നിലത്തുവീണ് പൊട്ടിച്ചിതറി തരിപ്പണമായതുപോലെയായി തൃണമൂല്‍കോണ്‍ഗ്രസ് സഖ്യവും കൂട്ടാളികളും. ഈ പിന്തിരിപ്പന്‍ കൂട്ടുകെട്ടിനെ നാനാപ്രകാരം സഹായിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വശക്തികളും ഇന്ത്യയിലെ പണച്ചാക്കുകളും കച്ചകെട്ടിയിറങ്ങിയത് അറിഞ്ഞുകൊണ്ടുതന്നെയാണിത് സൂചിപ്പിക്കുന്നത്. എല്ലാം പണംകൊണ്ട് നേടാവുന്നതല്ല. പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകളെ ക്ഷണിച്ചുവരുത്തിയത് തൃണമൂല്‍ കോണ്‍ഗ്രസാണ്. വംഗനാട്ടില്‍ അവര്‍ ഇരുകൂട്ടര്‍ക്കും ആവേശം പകരുന്നുണ്ടെങ്കിലും ഇതരസംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭീഷണിയാണ്. വിശാഖപട്ടണത്തിനടുത്ത് മാവോയിസ്റ്റുകാര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ മാവോയിസ്റ്റുകള്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കുന്ന തൃണമൂല്‍കോണ്‍ഗ്രസിനും അവരെ അമര്‍ച്ചചെയ്യാന്‍ ബാധ്യതപ്പെട്ട കോണ്‍ഗ്രസിനും എക്കാലത്തും ഒന്നിച്ചുനീങ്ങാന്‍ കഴിയുമെന്ന് അവര്‍പോലും കരുതാനിടയില്ല. ഒന്നിച്ചുനീങ്ങിയാല്‍ അതിന്റെ ഗുരുതരമായ ഭവിഷ്യത്ത് കോണ്‍ഗ്രസ് അനുഭവിച്ചറിയേണ്ടിയും വരും. ഇത് ഇടതുപക്ഷക്കാരുടെ ആഗ്രഹമല്ല; വസ്തുനിഷ്ഠസാഹചര്യം നല്‍കുന്ന പാഠമാണ്.

കൊല്‍ക്കത്തയില്‍ നടന്ന പടുകൂറ്റന്‍ ബഹുജനറാലി ഈ പിന്തിരിപ്പന്‍ കൂട്ടുകെട്ടിന് കനത്ത താക്കീതാണ് നല്‍കിയിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ശക്തി ക്ഷയിച്ചെന്നു ആത്മനിര്‍വൃതി അടയുന്നവര്‍ക്ക് താക്കീതാണ് വംഗനാട് പിന്തിരിപ്പന്‍ശക്തികള്‍ക്ക് ഒരു കാരണവശാലും ഏല്‍പ്പിച്ചുകൊടുക്കാന്‍ പോകുന്നില്ലെന്ന പ്രഖ്യാപനവുമായി കൊല്‍ക്കത്തയില്‍നിന്നുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും സഹപ്രവര്‍ത്തകരും തികഞ്ഞ ആത്മവിശ്വാസത്തോടെ നടത്തിയ പ്രഖ്യാപനം അതാണ്. അത് കേരളത്തിനും ആവേശം പകരുന്നതാണ്.

ദേശാഭിമാനി മുഖപ്രസംഗം 100210

1 comment:

  1. ഇടതുപക്ഷ പുരോഗമനശക്തികളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യക്കകത്തും പുറത്തുമുള്ള വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളും ഇടതുതീവ്രവാദികളും തോളോടുതോളുരുമ്മിനിന്ന് കരുനീക്കം നടത്തുന്നത്. പശ്ചിമബംഗാളില്‍ സിംഗൂരും നന്ദിഗ്രാമുമായിരുന്നു അവരുടെ ആവനാഴിയിലെ അവസാനത്തെ ആയുധം. വലതുപക്ഷ മാധ്യമങ്ങള്‍ സംഘടിതമായിത്തന്നെ നുണപ്രചാരണത്തിലൂടെ ഇത്തരം ദുഷ്ടശക്തികള്‍ക്ക് സകലവിധ പിന്തുണയും നല്‍കിവരുന്നുണ്ട്. 2009ലെ ലോക്സഭാതെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിലും ഇടതുപക്ഷശക്തികള്‍ക്ക് പ്രഹരമേല്‍പ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞുവെന്നത് വസ്തുതയാണ്. എന്നാല്‍, കുറച്ചുപേരെ കുറച്ചുകാലത്തേക്ക് തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞേക്കാം. എല്ലാവരെയും എല്ലാക്കാലത്തേക്കും വഴിതെറ്റിക്കാന്‍ കഴിയുകയില്ലെന്നാണ് ചരിത്രം തെളിയിക്കുന്നത്. പശ്ചിമബംഗാളിലെ സ്ഥിതിയും അതുതന്നെയാണ്.

    ReplyDelete