Tuesday, November 19, 2013

മൂലമറ്റം പവര്‍ഹൗസ് ഉപരോധിച്ചു

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഹൈറേഞ്ച് സംരക്ഷണസമരസമിതിയും സംയുക്ത സമരസമിതിയും ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ തെരുവുവാസ സമരത്തിന്റെ ഭാഗമായി മൂലമറ്റം പവര്‍ഹൗസ് ഉപരോധിച്ചു.ചൊവ്വാഴ്ച രാവിലെ മുതല്‍ തുടങ്ങിയ ഉപരോധം പൂര്‍ണമായിരുന്നു. സംരക്ഷണസമിതിയുടെ കുഞ്ചിത്തണ്ണി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരവധിപേര്‍ പള്ളിവാസല്‍ പവര്‍ഹൗസ് ഉപരോധിച്ചു. ചിത്തിരപുരത്തെ പവര്‍ഹൗസിനുമുന്നില്‍ കസേരയിട്ടിരുന്നാണ് ഉപരോധസമരം നടത്തുന്നത്. ചെങ്കുളത്തും മൂലമറ്റത്തും ഉപരോധിച്ചു.
 
മൂലമറ്റം പവര്‍ഹൗസിന് ഒന്നരകിലോമീറ്റര്‍ അകലെ കെഎസ്ആര്‍ടിസി ജംങ്ഷനില്‍ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. പോലീസ് ബാരിക്കേഡിനുമുന്നില്‍ കുത്തിയിരുന്നാണ് ഹൈറേഞ്ച് സംരക്ഷണസമിതി പവര്‍ഹൗസ് ഉപരോധിക്കുന്നത്. അതീവ സംരക്ഷണ മേഖലയായതിനാലും വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനത്തെ ഉപരോധം ബാധിക്കാതിരിക്കാന്‍ പോലീസും അധികൃതരും പ്രത്യേക സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ടിനെതിരെ തിങ്കളാഴ്ച ഇടുക്കി ജനത കീരിത്തോട് മുതല്‍ കുമളി വരെയും ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയും പാതയോരങ്ങളില്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചു. കലപ്പയും അമ്പുംവില്ലും ആദിവാസിവേഷങ്ങളുമായി കര്‍ഷകര്‍ പ്രതീകാത്മക സമരത്തില്‍ പങ്കെടുത്തു. തെരുവ് വാസം ചൊവ്വാഴ്ച അര്‍ധരാത്രി സമാപിക്കും. ഉപരോധം ഹൈറേഞ്ച് സംരക്ഷണസമിതി സംസ്ഥാന കണ്‍വീനര്‍ ഫാ. സെബാറ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, യാക്കോബായ സുറിയാനി സഭ ഹൈറേഞ്ച് മേഖലാ മെത്രാപോലീത്താ ഏലിയാസ് മാര്‍ യൂലിയോസ്, ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ , ഫാ. ജോഷി മലേക്കുടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചെറുതോണിയില്‍ കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് സി വി വര്‍ഗീസിന്റെ നേതൃത്വത്തില്‍ സമരത്തിന് പിന്തുണയുമായെത്തി. എല്ലാ മേഖലയിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഹൈറേഞ്ച്സംരക്ഷണ സമിതിയുടെ തെരുവുവാസ സമരത്തിന് അഭിവാദ്യവുമായെത്തി. ഐക്യദാര്‍ഢ്യവുമായി വ്യാപാരികളും പ്രകടനം നടത്തി.

deshabhimani

No comments:

Post a Comment