Tuesday, November 19, 2013

ഐസോണ്‍ വാല്‍നക്ഷത്രം ദൃഷ്ടിപഥത്തിലേക്ക്

ആകാശവിസ്മയമൊരുക്കി അപൂര്‍വ വാല്‍നക്ഷത്രം ദൃഷ്ടിപഥത്തിലേക്ക്. കൗതുകകാഴ്ചയുമായി സൗരയൂഥം വഴി കടന്നു പോകുന്ന ഐസോണ്‍ വാല്‍നക്ഷത്രത്തെ വരുംദിവസങ്ങളില്‍ വ്യക്തതയോടെ കാണാം. തെളിഞ്ഞ ആകാശത്ത് കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യോദയത്തിന് മുമ്പ് ധൂമകേതു തെളിയും. പുലര്‍ച്ചെ നാലുമുതല്‍ 5.30 വരെ വാല്‍നക്ഷത്രത്തെ കാണാനാവും. മേഘങ്ങള്‍ ചതിച്ചില്ലെങ്കില്‍ ബൈനോക്കുലറോ ടെലിസ്കോപ്പോ ഉപയോഗിച്ച് ഐസോണെ വ്യക്തമായി കാണാനാവും. കന്നി രാശിക്കടുത്താകുമിത്.

28 ന് ഐസോണ്‍ സൂര്യന് അടുത്തു കൂടി കടന്നു പോകും. 18.6 ലക്ഷം കിലോമീറ്റര്‍ അടുത്ത്. ഈ യാത്രയെ വാല്‍നക്ഷത്രം അതിജീവിക്കുമോ എന്നു വ്യക്തമല്ല. സൂര്യനിലേക്ക് പതിക്കുകയോ താപമേറ്റ് ബാഷ്പമാവുകയോ ചെയ്തേക്കാം. പൊട്ടിത്തെറിച്ച് ഒന്നിലേറെയായി മാറാനും സാധ്യതയുണ്ട്. സൂര്യനെ ചുറ്റി, തിരിച്ചുള്ള യാത്രയെ അതിജീവിച്ചാല്‍ ഡിസംബറില്‍ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാനാവുമെന്ന് വാനശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂമിയില്‍നിന്ന് ആറരക്കോടിയിലധികം കിലോമീറ്റര്‍ അകലെ കൂടിയാകും ഐസോണിന്റെ മടക്കയാത്ര. സന്ധ്യാസമയത്തും സൂര്യോദയത്തിനു മുമ്പും തെളിയുന്ന ഐസോണ്‍ ജനുവരി ആദ്യത്തോടെ മറയും. തിരുവനന്തപുരത്ത് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ വാല്‍ നക്ഷത്രത്തെ നിരീക്ഷിക്കാന്‍ സൗകര്യമൊരുക്കുന്നുണ്ട്. സൂര്യസ്പര്‍ശിയായ വാല്‍നക്ഷത്ര വിഭാഗത്തിലുള്ള ഐസോണ്‍ സൗരയൂഥത്തിലെത്തുന്നത് ആദ്യമാണ്. 2012 സെപ്തംബര്‍ 21ന് റഷ്യന്‍ വാനനിരീക്ഷകരായ വിറ്റാലി നെവാസ്കിയും ആര്‍ട്യം നോവിച്ചോനോക്കുമാണ് ഈ ധൂമകേതുവിനെ കണ്ടെത്തിയത്.
(ദിലീപ് മലയാലപ്പുഴ)

deshabhimani

No comments:

Post a Comment