Tuesday, November 19, 2013

നുണ പറഞ്ഞ് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയുടെ പാഴ്ശ്രമം

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ജനരോഷം അണപൊട്ടിയൊഴുകിയപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെട്ടുകഥകള്‍ ചമച്ചും നുണകള്‍ പറഞ്ഞും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സിപിഐ എമ്മിനും കോണ്‍ഗ്രസിനും ഒരേ നിലപാടാണെന്ന് സമര്‍ഥിക്കാന്‍ സിപിഐ എം നല്‍കിയ കത്തിനെ വളച്ചൊടിക്കാന്‍പോലും ഉമ്മന്‍ചാണ്ടി തുനിഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകള്‍ പരിശോധിക്കാനായി നിയമിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ടികളുടെ അഭിപ്രായം ആരാഞ്ഞ് മുഖ്യമന്ത്രി അയച്ച കത്തിന് സിപിഐ എം നല്‍കിയ മറുപടിക്കത്താണ് ഉമ്മന്‍ചാണ്ടി കച്ചിത്തുരുമ്പാക്കാന്‍ ശ്രമിച്ചത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചില ദൗര്‍ബല്യങ്ങള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിഹരിച്ചിട്ടുണ്ടെങ്കിലും ആ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കത്തില്‍ സിപിഐ എം വ്യക്തമാക്കിയതാണ്. ഇതും മറ്റ് സംഘടനകളും വ്യക്തികളുമെല്ലാം മുന്നോട്ടുവച്ച ഇത്തരം കാര്യങ്ങള്‍ പരിഗണിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത് കേരളത്തിന്റെ മലയോര മേഖയില്‍ അരക്ഷിതബോധം സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിക്ക് മാറിനില്‍ക്കാനാകില്ല.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരായ ജനതയുടെ വികാരത്തിനാണ് തിങ്കളാഴ്ച കേരളം സാക്ഷ്യം വഹിച്ചത്. കൃഷിക്കാരെയോ ജനങ്ങളെയോ വിശ്വാസത്തിലെടുക്കാതെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പേരില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം അക്ഷരാര്‍ഥത്തില്‍ ജനങ്ങളെ അരക്ഷിതരാക്കി. ജനങ്ങളുടെ ഈ അരക്ഷിതബോധമാണ് പ്രതിഷേധാഗ്നിയായി തിങ്കളാഴ്ച ആളിക്കത്തിയത്. കേരളം പൂര്‍ണമായും നിശ്ചലമായി. ജനങ്ങള്‍ സ്വമേധയാ സമര രംഗത്തിറങ്ങി. ഒരു കൂട്ടം വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയോടെ യുഡിഎഫ് നടത്തിയ എല്ലാ എതിര്‍പ്രചാരണങ്ങളെയും ജനങ്ങള്‍ അപ്പാടെ തള്ളി.

എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിനെ രാഷ്ട്രീയപ്രേരിതമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. അതിന് കാരണമായി പറയുന്നതും എല്ലാവര്‍ക്കും ഒരേ നിലപാടെന്നാണ്. ഇവിടെയും ഉമ്മന്‍ചാണ്ടി വളഞ്ഞ ബുദ്ധി പ്രയോഗിക്കുകയാണ്. ഒരേ നിലപാടാണെങ്കില്‍ കേന്ദ്രനയം തിരുത്തിക്കുന്നതിന് യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകുന്നതിന് പകരം കേന്ദ്രത്തിന് കത്തയക്കും, വേണമെങ്കില്‍ ഡല്‍ഹിയില്‍ പോകും ആശങ്കയ്ക്ക് അടിസ്ഥാനമില്ല എന്നൊക്കെ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയല്ല വേണ്ടത്. വിജ്ഞാപനം കരട് മാത്രമാണെന്നും അന്തിമ തീരുമാനമായില്ലെന്നും ഇതില്‍ കര്‍ഷകരെ ദ്രോഹകരമായി ബാധിക്കുന്ന ഒന്നുമില്ലെന്നും ഉമ്മന്‍ചാണ്ടി വാദിക്കുന്നു. അങ്ങിനെയെങ്കില്‍ ഇക്കാര്യം സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളായ കെ എം മാണിയെയും പി ജെ ജോസഫിനെയുമെങ്കിലും പറഞ്ഞ് മനസിലാക്കേണ്ടേ? കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന മുസ്ലിംലീഗ് യോഗവും വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിക്കും പി കെ അബ്ദുള്‍ റബ്ബിനും വി കെ ഇബ്രാഹിം കുഞ്ഞിനുമൊന്നും കാര്യം മനസിലായില്ലെന്നാണോ സമരം രാഷ്ട്രീയപ്രേരിതമാണെന്നു പറയുന്ന ഉമ്മന്‍ചാണ്ടി ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കണം. ഹര്‍ത്താല്‍ നടത്തിയതിനാല്‍ 600 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കണക്ക്. അപ്പോള്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനംചെയ്തപ്പോള്‍ ഈ നഷ്ടക്കണക്ക് ഓര്‍മയുണ്ടായിരുന്നില്ലേ? വടകരയില്‍ ഒരു കൊലപാതകം നടന്നപ്പോള്‍ കേരളം മുഴുവന്‍ ഹര്‍ത്താലിന് ആഹ്വാനംചെയ്ത ഒരു പാര്‍ടിയുടെ നേതാവാണ് ഇപ്പോള്‍ ഹര്‍ത്താലിനെതിരെ വാളോങ്ങുന്നത്.

ചെപ്പടിവിദ്യ കാട്ടി ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാനാകില്ല: പിണറായി

തിരു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള സിപിഐ എം നിലപാടിനെക്കുറിച്ച് ഉമ്മന്‍ചാണ്ടി നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ കുനുഷ്ട് ബുദ്ധിയുടെ മറ്റൊരു ലക്ഷണമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മലയോരമേഖലയിലെ ജനജീവിതത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ രോഷത്തില്‍നിന്ന് രക്ഷനേടാന്‍ ഇത്തരം ചെപ്പടിവിദ്യകൊണ്ട് സാധ്യമാകില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ടികളുടെ അഭിപ്രായം ആരാഞ്ഞ് മുഖ്യമന്ത്രി അയച്ച കത്തിന് മറുപടിയായി പാര്‍ടി നിലപാട് വ്യക്തമായി എഴുതി നല്‍കിയതാണ്. അതിനെയാണ് ഉമ്മന്‍ചാണ്ടി കുനുഷ്ട് ബുദ്ധിയോടെ വ്യാഖ്യാനിച്ച് സിപിഐ എമ്മിന്റെയും കോണ്‍ഗ്രസിന്റെയും നിലപാട് ഒന്നുതന്നെയാണെന്ന് അവകാശപ്പെടുന്നത്. ഗാഡ്ഗില്‍ ശുപാര്‍ശകളിലെ ചില ദൗര്‍ബല്യങ്ങള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിഹരിച്ചിട്ടുണ്ടെങ്കിലും അതേപടി നടപ്പാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കത്തില്‍ വ്യക്തമാക്കിയതാണ്.

അത് മറച്ചുവച്ചാണ് ഉമ്മന്‍ചാണ്ടി തെറ്റിദ്ധരിപ്പിക്കുന്നത്. കത്തില്‍ ഉമ്മന്‍ചാണ്ടി മറച്ചുവച്ച ഭാഗം പാര്‍ടി നിലപാട് വ്യക്തമാക്കുന്നുണ്ട്: ""ഈ ആശങ്കകള്‍ പരിഹരിച്ച്് ജനങ്ങളെ പ്രകൃതിസംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവരുന്ന തരത്തിലുള്ള ഇടപെടലാണ് ആവശ്യം. അതിനുപകരം ധൃതിപിടിച്ച് റിപ്പോര്‍ട്ട് നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഇതിനോട് യോജിക്കാനാകില്ല. കര്‍ഷകസംഘടനകളുമായും വിവിധ ജനവിഭാഗങ്ങളുമായും ചര്‍ച്ച നടത്തി ആവശ്യമായ ഭേദഗതികള്‍ വരുത്തി ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനാകണം. പ്രകൃതിലോല പ്രദേശങ്ങളില്‍ ജനങ്ങള്‍ ഏറെയുള്ള മേഖലകള്‍ പോലും ഉള്‍പ്പെടുത്തപ്പെട്ടു എന്ന വിമര്‍ശമുണ്ട്. അതുകൊണ്ടുതന്നെ ആ മേഖലയിലെ ജനങ്ങളുടെ ജീവിതം വഴിമുട്ടും എന്ന ആശങ്ക വ്യാപകമാണ്്. ഈ മേഖലയില്‍ കാര്‍ഷികപരമായ ജീവിതാവസ്ഥ മുന്നോട്ടുകൊണ്ടുപോകാനാകില്ല എന്ന ചിന്ത ജനങ്ങളില്‍ വളര്‍ന്നിട്ടുണ്ട്. പ്ലാന്റേഷനുകളെയും കാര്‍ഷികമേഖലയെയും പരിസ്ഥിതിപരമായ സോണുകള്‍ക്ക് ബാധകമാക്കിയ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഒറ്റവിളകളെ ഒഴിവാക്കാത്തത് പ്രതിസന്ധി ഉണ്ടാക്കും. മറ്റു ചില നിയന്ത്രണങ്ങള്‍ സ്വാഭാവികജീവിതത്തെ തടസ്സപ്പെടുത്തും എന്ന ഭീതിയും സൃഷ്ടിച്ചിട്ടുണ്ട്.

ഏതുതരം വികസനമായാലും ജനങ്ങളെ കണക്കിലെടുക്കാതെ മുന്നോട്ടുപോയാല്‍ വിജയിക്കില്ല. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള വിശദമായ ചര്‍ച്ച സംഘടിപ്പിക്കേണ്ടതുണ്ട്. പശ്ചിമഘട്ട സംരക്ഷണം ജനതയുടെ ആകമാനം ഉത്തരവാദിത്തമായി മാറ്റുന്ന ഇടപെടലാണ് വേണ്ടത്. അതിനായുള്ള ജനകീയ പ്രസ്ഥാനം രൂപപ്പെടുത്തുന്ന തരത്തില്‍ പശ്ചിമഘട്ട സംരക്ഷണചര്‍ച്ച മാറണം. അല്ലാതെ ജനങ്ങളുമായി യുദ്ധപ്രഖ്യാപനം നടത്തി ധൃതിപിടിച്ച് റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള നീക്കം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാനേ ഇടയാക്കൂ."" പാര്‍ടി മുന്നോട്ടുവച്ച ഇത്തരം കാര്യങ്ങള്‍ പരിഗണിക്കാതെ റിപ്പോര്‍ട്ട് നടപ്പാക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിശ്രമിച്ചത്. അത്തരമൊരു സ്ഥിതിവിശേഷമാണ് കേരളത്തില്‍, മലയോരമേഖലയില്‍ പ്രത്യേകിച്ചും അസംതൃപ്തി ഉണ്ടാക്കിയതെന്ന് ഉമ്മന്‍ചാണ്ടി ഇനിയെങ്കിലും മനസ്സിലാക്കണം. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേതൃത്വം കൊടുക്കേണ്ടതെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment