Tuesday, November 19, 2013

ആറന്‍മുള വിമാനത്താവളത്തിന് അന്തിമാനുമതി

ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. പരിസ്ഥിതി സംഘടനകളുടേയും പൊതുജനങ്ങളുടെയും പരാതികളും പരാതികള്‍ക്ക് കമ്പനി നല്‍കിയ നിര്‍ദ്ദേശങ്ങളും അടിസ്ഥാനമാക്കിയാണ് നിബന്ധനകളോടെ വിമാനത്താവളത്തിന് അനുമതി നല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

വിമാനത്താവള നിര്‍മ്മാണത്തിന് ഭൂപരിധി ഇളവിന് കെജിഎസ് ഗ്രൂപ്പിന് അര്‍ഹതയുള്ളതായി സംസ്ഥാന പരിസ്ഥിതി വകുപ്പ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാന നിയമസഭാ പരിസ്ഥിതി സമിതിയുടെ വിലക്ക് മറികടന്ന് പദ്ധതിക്ക് വയല്‍ നികത്താനുള്ള അനുകൂലതീരുമാനവും സംസ്ഥാന പരിസ്ഥിതി വകുപ്പ് എടുത്തിരുന്നു.

റിലയന്‍സിന് 15 ശതമാനം ഓഹരിയുള്ള കെ.ജി.എസ് ഗ്രൂപ്പാണ് 700 ഏക്കര്‍ സ്ഥലത്ത് 2000 കോടി രൂപ ചെലവില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത്. ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ പ്രദേശം വ്യാവസായിക പ്രദേശമായി പ്രഖ്യാപിച്ചതോടെയാണ് ജനങ്ങള്‍ പ്രതിഷേധത്തിനിറങ്ങിയത്.

ആറന്‍മുളയില്‍ വിമാനത്താവളം വരുന്നത് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ആ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയ്ക്ക് അന്തിമാനുമതി നല്‍കിയത്. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടുന്ന പദ്ധതിയ്ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചാണ് പരിസ്ഥിതി മന്ത്രാലയം പദ്ധതിയ്ക്ക് അന്തിമാനുമതി നല്‍കിയത്.

deshabhimani

No comments:

Post a Comment