Monday, November 4, 2013

ആറന്മുള പദ്ധതി പരാജയമാകുമെന്ന് റിപ്പോര്‍ട്ട്

എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തിക്കൊണ്ടും ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെയും മൂലധന ശക്തികളുടെയും സമ്മര്‍ദ്ദം കൊണ്ട് മാത്രം നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആറന്മുള വിമാനത്താവള പദ്ധതി സാമ്പത്തികമായി വന്‍ പരാജയമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. സി പി ഐ ജില്ലാ സെക്രട്ടറി പി പ്രസാദ് കൊച്ചിന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്ക് ലഭിച്ച മറുപടിയിലൂടെയാണ് ആറന്മുള വിമാനത്താവള പദ്ധതി വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുകയെന്ന  വാദം ശക്തമായിരിക്കുന്നത്.

പ്രതിവര്‍ഷം 90 ലക്ഷം യാത്രക്കാര്‍ക്ക് സഞ്ചരിക്കുവാനും മണിക്കൂറില്‍ 14 വിമാന സര്‍വ്വീസ് നടത്തുവാനുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ള ശേഷി. എന്നാല്‍ പൂര്‍ണ്ണതോതില്‍ 14 വിമാനസര്‍വ്വീസ് നടത്തുമ്പോള്‍ പോലും 48.9 ലക്ഷം യാത്രക്കാര്‍ മാത്രമാണ് ഇവിടെ വിമാനയാത്രക്കായി എത്തുന്നത്. മൊത്തം സംഖ്യയുടെ പകുതിയില്‍ അല്‍പ്പം മാത്രം കൂടുതല്‍. തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. രണ്ട് വലിയ വിമാനത്താവളങ്ങള്‍ നിലവില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോഴാണ് തിരുവനന്തപുരത്തുനിന്നും കേവലം നൂറ്റമ്പത് കിലോമീറ്റര്‍ മാത്രം അകലമുള്ള ആറന്മുള വിമാനത്താവളത്തിന്റെ സാധ്യതയെ ചോദ്യം ചെയ്യപ്പെടുന്നത്. തന്നെയുമല്ല കൊച്ചിന്‍ വിമാനത്താവള അതോറിറ്റിയോട് ഇപ്രകാരം ആറന്മുള വിമാനത്താവളം വന്നാലുണ്ടാകുന്ന സാമ്പത്തികവും വ്യാവസായികവുമായ ഗുണദോഷങ്ങളെക്കുറിച്ച് യാതൊരു തരത്തിലുള്ള ചര്‍ച്ച നടത്തുകയും ചെയ്തിട്ടില്ല. ഇതോടെ ഇത് സംബന്ധിച്ചുള്ള ഒരു അഭിപ്രായ സമന്വയവും രൂപപ്പെടുത്താന്‍ കഴിഞ്ഞില്ല.

ആറന്മുള വിമാനത്താവള നിര്‍മ്മാണ കമ്പനിയോ സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ മറ്റ് വിമാനത്താവള അതോറിറ്റികളുമായി ആറന്മുള വിമാത്താവളം വന്നാലുണ്ടാകുന്ന സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള യാതൊരു വിധത്തിലുള്ള ചര്‍ച്ചകള്‍ നടത്താതിരുന്നത് തടസ്സവാദങ്ങള്‍ ഉയരുമെന്ന മുന്‍നിശ്ചയപ്രകാരം തന്നെയാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്. നിലവിലുള്ള വിമാനത്താവളങ്ങളുടെ വരുമാന സ്രോതസ്സിനെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നാണ് എയര്‍കാര്‍ഗോയുടെ ഉപയോഗം.  എന്നാല്‍ നെടുമ്പാശ്ശേരിയില്‍ വന്‍ ഇടിവാണ് ഈ രംഗത്തും സംഭവിച്ചിരിക്കുന്നത്. കാര്‍ഗോ ഉപയോഗത്തില്‍ 85 ശതമാനം ഉപയോഗം മാത്രമാണ് നടക്കുന്നത്. അതുകൊണ്ട് ഇനിയും പുതിയൊരു വിമാനത്താവളം വന്നാല്‍ ഈ രംഗത്തും  വലിയ തിരിച്ചടിയാകും സംഭവിക്കുക.

സമീപത്തുതന്നെയുള്ള ഒരു വിമാനത്താവളം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പകല്‍പോലെ വ്യക്തമായത് ഇപ്പോള്‍ തന്നെ രൂക്ഷമായ എതിര്‍പ്പുകള്‍ നേരിടുന്ന ആറന്മുള വിമാനത്താവള പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന കോണ്‍ഗ്രസ്സ് ജനപ്രതിനിധികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

janayugom

No comments:

Post a Comment