Saturday, January 4, 2014

ബാങ്കുകള്‍ എടിഎം സൗജന്യ സേവനം നിര്‍ത്തുന്നു

എടിഎം കൗണ്ടറുകളിലൂടെ പണം പിന്‍വലിക്കാന്‍ സമീപഭാവിയില്‍ ഉപയോക്താവ് പ്രത്യേകം ഫീസ് നല്‍കേണ്ടി വരും. തുടക്കത്തില്‍ ഭാഗികമായും പിന്നീട് പൂര്‍ണമായും ഫീസ് ഏര്‍പ്പെടുത്താനാണ് നീക്കം. അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മില്‍നിന്ന് പരിധിയില്ലാതെ കിട്ടിയിരുന്ന സേവനം അവസാനിപ്പിക്കാനുള്ള ബാങ്കുകളുടെ തീരുമാനത്തോട് റിസര്‍വ് ബാങ്കും യോജിച്ചതോടെ ഫീസ് ചുമത്താനുള്ള നീക്കം ശക്തമായി. സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ ഫീസ് ഈടാക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ കെ സി ചക്രബര്‍ത്തി വെള്ളിയാഴ്ച അറിയിച്ചു.

നിലവില്‍ സ്വന്തം ബാങ്കില്‍നിന്ന് എത്രതവണ വേണമെങ്കിലും പ്രത്യേക ഫീസില്ലാതെ പണം പിന്‍വലിക്കാം, മറ്റ് ബാങ്കുകളുടെ എടിഎം അഞ്ച് തവണയും. തുടര്‍ന്നുള്ള ഇടപാടിന് ബാങ്ക് നിശ്ചയിക്കുന്ന തുക ഫീസ് നല്‍കണം. ഇതേ മാതൃകയില്‍, സ്വന്തം ബാങ്കിന്റെ സൗജന്യ എടിഎം സേവനവും ഇനി അഞ്ച് വട്ടമാകും. നവംബറില്‍ ബംഗളൂരുവില്‍ യുവതി എടിഎം കൗണ്ടറില്‍ അക്രമത്തിനിരയായതോടെയാണ് സായുധ കാവല്‍ വേണമെന്ന ആവശ്യം ശക്തമായത്. ഇതിന് വന്‍ ചെലവ് വരുമെന്നാണ് ബാങ്കുകളുടെ ന്യായം. സുരക്ഷാജീവനക്കാരെ നിയോഗിച്ചാല്‍ ഓരോ ഇടപാടിനും ആറു രൂപയിലധികം രൂപ ചെലവ് വരുമെന്ന് ബാങ്കുകള്‍ വാദിക്കുന്നു. ഫീസ് ഈടാക്കാന്‍ അനുമതിക്കായി ബാങ്കുകള്‍ ഇതുവരെയും റിസര്‍വ് ബാങ്കിന് അപേക്ഷിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ഇത് പരിഗണിക്കുന്നുണ്ട്. ഈ മാസം 15ന് മുംബൈയില്‍ ചേരുന്ന നാഷണല്‍ പെയ്മെന്റ് കോര്‍പറേഷന്റെ യോഗത്തിന് ശേഷം ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ അന്തിമ തീരുമാനമെടുക്കും. ഫീസ് ഈടാക്കുന്നതിനോട് പൊതുമേഖലാ ബാങ്കുകള്‍ വിയോജിക്കുന്നു. എന്നാല്‍, എല്ലാ ഇടപാടിനും ഫീസ് വേണമെന്നും നിലവിലുള്ള ഫീസ് ഉയര്‍ത്തണമെന്നുമാണ് സ്വകാര്യ ബാങ്കുകളുടെ നിലപാട്.
(സുജിത് ബേബി)

deshabhimani

No comments:

Post a Comment