Sunday, January 5, 2014

പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയത് "മന്ത്രിസഭാ യോഗ"മാക്കി തട്ടിപ്പ്

ഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും ചേര്‍ന്ന് രാജ്ഭവനില്‍ എത്തി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയതിനെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലുള്ള പ്രത്യേക മന്ത്രിസഭായോഗമായി വ്യാഖ്യാനിച്ച് തട്ടിപ്പ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, പാചകവാതക വിലവര്‍ധന തുടങ്ങിയ പ്രശ്നങ്ങള്‍ സംബന്ധിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയത്. ഇതില്‍ ഒന്നില്‍പ്പോലും പ്രധാനമന്ത്രിയില്‍നിന്ന് അനുഭാവപൂര്‍ണമായ പ്രതികരണം ഉണ്ടായില്ലെന്ന് മന്ത്രിമാര്‍തന്നെ പറയുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രത്യേക മന്ത്രിസഭായോഗം ചേരുമെന്ന് മുഖ്യമന്ത്രിയും മറ്റും അവകാശപ്പെട്ടതല്ലാതെ ഇത്സംബന്ധിച്ച് നടപടിക്രമങ്ങളൊന്നും ഉണ്ടായില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി സന്നിഹിതനായ വിവരം ക്യാബിനറ്റ് രേഖയിലോ മിനിറ്റ്സിലോ ഇല്ല. രാജ്ഭവനില്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന വിവരം അവിടുത്തെ രേഖയിലുമില്ല. യോഗം ചേരുന്നതിന് ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഗവര്‍ണറുടെ അനുമതി തേടിയതിന് രേഖയില്ല. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി രാജ്ഭവന് അറിയിപ്പും നല്‍കിയിട്ടില്ല. കനകക്കുന്നിലെ ചടങ്ങിലേക്ക് പ്രധാനമന്ത്രി യാത്ര തിരിക്കുന്നതിന് മുമ്പാണ് മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനില്‍ എത്തിയത്. രാജ്ഭവനിലെ വിവിഐപി സ്യൂട്ടിലാണ് വെള്ളിയാഴ്ച രാത്രി പ്രധാനമന്ത്രിയും ഭാര്യയും തങ്ങിയത്. രാവിലെ സന്ദര്‍ശകരെ കാണുകയും ചെയ്തു. കൂട്ടത്തില്‍ മുഖ്യമന്ത്രി മന്ത്രിമാര്‍ക്കൊപ്പം എത്തി നിവേദനം നല്‍കി. ഇത് പ്രധാനമന്ത്രി വാങ്ങിയതല്ലാതെ ശ്രദ്ധയോടെ വായിക്കുകപോലും ചെയ്തില്ല.

ഏതാനും മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരില്‍ ചിലരും പ്രധാനമന്ത്രിയെ കനകക്കുന്നിലേക്ക് അനുഗമിച്ചു. പാചകവാതക സബ്സിഡി ആധാറുമായി യോജിപ്പിക്കുന്നതിന് ആറുമാസത്തെ സാവകാശം വേണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യങ്ങളിലൊന്ന്. മലയോര നിവാസികളെ ആശങ്കയിലാഴ്ത്തിയ കസ്തുരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് കേരളത്തിന്റെ ആവശ്യം പരിഗണിക്കണമെന്നും കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി നിര്‍മാണം വേഗത്തിലാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഒന്നിലും പ്രധാനമന്ത്രി അനുകൂലമായി പ്രതികരിച്ചില്ല.

deshabhimani

No comments:

Post a Comment