Tuesday, August 25, 2009

ആസിയന്‍: തിരക്കിട്ട് ഒപ്പിട്ടത് കോര്‍പറേറ്റ് സമ്മര്‍ദം മൂലം

കര്‍ഷകരുടെ നടുവൊടിക്കുന്ന ആസിയന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യ തിടുക്കത്തില്‍ ഒപ്പിട്ടത് വന്‍ കോര്‍പറേറ്റുകളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണെന്ന് വ്യക്തമാകുന്നു. സ്വതന്ത്ര ചരക്കു വ്യാപാരത്തിനുള്ള ധാരണയിലാണ് ഇപ്പോള്‍ ഇന്ത്യയും ആസിയനും ഒപ്പുവച്ചത്. ഇനി നടക്കാനിരിക്കുന്ന സേവനങ്ങളുടെ വ്യാപാരവും നിക്ഷേപനിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതും സംബന്ധിച്ച ചര്‍ച്ചയ്ക്കാണ് കുത്തകകള്‍ കാത്തിരിക്കുന്നത്. ചരക്കുകളുടെ സ്വതന്ത്രവ്യാപാരം ആസിയന്‍ രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുംവിധമാണ് കരാര്‍ ഒപ്പിട്ടത്. രാജ്യത്തിന് പൊതുവെ പ്രയോജനം ചെയ്യില്ലെന്നറിഞ്ഞിട്ടും യുപിഎ സര്‍ക്കാര്‍ ഒരു ചര്‍ച്ചയും കൂടാതെ കരാര്‍ ഒപ്പിട്ടത് കോര്‍പറേറ്റുകളുടെ സമ്മര്‍ദത്താലാണ്. കരാര്‍ ഒപ്പിട്ടതിനു പിന്നാലെ വ്യാപാര സംഘടനകളായ ഫിക്കിയും അസോചവുമൊക്കെ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് പ്രസ്താവനയിറക്കി. കാരണം, അവര്‍ കാത്തിരിക്കുന്ന സേവന- നിക്ഷേപ ചര്‍ച്ചയിലേക്ക് നീങ്ങണമെങ്കില്‍ ആദ്യം ചരക്കുകളുടെ സ്വതന്ത്ര വ്യാപാരചര്‍ച്ച പൂര്‍ത്തിയാകണമായിരുന്നു. സേവനങ്ങളുടെ കയറ്റുമതിക്കുള്ള തീരുവ- തീരുവയിതര തടസ്സം നീക്കുക, നിക്ഷേപത്തിന് കൂടുതല്‍ അനുകൂല സാഹചര്യമൊരുക്കുക തുടങ്ങിയ ചര്‍ച്ച 2009 ഡിസംബറോടെ പൂര്‍ത്തിയാക്കി സര്‍ക്കാരിനെക്കൊണ്ട് കരാറില്‍ ഒപ്പിടീക്കുകയാണ് കോര്‍പറേറ്റുകളുടെ ലക്ഷ്യം. കരാര്‍ നിലവില്‍ വന്നാല്‍ 11 ആസിയന്‍ രാജ്യങ്ങളിലെ ഉപഭോക്തൃവിപണി വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സ്വന്തമാകും.

2008ല്‍ തന്നെ ചരക്കുകളുടെ സ്വതന്ത്രവ്യാപാര കരാറില്‍ ഒപ്പിടാന്‍ ഇന്ത്യ തയ്യാറെടുത്തിരുന്നു. എന്നാല്‍, പൊതുതെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കര്‍ഷകര്‍ക്ക് ഹാനികരമായ കരാറില്‍ തല്‍ക്കാലം ഒപ്പിടേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. തെരഞ്ഞെടുപ്പിനുശേഷം കരാര്‍ കൊണ്ടുവരാമെന്ന് കോര്‍പറേറ്റ് സംഘടനകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചതും വന്‍ തുക ഫണ്ടിലേക്ക് നല്‍കിയതും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചതോടെ ആസിയന്‍ കരാറില്‍ ഒപ്പുവയ്ക്കണമെന്ന ആവശ്യം കോര്‍പറേറ്റുകള്‍ വീണ്ടുമുന്നയിച്ചു.

ആസിയന്‍ രാജ്യങ്ങളുടെ സേവനമേഖലയിലാണ് പ്രധാനമായും കോര്‍പറേറ്റുകളുടെ കണ്ണ്. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ടെലികോം, ആരോഗ്യം, ചില്ലറവ്യാപാരം തുടങ്ങിയ സേവനമേഖലകളുടെ കാര്യത്തില്‍ ചില സ്വകാര്യസ്ഥാപനങ്ങള്‍ക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. സേവനമേഖലയില്‍ ആസിയന്‍ രാജ്യങ്ങളിലെ മൊത്തം വ്യാപാരം ഏതാണ്ട് 28,090 ഡോളര്‍ (280.9 ശതകോടി ഡോളര്‍) വരും. അമേരിക്ക കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ സേവന വ്യാപാരമേഖലയാണിത്. ചരക്കുകളുടെ സ്വതന്ത്രവ്യാപാരവും ചില കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സഹായകമാകും. മുകേഷ് അംബാനിയുടെ റിലയന്‍സ് പെട്രോളിയമാണ് ഇതില്‍ പ്രധാനം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ തീരുവ ഇല്ലാതാകുന്നത് ഇവരെ സഹായിക്കും. ആസിയന്‍ രാജ്യങ്ങളില്‍ എണ്ണ ശുദ്ധീകരണ സംവിധാനം കുറവാണ്. റിലയന്‍സാകട്ടെ ലോകത്തെ ആറാമത്തെ എണ്ണശുദ്ധീകരണ കുത്തകയും. ആസിയന്‍ രാജ്യങ്ങളിലെ എണ്ണ ഖനനരംഗത്തും റിലയന്‍സിന് താല്‍പ്പര്യം ഏറെയാണ്. നിക്ഷേപ അന്തരീക്ഷം കൂടുതല്‍ അയയുന്നതോടെ റിലയന്‍സ് ഈ രംഗത്തും നേട്ടമുണ്ടാക്കും.

എം പ്രശാന്ത് ദേശാഭിമാനി

1 comment:

  1. കര്‍ഷകരുടെ നടുവൊടിക്കുന്ന ആസിയന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യ തിടുക്കത്തില്‍ ഒപ്പിട്ടത് വന്‍ കോര്‍പറേറ്റുകളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണെന്ന് വ്യക്തമാകുന്നു. സ്വതന്ത്ര ചരക്കു വ്യാപാരത്തിനുള്ള ധാരണയിലാണ് ഇപ്പോള്‍ ഇന്ത്യയും ആസിയനും ഒപ്പുവച്ചത്. ഇനി നടക്കാനിരിക്കുന്ന സേവനങ്ങളുടെ വ്യാപാരവും നിക്ഷേപനിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതും സംബന്ധിച്ച ചര്‍ച്ചയ്ക്കാണ് കുത്തകകള്‍ കാത്തിരിക്കുന്നത്. ചരക്കുകളുടെ സ്വതന്ത്രവ്യാപാരം ആസിയന്‍ രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുംവിധമാണ് കരാര്‍ ഒപ്പിട്ടത്. രാജ്യത്തിന് പൊതുവെ പ്രയോജനം ചെയ്യില്ലെന്നറിഞ്ഞിട്ടും യുപിഎ സര്‍ക്കാര്‍ ഒരു ചര്‍ച്ചയും കൂടാതെ കരാര്‍ ഒപ്പിട്ടത് കോര്‍പറേറ്റുകളുടെ സമ്മര്‍ദത്താലാണ്. കരാര്‍ ഒപ്പിട്ടതിനു പിന്നാലെ വ്യാപാര സംഘടനകളായ ഫിക്കിയും അസോചവുമൊക്കെ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് പ്രസ്താവനയിറക്കി. കാരണം, അവര്‍ കാത്തിരിക്കുന്ന സേവന- നിക്ഷേപ ചര്‍ച്ചയിലേക്ക് നീങ്ങണമെങ്കില്‍ ആദ്യം ചരക്കുകളുടെ സ്വതന്ത്ര വ്യാപാരചര്‍ച്ച പൂര്‍ത്തിയാകണമായിരുന്നു.

    ReplyDelete