Monday, August 31, 2009

നെറികെട്ട ആരോപണം

മുത്തൂറ്റ് പോള്‍ജോര്‍ജ് വധക്കേസുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന അധിക്ഷേപാര്‍ഹമായ കള്ളക്കളികള്‍ ഇതേ പംക്തിയില്‍ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. തുടക്കം മുതല്‍ കേസന്വേഷണം തങ്ങള്‍ ഇച്ഛിക്കുന്ന വഴിയിലേക്ക് തള്ളിവിടാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരായ ഏതാനും മാധ്യമങ്ങള്‍ പ്രകടമായിത്തന്നെ മുന്നോട്ടുവന്നു. മലയാള മനോരമ പത്രത്തിനും കേരളത്തിലെ പ്രതിപക്ഷ നേതാവിനും കൊല്ലപ്പെട്ടയാളിന്റെ കുടുംബവുമായി ഗാഢമായ ബന്ധമുണ്ട്. മുത്തൂറ്റ് വ്യവസായ ഗ്രൂപ്പിലെ വ്യക്തിയാണ് ഇന്ത്യാ വിഷന്‍ ചാനലിന്റെ തലപ്പത്തിരിക്കുന്നവരില്‍ ഒരാള്‍. അത്തരം ബന്ധങ്ങള്‍ വാര്‍ത്തകളെ സ്വാഭാവികമായും സ്വാധീനിക്കാം. അതിലൊന്നും ആരും പരാതി ഉന്നയിച്ചിട്ടില്ല. എന്നാല്‍, സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലുപരിയായി, ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും സിപിഐ എമ്മിനെയും ആഭ്യന്തരമന്ത്രിയുടെ കുടുംബാംഗങ്ങളെപ്പോലും അനാവശ്യമായി വലിച്ചിഴച്ച് വിവാദം സൃഷ്ടിക്കാനിറങ്ങിയത് അങ്ങനെ വിസ്മരിക്കാവുന്ന ഒന്നല്ല.

അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ വിന്‍സന്‍ എം പോള്‍ പത്രസമ്മേളനത്തില്‍, പൊലീസ് അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍, കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയൊന്നും അതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല എന്നു പറഞ്ഞതില്‍ പിടിച്ചു കയറിയ വിവാദം സര്‍വപരിധിയും പിന്നിട്ട് ഗുണ്ടകളെ പിടിക്കാന്‍ ആഭ്യന്തരമന്ത്രിയുടെ വീട്ടില്‍ പോയാല്‍മതി എന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പത്രസമ്മേളനം വിളിച്ച് പറയുന്നിടംവരെ എത്തിയിരിക്കുന്നു. പോള്‍ ജോര്‍ജ് വധക്കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഈ മാധ്യമങ്ങള്‍ നടത്തുന്നത് എന്നു പറയാതെ വയ്യ. ആ നിഗമനത്തെ സാധൂകരിക്കുന്ന അഭ്യൂഹങ്ങളാണ് ഓരോ ദിവസവും അവര്‍ പുറത്തുകൊണ്ടുവരുന്നത്.

പ്രതികളായ കാരി സതീശിന്റെയും ക്വട്ടേഷന്‍സംഘം നേതാവ് ജയന്റെയും അഭിഭാഷകര്‍ സ്വന്തം കക്ഷികളെ രക്ഷിക്കാനായി കെട്ടിച്ചമച്ച കഥകള്‍ വിശ്വാസ്യത ജനിപ്പിക്കുംവിധം കഴിഞ്ഞ ദിവസം രണ്ട് പ്രമുഖപത്രങ്ങള്‍ അവതരിപ്പിച്ചു. കാരി സതീശിന്റെ അമ്മ, മകനെ നിരപരാധിയായി ചിത്രീകരിക്കാന്‍ പറഞ്ഞ കാര്യങ്ങളും വൈകാരികതയുടെ ആവരണമിട്ടാണ് ഇതേ മാധ്യമങ്ങള്‍ കൊണ്ടാടിയത്. കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസംതന്നെ 'രഹസ്യങ്ങള്‍ മൂടി പൊലീസ്' എന്ന് മനോരമ എഴുതി. മാതൃഭൂമി സാമര്‍ഥ്യപൂര്‍വം ആഭ്യന്തരവകുപ്പിനെതിരെയാണ് തിരിഞ്ഞത്. കൊലപാതകം നടന്നിടത്ത് ക്യാമറയുമായി ചെന്ന് ചിതറിവീണ ചോരയുടെയും കൊലപാതകികള്‍ വന്ന വഴിയുടെയും മറ്റും സചിത്ര കഥകളുണ്ടാക്കി വിറ്റു പണംപിടുങ്ങിയ പൈങ്കിളി വാരികാപാരമ്പര്യം മനോരമയുടെ അടിത്തറതന്നെയാണെന്നതിനാല്‍ അവരുടേത് പുതിയ എന്തെങ്കിലും രീതിയാണെന്ന് പറയാന്‍ വയ്യ. മാതൃഭൂമിയാകട്ടെ, കുറെ വര്‍ഷങ്ങളായി സിപിഐ എമ്മിനെതിരെ വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുന്നത് ജീവിതോദ്ദേശ്യമായി കാണുന്ന പത്രമാണ്.

പോളിന്റെ കാറില്‍ രണ്ട് ഗുണ്ടകളുണ്ടായിരുന്നെന്നും ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരാണ് അതെന്നും ഇരുവരും സംഭവത്തിനുശേഷം കടന്നുകളഞ്ഞെന്നും പുറത്തറിഞ്ഞത് മാധ്യമങ്ങളുടെ മിടുക്കുകൊണ്ടല്ല. പൊലീസ് അന്വേഷണത്തിലാണ് അത് തെളിഞ്ഞത്. മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയതും പൊലീസാണ്. എന്നിട്ടും ആ രണ്ടു ഗുണ്ടകളെ രക്ഷിക്കാനാണ് പൊലീസും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നതെന്ന പച്ചക്കള്ളം ആവര്‍ത്തിക്കുന്നതിന്റെ ഔചിത്യമെന്ത്? അതേ ദൌത്യം ഒടുവില്‍ കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സന്‍ ഏറ്റെടുത്തിരിക്കുന്നു. അതിന് പിന്തുണയുമായി യുഡിഎഫിലെ പുതിയ കുടികിടപ്പുകാരനായ വീരേന്ദ്രകുമാര്‍ രംഗത്തുവന്നിരിക്കുന്നു. അമാന്യവും അപക്വവും അബദ്ധജടിലവുമായ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ഔത്സുക്യം കാട്ടാറുള്ള എം എം ഹസ്സന്റെ വാക്കുകള്‍ക്ക് കോണ്‍ഗ്രസുകാര്‍തന്നെ വില കൊടുക്കാറുണ്ടോ എന്ന് പറയാനാവില്ല. എന്നാല്‍, ഇപ്പോള്‍ ഹസ്സന്‍ നടത്തിയത് പ്രതികരണം അര്‍ഹിക്കുന്ന ചില പരാമര്‍ശങ്ങളാണ്. അദ്ദേഹം ഗുണ്ടകളുടെ സംരക്ഷണം ആഭ്യന്തരമന്ത്രിയില്‍ ആരോപിച്ചിരിക്കുന്നു. ആഭ്യന്തര മന്ത്രിയുടെ വീട്ടില്‍പോയാല്‍ പ്രതികളെ പിടികൂടാമെന്നും അതിനായി ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞിരിക്കുന്നു. ഇത് പ്രത്യക്ഷത്തിലുള്ള ആരോപണമാണ്, അവഹേളനമാണ്, സ്വഭാവഹത്യയാണ്. എവിടെനിന്നു കിട്ടി ഹസ്സന് ഇങ്ങനെയൊരു വിവരം? എന്താണ് ആരോപണത്തിനുള്ള അടിസ്ഥാനം?

കോടിയേരി ബാലകൃഷ്ണന്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രിയും ഇന്ത്യാ രാജ്യത്ത് നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഉത്തരവാദപ്പെട്ട രാഷ്ട്രീയകക്ഷിയുടെ സമുന്നത സമിതിയില്‍ അംഗവുമാണ്. അങ്ങനെയൊരാള്‍ക്കെതിരെ ഇത്ര ഗുരുതരമായ ആരോപണം ഉന്നയിക്കുമ്പോള്‍ അതിനുള്ള എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കാനുള്ള സാമാന്യമര്യാദ കാട്ടണ്ടേ? ഏതാനും പത്രങ്ങളും ചാനലുകളും എന്തും റിപ്പോര്‍ട്ടുചെയ്യാന്‍ സന്നദ്ധരായി നില്‍ക്കുന്നുണ്ടെന്നുവച്ച് വായില്‍തോന്നുന്ന തോന്ന്യാസങ്ങള്‍ വിളിച്ചുപറയാനുള്ള വേദിയാണോ കോണ്‍ഗ്രസ് രാഷ്ട്രീയം? രാജ്യത്ത് ക്രമസമാധാന പാലനത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍ ഹസ്സന്‍ കണ്ടിട്ടില്ലേ? സുപ്രീം കോടതിയില്‍പോലും കേരളത്തിലെ നിയമസമാധാനപാലനം പ്രകീര്‍ത്തിക്കപ്പെട്ടത് ഹസ്സന്‍ വായിച്ചറിഞ്ഞിട്ടില്ലേ? അങ്ങനെയുള്ള നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആഭ്യന്തരമന്ത്രി ഗുണ്ടകളുടെ സംരക്ഷകനാണെന്നു പറയുന്നത് വിവരക്കേടല്ല, ക്രിമിനല്‍ കുറ്റകൃത്യം തന്നെയാണെന്നുള്ള തിരിച്ചറിവ് കോണ്‍ഗ്രസ് വക്താവിനില്ലാതെപോയോ?

പോള്‍ വധക്കേസില്‍ പൊലീസന്വേഷണത്തെ വഴിതെറ്റിക്കാന്‍നടക്കുന്ന ശ്രമങ്ങള്‍ക്ക് സഹായം നല്‍കാന്‍ കോണ്‍ഗ്രസ് ഹസ്സനിലൂടെ മുന്നോട്ടുവന്നത് എന്തിനെന്ന് വ്യക്തമാക്കപ്പെടേണ്ടതുതന്നെയാണ്. എന്താണ് ആ പാര്‍ടിക്ക് ഇതിലുള്ള താല്‍പ്പര്യം? കേസിന്റെ കൂടുതല്‍ വിവരങ്ങളും ഗുണ്ടാ സംഘങ്ങള്‍ക്ക് അതിലുള്ള പങ്കാളിത്തവും പോള്‍ ജോര്‍ജും ഗുണ്ടാ സംഘങ്ങളും തമ്മിലുള്ള ബന്ധവും പോള്‍ ജോര്‍ജിന്റെ പശ്ചാത്തലമാകെയും സത്യസന്ധമായ അന്വേഷണത്തിന് വിധേയമാകുമ്പോള്‍ ഇങ്ങനെ വെപ്രാളപ്പെടുന്നതെന്തിന്?

ഓം പ്രകാശും രാജേഷുമടക്കമുള്ള ഒരു ഗുണ്ടയെയും സിപിഐ എമ്മോ എല്‍ഡിഎഫ് സര്‍ക്കാരോ സംരക്ഷിക്കുന്നില്ല. ഈ ഗുണ്ടാ നേതാക്കളുടെ കുടുംബാംഗങ്ങളെ ചോദ്യംചെയ്തും ഗുണ്ടകളുടെ ഒളിത്താവളങ്ങള്‍ അന്വേഷിച്ചും പൊലീസ് അന്വേഷണം തുടരുകയുമാണ്. പിന്നെങ്ങനെ, ഗുണ്ടകള്‍ ഒളിച്ചത് ആഭ്യന്തരമന്ത്രിയുടെ വസതിയിലാണെന്ന് ഹസ്സന് പറയാന്‍ കഴിയുന്നു? ആരാണ് ഹസ്സനെ ഇതിന് പ്രേരിപ്പിക്കുന്നത്? കേരളത്തിലെ ഏറ്റവുമധികം ജനപിന്തുണയുള്ള പാര്‍ടിക്കുനേരെ ഇത്തരം ഉത്തരവാദരഹിതമായ ആരോപണം ഉന്നയിക്കാന്‍ ഹസ്സന്‍ തയ്യാറാകുന്നതിനു പിന്നില്‍ സാധാരണ മാനസികാവസ്ഥയാണെന്നു കരുതാന്‍ നിര്‍വാഹമില്ല. ഒന്നുകില്‍ ഹസ്സന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പുപറയണം. അതല്ലെങ്കില്‍, കോണ്‍ഗ്രസ് ഹസ്സന്റെ നാവടക്കണം. അടുത്ത ഇര കോടിയേരി ബാലകൃഷ്ണനാകട്ടെ എന്ന് ധരിക്കുന്ന ചെളിപുരണ്ട മനസ്സുള്ള ചിലര്‍ ഇക്കാര്യത്തില്‍ നടത്തുന്ന കുത്സിതമായ നീക്കങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ പരിസരത്തെ ഇനിയും മലിനമാക്കുന്ന അവസ്ഥ അസഹ്യമാണ്. അപവാദപ്രചാരണത്തിന്റെ വഴിയിലേക്ക് രാഷ്ട്രീയത്തെയാകെ വലിച്ചിഴയ്ക്കാനുള്ള നീക്കം കോണ്‍ഗ്രസിനെയും അതിന്റെ നേതൃത്വത്തിലിരിക്കുന്നവരെയും സഹായിക്കുകയില്ല എന്ന് ഓര്‍ക്കുന്നത് നല്ലത്.

ദേശാഭിമാനി 01 സെപ്തംബര്‍ 2009

4 comments:

  1. മുത്തൂറ്റ് പോള്‍ജോര്‍ജ് വധക്കേസുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന അധിക്ഷേപാര്‍ഹമായ കള്ളക്കളികള്‍ ഇതേ പംക്തിയില്‍ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. തുടക്കം മുതല്‍ കേസന്വേഷണം തങ്ങള്‍ ഇച്ഛിക്കുന്ന വഴിയിലേക്ക് തള്ളിവിടാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരായ ഏതാനും മാധ്യമങ്ങള്‍ പ്രകടമായിത്തന്നെ മുന്നോട്ടുവന്നു. മലയാള മനോരമ പത്രത്തിനും കേരളത്തിലെ പ്രതിപക്ഷ നേതാവിനും കൊല്ലപ്പെട്ടയാളിന്റെ കുടുംബവുമായി ഗാഢമായ ബന്ധമുണ്ട്. മുത്തൂറ്റ് വ്യവസായ ഗ്രൂപ്പിലെ വ്യക്തിയാണ് ഇന്ത്യാ വിഷന്‍ ചാനലിന്റെ തലപ്പത്തിരിക്കുന്നവരില്‍ ഒരാള്‍. അത്തരം ബന്ധങ്ങള്‍ വാര്‍ത്തകളെ സ്വാഭാവികമായും സ്വാധീനിക്കാം. അതിലൊന്നും ആരും പരാതി ഉന്നയിച്ചിട്ടില്ല. എന്നാല്‍, സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലുപരിയായി, ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും സിപിഐ എമ്മിനെയും ആഭ്യന്തരമന്ത്രിയുടെ കുടുംബാംഗങ്ങളെപ്പോലും അനാവശ്യമായി വലിച്ചിഴച്ച് വിവാദം സൃഷ്ടിക്കാനിറങ്ങിയത് അങ്ങനെ വിസ്മരിക്കാവുന്ന ഒന്നല്ല.

    ReplyDelete
  2. നേതാക്കളുടെ മേല്‍ കൂടെ കൂടെ കരി പുരളുമ്പോള്‍, വെള്ള പെയിന്റും ബ്രഷും ആയി നില്‍ക്കുന്ന സഖാക്കള്‍ പാര്‍ട്ടിക്ക് നല്ലത് തന്നെ. കേരളത്തില്‍ എവിടെ അധോലോക സംഭവം നടന്നാലും പാവം കോടിയേരിയെയൂം മകനെയും പത്രങ്ങള്‍ കിടത്തി പോറുപ്പിക്കുകയില്ല! എന്ത് ചെയ്യും?

    ReplyDelete
  3. most probably white paint might be the costliest item in kerala right now :) may be its sales might have crossed liquor sales for this onam season

    mayavi... dont be so angry...

    ReplyDelete