Saturday, October 12, 2013

30ന്റെ മതനിരപേക്ഷ കണ്‍വന്‍ഷന്‍ വിജയിപ്പിക്കാന്‍ വിപുലമായ ഒരുക്കം

ഡല്‍ഹിയില്‍ ഒക്ടോബര്‍ 30ന് ചേരുന്ന മതനിരപേക്ഷ ദേശീയ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജിതം. കൂടുതല്‍ കക്ഷികളെ അണിചേര്‍ത്ത് മതനിരപേക്ഷ പാര്‍ടികളുടെ ഐക്യം ശക്തിപ്പെടുത്തി വര്‍ഗീയതയെ നേരിടുകയാണ് കണ്‍വന്‍ഷന്റെ ലക്ഷ്യം. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പ്രമുഖ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്‍വന്‍ഷനില്‍ അണിനിരത്തും. വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിയാലോചന തുടരുകയാണ്. പ്രമുഖ നര്‍ത്തകി മല്ലികാ സാരാഭായ് ഉള്‍പ്പെടെ ഒട്ടനവധി പ്രമുഖര്‍ കണ്‍വന്‍ഷനെത്തും. ഒരുക്കങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ ചേര്‍ന്ന കൂടിയാലോചനാ യോഗത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, അമര്‍ജിത് കൗര്‍ (സിപിഐ), രാംഗോപാല്‍ യാദവ് (എസ്പി), കെ സി ത്യാഗി (ജെഡിയു) എന്നിവര്‍ പങ്കെടുത്തു.

ബിജെഡി, എഐഎഡിഎംകെ എന്നീ കക്ഷികളെക്കൂടി കണ്‍വന്‍ഷനില്‍ പങ്കാളികളാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഒരു മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം യെച്ചൂരി പറഞ്ഞു. രണ്ടു പാര്‍ടികളും കണ്‍വന്‍ഷന് അനുകൂലമായാണ് പ്രതികരിച്ചത്. ആന്ധ്രാപ്രദേശിലെ ചില കക്ഷികളുമായും സംസാരിച്ചിട്ടുണ്ട്. എന്നാല്‍, അവിടത്തെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഏതെങ്കിലും കക്ഷികള്‍ക്ക് പങ്കെടുക്കാനാകുമോയെന്നത് വ്യക്തമല്ല. പുതിയ മുന്നണി രൂപീകരിക്കുന്നതിനെക്കുറിച്ചൊന്നും ആലോചനയില്ല. വര്‍ഗീയ ശക്തികളുടെ ഭീഷണിയില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള ദേശീയവേദിയുടെ രൂപീകരണമാണ് ലക്ഷ്യം. വര്‍ഗീയത ഉയര്‍ത്തി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ശ്രമം തടയണം. അതിന് മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ കൂടിയേ തീരൂ. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഏറ്റവും ഭീഷണി വര്‍ഗീയതയാണ്- യെച്ചൂരി പറഞ്ഞു.

deshabhimani

No comments:

Post a Comment