വ്യാജരേഖ ഹാജരാക്കി സര്‍വീസില്‍ കയറിയതിന് വിജിലന്‍സും പിഎസ്സി വിജിലന്‍സും നടപടിക്ക് ശുപാര്‍ശ ചെയ്തയാള്‍ക്ക് മുഖ്യമന്ത്രി ഇടപെട്ട് സ്ഥാനക്കയറ്റം നല്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി സാര്‍ജന്റ് ആയിരുന്ന എം ബി നാസിറുദ്ദീനാണ് ഉമ്മന്‍ചാണ്ടി ഇടപെട്ട് അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസറായി സ്ഥാനക്കയറ്റം നല്‍കിയത്. ഇതിനായി മുഴുവന്‍ ഫയലുകളും മുഖ്യമന്ത്രി ഓഫീസിലേക്ക് വരുത്തിക്കുകയും നാസിറുദ്ദീന്റെ അപേക്ഷ അംഗീകരിക്കണമെന്ന് ഫയലില്‍ എഴുതി ഒപ്പിടുകയുംചെയ്തു.
സാര്‍ജന്റ് നിയമനത്തിന് ആവശ്യമായ അടിസ്ഥാന യോഗ്യതയിലാണ് നാസിറുദ്ദീന്‍ കൃത്രിമം കാണിച്ചത്. പിഎസ്സി മാനദണ്ഡ പ്രകാരം സാര്‍ജന്റ് നിയമനത്തിന് പട്ടാളത്തില്നിന്നോ പൊലീസില്‍നിന്നോ കിട്ടുന്ന ആറുമാസത്തെ പരിശീലനം നിര്‍ബന്ധമാണ്. ആറുമാസം പരിശീലനം ആര്‍ജിച്ചിട്ടുണ്ടെന്നു കാണിച്ചാണ് നാസിറുദ്ദീന്‍ സര്‍വീസില്‍ കയറിയത്. എന്നാല്‍, തിരുവനന്തപുരം വെള്ളനാട് സ്വദേശി ബി വിക്രമന്‍നായരുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാസിറുദ്ദീന്‍ പരിശീലനം നേടിയില്ലെന്ന് വ്യക്തമായി. മിലിട്ടറി സര്‍വീസില്‍ കയറിയ ഉടന്‍ ശാരീരിക കാരണങ്ങള്‍ കാണിച്ച് ഇയാള്‍ സ്വയം വിരമിക്കുകയായിരുന്നു. എന്നാല്‍, പട്ടാളത്തില്‍നിന്ന് ഇയാള്‍ ശാരീരിക അവശതാ പെന്ഷന് കൈപ്പറ്റുന്നുണ്ട്. പരാതി സംശയാതീതമായി തെളിഞ്ഞതിനാല്‍ നടപടി എടുക്കണമെന്ന് പിഎസ്സി വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍കൂടിയായ വി ആര് രഘുവര്‍മ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ആരോഗ്യ വിദ്യാഭ്യാസവകുപ്പിന്റെ ആവശ്യം പരിഗണിച്ച് വിജിലന്‍സ് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലും പരാതി ശരിയാണെന്ന് കണ്ടെത്തുകയും ഉചിതമായ നടപടിക്ക് ശുപാര്‍ശ ചെയ്യുകയുംചെയ്തു. തുടര്‍ന്നാണ് മുഖ്യമന്ത്രിയും ഓഫീസും ഇടപെട്ടത്. നാസിറുദ്ദീന്‍ നല്കിയ അപേക്ഷയുടെ പേരില്‍ ഫയല്‍ വിളിപ്പിച്ചു. ഈ ഫയലിലും വിജിലന്‍സ് ഡിവൈഎസ്പി റിപ്പോര്‍ട്ട് പരിഗണിക്കണമെന്ന് കുറിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. ആ വിശദീകരണത്തിലും വിജിലന്‍സ് റിപ്പോര്‍ട്ട് അതേപടി ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍, ഫയലില്‍ അപേക്ഷകന്റെ ആവശ്യം അംഗീകരിക്കാമെന്ന് എഴുതിച്ചേര്‍ത്ത് മുഖ്യമന്ത്രി ഒപ്പിട്ടു. ഇതേത്തുടര്‍ന്ന് നാസിറുദ്ദീനെതിരായ നടപടി ഉപേക്ഷിച്ച് അസി. സെക്യൂരിറ്റി ഓഫീസറായി സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.
deshabhimani
No comments:
Post a Comment