Sunday, November 17, 2013

കേരള വികസന മാതൃകയുടെ സ്വഭാവം മാറി: ഐസക്

പാലക്കാട്: സാമ്പത്തിക വളര്‍ച്ചയില്‍ പിന്നില്‍ നില്‍ക്കുമ്പോഴും സാമൂഹ്യ ക്ഷേമപരിപാടികള്‍ക്ക് മുന്‍തൂക്കം നല്‍കിയതാണ് കേരള വികസന മാതൃകയുടെ സവിശേഷതയെന്നും ആ സ്ഥിതിക്ക് മാറ്റം വന്നെന്നും ഡോ. തോമസ് ഐസക് എംഎല്‍എ. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യക്ഷേമവും ഇന്ന് യാഥാര്‍ഥ്യമാണ്. എന്നാല്‍ ഈ വളര്‍ച്ച സ്ഥായിയാണോ എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കേരള വികസന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉല്‍പ്പാദന മേഖലയ്ക്കു പകരം സേവനത്തെയും ഉപഭോഗത്തെയും ഗള്‍ഫ് പണത്തെയും ആശ്രയിച്ചാണ് ഇന്നത്തെ സാമ്പത്തിക വളര്‍ച്ച നിലനില്‍ക്കുന്നത്. ഇത് നിലനിര്‍ത്താനാവില്ല. പാരിസ്ഥിതിക അസ്ഥിരത, സ്ത്രീപദവിയില്‍ മാറ്റം വരുത്താന്‍ സാധിക്കാത്തത് ഇവയെല്ലാം പരിമിതിയാണ്. ഇവയെ മറികടക്കാനുള്ള ബദല്‍ വികസന അജന്‍ഡ രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആസൂത്രണ ബോര്‍ഡ് പുറത്തിറക്കിയ വിഷന്‍-2030 സാമൂഹ്യനീതിയിലും പൊതുമേഖലയുടെ ശാക്തീകരണത്തിലും ഊന്നിയ കേരള വികസനമാതൃകയുടെ തിരസ്കരണമാണ്. കൃഷിയെ അവഗണിക്കുകയും നിലവിലുള്ള കാര്‍ഷിക മേഖലയെ ഉപജീവന ഉപാധി എന്നതിനപ്പുറത്തേക്ക് നിക്ഷേപമേഖലയാക്കി മാറ്റാനുമുള്ള നിര്‍ദേശങ്ങളാണ് മാര്‍ഗരേഖയില്‍. ഇതിനെതിരെ ശബ്ദമുയര്‍ത്തണം- ഡോ. തോമസ് ഐസക് പറഞ്ഞു. പരിഷത്ത് പ്രസിഡന്റ് ഡോ. എന്‍ കെ ശശിധരന്‍പിള്ള അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വി വി ശ്രീനിവാസന്‍ സ്വാഗതവും കെ രാജേഷ് നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment