Tuesday, November 5, 2013

കോടതിവിധിയെ സ്വാഗതം ചെയ്യുന്നു: പ്രകാശ് കാരാട്ട്

എസ്എന്‍സി-ലാവലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയനെയും മറ്റ് ആറ് പേരെയും ഒഴിവാക്കിയ സിബിഐ പ്രത്യേക കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് "ദേശാഭിമാനി"യോട് പറഞ്ഞു. എസ്എന്‍സി-ലാവലിന്‍ കേസില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി സ്വീകരിച്ച നിലപാടിനെ സാധൂകരിക്കുന്നതാണ് കോടതിവിധി. പിണറായിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന നിലപാടാണ് പാര്‍ടി കേന്ദ്ര കമ്മിറ്റി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും പറഞ്ഞു. പിണറായിക്കെതിരെ സിബിഐ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അടിസ്ഥാനമില്ലെന്ന് കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ച് പാര്‍ടി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയപ്രേരിതാണ് ഈ കേസ്. കേന്ദ്ര കമ്മിറ്റിയുടെ ഇതു സംബന്ധിച്ച നിഗമനങ്ങള്‍ കോടതിവിധിയിലൂടെ വീണ്ടും സാധൂകരിച്ചിരിക്കുന്നുവെന്ന് എസ്ആര്‍പി പറഞ്ഞു.

കോടതി വിധി മാനിക്കുന്നു, സ്വാഗതം ചെയ്യുന്നു: വിഎസ്

തിരു: ലാവ് ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കോടതി വിധിയെ മാനിക്കുന്നതായും സ്വാഗതം ചെയ്യുന്നതായും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദാന്‍ പറഞ്ഞു. വിധിയെ വിമര്‍ശിക്കേണ്ടതില്ലെന്നും ഇനി തന്റെ മുന്‍നിലപാടുകള്‍ക്ക് പ്രസക്തിയില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. കോടതി വിധി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുഖത്തേറ്റ അടിയാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇത് ഇടതുപക്ഷത്തിന്റെ വിജയമാണ്. ഉമ്മന്‍ചാണ്ടി മാപ്പ് പറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കെട്ടിച്ചമച്ച ആരോപണങ്ങളുടെ കനല്‍വഴികള്‍ കടന്ന് പിണറായി വിജയന്‍ അഗ്നിശുദ്ധി വരുത്തി നിര്‍ദ്ദോഷിത്വം തെളിയിച്ചിരിക്കുന്നുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ലാവ് ലിന്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ മുഴുവന്‍ പഠിച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റി എത്തിച്ചേര്‍ന്ന നിഗമനം, ദീര്‍ഘവിചാരണക്കുശേഷം കോടതി ശരിയാണെന്ന് കണ്ടെത്തിയിരിക്കയാണ്. അടിസ്ഥാനരഹിത ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റപ്പെടുത്തുന്ന വാര്‍ത്തകളും കാര്‍ട്ടൂണുകളും ഉപയോഗിച്ച് ദീര്‍ഘകാലം സത്യസന്ധനായ ഒരു രാഷ്ട്രീയനേതാവിനെ ചിത്രവധം ചെയ്യാന്‍ ശ്രമിച്ചവര്‍ ഇനിയെങ്കിലും പശ്ചാത്തപിക്കുമോ എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിധി വന്ന ഈ നിമിഷം മുതല്‍ കേസില്‍ പിണറായി വിജയന്‍ പ്രതിയല്ലെന്ന് ഡോ. സെബാറ്റ്റ്യന്‍പോള്‍ പറഞ്ഞു. കടുത്ത വൈദ്യുതി ക്ഷാമം നേരിട്ടിരുന്ന സംസ്ഥാനത്തെ സഹായിക്കുകയാണ് അന്ന് മന്ത്രിയായിരുന്ന പിണറായി ചെയ്തതെന്നും സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment