Tuesday, November 5, 2013

മംഗള്‍യാന്‍ ചൊവ്വയിലേക്ക് കുതിച്ചുയര്‍ന്നു

ചൊവ്വാ ഗ്രഹത്തിന്റെ രഹസ്യംതേടിയുള്ള ഇന്ത്യയുടെ മംഗള്‍യാന്‍ കുതിച്ചുയര്‍ന്നു. ചൊവ്വാഴ്ച ഉച്ചക്ക് 2.38നാണ് ഐഎസ്ആര്‍ഒയുടെ ദൗത്യമായ മംഗള്‍യാന്‍ ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് കുതിച്ചുയര്‍ന്നത്.ഒന്നാംനമ്പര്‍ വിക്ഷേപണത്തറയില്‍നിന്ന് പിഎസ്എല്‍വി സി 25 റോക്കറ്റാണ് മംഗള്‍യാനുമായി കുതിച്ചുയര്‍ന്നത്.

44ാം മിനിറ്റില്‍ 1350 കിലോഗ്രാം ഭാരമുള്ള മംഗള്‍യാന്‍ ഭൂമിക്കുമുകളിലുള്ള താല്‍ക്കാലിക ഭ്രമണപഥത്തില്‍ എത്തും. നവംബര്‍ 30 വരെ പേടകം ഭൂമിയെ ചുറ്റും. തുടര്‍ന്ന് ഘട്ടംഘട്ടമായി ഭ്രമണപഥം ഉയര്‍ത്തി ചൊവ്വയിലേക്ക് യാത്രയാകും. 300 ദിവസത്തെ യാത്രയ്ക്കൊടുവില്‍ 2014 സെപ്തംബര്‍ 24ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ചൊവ്വ ഭൂമിയോടടുത്തുവരുന്ന സന്ദര്‍ഭം പ്രയോജനപ്പെടുത്തിയാണ് വിക്ഷേപണം. കുറവു സമയവും ഇന്ധനവും ഉപയോഗിച്ച് ലക്ഷ്യത്തിലെത്താനാകുമെന്നതാണ് പ്രത്യേകത. ഇനി 2016ലേ ഇങ്ങനെയൊരു അവസരം ലഭിക്കൂ. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം തേടിയാണ് മംഗള്‍യാന്റെ യാത്ര. ്രഅമ്പത്തിയാറര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് കൗണ്ട് ഡൗണ്‍.
 
ദൗത്യം വിജയിച്ചാല്‍ റഷ്യക്കും അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും ശേഷം ചൊവ്വയിലേക്ക് പര്യവേക്ഷണ വാഹനം അയക്കുന്ന രാജ്യമായിരിക്കും ഇന്ത്യ. മറ്റു രാജ്യങ്ങളുടെ ചൊവ്വ പര്യവേക്ഷണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ചെറിയ തുക ഉപയോഗിച്ചുള്ള ചൊവ്വ ദൗത്യമാണിത്. പദ്ധതിയുടെ ചെലവ് 450 കോടി രൂപയാണ്. നാസ തള്ളിക്കളഞ്ഞ ഒരു വിഷയമാണ് ഇന്ത്യയുടെ ഉപഗ്രഹം പഠിക്കാന്‍ ശ്രമിക്കുന്നത്. ചൊവ്വയിലെ മീഥൈന്റെ സാന്നിധ്യം കണ്ടെത്തുക എന്നതാണ് ലക്ഷ്യം. മീഥൈന്‍ ഉണ്ടെങ്കില്‍ ജീവന്‍ നിലനിന്നിരുന്നു എന്ന് ഉറപ്പിക്കാം.

ചൊവ്വയില്‍ മിഥൈന്‍ ഇല്ല എന്ന നിലപാടിലാണ് നാസയുടെ ശാസ്ത്രജ്ഞര്‍. ചൊവ്വാ ദൗത്യം വിജയകരമായാല്‍ ഇന്ത്യ ബഹിരാകാശ ലോകത്തെ അജയ്യശക്തിയാകും. ശതകോടികളുടെ വരുമാനം രാജ്യത്തിന് നേടിക്കൊടുക്കാന്‍ കഴിയുന്നതാണ് ബഹിരാകാശ ലോകത്തെ സ്വാശ്രയത്വം. ഇതുവരെ ലോകത്ത് നടന്ന 51 ചൊവ്വാദൗത്യങ്ങളില്‍ വിജയിച്ചത് 21 എണ്ണം മാത്രമാണ് എന്നതാണ് അതിനു കാരണം.

deshabhimani

1 comment:

  1. ദൌത്യം വിജയകരമായിത്തീരട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം

    ReplyDelete