Tuesday, March 9, 2010

ഇടതുപക്ഷം പൊരുതി; ഇടര്‍ച്ചയില്ലാതെ

തുല്യതയിലേക്കുള്ള ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റത്തില്‍ സുപ്രധാനമായ ദിനം. നിരവധി എതിര്‍പ്പും തടസ്സവും നേരിട്ടെങ്കിലും രാജ്യസഭയില്‍ വനിതാ സംവരണബില്‍ പാസായിരിക്കുന്നു. ജനസംഖ്യയില്‍ പകുതിവരുന്ന സ്ത്രീകള്‍ നിയമനിര്‍മാണസഭകളില്‍ പത്തിലൊരു ഭാഗത്തില്‍ താഴെ പ്രാതിനിധ്യം വഹിച്ചുകൊണ്ടാണ് ഇതുവരെ രാജ്യത്തിന്റെ രാഷ്ട്രീയ, ഭരണപ്രക്രിയകളില്‍ പങ്കെടുത്തത്. സ്വാതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ട് പിന്നിട്ടശേഷം മാത്രമേ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണമെന്ന ശക്തമായ വികാരം ഇന്ത്യന്‍ ഭരണാധികാരികള്‍ക്കുണ്ടായുള്ളൂ. ഇതൊക്കെയാണെങ്കിലും 33 ശതമാനം സംവരണമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതിന്റെ നിര്‍ണായകമായ കാല്‍വയ്പായി രാജ്യസഭയില്‍ ബില്‍ പരിഗണിച്ച് പാസാക്കിയത്.

1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന അന്താരാഷ്ട്ര വനിതാ സമ്മേളനത്തില്‍ ഉയര്‍ന്ന തുല്യപ്രാതിനിധ്യമെന്ന ആവശ്യത്തിന് ഇന്ത്യയില്‍ വേരോട്ടമുണ്ടാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. 1975ല്‍ വീണ മജുംദാര്‍ കമ്മിറ്റി സ്ത്രീയുടെ സാമൂഹ്യപദവിയെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ സ്ത്രീകള്‍ക്ക് നിയമനിര്‍മാണപ്രക്രിയയില്‍ മതിയായ പ്രാതിനിധ്യം നല്‍കണമെന്ന് ശക്തമായി നിര്‍ദേശിച്ചു. അതിനുശേഷം രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ നിയമം കൊണ്ടുവന്നിട്ടും നിയമനിര്‍മാണസഭകളില്‍ വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കഴിഞ്ഞില്ല. 1996 സെപ്തംബറില്‍ എച്ച് ഡി ദേവഗൌഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരാണ് ആദ്യമായി വനിതാ സംവരണബില്‍ (81-ാം ഭരണഘടനാ ഭേദഗതിബില്‍) പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. ആര്‍ജെഡിയും സമാജ് വാദി പാര്‍ടിയുമായിരുന്നു അന്ന് ബില്ലിന്റെ പ്രധാന എതിരാളികള്‍. കോണ്‍ഗ്രസ്, ഇടതുപാര്‍ടികള്‍, ബിജെപി എന്നിവയ്ക്ക് 353 സീറ്റുണ്ടായിരുന്നു ലോക്സഭയില്‍. ബില്ലിനെ എതിര്‍ത്ത പാര്‍ടികള്‍ക്ക് 63.1998ല്‍ ബിജെപി സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ഇത് 371ഉം 43ഉം ആയി. 2008ല്‍ ബില്‍ കൊണ്ടുവന്നപ്പോള്‍ ലോക്സഭയില്‍ ബില്ലിന് അനുകൂലമായി 344 അംഗങ്ങളും എതിരായി 47 അംഗങ്ങളുമാണുണ്ടായിരുന്നത്.

1996 സെപ്തംബര്‍ 12ന് വനിതാ സംവരണബില്‍ അവതരിപ്പിച്ചശേഷം ഗീത മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സംയുക്ത സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. സമിതി 96 ഡിസംബറില്‍ത്തന്നെ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രധാനമായും ഏഴ് നിര്‍ദേശമാണ് സമിതി സമര്‍പ്പിച്ചത്. അതില്‍ അഞ്ചെണ്ണവും 2008ലെ ബില്ലില്‍ ഇടംപിടിച്ചു. 15 വര്‍ഷത്തേക്ക് സംവരണം, ആംഗ്ളോ ഇന്ത്യന്‍ വിഭാഗത്തിന് ഉപസംവരണം, മൂന്നില്‍ കുറവ് സീറ്റുള്ള സംസ്ഥാനങ്ങളില്‍ പ്രത്യേക സംവരണം. അന്ന് ബില്ലിന് വിയോജനക്കുറിപ്പ് എഴുതിയ ജെഡിയു നേതാവ് നിതീഷ്കുമാര്‍ ഇന്ന് ബില്ലിനെ അനുകൂലിക്കുന്നു. 1998ല്‍ വീണ്ടും ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നു. 84-ാം ഭരണഘടനാ ഭേദഗതിബില്‍ ആയിട്ടായിരുന്നു വരവ്. അന്നും ലക്ഷ്യംകണ്ടില്ല. 1999 നവംബര്‍ 22ന് ബില്‍ വീണ്ടും പാര്‍ലമെന്റിലെത്തി. ബില്‍ പരിഗണിച്ചാല്‍ പിന്തുണയ്ക്കുമെന്ന് ഇടതു പാര്‍ടികളും കോണ്‍ഗ്രസും രേഖാമൂലം അറിയിക്കുകയും ചെയ്തു. പിന്നീട് 2002ല്‍ ഒരു തവണയും 2003ല്‍ രണ്ടു തവണയും ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമം നടന്നു. പക്ഷേ, എതിര്‍പ്പുമൂലം സര്‍ക്കാര്‍ ശ്രമം ഉപേക്ഷിച്ചു. 2004ല്‍ അധികാരത്തിലെത്തിയ യുപിഎ സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടിയില്‍ നിയമം പാസാക്കുമെന്ന വാഗ്ദാനം ഉള്‍പ്പെടുത്തിയിരുന്നു.

രാജ്യസഭയില്‍ പാസാക്കിയ ബില്‍ ലോക്സഭയുടെ പരിഗണനയ്ക്കു വരും. ലോക്സഭയില്‍ കൂടുതല്‍ ശക്തമായ എതിര്‍പ്പായിരിക്കും ഉണ്ടാവുക. സമാജ് വാദി പാര്‍ടി, ആര്‍ജെഡി, ബിഎസ്പി എന്നീ കക്ഷികള്‍ സംവരണത്തില്‍ സംവരണം എന്ന ആവശ്യമുന്നയിച്ച് നിലവിലുള്ള ബില്ലിനെ എതിര്‍ക്കുകയാണ്. ജെഡിയു നേതാവ് നിതീഷ്കുമാര്‍ ബില്ലിന് അനുകൂലമായി നിലപാടെടുത്തപ്പോള്‍ ലോക്സഭയിലെ ജെഡിയു നേതാവ് ശരദ് യാദവ് ബില്ലിനെ എതിര്‍ക്കുകയാണ്. ലോക്സഭയില്‍ 362 അംഗങ്ങളുടെ പിന്തുണ വേണം. കോണ്‍ഗ്രസ്, ഇടതു പാര്‍ടികള്‍, ബിജെപി എന്നിവയുടെ പിന്തുണ ലഭിക്കുന്നതോടെ ഈ കടമ്പ കടക്കും. ലോക്സഭയില്‍ ബില്‍ പാസാക്കിയശേഷം സംസ്ഥാന നിയമസഭകളില്‍ പകുതിയെങ്കിലും ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയാല്‍ മാത്രമേ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും അതുവഴി നിയമം യാഥാര്‍ഥ്യമാവുകയും ചെയ്യൂ. കോണ്‍ഗ്രസ്, ബിജെപി, ഇടതു പാര്‍ടികള്‍ എന്നിവയുടെ സംസ്ഥാന സര്‍ക്കാരുകള്‍ വിചാരിച്ചാല്‍ ഇത് സാധ്യമാകും. തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരും പഞ്ചാബിലെ അകാലി-ബിജെപി സര്‍ക്കാരും അനുകൂലമായി നിലകൊള്ളുന്നതോടെ ആ ഘട്ടവും പൂര്‍ത്തിയാക്കാന്‍ കഴിയും.

വനിതാ സംവരണ നിയമം പാസായാല്‍ 543 അംഗ ലോക്സഭയില്‍ 181 സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യപ്പെടും. ലോക്സഭയില്‍ പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ട 80 സീറ്റില്‍ മൂന്നിലൊന്നും 44 പട്ടികവര്‍ഗ സീറ്റില്‍ മൂന്നിലൊന്നും വനിതകള്‍ക്ക് സംവരണംചെയ്യും. ഈ രണ്ടു വിഭാഗത്തിലായി ആകെയുള്ള 124 സീറ്റില്‍ 41 സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യും. ജനറല്‍ സീറ്റുകളിലെ മൂന്നിലൊന്നായ 140 സീറ്റും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ സീറ്റുകളുടെ മൂന്നിലൊന്നായ 41 സീറ്റും ചേര്‍ത്ത് 181 സീറ്റ് വനിതകള്‍ക്കായി ലഭിക്കും. മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് നിലവില്‍ നിയമനിര്‍മാണസഭകളില്‍ സംവരണമില്ലാത്തതിനാല്‍ വനിതാ സംവരണബില്ലിലും ആ വിഭാഗത്തിനായി സീറ്റുകള്‍ സംവരണം ചെയ്യുന്നില്ല. പട്ടികജാതി- വര്‍ഗ വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് സീറ്റുകള്‍ നിലവിലുള്ള അതേ വിഭാഗത്തിന്റെ സംവരണത്തില്‍നിന്ന് നീക്കിവയ്ക്കും. പതിനഞ്ചു വര്‍ഷത്തേക്കാണ് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്നത്. ഏതൊക്കെ സീറ്റാണ് വനിതാ സംവരണമെന്നത് എങ്ങനെ നിശ്ചയിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. നറുക്കെടുത്ത് ഓരോ തെരഞ്ഞെടുപ്പിലും വനിതാ സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്ന രീതിയായിരിക്കും കൈക്കൊള്ളുക. ഇക്കാര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ടികളുടെ അഭിപ്രായം സ്വീകരിച്ചേക്കും. 15 വര്‍ഷംകൊണ്ട് 543 ലോക്സഭാ മണ്ഡലത്തിലും വനിതകള്‍ക്ക് മത്സരിക്കാനുള്ള അവസരം ലഭ്യമാകും.

1996ല്‍ ഐക്യമുന്നണി ഗവമെന്റിന്റെ കാലത്താണ് വനിതാ സംവരണബില്ലിന് രൂപം നല്‍കിയത്. ബില്‍ അവതരണം തടസ്സപ്പെടുത്തല്‍ പിന്നീട് എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തും യുപിഎ സര്‍ക്കാരിന്റെ കാലത്തുമുണ്ടായി. സംവരണമുണ്ടായാല്‍ പിന്നോക്ക വിഭാഗങ്ങളിലെ സ്ത്രീകള്‍ അവഗണിക്കപ്പെടുമെന്ന വിമര്‍ശമുയര്‍ത്തിയായിരുന്നു തടസ്സപ്പെടുത്തല്‍. വനിതാ സംവരണബില്‍ എന്ന ആശയം ആദ്യമായി പാര്‍ലമെന്റിനു മുന്നിലെത്തിയത് ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള 1996ലെ ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്താണ്. പിന്നീട് വന്ന സര്‍ക്കാരുകള്‍ക്ക് ഈ ബില്ലിനെതിരായ നിലപാടെടുക്കാന്‍ കഴിഞ്ഞില്ല. സ്വാതന്ത്ര്യം കിട്ടി 30 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കാലത്തും അതിനുശേഷം പല തവണ ഭരിച്ചപ്പോഴും അവര്‍ ഈ നിയമം നിര്‍മിക്കാന്‍ മുന്‍കൈ എടുക്കാതിരുന്നത് കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുടെ കണികപോലുമില്ലെന്ന് വ്യക്തമാക്കുന്നതാണ്.

1996നുശേഷമാണ് എന്‍ഡിഎ സര്‍ക്കാരും ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു എന്നെങ്കിലും നടിച്ചത്. 2004ല്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പൊതു മിനിമം പരിപാടിയില്‍ വനിതാ സംവരണബില്‍ ഉള്‍പ്പെടുത്തിയത് ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദംമൂലമായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരും ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച് പിന്മാറി. എക്കാലത്തും വനിതാ സംവരണത്തിനുവേണ്ടി ഇടര്‍ച്ചയില്ലാത്ത നിലപാടെടുത്തത് ഇടതുപക്ഷം മാത്രമാണെന്നത് നിസ്തര്‍ക്കമാണ്. കോഗ്രസ് പിന്നീട് ഇത് അംഗീകരിച്ചു. ബില്ലിനെ അനുകൂലിക്കുന്ന കാര്യത്തില്‍ ആടിക്കളിക്കാത്ത നിലപാട് ബിജെപി സ്വീകരിച്ചത് ഇപ്പോള്‍ മാത്രമാണ്. രാജ്യത്തെ വനിതാ സംഘടനകളും ഇടതുപക്ഷ പാര്‍ടികളും വനിതാ സംവരണബില്ലിനുവേണ്ടി നടത്തിയ തുടര്‍ച്ചയായ പ്രക്ഷോഭത്തിന് ഫലമുണ്ടായിരിക്കയാണ്.

വി ജയിന്‍ ദേശാഭിമാനി 100310

5 comments:

  1. തുല്യതയിലേക്കുള്ള ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റത്തില്‍ സുപ്രധാനമായ ദിനം. നിരവധി എതിര്‍പ്പും തടസ്സവും നേരിട്ടെങ്കിലും രാജ്യസഭയില്‍ വനിതാ സംവരണബില്‍ പാസായിരിക്കുന്നു. ജനസംഖ്യയില്‍ പകുതിവരുന്ന സ്ത്രീകള്‍ നിയമനിര്‍മാണസഭകളില്‍ പത്തിലൊരു ഭാഗത്തില്‍ താഴെ പ്രാതിനിധ്യം വഹിച്ചുകൊണ്ടാണ് ഇതുവരെ രാജ്യത്തിന്റെ രാഷ്ട്രീയ, ഭരണപ്രക്രിയകളില്‍ പങ്കെടുത്തത്. സ്വാതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ട് പിന്നിട്ടശേഷം മാത്രമേ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണമെന്ന ശക്തമായ വികാരം ഇന്ത്യന്‍ ഭരണാധികാരികള്‍ക്കുണ്ടായുള്ളൂ. ഇതൊക്കെയാണെങ്കിലും 33 ശതമാനം സംവരണമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതിന്റെ നിര്‍ണായകമായ കാല്‍വയ്പായി രാജ്യസഭയില്‍ ബില്‍ പരിഗണിച്ച് പാസാക്കിയത്.

    ReplyDelete
  2. വനിതാ ബില്ലിന് കടമ്പകള്‍ എല്ലാം കടക്കാന്‍ സാധിക്കുമോ എന്ന് ആശങ്കപ്പെടുന്നുന്ടെങ്കിലും പുതിയ കാല്‍ വപ്പിനെ പിന്തുണയ്ക്കുന്നു..

    ReplyDelete
  3. ഇപ്പറയുന്നതില്‍ വല്ല സത്യവുമുണ്ടോ !

    ReplyDelete
  4. ചുമ്മാ ഇതും വായിക്കുക

    33.3% കൂടിയാൽ സംവരണം 56 ശതമാനം?

    http://georos.blogspot.com/2010/03/333-56.html

    ReplyDelete