Sunday, January 19, 2014

സ്വകാര്യ കമ്പനിയെ ന്യായീകരിച്ച് വനം ഡെപ്യൂട്ടി ഡയറക്ടര്‍ ഫെയ്സ് ബുക്കില്‍

കുമളി: തേക്കടിയില്‍ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിവിധ വിനോദസഞ്ചാര പരിപാടികള്‍ സ്വകാര്യകമ്പനിക്ക് നല്‍കിയ നടപടിയെ ന്യായീകരിച്ച് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍ ഫെയിസ്ബുക്കില്‍. സ്വകാര്യകമ്പനിക്ക് വിനോദസഞ്ചാര പരിപാടികള്‍ തീറെഴുതിയതിലൂടെ ഭാവിയില്‍ സാധാരണക്കാര്‍ക്ക് തേക്കടിയിലേക്ക് പ്രവേശിക്കാനാവാത്ത അവസ്ഥയുണ്ടാകും. എന്നാല്‍ തേക്കടിയിലെ കരിഞ്ചന്തയും ബ്ലാക്ക് ടിക്കറ്റും തടയാനും സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാനുമാണ് നീക്കമെന്നാണ് ഡിഡിയുടെ ഫെയിസ് ബുക്കിലെ ന്യായീകരണം.
ബോട്ടിങും തേക്കടിയില്‍ നിന്ന് ആരംഭിക്കുന്ന ട്രെക്കിങ് ഉള്‍പ്പെടെയുള്ള പരിപാടിയില്‍ പങ്കെടുക്കുന്നവരെ മാത്രമേ ചെക്പോസ്റ്റ് കടത്തിവിടുകയുള്ളു. നിരീക്ഷിക്കാന്‍ സ്വകാര്യകമ്പനി രണ്ട് ഡസനിലധികം സിസിടിവി കാമറായാണ് വനത്തിനുള്ളില്‍ വിവിധസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്. ആമക്കടയ്ക്ക് സമീപത്തെ പാര്‍ക്കിങ് ഒഴിവാക്കിയശേഷം പുറത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് നീക്കം.വര്‍ഷത്തില്‍ രണ്ട് മാസം തേക്കടി പൂര്‍ണമായും അടച്ചിടാനും വനംവകുപ്പിന് പദ്ധതിയുണ്ട്. സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കുന്നതിന് പിന്നില്‍ ഡിഡിയുടെ ഒത്താശയോടെ കോടികളുടെ അഴിമതി നടന്നതായും പറയുന്നു. ടൂറിസം പരിപാടികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണ് ബോട്ടിങ് ഉള്‍പ്പെടെ ഓണ്‍ലൈന്‍ ആക്കിയത്. 20 ശതമാനം കമീഷന്‍ വ്യവസ്ഥയിലാണ് പരിപാടികള്‍ കമ്പനിക്ക് നല്‍കിയത്. സ്വകാര്യ കമ്പനിയായ ആസ്പ്രോയ്ക്ക് തേക്കടി അമ്പാടിക്കവലയ്ക്ക് സമീപത്തെ വനംവകുപ്പിന്റെ കെട്ടിടവും വിട്ടുനല്‍കി. ചെക്പോസ്റ്റിന് സമീപത്തെ എന്‍ട്രന്‍സ് ടിക്കറ്റ്കൗണ്ടറില്‍ കമ്പനിയുടെ ജീവനക്കാര്‍ രണ്ട്ദിവസം മുമ്പ്വരെയും ഉണ്ടായിരുന്നു. വിവാദത്തെ തുടര്‍ന്ന് ഇവരെ പിന്‍വലിച്ചു.

നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കുമളി വ്യാപാര ഭവനില്‍ ടൂറിസ്റ്റ് ഗൈഡുകളേയും മറ്റുംവിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. പരിസരവാസികളായ ഗൈഡുമാര്‍ ശക്തമായ വിയോജിപ്പാണ് അറിയിച്ചത്. എന്നാല്‍ സ്വകാര്യ കമ്പനിയെപൂര്‍ണമായും പിന്തുണച്ചുകൊണ്ടുള്ള നിലപാടാണ് സഞ്ജയന്‍കുമാര്‍ സ്വീകരിച്ചത്. യോഗത്തില്‍ പീരുമേട് എംഎല്‍എ ഇ എസ് ബിജിമോളും പങ്കെടുത്തിരുന്നു. തേക്കടിയിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ബോട്ടിങ് ഉള്‍പ്പെടെ വിവിധ വിനോദസഞ്ചാരപരിപാടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തിലേക്ക് മാറ്റിയ വനംവകുപ്പിന്റെ നടപടി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. തേക്കടിയില്‍ നിലവിലുള്ള വിവിധ വിനോദസഞ്ചാര പരിപാടികള്‍ ആസ്പ്രോ എന്ന കമ്പനിക്ക് നല്‍കിയതോടെ കുമളിയിലെ ഓട്ടോറിക്ഷ-ടാക്സി തൊഴിലാളികള്‍, ടൂറിസ്റ്റ് ഗൈഡുകള്‍, ട്രാവല്‍ ഏജന്‍സികള്‍, വിവിധ ഹോട്ടലുകള്‍, ഹോംസ്റ്റെകള്‍, തൊഴിലാളികള്‍ എന്നിവരുടെ ജീവിതംവഴിമുട്ടും.

deshabhimani

No comments:

Post a Comment