Saturday, November 2, 2013

സോളാര്‍ തട്ടിപ്പ്: കെട്ടിടനിര്‍മാണ ചട്ടവും ഭേദഗതി ചെയ്തു

സോളാര്‍ തട്ടിപ്പിന് കളമൊരുക്കാന്‍ സര്‍ക്കാര്‍ മുനിസിപ്പല്‍ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. നിയമസഭാ ചട്ടങ്ങളെ പോലും കാറ്റില്‍ പറത്തിയുള്ള ഭേദഗതി സരിത എസ് നായരുടെ തട്ടിപ്പ് "വ്യവസായ"ത്തെ പ്രോത്സാഹിപ്പിക്കാനായിരുന്നു. ഇതിനൊപ്പം ഫ്ളാറ്റ് നിര്‍മാണ ലോബിയുടെ താല്‍പ്പര്യങ്ങളും സംരക്ഷിച്ചു. പോരായ്മകളെല്ലാം അവഗണിച്ച് തിടുക്കത്തിലുള്ള ചട്ടഭേദഗതി പരിസ്ഥിതിക്കും നിര്‍മാണമേഖലയ്ക്കും തിരിച്ചടിയാകും. നിയമസഭാസമിതിയുടെ പരിശോധനയ്ക്കുമുമ്പേ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഭേദഗതി ചട്ടത്തിലെ പ്രധാന ശുപാര്‍ശ സോളാര്‍ തട്ടിപ്പിനുവേണ്ടിയായിരുന്നെന്ന് വ്യക്തമാണ്.

നാനൂറ് ചതുരശ്ര മീറ്ററിലധികമുള്ള വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും സൗരോര്‍ജ വാട്ടര്‍ ഹീറ്റര്‍ നിര്‍ബന്ധമാക്കി. കഴിഞ്ഞ ഒക്ടോബര്‍ 30നാണ് ഭേദഗതി സമിതിയുടെ സൂക്ഷ്മപരിശോധനയ്ക്ക് എത്തുന്നത്. എന്നാല്‍, ഫെബ്രുവരി ഒന്നിന് വിജ്ഞാപനം ചെയ്ത ചട്ടത്തിലെ സൗരോര്‍ജ വാട്ടര്‍ ഹീറ്റര്‍ നിബന്ധന, സോളാര്‍ തട്ടിപ്പ് കേസിന്റെ പശ്ചാത്തലത്തില്‍ പുനഃപരിശോധിക്കണമെന്ന് സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും വകുപ്പുമന്ത്രി വഴങ്ങിയില്ല. അടിയന്തരസാഹചര്യത്തില്‍ മാത്രമേ നിയമസഭാ സമിതിയുടെ സൂക്ഷ്മപരിശോധന കൂടാതെ ചട്ടങ്ങള്‍ പുറപ്പെടുവിക്കാന്‍ പാടുള്ളൂ. ഫ്ളാറ്റ് ലോബിക്ക് യഥേഷ്ടം വിഹരിക്കാനുള്ള അവസരവും ഭേദഗതി ചട്ടം നല്‍കുന്നു. പ്രതിപക്ഷ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും നിര്‍ദേശങ്ങളും സ്വീകരിക്കാതെയായിരുന്നു അന്തിമവിജ്ഞാപനം. ഭേദഗതി ചട്ട പ്രകാരം ഇടുങ്ങിയ തെരുവുകളില്‍പോലും ഫ്ളാറ്റ് സമുച്ചയം പണിയാം. കെട്ടിടത്തിനും ചുറ്റും വേണ്ട തുറന്ന സ്ഥലം ഒഴിവാക്കി. നാഷണല്‍ ബില്‍ഡിങ് കോഡിന് വിരുദ്ധമായി കെട്ടിടത്തിന്റെ ഉയരം യഥേഷ്ടമാക്കുന്നതിനും വ്യവസ്ഥ ചെയ്തു. അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് അയ്യായിരം ചതുരശ്ര മീറ്റര്‍ വരെയുള്ള വിദ്യാലയങ്ങള്‍ക്ക് 3.6 മീറ്റര്‍ വീതിയില്‍ പ്രവേശനം മതിയെന്ന് വ്യവസ്ഥയുണ്ടാക്കി. ഇത് വിദ്യാര്‍ഥികളുടെ ജീവന്‍ അപകടത്തിലാക്കും. റിസോര്‍ട്ട് മാഫിയക്ക് ഒറ്റപ്പെട്ട ദ്വീപുകള്‍ കൈയടക്കാന്‍ ഇളവും നല്‍കി. ഇന്‍ഫോപാര്‍ക്ക് അടക്കമുള്ള ഐടി കമ്പനികള്‍ക്ക് കൈവശഭൂമിയുടെ 40 ശതമാനംവരെ വാസഗൃഹനിര്‍മാണം എന്ന പേരില്‍ വിനിയോഗിക്കാം.

കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഇളവ് നല്‍കാനുള്ള സര്‍ക്കാരിന്റെ അധികാരം 1999ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. മുനിസിപ്പില്‍ നിയമം ഭേദഗതി ചെയ്താണ് ഇത് നടപ്പാക്കിയത്. എന്നാല്‍, ചട്ടത്തില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാരിനുള്ള അധികാരം നിലവിലെ ഭേദഗതിയിലൂടെ പുനഃസ്ഥാപിച്ചതിന്റെ ലക്ഷ്യം വ്യക്തമാണ്. ആരാധനാലയങ്ങള്‍ അല്ലാത്ത മതാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലിനും പുനര്‍നിര്‍മാണത്തിനും കലക്ടറില്‍നിന്ന് അനുമതി വാങ്ങണമെന്ന വ്യവസ്ഥയും ഇല്ലാതാക്കി. വര്‍ഗീയവൈരം ഒഴിവാക്കാനായിരുന്നു ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നത്. മുനിസിപ്പല്‍ സെക്രട്ടറിയുടെ സമ്മതത്തോടെ മാത്രമേ തറനിരപ്പ് കഴിഞ്ഞുള്ള ജോലികള്‍ പാടുള്ളൂവെന്ന വ്യവസ്ഥയും ഒഴിവാക്കി.
(ജി രാജേഷ്കുമാര്‍)

deshabhimani

No comments:

Post a Comment