Friday, November 8, 2013

പലസ്തീനും കശ്മീരും കൂട്ടിക്കുഴയ്ക്കരുത്

ഐക്യരാഷ്ട്രകേന്ദ്രം: പലസ്തീന് സ്വതന്ത്രരാഷ്ട്രപദവി നല്‍കുന്നതില്‍ കാലതാമസം അരുതെന്ന് ഐക്യരാഷ്ട്ര പൊതുസഭയില്‍ പി രാജീവ് എംപി ആവശ്യപ്പെട്ടു. ഇന്ത്യയെ പ്രതിനിധാനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച ആദ്യത്തെ രാജ്യമാണ് ഇന്ത്യ. ആ നിലപാടില്‍തന്നെയാണ് ഇന്ത്യ ഉറച്ചുനില്‍ക്കുന്നത്. പലസ്തീന് നിരീക്ഷകപദവി നല്‍കിയത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, സ്വതന്ത്രരാഷ്ട്രപദവി നല്‍കാന്‍ വൈകുന്നത് നീതീകരിക്കാനാകില്ല. പലസ്തീന്‍വിഷയത്തിനിടെ കശ്മീര്‍പ്രശ്നം ഐക്യരാഷ്ട്രസഭയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാകിസ്ഥാന്‍ നടത്തിയ ശ്രമം അപലപനീയമാണ്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമാണ്. കശ്മീര്‍വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത് പലസ്തീന്‍ ജനതയുടെ സ്വയംനിര്‍ണയാവകാശത്തിനും സ്വതന്ത്രപദവിക്കും വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധിയായ മസൂദ് ഖാനാണ് കശ്മീര്‍വിഷയം ഉയര്‍ത്താന്‍ ശ്രമിച്ചത്. കശ്മീരിലെ ജനങ്ങള്‍ക്ക് സ്വയംനിര്‍ണയാവകാശമുണ്ടെന്ന്, കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന പാകിസ്ഥാന്റെ നിലപാട് ഉയര്‍ത്തി ഖാന്‍ പറഞ്ഞു. തൊഴിലില്ലായ്മയും മറ്റു ജീവിതദുരിതങ്ങളുമാണ് വംശീയകലാപങ്ങളടക്കമുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നതെന്നും രാജീവ് പറഞ്ഞു. പ്രകൃതിദുരന്തങ്ങള്‍പോലുള്ള സന്ദര്‍ഭങ്ങളിലും അവ മുന്‍കൂട്ടി പ്രവചിച്ച് മുന്‍കരുതലുകളെടുക്കുന്നതില്‍ രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

deshabhinani

No comments:

Post a Comment