Tuesday, November 12, 2013

സരിതയുടെ മൊഴി മജിസ്ട്രേട്ട് അട്ടിമറിച്ചു

സോളാര്‍ കേസില്‍ സരിത എം നായരുടെ മൊഴിരേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയ എസിജെഎം എന്‍ പി രാജുവിനോട് ഹൈക്കോടതി വിശദീകരണം തേടി. സരിതക്ക് അഭിഭാഷകനുമായി സംസാരിക്കുന്നതിന് വിലക്കിയതും മാധ്യമങ്ങളെ വിമര്‍ശിച്ചതിനെ കുറിച്ചും വിശദീകരിക്കണം. 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജൂലൈ 20ന് മജിസ്ട്രേട്ടിന് സരിത രഹസ്യമൊഴി നല്‍കിയിരുന്നെങ്കിലും രേഖപ്പെടുത്തിയിരുന്നില്ല.

കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെടെ പലരും ലൈംഗികമായി ചൂഷണംചെയ്തെന്നും പല പ്രമുഖരുമായും ബന്ധമുണ്ടെന്നും സരിത മൊഴി നല്‍കിയെന്നാണ് വിവരം. ഇക്കാര്യം അഭിഭാഷകന്‍ മുഖേന രേഖാമൂലം എഴുതിനല്‍കാന്‍ ആദ്യം ആവശ്യപ്പെട്ടു. ഇതോടെ 22 പേജുള്ള മൊഴി സരിത എഴുതിനല്‍കി. ഈ മൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നതോടെസരിതയെ തിരുവനന്തപുരം ജയിലിലേക്ക് സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് മാറ്റി.

അഭിഭാഷകനെ ഒഴിവാക്കി ജയില്‍ സൂപ്രണ്ട് മുഖേന മൊഴി രേഖപ്പെടുത്തി നല്‍കണമെന്ന ഉത്തരവും സിജെഎം എന്‍ വി രാജു ഇതിനിടയില്‍ ഇറക്കി. നീതിന്യായ നിര്‍വഹണത്തെ അട്ടിമറിക്കുന്ന അസാധാരണ നടപടിയായാണ് ഇത് വിലയിരുത്തപ്പെട്ടത്. 22 പേജുണ്ടായിരുന്ന മൊഴി നാലു പേജിലൊതുങ്ങി.

സരിതയുടെ മൊഴി മജിസ്ട്രേട്ട് അട്ടിമറിച്ചു

കൊച്ചി: ലൈംഗികമായി പലരും ഉപയോഗിച്ചെന്ന് സോളാര്‍തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ രഹസ്യമൊഴി നല്‍കിയിട്ടും എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എന്‍ വി രാജു ഇക്കാര്യം രേഖപ്പെടുത്തിയില്ലെന്ന് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ കണ്ടെത്തി. മൊഴി രേഖപ്പെടുത്തുന്നതില്‍ മജിസ്ട്രേട്ടിന് വീഴ്ചപറ്റിയെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. പരാതി രേഖപ്പെടുത്താതിരുന്നതിന് മജിസ്ട്രേട്ട് എന്‍ വി രാജുവിനോട് ഹൈക്കോടതി വിശദീകരണം തേടി. 15 ദിവസത്തിനകം രേഖാമൂലം വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്.

രഹസ്യമൊഴി രേഖപ്പെടുത്താത്ത മജിസ്ട്രേട്ടിന്റെ വിവാദ നടപടിയാണ് സോളാര്‍ക്കേസിന്റെ ഗതി മാറ്റിമറിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടിലാക്കിയ കേസിന്റെ അന്വേഷണം വഴിതെറ്റിക്കാന്‍ ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചനയാണ് ഇതോടെ വെളിപ്പെടുന്നത്.

വിവരാവകാശപ്രകാരം മാതൃഭൂമി ടെലിവിഷന്‍ ചാനലിന് ലഭിച്ച രേഖയിലാണ് ഈ ഞെട്ടിക്കുന്ന വിവരം വ്യക്തമായത്. വിവരാവകാശപ്രകാരം ആദ്യം നല്‍കിയ അപേക്ഷ തള്ളി. തുടര്‍ന്ന് അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണം സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമായത്. ലൈംഗികമായി പലരും ഉപയോഗിച്ചെന്ന് സരിത മൊഴി നല്‍കിയതായി മജിസ്ട്രേട്ട് എന്‍ വി രാജു രജിസ്ട്രാറോട് സമ്മതിച്ചു. "അവര്‍ ചിലരുടെ പേരുകള്‍ പറഞ്ഞു, മറ്റു ചില കാര്യങ്ങളും പറഞ്ഞു. എന്നാല്‍, ഇതൊന്നും രേഖപ്പെടുത്തിയില്ല" എന്നാണ് അദ്ദേഹം രജിസ്ട്രാറോടു പറഞ്ഞത്. വിജിലന്‍സ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. തുടര്‍നടപടി സ്വീകരിക്കേണ്ടത് ചീഫ് ജസ്റ്റിസ് ആണ്. മജിസ്ട്രേട്ട് ബാഹ്യസമ്മര്‍ദ്ദത്തിനു വഴങ്ങിയതായി തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സരിത എസ് നായര്‍, മജിസ്ട്രേട്ട് എന്‍ വി രാജു, സരിത മൊഴി നല്‍കുമ്പോള്‍ കോടതിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ തുടങ്ങിയവരില്‍നിന്ന് ഹൈക്കോടതി രജിസ്ട്രാര്‍ വിശദമായ മൊഴിയെടുത്തശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജൂലൈ 20 നാണ് സരിത എസ് നായര്‍ കൊച്ചിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ജഡ്ജി എന്‍ വി രാജുവിന് മുമ്പാകെ രഹസ്യമൊഴി നല്‍കിയത്. സോളാര്‍ ഇടപാടില്‍ ഉള്‍പ്പെട്ട ചില പ്രമുഖരുടെ പേരുകള്‍ സരിത അന്ന് വെളിപ്പെടുത്തിയിരുന്നതായി വിവരമുണ്ടായിരുന്നു. ഉന്നതരെക്കുറിച്ചുള്ള മൊഴി രേഖപ്പെടുത്താന്‍ അന്വേഷകസംഘം തയ്യാറാകുന്നില്ലെന്നും രഹസ്യമൊഴിയില്‍ സരിത വ്യക്തമാക്കിയിരുന്നു. നിര്‍ണായക വിവരങ്ങളാണ് സരിത വെളിപ്പെടുത്തിയതെന്നും എന്നാല്‍, ഇത് പുറത്തുപറയാന്‍ പാടില്ലെന്ന് കോടതിയുടെ കര്‍ശനനിര്‍ദേശമുണ്ടെന്നും അവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സോളാര്‍ക്കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് ജൂലൈ 20ന് സരിതയെയും ബിജു രാധാകൃഷ്ണനെയും കോടതിയില്‍ ഹാജരാക്കിയത്. എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് തനിക്ക് രഹസ്യമായി ചിലതു പറയാനുണ്ടെന്ന് സരിത പറഞ്ഞത്. ആ സമയം പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഇല്ലാതിരുന്നതിനാല്‍ പിന്നീട് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ രഹസ്യമൊഴി രേഖപ്പെടുത്താനായിരുന്നു കോടതിനിര്‍ദേശം. തുടര്‍ന്ന് ഉച്ചയ്ക്കുശേഷം അടച്ചിട്ട മുറിയിലാണ് സരിതയുടെ മൊഴിയെടുത്തത്.

20 മിനിറ്റോളം മൊഴിയെടുക്കല്‍ തുടര്‍ന്നു. എ പി പി ആരോമല്‍, സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍, ശിരസ്തദാര്‍, രണ്ട് കോടതിജീവനക്കാര്‍ എന്നിവര്‍ മാത്രമാണ് അപ്പോള്‍ കോടതിമുറിയില്‍ ഉണ്ടായിരുന്നത്. സരിതയുടെ മൊഴിയെപ്പറ്റി മാധ്യമങ്ങള്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കോടതി പിന്നീട് പരാമര്‍ശിച്ചിരുന്നു. ഇതിനുശേഷം അഡ്വ. എ ജയശങ്കര്‍, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണം ആരംഭിച്ചത്.

deshabhimani

No comments:

Post a Comment