Friday, November 1, 2013

പൊലീസ് മൂന്നാംമുറ വീണ്ടും യുവാവ് ഗുരുതരാവസ്ഥയില്‍

കാര്‍ യാത്രക്കാരനായ യുവാവിനെ പൊലീസ് സംഘം പിടിച്ചുകൊണ്ടുപോയി സ്റ്റേഷനില്‍വച്ച് ജനനേന്ദ്രിയത്തിലും കണ്ണിലും വിഷദ്രാവകം പുരട്ടി പീഡിപ്പിച്ചു. പൊലീസ് കൈകാണിച്ചത് ശ്രദ്ധയില്‍പ്പെടാതെ കാര്‍ മുന്നോട്ടെടുത്തതിന് ആറ്റിങ്ങല്‍ വഞ്ചിയൂര്‍ പട്ടള ഗോകുലത്തില്‍ ഷൈനിനെ (30)യാണ് ദിവസം മുഴുവന്‍ രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ ക്രൂരമായി പീഡിപ്പിച്ചത്. മദ്യപിച്ച് വാഹനമോടിച്ചു എന്ന കേസ് ചുമത്തി സ്റ്റേഷനിലെത്തിച്ച് തലകീഴായി കെട്ടിയിട്ട് തല്ലിച്ചതച്ചു. തുടര്‍ന്ന് കണ്ണിലും ജനനേന്ദ്രിയത്തിലും വിഷദ്രാവകം തേക്കുകയായിരുന്നു. വേദനകൊണ്ട് നിലവിളിച്ച ഷൈനിന്റെ വായില്‍ തുണി തിരുകിയാണ് ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്.

തിങ്കളാഴ്ച രാത്രി മാമത്തുനിന്ന് ആറ്റിങ്ങലിലേക്കുള്ള കാര്‍ യാത്രക്കിടെ പൊലീസ് കൈകാണിച്ചത് ഷൈനിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി. കൈകാലുകള്‍ കൂട്ടിക്കെട്ടി മര്‍ദനമുറ ആരംഭിച്ചു. തലകീഴായി തൂക്കിയിട്ടു. പിന്നീട് വര്‍ക്കല സ്റ്റേഷനിലെത്തിച്ചും അടി തുടര്‍ന്നു. ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ദേഹമാസകലം ഉരുട്ടി. കൈകാലുകളിലെ എല്ലുകള്‍ പൊട്ടിയ നിലയിലാണ്. കമ്പികൊണ്ട് അടിയേറ്റ് ഷൈനിന്റെ കഴുത്തിലെ അസ്ഥിക്കും പൊട്ടലുണ്ട്. നട്ടെല്ലിനും ആന്തരാവയവങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. കാഴ്ചക്കുറവുമുണ്ട്. അബോധാവസ്ഥയിലായ ഷൈനിനെ രാത്രി തിരിച്ച് ആറ്റിങ്ങല്‍ സ്റ്റേഷനിലെത്തിച്ചും മര്‍ദനം തുടര്‍ന്നു.

ഷൈനിന്റെ അച്ഛന്‍ റിട്ട. സിഐ കൂടിയായ ബി പീതാംബരന്‍ രാവിലെയാണ് വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയത്. അവശനിലയില്‍ മനോനില തെറ്റിയ അവസ്ഥയിലായിരുന്നു ഷൈന്‍. മര്‍ദന വിവരം അച്ഛനോട് പറഞ്ഞാല്‍ ഉരുട്ടിക്കൊല്ലുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. രാത്രി പത്തിനാണ് ഷൈനിനെ ജാമ്യത്തില്‍ വിട്ടത്. ഉടന്‍ ഗോകുലം ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആറ്റിങ്ങല്‍ സ്റ്റേഷനിലെ എസ്ഐമാരായ ഷാജി, സിജു, എഎസ്ഐ വിക്രമന്‍ എന്നിവരും, ആറ്റിങ്ങല്‍- വര്‍ക്കല സ്റ്റേഷനുകളിലെ ചില പൊലീസുകാരും ചേര്‍ന്നാണ് ഷൈനിനെ മൂന്നാംമുറയ്ക്ക് ഇരയാക്കിയത്.

എം വി പ്രദീപ് deshabhimani

No comments:

Post a Comment