Saturday, October 5, 2013

ബാംബൂ കോര്‍പറേഷന്‍ പീഡിതവ്യവസായത്തിലേക്ക്

അങ്കമാലി: സംസ്ഥാന ബാംബൂകോര്‍പറേഷനെ ബിഐഎഫ്ആറിന്റെ പരിധിയില്‍പ്പെടുത്താന്‍ സാധ്യത. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കോര്‍പറേഷനെ പീഡിതവ്യവസായങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തുന്നതിന്റെ മുന്നോടിയായുള്ള നോട്ടീസ് ആയി. നിലവില്‍ 31 കോടി രൂപയുടെ നഷ്ടത്തിലാണ് കോര്‍പറേഷന്‍.

മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും അഴിമതിയും സര്‍ക്കാരിന്റെ പൊതുമേഖലയോടുള്ള സമീപനവുമാണ് ഇത്തരത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതെന്ന് ബാംബൂ ബോര്‍ഡ് ഫാക്ടറി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) സെക്രട്ടറി ടി പി ദേവസിക്കുട്ടി പറഞ്ഞു. കോര്‍പറേഷന്‍ കടുത്ത പ്രതിസന്ധിയിലായിട്ടും സംസ്ഥാന സര്‍ക്കാരിനോ, വ്യവസായ വകുപ്പിനോ ഒരു കൂസലുമില്ല. രണ്ടു മാസമായി തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം തികച്ചു കിട്ടിയിട്ട്. കമ്യൂണിറ്റി നെയ്ത്ത് കേന്ദ്രങ്ങളിലെയും ഡിപ്പോകളിലെയും തൊഴിലാളികളുടെ ക്ഷാമബത്ത മൂന്നു മാസമായി കുടിശ്ശികയാണ്. എല്‍ഡിഎഫ് കാലത്ത് ലാഭത്തിലായിരുന്ന കോര്‍പറേഷന്‍ ഇപ്പോള്‍ എങ്ങനെ നഷ്ടത്തിലായെന്ന് ജനങ്ങളോടു പറയാന്‍ മാനേജ്മെന്റിന് ബാധ്യതയുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഉദാരമായ സമീപനമാണ് ഈ പരമ്പരാഗത വ്യവസായത്തോട് പുലര്‍ത്തിയിരുന്നത്. 22 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ കോര്‍പറേഷന് സഹായമായി നല്‍കി. വ്യവസായത്തിന്റെ നിലനില്‍പ്പിനുവേണ്ടി കഴിയാവുന്ന മറ്റ് സഹായങ്ങളുണ്ടായി. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന് രണ്ടരവര്‍ഷം പിന്നിട്ടിട്ടും ചെറിയൊരു സഹായംപോലും നല്‍കിയിട്ടില്ല. സ്ഥാപനം കടുത്ത പ്രതിസന്ധിയിലായിരിക്കുമ്പോഴും ധൂര്‍ത്തിന് ഒരു കുറവുമില്ലെന്നാണ് തൊഴിലാളി സംഘടനയുടെ ആക്ഷേപം. ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ക്കും പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള ആലോചന തകൃതിയിലാണിപ്പോള്‍.

deshabhimani 051013

No comments:

Post a Comment