Saturday, October 5, 2013

കേന്ദ്രസഹായം എട്ടിലൊന്ന് വരെ കുറയും

കേന്ദ്രസര്‍ക്കാര്‍ പടച്ചുണ്ടാക്കിയ രഘുറാം രാജന്‍ സമിതി റിപ്പോര്‍ട്ട് കേരളത്തിന് ഇരുട്ടടിയാകും. കഴിഞ്ഞ നാല് ധനകാര്യ കമീഷനുകളും പുരോഗതിയുടെ പേരില്‍ കേരളത്തെ ശിക്ഷിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് രഘുറാം രാജന്റെ റിപ്പോര്‍ട്ടും പുറത്തുവന്നത്. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ സംസ്ഥാനത്തിനുള്ള കേന്ദ്രഫണ്ടിന്റെ വിഹിതം നിലവിലുള്ള 2.45 ശതമാനത്തില്‍നിന്നും 0.3 ശതമാനമായി കുറയും. നിലവിലുള്ള ധനസഹായത്തിന്റെ ആറിലൊന്ന് മുതല്‍ എട്ടിലൊന്ന് വരെ കുറയും. വിദ്യാഭ്യാസ-ആരോഗ്യ മേഖലയുള്‍പ്പെടെയുള്ള സാമൂഹ്യപശ്ചാത്തല മേഖല ഇതോടെ തകരും.

കേരളം നേടിയ പുരോഗതിയെ പിന്നോട്ട് വലിക്കുന്ന റിപ്പോര്‍ട്ടിനെതിരെയുള്ള പ്രതിഷേധം പ്രധാനമന്ത്രിക്ക് കത്തയച്ച് അവസാനിപ്പിക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നീക്കം. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാകട്ടെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന കത്താണ് അയച്ചത്. ഈ റിപ്പോര്‍ട്ട് കീറിക്കളയണമെന്നും ജയലളിത പ്രതികരിച്ചു. ബിഹാറില്‍ നിതീഷ്കുമാറിനെ കൂടെനിര്‍ത്താനുള്ള പുതിയ രാഷ്ട്രീയനീക്കമാണ് റിപ്പോര്‍ട്ടിന് പിന്നില്‍. അതുകൊണ്ടുതന്നെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ മാത്രമാണ് റിപ്പോര്‍ട്ടിനെ സ്വാഗതംചെയ്തത്. അതേസമയം, രഘുറാം രാജന്‍ പാനലില്‍ ബിഹാറില്‍ നിന്നുള്ള അംഗമായ പ്രൊഫ. സൈബല്‍ ഗുപ്ത റിപ്പോര്‍ട്ടിനെ തള്ളി 10 പേജ് വരുന്ന പ്രതിഷേധക്കുറിപ്പ് ഇറക്കുകയുംചെയ്തു.

ബിഹാറിന് പ്രത്യേക പദവി നല്‍കണമെന്ന നിതീഷ്കുമാറിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നാല് മാസം മുമ്പ് ധനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന രഘുറാം രാജനെ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം പുനര്‍നിര്‍ണയിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി നിയോഗിച്ചത്. ഫെഡറല്‍ സംവിധാനത്തില്‍ എറ്റവും പ്രധാന വിഷയമാണ് സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതവും മറ്റും നിശ്ചയിക്കല്‍. എന്നാല്‍, ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച നടത്താതെയാണ് കേരളം ഉള്‍പ്പെടെ സാമാന്യവികസനം നേടിയ സംസ്ഥാനങ്ങളെ ശിക്ഷിക്കണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിതനായ രഘുറാം രാജന്‍ നല്‍കിയത്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദേശം കോണ്‍ഗ്രസിന്റെ രാഷ്ട്രീയക്കളിയുടെ ഭാഗമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്ക് പ്രതികരിച്ചു. കേരളത്തിന് മാത്രമല്ല, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും വിഹിതം കുറയുമെന്നും ഇത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ധനമന്ത്രി കെ എം മാണി എന്തുകൊണ്ടാണ് ഇതേക്കുറിച്ച് മൗനം പാലിക്കുന്നതെന്നും ഐസക്ക് ചോദിച്ചു. രഘുറാം രാജന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഭരണഘടനാതത്വങ്ങളുടെ ലംഘനമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധന്‍ ഡോ. കെ എന്‍ ഹരിലാല്‍ പറഞ്ഞു. നികുതി, നികുതിയേതര വരുമാനങ്ങള്‍ വീതംവെക്കാന്‍ അധികാരമുള്ള ഭരണഘടനാ സ്ഥാപനമാണ് ധനകാര്യകമീഷന്‍. ഈ അധികാരപരിധി ലംഘിക്കുന്ന നിര്‍ദേശങ്ങളാണ് സമിതിയുടേതെന്ന് അദ്ദേഹം പറഞ്ഞു.

വി ബി പരമേശ്വരന്‍ deshabhimani 051013

No comments:

Post a Comment