Saturday, October 5, 2013

മൊഴിയില്‍ ഉറച്ച് ഫോട്ടോഗ്രാഫര്‍

2012 ഏപ്രില്‍ രണ്ടിന് പി മോഹനന്‍ അടക്കമുള്ള സിപിഐ എം നേതാക്കള്‍ പാര്‍ടി കോണ്‍ഗ്രസ് ദീപശിഖാ ജാഥയുമായി ബന്ധപ്പെട്ട് ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിലായിരുന്നുവെന്നും പകല്‍ രണ്ടരയ്ക്ക് ഫോട്ടോ എടുക്കാന്‍ സ്ഥലത്തെത്തിയെന്നുമുള്ള മൊഴിയില്‍ ഉറച്ച് സാക്ഷി. ടി പി ചന്ദ്രശേഖരന്‍ കേസില്‍ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ചൊവ്വാഴ്ച നടന്ന പ്രോസിക്യൂഷന്റെ എതിര്‍വിസ്താരത്തിലാണ് ഒഞ്ചിയത്തെ ഗീതാ ഫോട്ടോസിലെ ഫോട്ടോഗ്രാഫര്‍ പുതുക്കുടി മീത്തല്‍ പി എം ഭാസ്കരന്‍ മൊഴി ആവര്‍ത്തിച്ചത്. ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ ഭാസ്കരന്‍ നല്‍കിയ നിര്‍ണായക മൊഴി ഖണ്ഡിക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിച്ചെങ്കിലും സാക്ഷി മൊഴിയില്‍ ഉറച്ചുനിന്നു.

സ്റ്റുഡിയോയിലെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കില്‍ താനെടുത്ത ഫോട്ടോകളുണ്ടെന്ന് സാക്ഷി ബോധിപ്പിച്ചു. ഫോട്ടോയുടെ സിഡി ചടങ്ങിനു പിറ്റേന്ന് വി പി ഗോപാലകൃഷ്ണന് നല്‍കി. പിന്നീട് മെമ്മറി ചിപ്പും നല്‍കി. ചിപ്പ് മടക്കിത്തന്നു. പ്രതിഫലം വാങ്ങിയാണ് ജോലി ചെയ്തത്. സിപിഐ എം നേതാക്കള്‍ ആവശ്യപ്പെട്ടപ്രകാരം കളവായി മൊഴി നല്‍കുകയാണെന്ന ആരോപണം ശരിയല്ല. താന്‍ സിപിഐ എം പ്രവര്‍ത്തകനല്ല. നിക്കോണ്‍ ഡി- 60 ക്യാമറയുപയോഗിച്ചാണ് ഫോട്ടോ എടുത്തത്. അങ്ങനെയല്ലെന്ന പ്രോസിക്യൂഷന്‍ ആരോപണം സാക്ഷി നിഷേധിച്ചു. ഒഞ്ചിയം സ്ക്വയറില്‍നിന്ന് ഓര്‍ക്കാട്ടേരിക്ക് മൂന്നുനാലു കിലോമീറ്റര്‍ ദൂരമുണ്ടന്നും താനെടുത്ത ഫോട്ടോകളില്‍ പി മോഹനന്‍, സി എച്ച് അശോകന്‍, കെ സി രാമചന്ദ്രന്‍ എന്നിവരുണ്ടെന്നും ഭാസ്കരന്‍ മൊഴി നല്‍കി. തീയതിയിലും സമയത്തിലും കൃത്രിമം നടത്താന്‍ കഴിയുമെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ സിഡി കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ സിഡി കൃത്രിമമാണെന്നും ഫോട്ടോ എടുത്ത കാര്യം സത്യമാണെന്നും ഭാസ്കരന്‍ ബോധിപ്പിച്ചു. പ്രദര്‍ശിപ്പിച്ച സിഡിയുടെ കോപ്പി കിട്ടിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞു. പ്രതിഭാഗത്തിന് സിഡിയുടെ കോപ്പി നല്‍കാത്തതിനെ കോടതി വിമര്‍ശിച്ചു. തുടര്‍ന്ന് സിഡിയുടെ കോപ്പി നല്‍കി. ഇതിന്മേല്‍ സാക്ഷിയെ വിസ്തരിക്കാന്‍ പ്രതിഭാഗത്തിന് കോടതി സമയം അനുവദിച്ചു. 10ന് വീണ്ടും ഭാസ്കരനെ വിസ്തരിക്കും.

പ്രതിഭാഗത്തിനുവേണ്ടി കെ ഗോപാലകൃഷ്ണക്കുറുപ്പ്, സി ശ്രീധരന്‍ നായര്‍, കെ വിശ്വന്‍, പി എന്‍ സുകുമാരന്‍, കെ എം രാമദാസ്, പി ശശി, വി വി ശിവദാസന്‍, വി ബിന്ദു, അരുണ്‍ബോസ് എന്നിവരും പ്രോസിക്യൂഷനുവേണ്ടി സി കെ ശ്രീധരന്‍, പി കുമാരന്‍കുട്ടി എന്നിവരും ഹാജരായി.

deshabhimani 051013

No comments:

Post a Comment