Monday, June 7, 2021

വീഴ്‌ചപറ്റി; സുരേന്ദ്രന്‍ അഗ്‌നിശുദ്ധിവരുത്തണമെന്ന് പി പി മുകുന്ദന്‍

കോഴിക്കോട് > കുഴല്‍പ്പണ വിവാദ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അഗ്‌നിശുദ്ധി വരുത്തണമെന്ന് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. പാര്‍ടി വലിയ നാണക്കേടാണിപ്പോള്‍ നേരിടുന്നത്. പ്രവര്‍ത്തകരും നേതാക്കളുമാകെ ദു:ഖത്തിലാണ്. ജനസംഘം രൂപീകരിച്ചത് മുതല്‍ ഇന്നേവരെ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല. ഇതേക്കുറിച്ചുള്ള അന്വേഷണത്തില്‍ എല്ലാം പുറത്തുവരട്ടെ. പ്രതികളായി ബിജെപി ക്കാര്‍  മാത്രമല്ല മറ്റ്പാര്‍ടിക്കാരുമുണ്ടെന്നാണ് വാര്‍ത്തകള്‍. രണ്ടു സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടതായതിനാല്‍ ഇ ഡി അന്വേഷിക്കുന്നതില്‍ തെറ്റില്ല.   

ആഭ്യന്തരതലത്തിലുള്ള അന്വേഷണശേഷമാകും ദേശീയനേതൃത്വം എല്ലാം തീരുമാനിക്കുക. അന്വേഷണത്തിന് മുമ്പ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കണോ എന്ന് സുരേന്ദ്രനാണ് തീരുമാനിക്കേണ്ടത്. സി കെ ജാനുവിന് പണം നല്‍കാമെന്ന് സുരേന്ദ്രന്‍ പറഞ്ഞത് വീഴ്ചയാണ്. ഈ പണത്തിന്റെ ഉറവിടം കണ്ടെത്തണം. ബന്ധമില്ലെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. എന്തായാലും ഇതെല്ലാം പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നും മുകുന്ദന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു.

സ്‌ഥാനാർഥിത്വം പിൻവലിപ്പിക്കാൻ കോഴ: കെ സുരേന്ദ്രനെതിരെ കേസുടുക്കാൻ അനുമതി

കൊച്ചി> നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയെ പണം നൽകിയും ഭീഷണിപ്പെടുത്തിയും പിൻമാറ്റിയ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി.

സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ്‌ അഴിമതിക്ക്‌ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  മഞ്ചേശ്വരത്തെ എൽഡിഎഫ്‌ സ്ഥാനാർഥി വി വി രമേശൻ കാസർകോട്‌ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നൽകിയ ഹർജിയിലാണ്‌ അനുമതി.കെ സുന്ദരയെ പിൻമാറ്റാൻ തട്ടികൊണ്ടുപോയതും രണ്ടരലക്ഷം രൂപയും ഫോണും നൽകിയത്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ്‌ ഹർജി.

സുരേന്ദ്രന്റെ അനുയായിയും കൊടകര കുഴൽപ്പണക്കേസിലുള്ള ധർമരാജന്‌ പണം കൈമാറിയ  യുവമോർച്ച മുൻ സംസ്ഥാന ട്രഷററുമായ  സുനിൽ നായിക്കാണ്‌ പിൻമാറാൻ പണം നൽകിയതെന്ന്‌ സുന്ദര പൊലീസിന്‌ മൊഴിനൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ കർണാടകയിൽ  വൈൻ പാർലർ അനുമതിക്കാമെന്നും സുരേന്ദ്രൻ ഉറപ്പുനൽകിയതായി സുന്ദര മൊഴി നൽകിയിട്ടുണ്ട്‌. 

മാർച്ച്‌ 21നു രാവിലെ സുനിൽ നായിക്‌, സുരേഷ്‌ നായിക്‌, അശോക്‌ ഷെട്ടി എന്നിവരാണ്‌ സുരേന്ദ്രനുവേണ്ടി സ്ഥാനാർഥിത്വം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വാണിനഗറിലെ വീട്ടിൽ എത്തിയതെന്ന്‌ സുന്ദര പറഞ്ഞു. പിൻവലിക്കാൻ തനിക്ക്‌ ഇഷ്ടമുണ്ടായിരുന്നില്ല. ഇവർ ബലമായി കാറിൽ കയറ്റി ബിജെപിയുടെ മഞ്ചേശ്വരം ജോഡ്‌ക്കൽ ഓഫീസിലേക്ക്‌ കൊണ്ടുപോയി വൈകിട്ടുവരെ തടഞ്ഞുവച്ചു. 15 ലക്ഷം രൂപയും വീടും കർണാടകയിൽ വൈൻ ഷോപ്പും വാഗ്‌ദാനം ചെയ്‌തു. തുടർന്ന്‌, തന്നെ വീട്ടിൽ എത്തിച്ചു. അമ്മയുടെ കൈയിൽ രണ്ടരലക്ഷം രൂപ നൽകി. സുരേന്ദ്രൻ ജയിച്ചാൽ ബാക്കി തുക നൽകാമെന്ന് പറഞ്ഞു. പിന്നീട്‌, മൊബൈൽ ഫോണും നൽകി. 22ന്‌ ബിജെപി നേതാക്കൾക്കൊപ്പം കലക്ടറേറ്റിൽ എത്തി നാമനിർദേശപത്രിക പിൻവലിച്ചു.  പണം നൽകിയശേഷം സുന്ദരയ്‌ക്ക്‌ കാവിഷാൾ അണിയിച്ച ചിത്രം സുനിൽ നായിക്‌ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്‌തിരുന്നതായും സുന്ദര മൊഴി നൽകിയിട്ടുണ്ട്‌.

കാസർകോട്‌ ഡിവൈഎസ്‌പി പി പി സദാനന്ദന്റെ മേൽനോട്ടത്തിൽ ബദിയടുക്ക പൊലീസാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

No comments:

Post a Comment