Tuesday, September 8, 2009

'അതീവ രഹസ്യരേഖകള്‍' ആസഫലിയും വാങ്ങി

ലാവ്ലിന്‍ കേസിലെ പ്രോസിക്യൂഷന്‍ അനുമതിയുമായിബന്ധപ്പെട്ട തീരുമാനമെടുത്ത മന്ത്രിസഭായോഗത്തിന്റെ രേഖകള്‍ കോണ്‍ഗ്രസ് നേതാവ് ടി ആസഫലിയും വിവരാവകാശ നിയമപ്രകാരം വാങ്ങി. ഈ കേസില്‍ പലപ്പോഴായി കോടതിയെ സമീപിച്ച അഡ്വ. ആസഫലി തലശേരിയിലെ പീപ്പിള്‍സ് കൌസില്‍ ഫോര്‍ സിവില്‍ റൈറ്റ്സ് എന്ന സംഘടനയുടെ പ്രസിഡന്റെന്ന നിലയില്‍ അപേക്ഷ നല്‍കിയാണ് സംസ്ഥാന സര്‍ക്കാരില്‍നിന്ന് രേഖകള്‍ വാങ്ങിയത്. ആസഫലി സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് വകുപ്പിലെ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മന്ത്രിസഭാ യോഗം സംബന്ധിച്ച രേഖകള്‍ അനുവദിച്ചു.

ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന മന്ത്രിസഭായോഗ തീരുമാനം, ഇതുമായി ബന്ധപ്പെട്ട മന്ത്രിസഭായോഗക്കുറിപ്പുകള്‍, പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തതിന്റെ കാരണം തുടങ്ങിയവ സംബന്ധിച്ച ശരിപ്പകര്‍പ്പുകള്‍ വേണമെന്നാവശ്യപ്പെട്ട് പൊതുഭരണവകുപ്പിനാണ് ആസഫലി അപേക്ഷ നല്‍കിയത്. പൊതുഭരണവകുപ്പ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപേക്ഷ വിജിലന്‍സ് വകുപ്പിന് കൈമാറി. വിജിലന്‍സ് വകുപ്പ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിന്നാണ് രേഖകള്‍ ലഭിക്കുകയെന്ന് പൊതുഭരണവകുപ്പ് ആസഫലിയെ രേഖാമൂലം അറിയിക്കുകയുംചെയ്തു. ആവശ്യമായ ഫീസ് അടയ്ക്കാന്‍ വിജിലന്‍സ് നിര്‍ദേശിച്ചു. 440 രൂപ അടച്ച ആസഫലി വീണ്ടും കത്ത് നല്‍കി. തുടര്‍ന്ന് രേഖകള്‍ അനുവദിച്ചു. മന്ത്രിസഭാരേഖകള്‍ ചോര്‍ന്നതായി അലമുറയിടുന്നവരുടെ കൂട്ടത്തില്‍ ആസഫലിയും ഉണ്ടെന്നതാണ് വിചിത്രം.

വിവരാവകാശ നിയമമനുസരിച്ച് മന്ത്രിസഭാ തീരുമാനങ്ങള്‍ ആര്‍ക്കും കിട്ടിയിട്ടില്ലെന്നും അവ എങ്ങനെ ചോര്‍ന്നെന്ന് അന്വേഷിക്കാന്‍ ചിലര്‍ ഹര്‍ജി നല്‍കിയതായും മാതൃഭൂമി തിങ്കളാഴ്ച വാര്‍ത്ത നല്‍കിയിരുന്നു. ഹര്‍ജി നല്‍കിയവരില്‍ ആസഫലിയും ഉണ്ടെന്ന് വാര്‍ത്തയില്‍ പറയുന്നു. മന്ത്രിസഭായോഗ തീരുമാനവും യോഗത്തിനുള്ള കുറിപ്പുകളും വിവരാവകാശനിയമ പരിധിയില്‍ വരില്ലെന്നുവരെ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നു. അതത് വകുപ്പുകളുടെ പരിധിയില്‍ വരുന്ന വിവരങ്ങള്‍ ബന്ധപ്പെട്ട പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആവശ്യക്കാര്‍ക്ക് കൊടുത്തിരിക്കണമെന്ന് വിവരാവകാശനിയമം അനുശാസിക്കുന്നു. നിയമപ്രകാരം രേഖകള്‍ സംഘടിപ്പിച്ചവര്‍വരെ കള്ളപ്രചാരണത്തിന് രംഗത്തിറങ്ങിയത് ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട ഉപജാപങ്ങളുടെ ആഴം വ്യക്തമാക്കുന്നു.

ദേശാ‍ഭിമാനി 08 സെപ്തംബര്‍ 2009

2 comments:

  1. ലാവ്ലിന്‍ കേസിലെ പ്രോസിക്യൂഷന്‍ അനുമതിയുമായിബന്ധപ്പെട്ട തീരുമാനമെടുത്ത മന്ത്രിസഭായോഗത്തിന്റെ രേഖകള്‍ കോണ്‍ഗ്രസ് നേതാവ് ടി ആസഫലിയും വിവരാവകാശ നിയമപ്രകാരം വാങ്ങി. ഈ കേസില്‍ പലപ്പോഴായി കോടതിയെ സമീപിച്ച അഡ്വ. ആസഫലി തലശേരിയിലെ പീപ്പിള്‍സ് കൌസില്‍ ഫോര്‍ സിവില്‍ റൈറ്റ്സ് എന്ന സംഘടനയുടെ പ്രസിഡന്റെന്ന നിലയില്‍ അപേക്ഷ നല്‍കിയാണ് സംസ്ഥാന സര്‍ക്കാരില്‍നിന്ന് രേഖകള്‍ വാങ്ങിയത്. ആസഫലി സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് വകുപ്പിലെ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മന്ത്രിസഭാ യോഗം സംബന്ധിച്ച രേഖകള്‍ അനുവദിച്ചു.

    ReplyDelete
  2. പിണറായി രാഷ്ട്രീയമായി കേസിനെ നേരിടരുത്.അന്തസ്സായി കോടതിയില്‍ പോയി നിയമപരമായി നേരിടുകയാണ് വേണ്ടത്.
    ഇപ്പോ കേസ് കോടതിയില്‍ എത്തിയപ്പോള്‍ കളി മാറി. പിണറായിക്ക് വാദിക്കാന്‍ രേഖകള്‍ നല്‍കാന്‍ പാടില്ല.
    ഇനി പിണറായി എന്താണ് വാദിക്കേണ്ട്ത്, ഏതൊക്കെ രേഖകള്‍ സമര്‍പ്പിക്കണം എന്നൊക്കെ മാധ്യമങ്ങള്‍ പറഞ്ഞുതരും.
    എന്തായാലും കോടതിയില്‍ പിണറായിയുടെ അഭിഭാഷകന്‍ വാദിക്കുന്നതിനൊക്കെ എതിര്‍വാദം ഇനി നിരന്തരം മാത്രുഭൂമിയില്‍ പ്രതീക്ഷിക്കാം

    ReplyDelete