Thursday, September 24, 2009

എങ്കില്‍ കേന്ദ്രഭരണവും സ്വകാര്യവല്‍ക്കരിച്ചുകൂടേ?

ഇന്ത്യയിലെ പ്രതിരോധ സാമഗ്രികളുടെ വിതരണരംഗത്ത് സ്വകാര്യമേഖലയുടെ പങ്കാളിത്തം തീരെ കുറവാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ഉല്‍ക്കണ്ഠപ്പെട്ടുകണ്ടു. ചെന്നൈയില്‍ ഒരു സ്വാകാര്യ കമ്പനിയുടെ അറുപതാം വാര്‍ഷികച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ട്, രാജ്യത്തിന്റെ സുരക്ഷാരംഗത്ത് സ്വകാര്യ കമ്പനികള്‍ കടന്നുവരേണ്ടതിന്റെ പ്രാധാന്യം ചിദംബരം ആവേശത്തോടെ വിശദീകരിച്ചെന്നാണ് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സൈനിക ആവശ്യങ്ങള്‍ക്കുവേണ്ടി സ്വകാര്യ മേഖലയില്‍നിന്ന് ഇപ്പോള്‍ നാമമാത്രമായ സംഭാവനയേ ഉണ്ടാകുന്നുള്ളൂ എന്നും അത് മാറ്റി സ്വകാര്യമേഖലയുടെ വിപുലമായ പങ്കാളിത്തം ആ രംഗത്തുണ്ടാകണമെന്നുമാണ് ചിദംബരത്തിന്റെ ആവശ്യം.

ആയുധം രാജ്യരക്ഷയ്ക്കുവേണ്ടിയുള്ളതാണ്. ആയുധക്കച്ചവടം ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന വേളകളില്‍ വന്‍അഴിമതിക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും അത് തുടരുകയാണെന്നതും നിസ്സംശയം തെളിഞ്ഞ വസ്തുതയാണ്. പ്രതിരോധ രംഗത്തെ അഴിമതിയാണ് ഈ കക്ഷികളുടെ തെരഞ്ഞെടുപ്പ് ഫണ്ട് കൊഴുപ്പിക്കുന്നത്. ബൊഫോഴ്സും ശവപ്പെട്ടിയും ഇസ്രയേലി ഇടപാടുകളുമൊക്കെ ആ വലിയ മഞ്ഞുമലയുടെ ഒരു ചെറിയ ഭാഗംമാത്രം. ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ അതിര്‍ത്തികള്‍ പ്രശ്നമല്ലാതായിരിക്കുന്നു. മലേഷ്യയിലെ പാമോയില്‍ കുത്തകകളും ഇന്ത്യയിലെ റിലയന്‍സടക്കമുള്ള കോര്‍പറേറ്റുകളും ആജ്ഞാപിക്കുന്നതിന് അനുസരിച്ച് രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകള്‍വരെ ഒപ്പിടുന്ന കാലമാണിത്. പ്രതിരോധക്കരാറുകള്‍ വിദേശരാജ്യങ്ങളുമായി ഉണ്ടാക്കിയാലും രാജ്യത്തിനകത്തെ കോര്‍പറേറ്റുകളുമായി ഉണ്ടാക്കിയാലും ഭരണകക്ഷിക്ക് ഒന്നുപോലെ പ്രയോജനപ്പെടുമെന്ന അവസ്ഥ ഇന്നുണ്ട്. രാജ്യത്തിനകത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ പടിപടിയായി ഇല്ലാതാക്കുകയുമാണ്. ആയുധ നിര്‍മാണവും അനുബന്ധകാര്യങ്ങളും വന്‍ ലാഭംനോക്കികളില്‍ താല്‍പ്പര്യമുണര്‍ത്തുന്ന മേഖലയാണ്. സ്വാഭാവികമായും വരുംനാളുകളിലെ സാധ്യത കണക്കുകൂട്ടിയുള്ള അഭ്യാസമായി ചിദംബരത്തിന്റെ വാക്കുകളെ കാണണം.

രാജ്യത്തിന്റെ അതിര്‍ത്തി രക്ഷിക്കുന്ന സൈനികര്‍ക്ക് ഉപയോഗിക്കാനുള്ള ആയുധങ്ങള്‍ എവിടെ; ആര്; എങ്ങനെ നിര്‍മിക്കുന്നു എന്നത് സുപ്രധാന കാര്യമാണ്. പൊട്ടാത്ത തോക്കും ശേഷികുറഞ്ഞ പീരങ്കിയും പാതിവഴിയില്‍ നിന്നുപോകുന്ന ടാങ്കും യുദ്ധരംഗത്ത് പറ്റില്ല. ഇത്തരം പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് വി കെ കൃഷ്ണമേനോന്റെ കാലത്ത് പ്രതിരോധ വ്യവസായങ്ങള്‍ പൊതുമേഖലയിലാക്കിയത്. അത് പില്‍ക്കാലത്ത് മാറ്റമില്ലാതെ തുടര്‍ന്ന നയമാണ്. സ്വകാര്യമേഖലയില്‍നിന്ന് വന്‍തോതില്‍ ആയുധം വാങ്ങിയാല്‍ എന്താണ് പ്രശ്നം എന്ന ചോദ്യംതന്നെ നെഹ്റുവിന്റെയും കൃഷ്ണമേനോന്റെയും നയസമീപനത്തില്‍നിന്നുള്ള മലക്കംമറിച്ചിലാണെന്നതില്‍ സംശയമില്ല. രാജ്യത്തെ പൊതുമേഖലയില്‍നിന്ന് മാത്രമേ പ്രതിരോധ ആവശ്യത്തിനുള്ള ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങൂ എന്ന് കര്‍ക്കശമായി തീരുമാനിക്കുന്നതിന് തടസ്സങ്ങളൊന്നും കാണുന്നില്ല. പൊതുമേഖല ശക്തമാണ്. അതിന് കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള ന്യായമായ സഹായം ലഭിച്ചാല്‍മാത്രം സേനകളുടെ ഏതാവശ്യവും നിറവേറ്റാനുള്ള സാധനസാമഗ്രികള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിയും. അതാകട്ടെ രാജ്യത്തിന്റെ ഖജനാവിനുതന്നെയാണ് മുതല്‍ക്കൂട്ടാവുക.

ദൌര്‍ഭാഗ്യവശാല്‍ പൊതുമേഖലയെ കുഴിച്ചുമൂടി സ്വകാര്യ മേഖലയെ വളര്‍ത്തുക എന്ന നയമാണ് കോണ്‍ഗ്രസും ബിജെപിയും മുറുകെപ്പിടിക്കുന്നത്. നവരത്ന പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ ഓഹരി വിറ്റഴിക്കാന്‍ മുന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചു. യുപിഎ-ഇടത് ഏകോപനസമിതി ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇടതുപക്ഷം അതില്‍നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിച്ചത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ)യുടെ നാല് പ്രധാന വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമം, നെയ്വേലി ലിഗ്നൈറ്റിന്റെയും നാല്‍ക്കൊയുടെയും ഓഹരി വിറ്റഴിക്കാനുള്ള നീക്കം, ഇന്‍ഷുറന്‍സ്-ബാങ്കിങ് മേഖലകളിലേക്ക് പ്രത്യക്ഷ വിദേശനിക്ഷേപം കൊണ്ടുവരാനുള്ള നിയമനിര്‍മാണം, ചില്ലറ വ്യാപര മേഖലയിലെ പ്രത്യക്ഷ വിദേശനിക്ഷേപം, പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നിയമനിര്‍മാണം എന്നിങ്ങനെ ഒട്ടനവധി മുന്‍കൈകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായി. അവയ്ക്കെല്ലാം എതിരെ അതിശക്തമായ ജനവികാരം ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവരികയുംചെയ്തു. പ്രതിരോധ വ്യവസായങ്ങളെ സ്വകാര്യ മൂലധനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കാനുള്ള ചിദംബരത്തിന്റെ ആഗ്രഹത്തെയും ഇതിന്റെയെല്ലാം തുടര്‍ച്ചയായേ കാണാനാവൂ.

രാജ്യരക്ഷയുടെ കാര്യംപോലും സ്വകാര്യവല്‍ക്കരിക്കാന്‍ വാദിക്കുന്നവര്‍ എന്തിന് ഭരണത്തിലിരിക്കുന്നു എന്ന സംശയം ന്യായമാണ്. വികസിത മുതലാളിത്ത രാജ്യങ്ങളില്‍ ചിലതില്‍ കോര്‍പറേറ്റുകള്‍ നേരിട്ടുതന്നെ ഭരണം നിയന്ത്രിക്കുന്നുണ്ട്. അത്തരം അവസ്ഥ ഇന്ത്യയിലും വരണമെന്നാണോ ചിദംബരത്തിന്റെ ഇംഗിതം? എന്തിന് ആയുധ വ്യവസായംമാത്രം സ്വകാര്യമേഖലയ്ക്ക് വിടുന്നു-ഭരണാധികാരംതന്നെ മൂലധനശക്തികളെ ഏല്‍പ്പിച്ചുകൂടേ? ജനങ്ങളുടെയോ രാജ്യത്തിന്റെയോ താല്‍പ്പര്യമല്ല, സാമ്രാജ്യത്വവിധേയത്വവും മൂലധനഹിതവുമാണ് യുപിഎ സര്‍ക്കാരിന്റെ തീരുമാനങ്ങളെ നയിക്കുന്നത്. പരിധികളില്ലാത്ത സ്വകാര്യവല്‍ക്കരണ മോഹം ആ അവസ്ഥയുടെ സൃഷ്ടിയാണ്. അമൂല്യമായ പൊതുമേഖലാസ്ഥാപനങ്ങള്‍ പടുവിലയ്ക്ക് വിറ്റ് കാശുമാറുന്നവര്‍ പട്ടാളക്കാര്‍ക്ക് നിലവാരമില്ലാത്ത ആയുധങ്ങള്‍ വാങ്ങി നല്‍കി കമീഷന്‍ പറ്റാനും മടിക്കില്ലല്ലോ. ചിദംബരത്തിന്റെ പ്രഖ്യാപനം നിര്‍ദോഷമായ ആഗ്രഹപ്രകടനമല്ലെന്നും വരാനിരിക്കുന്ന തീരുമാനത്തിന്റെ ടെസ്റ്റ് ഡോസാണെന്നും തിരിച്ചറിഞ്ഞ് രാജ്യസ്നേഹികളാകെ പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം 24 സെപ്തംബര്‍ 2009

1 comment:

  1. ആയുധം രാജ്യരക്ഷയ്ക്കുവേണ്ടിയുള്ളതാണ്. ആയുധക്കച്ചവടം ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന വേളകളില്‍ വന്‍അഴിമതിക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും അത് തുടരുകയാണെന്നതും നിസ്സംശയം തെളിഞ്ഞ വസ്തുതയാണ്. പ്രതിരോധ രംഗത്തെ അഴിമതിയാണ് ഈ കക്ഷികളുടെ തെരഞ്ഞെടുപ്പ് ഫണ്ട് കൊഴുപ്പിക്കുന്നത്. ബൊഫോഴ്സും ശവപ്പെട്ടിയും ഇസ്രയേലി ഇടപാടുകളുമൊക്കെ ആ വലിയ മഞ്ഞുമലയുടെ ഒരു ചെറിയ ഭാഗംമാത്രം. ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ അതിര്‍ത്തികള്‍ പ്രശ്നമല്ലാതായിരിക്കുന്നു. മലേഷ്യയിലെ പാമോയില്‍ കുത്തകകളും ഇന്ത്യയിലെ റിലയന്‍സടക്കമുള്ള കോര്‍പറേറ്റുകളും ആജ്ഞാപിക്കുന്നതിന് അനുസരിച്ച് രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകള്‍വരെ ഒപ്പിടുന്ന കാലമാണിത്. പ്രതിരോധക്കരാറുകള്‍ വിദേശരാജ്യങ്ങളുമായി ഉണ്ടാക്കിയാലും രാജ്യത്തിനകത്തെ കോര്‍പറേറ്റുകളുമായി ഉണ്ടാക്കിയാലും ഭരണകക്ഷിക്ക് ഒന്നുപോലെ പ്രയോജനപ്പെടുമെന്ന അവസ്ഥ ഇന്നുണ്ട്. രാജ്യത്തിനകത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ പടിപടിയായി ഇല്ലാതാക്കുകയുമാണ്. ആയുധ നിര്‍മാണവും അനുബന്ധകാര്യങ്ങളും വന്‍ ലാഭംനോക്കികളില്‍ താല്‍പ്പര്യമുണര്‍ത്തുന്ന മേഖലയാണ്. സ്വാഭാവികമായും വരുംനാളുകളിലെ സാധ്യത കണക്കുകൂട്ടിയുള്ള അഭ്യാസമായി ചിദംബരത്തിന്റെ വാക്കുകളെ കാണണം

    ReplyDelete