Wednesday, March 24, 2010

കനു സന്യാല്‍


കനു സന്യാല്‍ ആത്മഹത്യചെയ്തു

കൊല്‍ക്കത്ത: നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ കനു സന്യാല്‍ല്‍ആത്മഹത്യചെയ്തു. 78 വയസ്സായിരുന്നു. ചൊവ്വാഴ്ച പകല്‍ 12.40ന് ഉത്തര ബംഗാളിലെ സിലിഗുരി ഹത്തിഷ്ബിരയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. ഏറെനാളായി രോഗബാധിതനായിരുന്നു. അവിവാഹിതനായ സന്യാല്‍ല്‍ഒറ്റയ്ക്കായിരുന്നു താമസം. അകന്ന ബന്ധുവും സിപിഐ എം പ്രവര്‍ത്തകരുമാണ് അദ്ദേഹത്തെ പരിചരിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ചികിത്സയുള്‍പ്പെടെയുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും സ്വീകരിച്ചില്ല. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നിരവധിതവണ അദ്ദേഹത്തെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. 1932ല്‍ ല്‍ജനിച്ച കനു സന്യാല്‍ല്‍വിദ്യാര്‍ഥിയായിരിക്കെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായത്. കര്‍ഷകപ്രസ്ഥാനത്തില്‍ സജീവ പങ്കാളിയായിരുന്നന്ന അദ്ദേഹം അവിഭക്ത കമ്യൂണിസ്റ് പാര്‍ടിയുടെയും പിന്നീട് സിപിഐ എമ്മിന്റെയും നേതൃനിരയില്‍ വന്നു. സിപിഐ എം ഡാര്‍ജിലിങ് ജില്ലാ കമ്മറ്റി അംഗമായിരുന്നു. തുടര്‍ന്ന് ചാരുമജുംദാര്‍, ജംഗല്‍ സന്താള്‍ എന്നിവരോടൊപ്പം 1967ല്‍ നക്സലൈറ്റ് പ്രസ്ഥാനം രൂപീകരിക്കാന്‍ മുന്‍കൈയെടുത്തു. ഉത്തര ബംഗാളിലെ നക്സല്‍ബാരിയിലാണ് സംഘടന രൂപംകൊണ്ടത്. നിരവധി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത സന്യാല്‍ല്‍ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. സിപിഐ(എംഎല്‍) പ്രസ്ഥാനത്തിലായിരുന്നപ്പോള്‍ അറസ്റിലായ അദ്ദേഹത്തെ ഇടതുമുന്നണി സര്‍ക്കാരാണ് മോചിപ്പിച്ചത്. പില്‍ക്കാലത്ത് ഉന്മൂലന നയങ്ങളെ എതിര്‍ത്ത സന്യാല്‍, ചാരുമജുംദാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായും തെറ്റിപ്പിരിഞ്ഞു. നക്സലുകള്‍ പല ഗ്രൂപ്പായി ചിതറിയപ്പോള്‍ മിതവാദി പക്ഷത്താണ് സന്യാല്‍ നിലയുറപ്പിച്ചത്. മാവോയിസ്റ്റ് നയങ്ങളെയും അദ്ദേഹം ശക്തമായി എതിര്‍ത്തു. മാവോയിസ്റ്റുകളുടെ കൊലപാതക രാഷ്ട്രീയത്തെ ഭീകരപ്രവര്‍ത്തനമായാണ് സന്യാല്‍ വിശേഷിപ്പിച്ചത്.
(ഗോപി)

ഭീകരതയെ തള്ളിപ്പറഞ്ഞ നക്സല്‍ നേതാവ്

ഇന്ത്യയിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആദ്യനായകരില്‍ രണ്ടാമനായിരുന്നു കനു സന്യാല്‍. നക്സല്‍ബാരിയിലെ കര്‍ഷകരെ സംഘടിപ്പിച്ച് കലാപം നടത്തിയാണ് ഇദ്ദേഹം ദേശീയശ്രദ്ധനേടിയത്. തോക്കിന്‍കുഴലിലൂടെ വിപ്ളവം വരില്ലെന്നും വലിയ ബഹുജനപ്രസ്ഥാനമില്ലാതെ വിപ്ളവം സാധ്യമാകില്ലെന്നും അദ്ദേഹം പിന്നീട് തിരിച്ചറിഞ്ഞു. മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും ആക്രമണങ്ങളിലൂടെ വിപ്ളവം നടത്താനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡാര്‍ജിലിങ്ങിലെ കുര്‍സിയോങ്ങില്‍ 1929ല്‍ കോടതി ഗുമസ്തന്‍ ആനന്ദഗോവിന്ദ സന്യാലിന്റെ മകനായി ജനിച്ച കനു സന്യാല്‍ 1946ല്‍ മെട്രിക്കുലേഷന്‍ പാസായി. ജല്‍പായ്ഗുഡി കോളേജില്‍ ചേര്‍ന്നെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കിയില്ല. 1949ല്‍ കലിംപോങ് കോടതിയില്‍ ഗുമസ്തനായി ജോലി ലഭിച്ചു. സിലിഗുരിയില്‍ അന്നത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബിധാന്‍ചന്ദ്ര റോയിക്കെതിരെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റ്ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. ജയില്‍വിമോചിതനായ ഉടന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സജീവ പ്രവര്‍ത്തകനായി സന്യാല്‍ മാറി. 1964ല്‍ സിപിഐ എമ്മില്‍ ചേര്‍ന്നു. 1967ല്‍ അദ്ദേഹം വഴിപിരിഞ്ഞു. അക്കാലത്ത് നേപ്പാള്‍ വഴി ചൈനയിലെത്തി അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളുമായി ചര്‍ച്ച നടത്തി. 1967ല്‍ നക്സല്‍ബാരി ഗ്രാമത്തില്‍ നടന്ന കലാപത്തിന് ചുക്കാന്‍ പിടിച്ചത് ചാരു മജുംദാറും കനു സന്യാലുമായിരുന്നു. 1968ല്‍ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നക്സല്‍ബാരി അനുകൂലികള്‍ ഒത്തുചേര്‍ന്ന് ഏകോപനസമിതി രൂപീകരിക്കുകയും ഉന്മൂലനസിദ്ധാന്തത്തെ അംഗീകരിക്കുകയും ചെയ്തു. അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ തുടക്കത്തിലും പശ്ചിമബംഗാളിലും പിന്നീട് ആന്ധ്രയിലും കേരളത്തിലും നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ അക്രമങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയായത് സിപിഐ എം ആയിരുന്നു. 1970ല്‍ കനു സന്യാലിനെ വീണ്ടും അറസ്റ്റുചെയ്തു. ആന്ധ്രയിലെ പാര്‍വതീപുരം നക്സലൈറ്റ് ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിശാഖപട്ടണം ജയിലിലടച്ചു. 1977ല്‍ ദേശീയതലത്തില്‍ കോഗ്രസിന്റെ അധികാരകുത്തക തകരുകയും പശ്ചിമബംഗാളില്‍ ഇടതുമുന്നണി അധികാരമേല്‍ക്കുകയും ചെയ്തപ്പോള്‍ ജ്യോതിബസുവിന്റെ പ്രത്യേക ശ്രമത്തിന്റെകൂടി ഫലമായാണ് കനു സന്യാലിനെ ജയില്‍വിമുക്തനാക്കിയത്. 1967ല്‍ നക്സല്‍ബാരി കലാപത്തോടെ ഒളിവില്‍ പോകേണ്ടിവന്നതിനാല്‍ ചാരു മജുംദാറിന്റെ വ്യക്തിഗത ഭീകരത എന്ന ആശയമാണ് നക്സലൈറ്റ് പ്രസ്ഥാനത്തില്‍ ആധിപത്യം സ്ഥാപിച്ചതെന്നും തനിക്ക് അതില്‍ പങ്കില്ലെന്നും കനു സന്യാല്‍ പിന്നീട് ഖേദിച്ചു.
(വി ജയിന്‍)

കനു സന്യാലിന്റെ വിയോഗം ദൌര്‍ഭാഗ്യകരം: യെച്ചൂരി

ന്യൂഡല്‍ഹി: സിപിഐ എംഎല്‍ സ്ഥാപകനേതാവ് കനുസന്യാലിന്റെ അന്ത്യം ദൌര്‍ഭാഗ്യകരമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ആത്മഹത്യയുടെ കാരണമോ, അതിലേക്ക് നയിച്ച സാഹചര്യമോ വ്യക്തമല്ല. അദ്ദേഹത്തിന്റെ വിയോഗം ദുഃഖകരമാണ്. സിപിഐ എമ്മും അതില്‍ പങ്കുചേരുന്നു- യെച്ചൂരി പറഞ്ഞു. സാമ്രാജ്യത്വത്തിനും വര്‍ഗീയതയ്ക്കുമെതിരെ ഇടതുപക്ഷം അടുത്തകാലത്ത് നടത്തിയ എല്ലാ പ്രക്ഷോഭത്തിലും അദ്ദേഹവും പങ്കെടുത്തു. നന്ദിഗ്രാം, സിംഗൂര്‍ സംഭവങ്ങളില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തെ അദ്ദേഹം വിമര്‍ശിച്ചു. മാവോയിസത്തെക്കുറിച്ച് തങ്ങള്‍ മനസ്സിലാക്കിയതിന് എതിരായാണ് നിലവിലുള്ള മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും സന്യാല്‍ പരസ്യമായി പറഞ്ഞിരുന്നു. മാവോയിസ്റ്റുകളുടെ ആക്രമണങ്ങളെയും അപലപിച്ചു. മാവോയിസമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി പറയുമ്പോഴും അതിനെതിരായ സമീപനം സ്വീകരിക്കുന്ന മമതബാനര്‍ജിയെപ്പോലുള്ളവര്‍ കേന്ദ്രമന്ത്രിസഭയില്‍ തുടരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു- യെച്ചൂരി പറഞ്ഞു.

ദേശാഭിമാനി 240310

കനു സന്യാലിനു ജനശക്തിയുടെ ആദരാഞ്ജലികള്‍

3 comments:

  1. ഇന്ത്യയിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആദ്യനായകരില്‍ രണ്ടാമനായിരുന്നു കനു സന്യാല്‍. നക്സല്‍ബാരിയിലെ കര്‍ഷകരെ സംഘടിപ്പിച്ച് കലാപം നടത്തിയാണ് ഇദ്ദേഹം ദേശീയശ്രദ്ധനേടിയത്. തോക്കിന്‍കുഴലിലൂടെ വിപ്ളവം വരില്ലെന്നും വലിയ ബഹുജനപ്രസ്ഥാനമില്ലാതെ വിപ്ളവം സാധ്യമാകില്ലെന്നും അദ്ദേഹം പിന്നീട് തിരിച്ചറിഞ്ഞു. മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും ആക്രമണങ്ങളിലൂടെ വിപ്ളവം നടത്താനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

    കനു സന്യാലിനു ജനശക്തിയുടെ ആദരാഞ്ജലികള്‍

    ReplyDelete
  2. ആദരാഞ്ജലികള്‍

    ReplyDelete