Friday, November 2, 2018

ഇവിടെ പൂജാരി അവർണ വിധവകൾ

വിശ്വാസത്തിന്റെ അന്ധനീതി ഭ്രഷ്ടരാക്കിയ അവർണ വിധവകളെ ഒരു കോടതി ഉത്തരവിനെയും കാത്തു നിൽക്കാതെ പൂജാരികളാക്കി കുദ്രോളി ക്ഷേത്രം കൈപിടിച്ചുയുർത്തിയിട്ട് അഞ്ച് വർഷം. ഇനിയും പൂർത്തിയാകാത്ത ഹിന്ദുമത നവീകരണ പ്രക്രിയയുടെ പതാക വാഹകരാവുകയാണ് ഈ ശ്രീ നാരായണഗുരു ക്ഷേത്രം.
കുദ്രോളി ഗോകർണനാഥക്ഷേത്രത്തിൽ പൂജ ചെയ്യുന്ന ഇന്ദിര
അഞ്ച് വർഷം മുമ്പ് ഒക്ടോബർ ആറിനാണ് ചരിത്രം വഴിമാറി പിന്നോക്ക വിഭാഗക്കാരും വിധവകളുമായ ഇന്ദിര ശാന്തിയും ലക്ഷ്മി ശാന്തിയും മംഗളൂരു കുദ്രോളി ഗോകർണനാഥ ക്ഷേത്രത്തിലെ പൂജാരികളായി ചുമതലയേറ്റത്. ലക്ഷ്മി മരണപ്പെട്ടുവെങ്കിലും ഇന്ദിര ഇപ്പോഴും ക്ഷേത്രത്തിൽ പൂജ ചെയ്യുന്നവരിൽ പ്രധാനികളിലൊരാളാണ്. നാല് മാസം പൂജവിധികൾ പഠിച്ച ശേഷമാണ് ഇരുവരും ശ്രീകോവിലിലേക്ക് പൂജക്കായി കയറിയത്. വിവിധ മൂർത്തികളുടെ നടകളിലെ പൂജയ്ക്ക് പുറമെ ക്ഷേത്രത്തിന് അകത്ത് പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീനാരായണഗുരുവിന് പൂജ ചെയ്യുന്നതും ഇന്ദിരശാന്തിയാണ്.

ബ്രാഹ്മണർ എതിർപ്പുമായി എത്തിയപ്പോൾ ക്ഷേത്രവും വിശ്വാസികളും ഇവർക്കൊപ്പം നിന്നു. തൊട്ടടുത്ത വർഷം ദീപാവലി ദിനത്തിൽ കുദ്രോളി ക്ഷേത്രത്തിൽ നൂറ് വിധവകൾ ചേർന്ന് ദേവിയുടെ രഥം വലിച്ചു കൊണ്ട് മറ്റൊരു വിപ്ലവത്തിനും തുടക്കം കുറിച്ചു. ദേവിക്ക് പൂജകൾ ചെയ്തുകൊണ്ട് രഥത്തിലുണ്ടായിരുന്നതാകട്ടെ വിധവകളായ പൂജാരികളും.  അത് വരെ ക്ഷേത്രത്തിന്റെ പരിസരത്ത് പോലും പോകാൻ പാടില്ലാാത്തവരായിരുന്നു വിധവകൾ. ഇന്നിപ്പോൾ ആരും ആഹ്വാനം ചെയ്യാതെ തന്നെ ഒരോ വർഷവും നിരവധി വിധവകൾ രഥം വലിക്കാനെത്തുന്നു. സ്ത്രീകളെ എപ്പോഴും അടുക്കളയിൽ തളച്ചിടാൻ ആഗ്രഹിക്കുന്നവരാണ് ശബരിമലയിൽ സ്ത്രീ പ്രവേശത്തെ എതിർക്കുന്നവരെന്ന് ഇന്ദിര ദേശാഭിമാനിയോട് പറഞ്ഞു.

വ്രതമെടുക്കേണ്ട ദിവസങ്ങൾ വേണമെങ്കിൽ കുറച്ചുകൊണ്ടുവരട്ടെ;അല്ലാതെ സ്ത്രീകളെ തടയുകയല്ല വേണ്ടത്. ഒക്ടോബർ 10 മുതൽ 20 വരെ നടക്കുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള മംഗളൂരു ദസറയുടെ ഒരുക്കങ്ങളുടെ തിരക്കിലാണ് ഇന്ദിരശാന്തിയും ക്ഷേത്രം ജീവനക്കാരും.  1913ൽ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന ഗുരുവചനത്തിലൂന്നി ഗുരു തന്നെ പ്രതിഷ്ഠച്ചതാണ‌് ഇൗ ക്ഷേത്രം. അരുവിപ്പുറത്തെ വിപ്ലവത്തിന് ശേഷം ശ്രീനാരയണഗുരുവിന്റെ പ്രതിഷ്ഠാ വിപ്ലവത്തിലൊന്നാണ് കുദ്രോളി. കർണാടകയിലെ അവർണ സമുദായ നേതാവായ ജ്ഞാനപ്പ നായ്ക്കും സുഹൃത്തുക്കളും ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളാണ് കുദ്രോളി ക്ഷേത്രം ഉണ്ടാകാനിടയായത്. ജ്ഞാനപ്പയേയും സുഹൃത്തുക്കളെയും പുറത്താക്കി ശുദ്ധികലശം ചെയ്ത ബ്രഹ്മണർക്കുള്ള ഉത്തരമായാണ് ഗുരു കുദ്രോളി പ്രതിഷ്ഠ നടത്തിയത്. ടിപ്പു സൽത്താന്റെ കാലത്ത് കുതിരാലയമായിരുന്ന സ്ഥലം ഒരു മുസ്ലീമാണ് ഗുരുവിന് ക്ഷേത്രം നിർമിക്കാൻ വിട്ടു നൽകിയത്.

അനീഷ് ബാലൻ

No comments:

Post a Comment