Sunday, November 4, 2018

ശബരിമലയും സ്ത്രീപ്രവേശവും

ശബരിമലയിലെ സ്‌ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സിപിഐ എം  നിലപാട് വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സ്ത്രീകളെ വിവേചനത്തോടെ പൊതുഇടങ്ങളില്‍നിന്നും ആരാധനാസ്ഥലങ്ങളില്‍നിന്നും മാറ്റിനിര്‍ത്താനും അവരെ അടിമപ്പെടുത്താനും പുരുഷാധിപത്യം നിലനിര്‍ത്താനുമുള്ള പഴഞ്ചന്‍വര്‍ഗവ്യവസ്ഥയുടെ ശബ്ദമാണ് സ്ത്രീകളെ ശബരിമലയില്‍ കയറ്റരുത് എന്ന വാദക്കാര്‍ ഉയര്‍ത്തുന്നതെന്ന് അദ്ദേഹം 2016ല്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

'ജീവശാസ്ത്രപരമായി സ്ത്രീകള്‍ക്ക് ചില പ്രത്യേകതകളുണ്ട്. അതിലൊന്നാണ് മാസമുറ. ഇത് പോരായ്‌മയായി കണക്കാക്കുന്ന നിലവിലുള്ള മനോഭാവം ഉപേക്ഷിക്കണം. ആത്മവിശ്വാസം, മനോധൈര്യം, ആത്മാഭിമാനം ഇതെല്ലാം ഇല്ലാതാക്കാനുള്ള ഒന്നായി മാസമുറയടക്കമുള്ള ജൈവപ്രക്രിയകളെ പെരുപ്പിച്ചുകാട്ടുന്നത് അവസാനിപ്പിക്കണം. മാസമുറയുടെ പേരുപറഞ്ഞ് സ്ത്രീക്ക് അവസരം നിഷേധിക്കാന്‍ പാടില്ല. അവരുടെ പ്രാപ്‌തി വര്‍ധിപ്പിക്കാനുള്ള മാര്‍ഗം സൃഷ്‌ടിക്കുകയാണ് ആവശ്യം. സ്വന്തം ആരോഗ്യസ്ഥിതി ബന്ധപ്പെട്ടവര്‍തന്നെ വിലയിരുത്തി മലകയറട്ടെ''ലേഖനത്തില്‍ പറഞ്ഞു.

    ന്യൂനപക്ഷഭൂരിപക്ഷ സമുദായ വ്യത്യാസമെന്യേ സാമൂഹ്യപ്രശ്‌നങ്ങളിലും നിയമപരിഷ്‌കാര വിഷയങ്ങളിലും പുരോഗമനപരമായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം. ആ സമീപനംതന്നെയാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിലും പാര്‍ടി പിന്തുടരുന്നത്
   
ക്രിസ്‌ത്യന്‍മുസ്‌ളിം സ്‌‌ത്രീകളുമായി ബന്ധപ്പെട്ട വിഷയമായിരുന്നെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ ഇടപെടുമായിരുന്നോ എന്ന ചോദ്യം ഉയര്‍ത്തുന്നവര്‍ക്കുള്ള മറുപടിയും ലേഖനത്തിലുണ്ട്:

'സ്ത്രീപ്രവേശനത്തിന് സിപിഐ എം അനുകൂലമാണ്. ഇക്കാര്യം പാര്‍ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ പരസ്യമായി വ്യക്തമാക്കിയപ്പോള്‍ ചില കോണുകളില്‍നിന്ന് എതിര്‍ശബ്ദം ഉയര്‍ന്നു. ക്രിസ്ത്യന്‍മുസ്‌ളിം സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയമായിരുന്നെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ ഇടപെടുമായിരുന്നോ എന്ന ചോദ്യം ഉയര്‍ന്നു. അവരുടെ സന്ദേഹം നീക്കാനായി സിപിഐ എം ഇടപെടലിന്റെ ചില അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുകയാണ്.

കേരളത്തിലെ ക്രിസ്‌ത്യന്‍ സ്‌‌ത്രീകള്‍ക്ക് കോടതിവിധിയനുസരിച്ച് കിട്ടിയ പിന്തുടര്‍ച്ചാ സ്വത്തവകാശം ദുര്‍ബലപ്പെടുത്തുന്നതിന് യുഡിഎഫ് കാലത്ത് നിയമസഭയില്‍ നിയമം പാസാക്കാന്‍ പരിശ്രമിച്ചു. അതിനെതിരെ സഭയ്ക്കകത്തും പുറത്തും സിപിഐ എം നിലപാടെടുത്തു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 1993 നവംബര്‍ 24നും 25നും തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ സ്ത്രീകളും പുരോഗമനവാദികളായ ക്രിസ്ത്യന്‍ പുരുഷന്മാരുംചേര്‍ന്ന് സെമിനാര്‍ നടത്തി. അതിനെ പിന്തുണച്ച് ഇ എം എസ് പരസ്യമായി രംഗത്തുവന്നു. മാര്‍പാപ്പമുതല്‍ വികാരിവരെയുള്ള പൌരോഹിത്യശ്രേണിയാകെ ചരിത്രത്തിലിന്നോളം പുരുഷന്മാര്‍ കൈയടക്കിയിരിക്കുന്നതിനെതിരായി സെമിനാര്‍ പ്രതികരിച്ചു. ആരാധനയില്‍ അള്‍ത്താര അലങ്കരിക്കാനും സദ്യക്ക് ഭക്ഷണം വിളമ്പാനും അവസരമുണ്ടെങ്കിലും സ്ത്രീക്ക് ദിവ്യപൂജയിലോ മറ്റ് കൂദാശകളിലോ പങ്കില്ലെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. അത് ലോകം കേള്‍ക്കേണ്ട പ്രശ്‌നമാണെന്ന് ഇഎംഎസ് ഉറക്കെ പറഞ്ഞു.

    സ്‌‌‌‌‌ത്രീകളെ വിവേചനത്തോടെ പൊതുഇടങ്ങളില്‍നിന്നും ആരാധനാസ്ഥലങ്ങളില്‍നിന്നും മാറ്റിനിര്‍ത്താനും അവരെ അടിമപ്പെടുത്താനും പുരുഷാധിപത്യം നിലനിര്‍ത്താനുമുള്ള പഴഞ്ചന്‍വര്‍ഗവ്യവസ്ഥയുടെ ശബ്‌ദ‌മാണിത്

അതുപോലെ ശരിയത്ത് നിയമത്തിന്റെ മറവില്‍ സ്ത്രീകളെ ഇഷ്ടംപോലെ മൊഴിചൊല്ലി ഉപേക്ഷിക്കാനുള്ള മുസ്‌ളിം പുരുഷന്മാരുടെ സ്വേച്ഛാപരമായ സ്വാതന്ത്യ്രത്തിനെതിരെയും സിപിഐ എമ്മും ഇ എം എസും നിലപാട് സ്വീകരിച്ചിരുന്നു. വിവാഹമോചിതകളായ മുസ്‌ളിംസ്ത്രീകള്‍ക്ക് ജീവിക്കാന്‍വേണ്ട സംഖ്യ നല്‍കാന്‍ അവരുടെ മുന്‍ ഭര്‍ത്താക്കന്മാര്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. അതിനെതിരെ യാഥാസ്ഥിതിക മുസ്‌ളിംപ്രമാണിമാര്‍ ശബ്ദമുയര്‍ത്തി. ഇന്ത്യയിലെ സിവില്‍ നിയമമല്ല, മുസ്‌ളിം സമുദായത്തിന്റേതായ ശരിയത്ത് നിയമമാണ് തങ്ങള്‍ക്ക് ബാധകം എന്നവര്‍ വാദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തിന് കീഴ്‌പ്പെട്ട് രാജീവ്ഗാന്ധിയുടെ ഗവണ്‍മെന്റ് ഒരു പുതിയ നിയമം പാര്‍ലമെന്റില്‍ പാസാക്കി. ഇതിനെതിരെ സ്ത്രീകളും പുരോഗമനവാദികളായ പുരുഷന്മാരുമടക്കം മുസ്‌ളിം സമുദായത്തിലെ ഒരു വിഭാഗം പ്രതിഷേധശബ്ദമുയര്‍ത്തിയപ്പോള്‍ സിപിഐ എം അവര്‍ക്കൊപ്പം നിന്നു.''ലേഖനം ചൂണ്ടിക്കാട്ടുന്നു.

ലേഖനത്തിന്റെ പൂർണ്ണരൂപം

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് നിലനില്‍ക്കുന്ന വിലക്ക് വ്യത്യസ്ത തലങ്ങളില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഇതില്‍ ആചാരവും ആരാധനാക്രമവുംമാത്രമല്ല അതിനുമപ്പുറം ഭരണഘടന, സാമൂഹ്യനീതി, രാഷ്ട്രീയം തുടങ്ങിയ തലങ്ങളും ഉള്‍ക്കൊള്ളുന്നു. പത്തുവയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനും അഞ്ച് അഭിഭാഷകരും നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹര്‍ജിക്കാര്‍ സ്ത്രീകളാണ്. 2006 മുതല്‍ കോടതിയുടെ മുമ്പിലുള്ള ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ട വിഷയം ഭരണഘടനാപരമായ ചോദ്യങ്ങളുയര്‍ത്തുന്നതാണെന്ന് സമീപസമയത്ത് കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി തുടരുന്ന ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിലാണെങ്കിലും അയ്യപ്പദര്‍ശനത്തിന് സ്ത്രീകളെ വിലക്കാന്‍ സര്‍ക്കാരിനോ ദേവസ്വംബോര്‍ഡിനോ ഭരണഘടനാപരമായ അവകാശമില്ലെന്ന് സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചത് മാധ്യമങ്ങള്‍ ശ്രദ്ധേയമായി റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീപ്രവേശനത്തിനനുകൂലമായി 2006ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും സ്ത്രീവിരുദ്ധ നിലപാടാണ് കൈക്കൊണ്ടത്. സ്ത്രീകള്‍ അയ്യപ്പദര്‍ശനം നടത്തിയാല്‍ മല ഇടിഞ്ഞുവീഴുമെന്ന മട്ടിലാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും സംസ്ഥാനത്തെ ചില ബിജെപി–ആര്‍എസ്എസ് നേതാക്കളും പ്രതികരിച്ചത്. ഇതിനെ വികാരപരമായ പ്രശ്നമായി അവതരിപ്പിച്ച് ഭക്തജനങ്ങളെ ഇളക്കിവിടാനുള്ള ഗൂഢപരിശ്രമത്തിലാണ് ഇവരെന്ന് വിളിച്ചറിയിക്കുന്നതാണ് ചിങ്ങപ്പുലരിയില്‍ ശബരിമല സന്നിധാനത്ത് നടത്തിയ ഉപവാസപ്രാര്‍ഥനാ യജ്ഞം. സന്നിധാനത്ത് സമരപരിപാടി വിലക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് ലംഘിച്ചാണ് കോണ്‍ഗ്രസ് നേതാവ് പ്രയാറിന്റെ നേതൃത്വത്തില്‍ പന്തല്‍കെട്ടി 12 മണിക്കൂര്‍ സമരം നടത്തിയത്. സ്ത്രീപ്രവേശനത്തെ പല്ലും നഖവുമുപയോഗിച്ച് നേരിടുമെന്നാണ് കോണ്‍ഗ്രസ്–ബിജെപി പ്രതിനിധികള്‍ പ്രസംഗിച്ചത്. ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ള 1255 ക്ഷേത്രങ്ങളിലെ ക്ഷേത്രോപദേശകസമിതികളെക്കൂടി യോജിപ്പിച്ചാണ് താന്‍ ഇത്തരമൊരു സമരം സന്നിധാനത്ത് നടത്തിയതെന്ന് ബോര്‍ഡ് പ്രസിഡന്റ് അവകാശപ്പെടുന്നുണ്ട്. ഈ സമരം നടത്തിയതാകട്ടെ ശബരിമലവികസന കാര്യത്തില്‍ ഉന്നതതല കൂടിയാലോചനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അവിടെ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പും. സ്ത്രീപ്രവേശനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയ അജന്‍ഡയാക്കാനുള്ള ഉദ്ദേശ്യമായിരുന്നോ എന്ന് സംശയിക്കണം.

രാജ്യത്തെ ഏറ്റവും വലിയ നീതിന്യായസ്ഥാപനമായ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഭരണഘടനാപരമായി സമാധാനത്തോടെ തീരുമാനമെടുക്കാന്‍ കോടതിക്ക് അവസരം നല്‍കുകയാണ് അഭികാമ്യം. അതിനുപകരം ഒരുകൂട്ടം ഭക്തന്മാരെ മതത്തിന്റെയും ആചാരത്തിന്റെയുംപേരില്‍ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നത് നല്ല പ്രവണതയല്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാട് കെപിസിസിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഔദ്യോഗികനിലപാടാണോ? ഒരുപക്ഷേ അതായതുകൊണ്ടാകാം പ്രയാറിനെ തിരുത്താന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനോ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോ തയ്യാറാകാത്തത്. സ്ത്രീയുടെ തുല്യപദവിയെ അംഗീകരിക്കാത്ത രാഷ്ട്രീയപ്രമാണമാണോ കെപിസിസിയുടേതെന്ന് സുധീരന്‍ വ്യക്തമാക്കണം. സ്ത്രീവിവേചനത്തിന്റെയും സ്ത്രീപുരുഷസമത്വത്തിന്റെയും വിഷയമുള്ളതിനാല്‍ മഹിളാകോണ്‍ഗ്രസിന്റെ നിലപാട് അവര്‍ വ്യക്തമാക്കട്ടെ.

ശബരിമലയിലെ സ്ത്രീവിലക്കിനെ കേവലം ആചാരത്തിന്റെ വിഷയമായി ചുരുക്കാന്‍ പറ്റില്ല. ഫ്യൂഡല്‍ ചിന്തയുടെ പുനഃസ്ഥാപനത്തിന് നിലകൊള്ളുന്നവര്‍ക്കേ ആചാരത്തിന്റെ പ്രശ്നമായി ഇതിനെ സ്വീകരിക്കാനാകൂ. പുരുഷന്മാരുടെ ആധിപത്യത്തിലും സ്ത്രീകളുടെ അടിമത്തത്തിലും അധിഷ്ഠിതമായ ആശയങ്ങള്‍ക്ക് പിറവി നല്‍കിയത് നാടുവാഴിത്ത വര്‍ഗസമൂഹമാണ്. ഇതിന്റെ ഫലമായി ഒരു ഘട്ടംവരെ കേരളത്തിലടക്കം ക്ഷേത്രപ്രവേശനം സവര്‍ണര്‍ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്തരം അനീതിയും വിവേചനവും പൊളിച്ചടുക്കാന്‍ ഇവിടത്തെ നവോത്ഥാനപ്രസ്ഥാനവും പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനവും വലിയ പങ്കുവഹിച്ചു. ആര്‍എസ്എസ് നയിക്കുന്ന മോഡി ഭരണത്തിന്റെ തണലില്‍ വര്‍ഗ–വര്‍ണ–ലിംഗ അസമത്വങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം ശക്തമാണ്. ഈ പശ്ചാത്തലത്തില്‍വേണം ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ വ്യാപ്തി മനസ്സിലാക്കാനും പരിഹരിക്കാന്‍ ഇടപെടാനും.

സ്ത്രീപ്രവേശനത്തിന് സിപിഐ എം അനുകൂലമാണ്. ഇക്കാര്യം പാര്‍ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ പരസ്യമായി വ്യക്തമാക്കിയപ്പോള്‍ ചില കോണുകളില്‍നിന്ന് എതിര്‍ശബ്ദം ഉയര്‍ന്നു. ക്രിസ്ത്യന്‍–മുസ്ളിം സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയമായിരുന്നെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ ഇടപെടുമായിരുന്നോ എന്ന ചോദ്യം ഉയര്‍ന്നു. അവരുടെ സന്ദേഹം നീക്കാനായി സിപിഐ എം ഇടപെടലിന്റെ ചില അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുകയാണ്. കേരളത്തിലെ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് കോടതിവിധിയനുസരിച്ച് കിട്ടിയ പിന്തുടര്‍ച്ചാ സ്വത്തവകാശം ദുര്‍ബലപ്പെടുത്തുന്നതിന് യുഡിഎഫ് കാലത്ത് നിയമസഭയില്‍ നിയമം പാസാക്കാന്‍ പരിശ്രമിച്ചു. അതിനെതിരെ സഭയ്ക്കകത്തും പുറത്തും സിപിഐ എം നിലപാടെടുത്തു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 1993 നവംബര്‍ 24നും 25നും തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ സ്ത്രീകളും പുരോഗമനവാദികളായ ക്രിസ്ത്യന്‍ പുരുഷന്മാരുംചേര്‍ന്ന് സെമിനാര്‍ നടത്തി. അതിനെ പിന്തുണച്ച് ഇ എം എസ് പരസ്യമായി രംഗത്തുവന്നു. മാര്‍പാപ്പമുതല്‍ വികാരിവരെയുള്ള പൌരോഹിത്യശ്രേണിയാകെ ചരിത്രത്തിലിന്നോളം പുരുഷന്മാര്‍ കൈയടക്കിയിരിക്കുന്നതിനെതിരായി സെമിനാര്‍ പ്രതികരിച്ചു. ആരാധനയില്‍ അള്‍ത്താര അലങ്കരിക്കാനും സദ്യക്ക് ഭക്ഷണം വിളമ്പാനും അവസരമുണ്ടെങ്കിലും സ്ത്രീക്ക് ദിവ്യപൂജയിലോ മറ്റ് കൂദാശകളിലോ പങ്കില്ലെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. അത് ലോകം കേള്‍ക്കേണ്ട പ്രശ്നമാണെന്ന് ഇ എം എസ് ഉറക്കെ പറഞ്ഞു.

അതുപോലെ ശരിയത്ത് നിയമത്തിന്റെ മറവില്‍ സ്ത്രീകളെ ഇഷ്ടംപോലെ മൊഴിചൊല്ലി ഉപേക്ഷിക്കാനുള്ള മുസ്ളിം പുരുഷന്മാരുടെ സ്വേച്ഛാപരമായ സ്വാതന്ത്യ്രത്തിനെതിരെയും സിപിഐ എമ്മും ഇ എം എസും നിലപാട് സ്വീകരിച്ചിരുന്നു. വിവാഹമോചിതകളായ മുസ്ളിംസ്ത്രീകള്‍ക്ക് ജീവിക്കാന്‍വേണ്ട സംഖ്യ നല്‍കാന്‍ അവരുടെ മുന്‍ ഭര്‍ത്താക്കന്മാര്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. അതിനെതിരെ യാഥാസ്ഥിതിക മുസ്ളിംപ്രമാണിമാര്‍ ശബ്ദമുയര്‍ത്തി. ഇന്ത്യയിലെ സിവില്‍ നിയമമല്ല, മുസ്ളിംസമുദായത്തിന്റേതായ ശരിയത്ത് നിയമമാണ് തങ്ങള്‍ക്ക് ബാധകം എന്നവര്‍ വാദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തിന് കീഴ്പ്പെട്ട് രാജീവ്ഗാന്ധിയുടെ ഗവണ്‍മെന്റ് ഒരു പുതിയ നിയമം പാര്‍ലമെന്റില്‍ പാസാക്കി. ഇതിനെതിരെ സ്ത്രീകളും പുരോഗമനവാദികളായ പുരുഷന്മാരുമടക്കം മുസ്ളിം സമുദായത്തിലെ ഒരു വിഭാഗം പ്രതിഷേധശബ്ദമുയര്‍ത്തിയപ്പോള്‍ സിപിഐ എം അവര്‍ക്കൊപ്പം നിന്നു.

ഇങ്ങനെ ന്യൂനപക്ഷ–ഭൂരിപക്ഷ സമുദായ വ്യത്യാസമെന്യേ സാമൂഹ്യപ്രശ്നങ്ങളിലും നിയമപരിഷ്കാര വിഷയങ്ങളിലും പുരോഗമനപരമായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം. ആ സമീപനംതന്നെയാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിലും പാര്‍ടി പിന്തുടരുന്നത്. ബ്രാഹ്മണാധിപത്യകാലത്താണ് സ്ത്രീവിലക്കുണ്ടായത്. ക്ഷേത്രാധികാരികളും തന്ത്രിമാരുംചേര്‍ന്ന് അന്നത്തെ വ്യവസ്ഥയ്ക്ക് കീഴ്പ്പെട്ടാണ് വിലക്കേര്‍പ്പെടുത്തിയത്. അതിന് പില്‍ക്കാലത്ത് നല്‍കിയ ന്യായം ദുര്‍ഗമമായ മലമുകളില്‍ സ്ഥിതിചെയ്തിരുന്ന ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് കടന്നുചെല്ലാനുള്ള പ്രയാസമായിരുന്നു. ആചാരവിശ്വാസം അടിച്ചേല്‍പ്പിക്കപ്പെട്ട മറ്റൊരു ഘടകം. എന്നാല്‍, ഇന്ന് യാത്രാവഴികള്‍ സുഗമമായി. ശബരിമലയുടെ പ്രശസ്തി വളരുകയും തീര്‍ഥാടകരുടെ പ്രവാഹം വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ മണ്ഡലകാലത്ത് നാലുകോടി ഭക്തര്‍ വന്നതില്‍ 50 വയസ്സിന് മുകളിലുള്ള അഞ്ചുലക്ഷം അമ്മമാര്‍ മലചവിട്ടിയെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ അഞ്ചുലക്ഷം സ്ത്രീകള്‍ ഒരു മണ്ഡലകാലത്ത് മാത്രം അയ്യപ്പനെ ദര്‍ശിച്ചു. ഇതുകൊണ്ട് ഭൂമികുലുക്കമൊന്നും ഉണ്ടായില്ലല്ലോ. ഈ ചോദ്യം ഉയര്‍ത്തുമ്പോള്‍ സ്ത്രീവിലക്കിനെ ന്യായീകരിക്കുന്നവര്‍ യുക്തിയില്ലാത്ത ആചാരവിശ്വാസത്തെയാണ് തൊടുന്യായമായി മുന്നോട്ടുവയ്ക്കുന്നത്.

41 ദിവസത്തെ വ്രതമെടുത്തുവേണം ശബരിമലദര്‍ശനം നടത്താനെന്നും അതിന് മാസമുറയുള്ള സ്ത്രീകള്‍ക്ക് കഴിയില്ലെന്നുമാണ് ബ്രാഹ്മണസഭാനേതാവും എന്‍ഡിഎ നിയമസഭാസ്ഥാനാര്‍ഥിയുമായിരുന്ന അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് അഭിപ്രായപ്പെടുന്നത്. നിയമസഭാതെരഞ്ഞെടുപ്പിനുമുമ്പായി വെള്ളാപ്പള്ളി നടേശന്‍ നയിച്ച സമത്വമുന്നേറ്റ യാത്രയ്ക്ക് കാസര്‍കോട്ട് ദീപംകൊളുത്തിയ നേതാവാണ് അക്കീരമണ്‍. ഇദ്ദേഹത്തിന്റെ വിഡ്ഢിത്തം നിറഞ്ഞ വാദമുഖങ്ങള്‍ ആവര്‍ത്തിക്കുകയാണ് പ്രയാറും കൂട്ടരും.

സ്ത്രീകളെ വിവേചനത്തോടെ പൊതുഇടങ്ങളില്‍നിന്നും ആരാധനാസ്ഥലങ്ങളില്‍നിന്നും മാറ്റിനിര്‍ത്താനും അവരെ അടിമപ്പെടുത്താനും പുരുഷാധിപത്യം നിലനിര്‍ത്താനുമുള്ള പഴഞ്ചന്‍വര്‍ഗവ്യവസ്ഥയുടെ ശബ്ദമാണിത്.  ജീവശാസ്ത്രപരമായി സ്ത്രീകള്‍ക്ക് ചില പ്രത്യേകതകളുണ്ട്. അതിലൊന്നാണ് മാസമുറ. ഇത് പോരായ്മയായി കണക്കാക്കുന്ന നിലവിലുള്ള മനോഭാവം ഉപേക്ഷിക്കണം. ആത്മവിശ്വാസം, മനോധൈര്യം, ആത്മാഭിമാനം– ഇതെല്ലാം ഇല്ലാതാക്കാനുള്ള ഒന്നായി മാസമുറയടക്കമുള്ള ജൈവപ്രക്രിയകളെ പെരുപ്പിച്ചുകാട്ടുന്നത് അവസാനിപ്പിക്കണം. മാസമുറയുടെ പേരുപറഞ്ഞ് സ്ത്രീക്ക് അവസരം നിഷേധിക്കാന്‍ പാടില്ല. അവരുടെ പ്രാപ്തി വര്‍ധിപ്പിക്കാനുള്ള മാര്‍ഗം സൃഷ്ടിക്കുകയാണ് ആവശ്യം. സ്വന്തം ആരോഗ്യസ്ഥിതി ബന്ധപ്പെട്ടവര്‍തന്നെ വിലയിരുത്തി മലകയറട്ടെ.

സ്ത്രീകളെ ശബരിമലയില്‍ കണ്ടാല്‍ പുരുഷന്മാരുടെ നിയന്ത്രണം വിട്ടുപോയി ഭക്തന്മാര്‍ ഭക്തി ഉപേക്ഷിച്ച് ലൌകികചിന്തയിലാണ്ടുപോകുമെന്ന അക്കീരമണിന്റെ വാദം അയ്യപ്പഭക്തന്മാരെയാകെ അധിക്ഷേപിക്കുന്നതാണ്.

ആരോഗ്യം, സാക്ഷരത, സ്ത്രീപുരുഷാനുപാതം, ആയുര്‍ശേഷി എന്നീ തലങ്ങളില്‍ കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ പുരുഷന്മാരോട് കിടപിടിക്കുന്നതും ദേശീയശരാശരിയെക്കാള്‍ ഉയര്‍ന്നതുമാണ്. പുരുഷന്റെ തുല്യപങ്കാളിയെന്നനിലയില്‍ സ്ത്രീയുടെ പദവി മെച്ചപ്പെടുത്താന്‍കൂടി ഉപകരിക്കും ശബരിമലയിലെ സ്ത്രീപ്രവേശനം. ജനസംഖ്യയുടെ പകുതിയില്‍ അല്‍പ്പം കൂടുതലോ കുറവോ വരുന്ന ഒരു വിഭാഗമാണ് സ്ത്രീകള്‍. അതുകൊണ്ട് പൊതുയിടങ്ങളിലും ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും സ്ത്രീകളെ ഒഴിച്ചുനിര്‍ത്തുന്ന വിലക്ക് നല്ല പ്രവണതയല്ല. വിഭിന്നങ്ങളായ ന്യായവാദങ്ങളെ വിലയിരുത്തി ശബരിമല കേസില്‍ സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിക്കട്ടെ. അതിനുമുമ്പ് സങ്കുചിത മതവികാരവും ആചാരവിശ്വാസങ്ങളുടെ പേരില്‍ കപടവൈകാരികതയും ഇളക്കിവിടാനുള്ള ശ്രമം എത്രയുംവേഗം അവസാനിപ്പിക്കുന്നുവോ അത്രയും നന്ന്

കോടിയേരി ബാലകൃഷ്ണന്‍ Saturday Aug 20, 2016

No comments:

Post a Comment