Wednesday, December 2, 2009

രാഹുല്‍ജീ...ഇത് കാണുന്നുണ്ടോ?

കെ.എസ്.യു തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടവും തട്ടിക്കൊണ്ടുപോകലും

കെ.എസ്.യു തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടവും തട്ടിക്കൊണ്ടുപോകലും കള്ളവോട്ടും വ്യാപകം. ചൊവ്വാഴ്ച നടന്ന മധ്യമേഖലാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടും ആള്‍മാറാട്ടവും കണ്ടെത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി. പെരിങ്ങമ്മല ഇക്ബാല്‍ കോളേജിലെ വിദ്യാര്‍ഥി വിഷ്ണു എസ് നായരാണ് തന്നെ തട്ടിക്കൊണ്ടുപോയെന്ന് എഐസിസി സെക്രട്ടറി മീനാക്ഷി നടരാജന് പരാതി നല്‍കിയത്. എന്‍.എസ്.യു ദേശീയസമിതിയിലേക്ക് മത്സരിക്കുന്നത് തടയാന്‍ കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എ എസ് ആനന്ദിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചെന്നാണ് പരാതി. തട്ടിക്കൊണ്ടുപോയതിനാല്‍ വിഷ്ണുവിന് നോമിനേഷന്‍ നല്‍കാന്‍ കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ടാണ് പരാതി.

ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റായ പെരുമ്പാവൂരിലെ ബിനോയ് അരീക്കല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് വിദ്യാര്‍ഥിയാണെന്ന വ്യാജേന സ്ഥാനാര്‍ഥിയായത്. ഇയാള്‍ക്കെതിരെ ഐ വിഭാഗം പരാതി ഉന്നയിച്ചു. പെരുമ്പാവൂരിലെ ഒരു ബിഎഡ് കോളേജില്‍ വിദ്യാര്‍ഥിയാണെന്നുപറഞ്ഞാണ് ഇയാള്‍ മത്സരിച്ചത്. ഐ ഗ്രൂപ്പുകാരുടെ പരാതി പരിശോധിച്ച് ബിനോയിയെ അയോഗ്യനാക്കി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് വോട്ടുചെയ്യാന്‍ ആലപ്പുഴയില്‍നിന്ന് ഒരുസംഘം 'എ' ഗ്രൂപ്പുകാരെത്തി. ഇത് ഐ ഗ്രൂപ്പുകാര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ചേരിതിരിഞ്ഞ് തല്ലുതുടങ്ങിയ പ്രവര്‍ത്തകരെ പൊലീസ് ആണ് പിന്തിരിപ്പിച്ചത്.

പാലക്കാട് ജില്ലാപ്രസിഡന്റായി ജയിച്ച എ വിഭാഗത്തിലെ മുഹമ്മദ് ഷബീറിനെതിരെ ഐ വിഭാഗം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. പാലക്കാട് പോളിടെക്നിക്കിലെ റെഗുലര്‍ വിദ്യാര്‍ഥിയാണെന്ന വ്യാജരേഖ ഹാജരാക്കിയാണ് ഇയാള്‍ മത്സരിച്ചത്. ഇത് വ്യാജമാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുമായാണ് എതിര്‍പക്ഷം പരാതി നല്‍കിയത്.

കെ.എസ്.യു തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെട്ടെന്ന് ആരോപിച്ച് എംപിമാരായ പി ടി തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കെതിരെ ഐ വിഭാഗം ഹൈക്കമാന്‍ഡിന് പരാതി നല്‍കി. തെരഞ്ഞെടുപ്പില്‍ ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 'എ' ഗ്രൂപ്പും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 'ഐ' ഗ്രൂപ്പുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. ജിന്റോ ജോണ്‍ (എറണാകുളം), എ എം ഷജീന (തൃശൂര്‍), മുകേഷ് മോഹന്‍ (ഇടുക്കി), ജോബിന്‍ ജേക്കബ് (കോട്ടയം), ടിന്റു സ്റ്റീഫന്‍ (ആലപ്പുഴ) എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റുമാര്‍. മലബാര്‍ മേഖലയിലും ഉമ്മന്‍ചാണ്ടി നയിക്കുന്ന എ വിഭാഗത്തിനാണ് മുന്‍തൂക്കം. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുപ്പ് ടാഗോര്‍ തിയറ്ററില്‍ നടക്കും. അതേസമയം ജില്ലാതെരഞ്ഞെടുപ്പുകളിലുണ്ടായ എ വിഭാഗത്തിന്റെ മേല്‍ക്കൈ സംസ്ഥാന ഭാരവാഹികള്‍ തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്ന് ഐ നേതാക്കള്‍ പറയുന്നു.

'എ' ക്കാര്‍ക്ക് നേതൃത്വം നല്‍കാന്‍ കാണാമറയത്ത് കോണ്‍ഗ്രസ് നേതാക്കള്‍

കെ.എസ്.യു ഭാരവാഹി തെരഞ്ഞെടുപ്പില്‍ അഞ്ചു ജില്ലകളില്‍ മൂന്നും നേടിയ 'എ' വിഭാഗത്തിന്റെ പടയോട്ടത്തിന് നേതൃത്വം നല്‍കിയത് ഉമ്മന്‍ചാണ്ടി മുതല്‍ പി സി വിഷ്ണുനാഥ് വരെയുള്ള നേതാക്കള്‍. കെ.എസ്.യു ജില്ലാ ഘടകത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പായിരുന്നെങ്കിലും കാണാമറയത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യം അടിമുടി വ്യക്തമായിരുന്നു. കള്ളവോട്ടും കൈയാങ്കളിയും മുതല്‍ ആള്‍മാറാട്ടം വരെയുള്ള നാടകങ്ങളും അരങ്ങു തകര്‍ത്തു. കോട്ടയം ജില്ല പിടിച്ച് ടൌണ്‍ഹാളിന് പുറത്തേക്കുവന്ന കെ.എസ്.യു ഭാരവാഹികളെ ഉമ്മന്‍ചാണ്ടി തത്സമയം മൊബൈല്‍ഫോണില്‍ വിളിച്ചു. കെ.എസ്.യുക്കാര്‍ മാറിമാറി ഫോണില്‍ സംസാരിച്ചു. ഉമ്മന്‍ചാണ്ടിക്കും 'എ' വിഭാഗം നേതാക്കള്‍ക്കും മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ആഹ്ളാദപ്രകടനം.

ആലപ്പുഴ എ ഗ്രൂപ്പ് നേടിയെങ്കിലും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടിന്റു സ്റ്റീഫന് ഭൂരിപക്ഷം കുറഞ്ഞത് ശോഭ കെടുത്തി. പി സി വിഷ്ണുനാഥ് എംഎല്‍എ വോട്ടെടുപ്പിനിടെ 'എ' വിഭാഗവുമായി ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടു. കാര്‍മല്‍ പോളിടെക്നിക്കിലെ എട്ട് കെ.എസ്.യുക്കാരുടെ കള്ളവോട്ട് ശ്രമം 'ഐ' വിഭാഗം തടഞ്ഞെങ്കിലും വിജയം തുണച്ചില്ല. ഇടുക്കിയിലെ 'എ' വിഭാഗത്തിന്റെ നേതൃത്വം മുന്‍ കെ.എസ്.യുക്കാരന്‍ കൂടിയായ പി ടി തോമസ് എംപിക്കായിരുന്നു. 'ഐ' ഗ്രൂപ്പിനെ പൊളിച്ചടുക്കിയ പി ടി തോമസിന് മുദ്രാവാക്യം വിളിച്ചാണ് വിജയിച്ചവര്‍ ടൌണ്‍ഹാള്‍ വിട്ടത്. 'എ' ഗ്രൂപ്പിലെ കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നിബഹനാന്റെ അടുത്ത അനുയായിയാണ് വ്യാജസര്‍ട്ടിഫിക്കറ്റുമായി എറണാകുളം ജില്ലയില്‍ മത്സരിക്കാനെത്തി പിടിയിലായ ബിനോയ് അരീക്കല്‍. ഇയാള്‍ പഠിക്കുന്നതെന്ന് അവകാശപ്പെട്ട വെങ്ങോല നാഷണല്‍ കോളേജിലെ പ്രിന്‍സിപ്പലിന്റെ കത്ത് ഹാജരാക്കിയാണ് ബിനോയ് വിദ്യാര്‍ഥിയല്ലെന്ന് 'ഐ' വിഭാഗം തെളിയിച്ചത്. തൃശൂര്‍, എറണാകുളം ജില്ലകള്‍ മാത്രമാണ് 'ഐ' ഗ്രൂപ്പിന് ആശ്വാസമായത്.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് എറണാകുളത്ത് 70 വോട്ടിന്റെയും തൃശൂരില്‍ നൂറ് വോട്ടിന്റെയും ഭൂരിപക്ഷം കിട്ടിയതും നേട്ടമായി കരുതുന്നു. അതേസമയം നാലാം ഗ്രൂപ്പിന്റെ സഹായമില്ലായിരുന്നെങ്കില്‍ എറണാകുളത്ത് 'ഐ' ഗ്രൂപ്പിന്റെ സ്ഥിതി പരിതാപകരമാവുമായിരുന്നു. നാലാംഗ്രൂപ്പിന് രണ്ട് ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ കിട്ടി.

ദേശാഭിമാനി വാര്‍ത്ത 021209

2 comments:

  1. കെ.എസ്.യു തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടവും തട്ടിക്കൊണ്ടുപോകലും കള്ളവോട്ടും വ്യാപകം. ചൊവ്വാഴ്ച നടന്ന മധ്യമേഖലാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടും ആള്‍മാറാട്ടവും കണ്ടെത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി. പെരിങ്ങമ്മല ഇക്ബാല്‍ കോളേജിലെ വിദ്യാര്‍ഥി വിഷ്ണു എസ് നായരാണ് തന്നെ തട്ടിക്കൊണ്ടുപോയെന്ന് എഐസിസി സെക്രട്ടറി മീനാക്ഷി നടരാജന് പരാതി നല്‍കിയത്. എന്‍.എസ്.യു ദേശീയസമിതിയിലേക്ക് മത്സരിക്കുന്നത് തടയാന്‍ കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എ എസ് ആനന്ദിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചെന്നാണ് പരാതി. തട്ടിക്കൊണ്ടുപോയതിനാല്‍ വിഷ്ണുവിന് നോമിനേഷന്‍ നല്‍കാന്‍ കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ടാണ് പരാതി.

    ReplyDelete
  2. ഇങ്ങനെ ഒരു ഇലക്ഷന്‍ സംഘടിപ്പിച്ചതിന് അങ്ങോര്‍ക്ക് ഒരു നന്ദി പറയാം ....മുകളില്‍ നിന്നു നിര്‍ദേശിക്കുന്ന രീതിയേക്കാളും കൊള്ളാം ...പിന്നെ അടിയുടെ കാര്യം ..അവര്‍ക്ക് ഈ ജാതി പരിപാടികള്‍ മുന്പ് നടത്തി പരിജയം ഇല്ലാത്തോണ്ട് ഉണ്ടയിപ്പോയത ....നമുക്ക് ക്ഷമിക്കാം


    പിന്നെ ഈ വിഷയം നമ്മുടെ ചിന്തയില്‍ ഉണ്ടാകട്ടെ രാഷ്ട്രീയ ഭേദമില്ലാതെ
    SAVE mullaperiyaar....
    SAVE lifes of morethan 40 lakhs of people .....
    SAVE kerala state....

    Dear TAMILS give us our LIFES
    And take WATER from us....
    WE will not survive...YOU can"t also survive...

    ReplyDelete