Saturday, December 12, 2009

പോരാട്ടത്തിന്റെ കനല്‍ച്ചൂടില്‍ 'അവസാനത്തെ അത്താഴം'

അണയാത്ത പോരാട്ടത്തിന്റെ കനല്‍ച്ചൂട് പകര്‍ന്ന് ക്യൂബന്‍ ഫോക്കസിലെ ആദ്യ സിനിമ 'അവസാനത്തെ അത്താഴം'. വിപ്ളവത്തിനു മുമ്പുള്ള ക്യൂബന്‍ പഞ്ചസാര മില്ലിലെ അടിമകളുടെ പോരാട്ടം കീഴടങ്ങാന്‍ അറിയാത്ത ഒരു ജനതയുടെ സമരബോധം അടയാളപ്പെടുത്തുന്നു. 14-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യ ചിത്രമായാണ് 'അവസാനത്തെ അത്താഴം' (ദി ലാസ്റ്റ് സപ്പര്‍) പ്രേക്ഷകനു മുന്നിലെത്തിയത്. ക്രിസ്തുമത വിശ്വാസിയായ പഞ്ചസാര മില്ലുടമയുടെ വിചിത്രമായ പുണ്യ പാപ ബോധത്തിലെ കറുത്ത ഫലിതം മറനീക്കുന്ന 'അവസാനത്തെ അത്താഴം' ശക്തമായ രാഷ്ട്രീയ രചന കൂടിയാണ്. വിപ്ളവാനന്തര ക്യൂബയുടെ അനുഭവങ്ങളുമായി എത്തിയ 'ഒമെര്‍ട്ട'യാണ് രണ്ടാമത്തെ ക്യൂബന്‍ ചിത്രം.

തോമസ് എലിയായുടെ 'അവസാനത്തെ അത്താഴം' അടിമ മനസ്സില്‍ ചിറകിട്ടടിച്ച സ്വാതന്ത്ര്യബോധമാണ് കുടഞ്ഞിടുന്നത്. പഞ്ചസാര മില്ലിലെ പീഡനം സഹിക്കവയ്യാതെ മൂന്നു തവണ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന 'സെബാസ്റ്റ്യന്‍' എന്ന അടിമയാണ് സമരബോധത്തിന്റെ കേന്ദ്രബിന്ദു. കടുത്ത ക്രിസ്തുമത വിശ്വാസിയാണ് മില്ലുടമ. എന്നാല്‍, അടിമകളെ കൊണ്ട് ജോലി ചെയ്യിക്കുന്നതില്‍ ഒരു പാപബോധവും ഇയാള്‍ക്കില്ല. അതേസമയം, സ്വര്‍ഗത്തില്‍ എത്തുമ്പോഴുള്ള സ്ഥാനത്തെക്കുറിച്ച് വേവലാതിയുമുണ്ട്. ഇതിനു പോംവഴി തേടിയാണ് തെരഞ്ഞെടുത്ത 12 അടിമകള്‍ക്ക് ക്രിസ്തുവിന്റെ തിരുവത്താഴത്തിന്റെ ഓര്‍മയില്‍ അത്താഴം നല്‍കുന്നത്. ചിത്രത്തിലെ ഏറ്റവും നീളമേറിയ രംഗം. യേശുവിന്റെ സ്ഥാനത്താണ് മില്ലുടമ ഇരുന്നത്. കറുത്തവര്‍ക്ക് വെള്ളക്കാരെക്കാളും സഹിക്കാനുള്ള കഴിവ് ദൈവം തന്നിട്ടുണ്ടെന്ന് ഇയാള്‍ അടിമകളോടു പറയുന്നു. അടിമത്തം കറുത്തവരുടെ ദൈവവിധിയാണെന്നും സമര്‍ഥിക്കുന്നു. യജമാനന്റെ മാറിയ മുഖം ചില അടിമകളുടെ മനസ്സും മാറ്റി. എന്നാല്‍, മദ്യലഹരിയില്‍ വഴിഞ്ഞൊഴുകിയ സ്നേഹം ആവിയായപ്പോള്‍ അടിമകള്‍ കലാപം നയിച്ചു. മില്ല് തകര്‍ത്തു. കലാപനായകരെല്ലാം കുന്തത്തിന് ഇരയായപ്പോഴും കീഴടക്കാനാകാത്ത അടിമ സെബാസ്റ്റ്യന്റെ സമരഭരിതമായ സാന്നിധ്യം പകര്‍ത്തി ചിത്രം പൂര്‍ണമാകുന്നു. മാഫിയാ അംഗങ്ങള്‍ എടുക്കുന്ന പ്രതിജ്ഞയുമായി ബന്ധപ്പെട്ട 'ഒമെര്‍ട്ട'യും സമാനമായ ചിത്രമായിരുന്നു. വിപ്ളവാനന്തര ക്യൂബയില്‍ നയിക്കേണ്ട ജീവിതം എന്തെന്ന് തിരിച്ചറിയുന്ന മാഫിയാതലവന്‍ മറക്കാനാകാത്ത അനുഭവമായി. പവല്‍ ജിറോഡാണ് സംവിധായകന്‍.

ക്യൂബന്‍ ഫോക്കസില്‍ 9 സിനിമയാണുള്ളത്. ശനിയാഴ്ച മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്മെന്റ്, ദി സില്ലി ഏജ് എന്നിവ പ്രദര്‍ശിപ്പിക്കും.

അനില്‍ ജി ടി കെ deshabhimani 121209

1 comment:

  1. അണയാത്ത പോരാട്ടത്തിന്റെ കനല്‍ച്ചൂട് പകര്‍ന്ന് ക്യൂബന്‍ ഫോക്കസിലെ ആദ്യ സിനിമ 'അവസാനത്തെ അത്താഴം'. വിപ്ളവത്തിനു മുമ്പുള്ള ക്യൂബന്‍ പഞ്ചസാര മില്ലിലെ അടിമകളുടെ പോരാട്ടം കീഴടങ്ങാന്‍ അറിയാത്ത ഒരു ജനതയുടെ സമരബോധം അടയാളപ്പെടുത്തുന്നു. 14-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യ ചിത്രമായാണ് 'അവസാനത്തെ അത്താഴം' (ദി ലാസ്റ്റ് സപ്പര്‍) പ്രേക്ഷകനു മുന്നിലെത്തിയത്. ക്രിസ്തുമത വിശ്വാസിയായ പഞ്ചസാര മില്ലുടമയുടെ വിചിത്രമായ പുണ്യ പാപ ബോധത്തിലെ കറുത്ത ഫലിതം മറനീക്കുന്ന 'അവസാനത്തെ അത്താഴം' ശക്തമായ രാഷ്ട്രീയ രചന കൂടിയാണ്. വിപ്ളവാനന്തര ക്യൂബയുടെ അനുഭവങ്ങളുമായി എത്തിയ 'ഒമെര്‍ട്ട'യാണ് രണ്ടാമത്തെ ക്യൂബന്‍ ചിത്രം

    ReplyDelete