Thursday, December 31, 2009

കോണ്‍ഗ്രസിന്റെ മുഖം

രാഷ്ട്രപതി, കേന്ദ്ര ഭരണസഖ്യത്തിന്റെ അധ്യക്ഷപദവി, ലോക്സഭാസ്പീക്കര്‍ എന്നിവ അലങ്കരിക്കുന്നത് ഇന്ന് വനിതകളാണ്. സ്ത്രീ ശാക്തീകരണത്തിന്റെ പാത വെട്ടിത്തുറക്കാന്‍ ഇവരുടെ സ്ഥാനലബ്ധി ഏറെ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല. ഏവരും അഭിമാനംകൊള്ളുന്ന ഈ നിമിഷത്തിലും സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നതും ഈ കാലത്താണെന്ന് വരുന്നത് ഒരു ജനാധിപത്യരാഷ്ട്രത്തിനും ഭൂഷണമല്ല. പ്രതിഭ ദേവീസിങ് പാട്ടീല്‍ എന്ന ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി ഭരണഘടനയുടെ തലപ്പത്ത് നില്‍ക്കുമ്പോഴാണ് ഹൈദരാബാദിലെ രാജ്ഭവന്‍ അനാശാസ്യ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായത്. ഇന്ത്യയിലെ ഏറ്റവും പ്രധാന രാഷ്ട്രീയ നേതാക്കളില്‍ ഒരാളും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ നാരായ ദത്ത് തിവാരി രാജ്ഭവനെ വേശ്യാലയമാക്കി അധഃപതിപ്പിക്കുമ്പോള്‍ മഹത്തായ ഈ രാഷ്ട്രത്തിന് തല കുനിക്കേണ്ടിവരുന്നു. 86-ാം വയസ്സില്‍ ഗവര്‍ണര്‍ മൂന്ന് യുവതികള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന രംഗം എബിഎന്‍ ആന്ധ്രജ്യോതി എന്ന തെലുങ്ക് ചാനല്‍ പുറത്തുവിട്ടതോടെയാണ് 125- ാം വാര്‍ഷികം ആഘോഷിക്കുന്ന കോണ്‍ഗ്രസിന്റെ ചീഞ്ഞളിഞ്ഞ മറ്റൊരു മുഖം രാജ്യത്തിനു മുമ്പില്‍ വെളിവാക്കപ്പെട്ടത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടപെട്ട് മൂന്നര മിനിറ്റ് വരുന്ന ഈ സിഡി പ്രദര്‍ശനം തടഞ്ഞെങ്കിലും ഗവര്‍ണറുടെ പൊയ്മുഖം അതോടെ പീച്ചിച്ചീന്തപ്പെട്ടു.

സംസ്ഥാനം തെലങ്കാന വിഷയത്തില്‍ കത്തിയെരിയുമ്പോഴും നീറോ ചക്രവര്‍ത്തിയെപ്പോലെ വീണ വായിക്കുന്ന(കാമകേളികളില്‍ ഏര്‍പ്പെടുന്ന) തിവാരിയെ ലോകം മുഴുവന്‍ വീക്ഷിച്ചു. സംസ്ഥാനത്തുനിന്നുള്ള കോണ്‍ഗ്രസ് എംപിമാരും തിവാരി രാജ്ഭവനില്‍ പാര്‍പ്പിച്ച യുവതികളുടെ അടുത്ത് എത്താറുണ്ടായിരുന്നത്രെ. തിവാരി ഗവര്‍ണര്‍സ്ഥാനം രാജിവച്ചതോടെ എല്ലാ പ്രശ്നവും തീര്‍ന്നെന്ന സമീപനമാണ് കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് കൈക്കൊള്ളുന്നത്. തിവാരി സ്വയം രാജിവച്ച് ഒഴിഞ്ഞതിലൂടെ പൊതുജീവിതത്തിന്റെ ഉയര്‍ന്ന മാതൃകയാണ് തിവാരി കാട്ടിയതെന്നാണ് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദ്ദന്‍ ദ്വിവേദിയുടെ പ്രതികരണം. രാജിവച്ചതോടെ ഈ കേസ് അവസാനിപ്പിക്കാമെന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്. എന്നാല്‍, കോണ്‍ഗ്രസിന് ഈ കറ തേച്ചുമായ്ച്ച് കളയാന്‍ കഴിയില്ല. കാരണം കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളില്‍ ഒരാളാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍നിന്നുള്ള തിവാരി.

അലഹബാദ് സര്‍വകലാശാലയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ തിവാരി 1952ല്‍ തന്നെ പ്രജാ സമാജ്വാദി പാര്‍ടിയുടെ ടിക്കറ്റില്‍ യുണൈറ്റഡ് പ്രോവിന്‍സ്(യുപി) നിയമസഭയിലെത്തി. 1963 ലാണ് നെഹ്റുവിന്റെ പ്രേരണയാല്‍ തിവാരി കോണ്‍ഗ്രസിലെത്തുന്നത്. 1965 ല്‍ കാശിപുര്‍ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച തിവാരി സംസ്ഥാനത്തെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ സഹമന്ത്രിയായി. രണ്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ച അപൂര്‍വ വ്യക്തികൂടിയാണ് തിവാരി. 1976 ലാണ് തിവാരി ആദ്യമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുന്നത്. തുടര്‍ന്ന് 1984ലും 1988ലും വീണ്ടും മുഖ്യമന്ത്രിയായി. 2000ല്‍ ഉത്തരാഖണ്ഡ് സംസ്ഥാനം രൂപംകൊണ്ടപ്പോള്‍ അവിടത്തെ ആദ്യത്തെ മുഖ്യമന്ത്രിയുമായി. രാജിവ്ഗാന്ധി മന്ത്രിസഭയില്‍ വിദേശമന്ത്രിയായ തിവാരി, ചൌധരി ചരസിങ് സര്‍ക്കാരില്‍ ധനവകുപ്പ് കൈകാര്യംചെയ്തു. നാലു തവണ കേന്ദ്രമന്ത്രിയായിരുന്നു. നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കിയ വേളയില്‍ ആ സ്ഥാനം മോഹിച്ച തിവാരി 1994ല്‍ കോണ്‍ഗ്രസ് വിട്ട് ഓള്‍ ഇന്ത്യ ഇന്ദിരാ കോണ്‍ഗ്രസിന് രൂപംകൊടുത്തു. 1997ല്‍ കോണ്‍ഗ്രസ് പാര്‍ടിയിലേക്ക് തിരിച്ചുവന്നു. ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതി അംഗവുമായിരുന്നു. കോണ്‍ഗ്രസിലെ ഇന്നുള്ള നേതാക്കളില്‍ ഏറ്റവും പാരമ്പര്യം അവകാശപ്പെടാവുന്ന നേതാവാണ് തിവാരി എന്നര്‍ഥം.

അത്തരമൊരു നേതാവ് രാജ്ഭവനെ വേശ്യാലയമാക്കി അധഃപതിപ്പിച്ചപ്പോള്‍ ആ കേസ് രാജിയില്‍മാത്രമായി ഒതുക്കപ്പെടരുത്. അദ്ദേഹത്തിനെതിരെ കേസെടുക്കാനും തുടര്‍ നടപടികള്‍ കൈക്കൊള്ളാനും സര്‍ക്കാര്‍ തയ്യാറാകണം. ഇത്തരമൊരാള്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്നതിന്റെ അര്‍ഥം ഇത്തരം അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേരെ വന്ദ്യവയോധിക കക്ഷി കണ്ണടയ്ക്കുന്നുവെന്നാണ്.

തിവാരിക്കെതിരെ ഇത് ആദ്യമായൊന്നുമല്ല ഇത്തരമൊരു ആരോപണം. എന്‍ ഡി തിവാരി ഇപ്പോഴും ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു പിതൃത്വകേസ് നേരിട്ടുവരികയാണ്. അഭിഭാഷകനായ രോഹിത് ശേഖറാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. പിതൃത്വം അംഗീകരിച്ചുകിട്ടണമെന്നാണ് ഈ ഇരുപത്താറുകാരന്റെ ആവശ്യം. പരാതി സിംഗിള്‍ ബെഞ്ച് തള്ളിയപ്പോള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കയാണ് രോഹിത് ശേഖര്‍. തന്നെയും അമ്മ ഉജ്വലശര്‍മയെയും അംഗീകരിക്കാന്‍ എന്‍ ഡി തിവാരി തയ്യാറാവാത്ത സാഹചര്യത്തിലാണ് രോഹിത് കോടതിയെ സമീപിച്ചത്. നേരത്തെ തന്റെ പിറന്നാള്‍ ആഘോഷത്തിലും മറ്റും തിവാരി കൃത്യമായി പങ്കെടുക്കാറുണ്ടെന്നും രോഹിത് ശേഖര്‍ ഓര്‍ക്കുന്നു. തിവാരിയുമായി അടുത്ത ബന്ധം പുലര്‍ത്തിയതിന് ഒരു സ്ത്രീയെ തിവാരിയുടെ ഭാര്യ സുശീല തന്‍വല്‍(1990 ല്‍ മരിച്ചു) ലഖ്നൌവിലെ മഹാനഗറില്‍വച്ച് പരസ്യമായി തലമുടിപിടിച്ച് വലിച്ച് അസഭ്യം പറഞ്ഞത് അങ്ങാടിപ്പാട്ടാണ്. പശ്ചിമ യുപിയിലെ ഗജ്റോളയിലെ ഒരു ഗസ്റ്ഹൌസില്‍വച്ച് മറ്റൊരു സ്ത്രീയുടെ കൂടെ തിവാരി പിടിക്കപ്പെട്ടു. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെ വഴിമധ്യേ തിവാരിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് തിവാരിയെ ഗസ്റ്ഹൌസില്‍വച്ച് കൈയോടെ പിടികൂടിയത്. 2002 മുതല്‍ 2007 വരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെ നേപ്പാളി വനിതയായ ഇരുപത്തിമൂന്നുകാരി സരിക പ്രധാനെ സഹമന്ത്രിപദവി നല്‍കി ഉയര്‍ത്തിയത് കോണ്‍ഗ്രസിനകത്ത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍, ഇതേ തിവാരി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെയാണ് പരസ്ത്രീ ബന്ധത്തിന്റെ പേരില്‍ റവന്യൂമന്ത്രി ഹരക്ക് സിങ് റാവത്തിനെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയത്. തിവാരിയുടെ ഇത്തരം വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ഉത്തരാഖണ്ഡിലെങ്ങും പ്രസിദ്ധമാണ്. നരേന്ദ്രസിങ് നേഗിയെന്ന നാടോടിപ്പാട്ടുകാരന്‍ 'നൌച്ചാമി നാരായ' എന്ന പേരില്‍ ഒരു പ്രത്യേക വിസിഡിപോലും ഇറക്കി. ഇത്തരമൊരാളെയാണ് ഭരണഘടനാപദവിയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ത്തിയത്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തിവാരിമാരും ഉണ്ണിത്താന്മാരും നിരവധിയാണ്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവായിരുന്ന സുശീല്‍ ശര്‍മ കാമുകിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ നൈന സാഹ്നിയെ വെട്ടിക്കൊന്ന് തന്തൂരി അടുപ്പില്‍ ചുട്ടെരിച്ചത് ദേശീയ രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച കേസാണ്. ശര്‍മയ്ക്കും നൈനക്കുമുണ്ടായിരുന്ന അവിഹിത ബന്ധങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിന്നീട് പുറത്തുവരികയുണ്ടായി. നാഗ്പുരില്‍ എന്‍എസ്യുഐ സമ്മേളനം നടന്നപ്പോള്‍ നഗരത്തിലെ യുവതികളെ അപമാനിച്ച വിദ്യാര്‍ഥിനേതാക്കളെ നാട്ടുകാര്‍ക്ക് സംഘടിതമായി ചെറുക്കേണ്ടിവന്നു. വേശ്യാലയങ്ങള്‍ തേടിപ്പോയ വിദ്യാര്‍ഥിനേതാക്കളെ കൈയോടെ പിടികൂടിയതും ചരിത്രം. മഹാരാഷ്ട്രയിലെ സമുന്നത കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന രാമറാവു അദിക് 1980 ല്‍ ജര്‍മനിയിലേക്ക് വിമാനത്തില്‍ യാത്രചെയ്യവെ മദ്യപിച്ച് എയര്‍ഹോസ്റസിനെ കയറിപ്പിടിച്ചത് വന്‍ വിവാദമായി. സംഭവത്തില്‍ പശ്ചാത്താപം പ്രകടിപ്പിക്കുന്നതിനുപകരം സംഭവത്തെ ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് മന്ത്രി ഗുലാം മുഹമ്മദ് മീറും ലൈംഗിക അപവാദക്കേസില്‍ പിടിക്കപ്പെട്ട് അഞ്ചു മാസം ജയിലില്‍ കിടന്നു. ഒപ്പം പിസിസി അധ്യക്ഷന്‍ പീര്‍ സാദാ സയിദിനെതിരെയും ആരോപണമുയരുകയുണ്ടായി. കഴിഞ്ഞ ഗുജറാത്ത് നിയമസഭാവേളയില്‍ പിസിസി അധ്യക്ഷനായിരുന്ന ഭരത് സോളങ്കിക്കെതിരെ തെളിവുസഹിതം ലൈംഗിക ആരോപണമുയര്‍ന്നു. സോളങ്കിയുടെ ലൈംഗികവേഴ്ച ചിത്രീകരിച്ച ഏഴ് മിനിറ്റ് വരുന്ന സിഡി അന്ന് പ്രതിപക്ഷം പുറത്തിറക്കി. സോണിയ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള മുന്‍ വിദേശമന്ത്രി മാധവ്സിങ് സോളങ്കിയുടെ മകനായ ഭരത് സോളങ്കി ഇപ്പോള്‍ കേന്ദ്ര ഊര്‍ജ സഹമന്ത്രിയാണ്. കേന്ദ്ര മന്ത്രിയായ ഗുലാംനബി ആസാദിനെതിരെയും വര്‍ഷങ്ങള്‍ക്കുമുമ്പ് ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നാഗ്പുര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുവേളയില്‍ വനിതാസംവരണ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളുടെ യോഗ്യത കോണ്‍ഗ്രസ് നേതാക്കളുടെ ലൈംഗിക ആവശ്യത്തിന് വഴങ്ങലാണെന്ന് നഗരത്തിലെ വനിതാ കോണ്‍ഗ്രസ് നേതാവ് കല്‍പ്പന ഫുല്‍ബാന്തെ പത്രസമ്മേളനം നടത്തി ആരോപിച്ചിരുന്നു.

125-ാം വര്‍ഷം ആഘോഷിക്കുന്ന കോണ്‍ഗ്രസിന്റെ മുഖമാണ് ഇതൊക്കെ.

വി ബി പരമേശ്വരന്‍ ദേശാഭിമാനി 31122009

2 comments:

  1. രാഷ്ട്രപതി, കേന്ദ്ര ഭരണസഖ്യത്തിന്റെ അധ്യക്ഷപദവി, ലോക്സഭാസ്പീക്കര്‍ എന്നിവ അലങ്കരിക്കുന്നത് ഇന്ന് വനിതകളാണ്. സ്ത്രീ ശാക്തീകരണത്തിന്റെ പാത വെട്ടിത്തുറക്കാന്‍ ഇവരുടെ സ്ഥാനലബ്ധി ഏറെ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല. ഏവരും അഭിമാനംകൊള്ളുന്ന ഈ നിമിഷത്തിലും സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നതും ഈ കാലത്താണെന്ന് വരുന്നത് ഒരു ജനാധിപത്യരാഷ്ട്രത്തിനും ഭൂഷണമല്ല. പ്രതിഭ ദേവീസിങ് പാട്ടീല്‍ എന്ന ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി ഭരണഘടനയുടെ തലപ്പത്ത് നില്‍ക്കുമ്പോഴാണ് ഹൈദരാബാദിലെ രാജ്ഭവന്‍ അനാശാസ്യ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായത്. ഇന്ത്യയിലെ ഏറ്റവും പ്രധാന രാഷ്ട്രീയ നേതാക്കളില്‍ ഒരാളും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ നാരായ ദത്ത് തിവാരി രാജ്ഭവനെ വേശ്യാലയമാക്കി അധഃപതിപ്പിക്കുമ്പോള്‍ മഹത്തായ ഈ രാഷ്ട്രത്തിന് തല കുനിക്കേണ്ടിവരുന്നു. 86-ാം വയസ്സില്‍ ഗവര്‍ണര്‍ മൂന്ന് യുവതികള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന രംഗം എബിഎന്‍ ആന്ധ്രജ്യോതി എന്ന തെലുങ്ക് ചാനല്‍ പുറത്തുവിട്ടതോടെയാണ് 125- ാം വാര്‍ഷികം ആഘോഷിക്കുന്ന കോണ്‍ഗ്രസിന്റെ ചീഞ്ഞളിഞ്ഞ മറ്റൊരു മുഖം രാജ്യത്തിനു മുമ്പില്‍ വെളിവാക്കപ്പെട്ടത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടപെട്ട് മൂന്നര മിനിറ്റ് വരുന്ന ഈ സിഡി പ്രദര്‍ശനം തടഞ്ഞെങ്കിലും ഗവര്‍ണറുടെ പൊയ്മുഖം അതോടെ പീച്ചിച്ചീന്തപ്പെട്ടു.

    ReplyDelete
  2. അയല്‍ക്കാരനെ പറഞ്ഞുപറഞ്ഞിരിക്കെ അവനവന്റെ വീടുകളിലെ ജാരസമ്പര്‍ക്കങ്ങള്‍ മറക്കാതെ പോകരുത്‌.
    ഇതൊരു ആഗോളപ്രതിഭാസമത്രേ...
    അവനവനെ നന്നാക്കിയിട്ട്‌ സ്വയം നന്നാവുക....
    എല്ലാ പാര്‍ട്ടിയിലും ഇക്കൂട്ടരുണ്ട്‌. മാസങ്ങള്‍ക്കു മുമ്പ്‌ ബിനീഷ്‌ കോടിയേരിയെ ഒരു വേശ്യയുടെ ലാപ്‌ടോപ്പില്‍ കണ്ടെന്നു പറഞ്ഞപ്പോള്‍ സഖാക്കള്‍ക്ക്‌ എന്തായിരുന്നു ഏനക്കേട്‌! .........ള്ളവന്‍ എന്തും ചെയ്യുമെടോ മറ്റവനേ എന്നുവരെ ബ്ലോഗിയ വീരസഖാക്കളുണ്ട്‌. ഈ സദാചാര പോലീസുകാര്‍ അവരെക്കൂടി ഒന്നു പറഞ്ഞു മനസ്സിലാക്കണം.

    ReplyDelete