Monday, December 14, 2020

ഊർജസംരക്ഷണം ജീവസംരക്ഷണം

2001 ലെ ഊർജ സംരക്ഷണ നിയമം നിലവിൽ വന്നതോടുകൂടിയാണ് രാജ്യത്ത് ചിട്ടയോടുകൂടിയുള്ള ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നത്. കേരളത്തിൽ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കു മാത്രമായി 1996 ൽ തന്നെ എനർജി മാനേജ്മെന്റ് സെന്റർ സ്ഥാപിതമായിട്ടുണ്ട്. പല പദ്ധതി പ്രവർത്തനങ്ങളിലും മുമ്പേ നടക്കുവാനും കേരളത്തിന്‌ സാധിച്ചു. കഴിഞ്ഞ രണ്ടു വർഷമായി ദേശീയ തലത്തിൽ തയ്യാറാക്കിയ ഊർജ കാര്യക്ഷമതാ സൂചികയിൽ കൂടുതൽ പോയിന്റ് നേടി കേരളം മുന്നിലെത്തി. പത്ത് തവണ മികച്ച ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ദേശീയ അവാർഡും ലഭിച്ചു. ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം ശക്തമായ കേരളത്തിൽ പഞ്ചായത്തുകളുടെ സഹകരണത്തോടുകൂടി ജനകീയ പങ്കാളിത്തത്തോടുകൂടി പല പരിപാടികളും നടപ്പിലാക്കി

ഇന്ന് ദേശീയ ഊർജ സംരക്ഷണ ദിനം. കോവിഡ് 19 ന്റെ മാന്ദ്യം മാറി വികസന പദ്ധതികൾ കൂടുതൽ കരുത്തോടെ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് നാം. കോവിഡ് ഊർജ മേഖലയിലുണ്ടാക്കിയ ആഘാതം പഠന വിഷയമാക്കിയ ഇന്റർനാഷണൽ എനർജി ഏജൻസിയുടെ റിപ്പോർട്ടനുസരിച്ച് ആഗോളതലത്തിൽ ഊർജത്തിന്റെ ഡിമാന്റ് ആറ് ശതമാനത്തോളം കുറഞ്ഞു എന്നു കാണിക്കുന്നു. ഇത് ഒരു താൽക്കാലിക പ്രതിഭാസമായാണ് വിലയിരുത്തുന്നത്. ഇതോടനുബന്ധിച്ച് ശ്രദ്ധയിൽപ്പെട്ട മറ്റൊരു കാര്യം അന്തരീക്ഷ മലിനീകരണത്തിന്റെ തോതിലുള്ള കുറവാണ്. പല നഗരങ്ങളിലും വായു മലിനീകരണത്തിന്റെ തോത് കുറഞ്ഞു. അന്തരീക്ഷത്തിലേക്ക് വമിക്കുന്ന പല വിഷവാതകങ്ങളുടെ അളവിലും കുറവ് രേഖപ്പെടുത്തി. ഇത് പ്രകൃതി അതിന്റെ തനതു താളം വീണ്ടെടുക്കുന്നതിന്റെ സൂചകങ്ങളായി. എന്നാൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ഒരു തിരിച്ചുപോക്ക് അസാധ്യമാണ്. ഇവിടെയാണ് വികസനത്തിനാവശ്യമായ വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും സുസ്ഥിര വികസനം എന്ന കാഴ്ചപ്പാടും പ്രാധാന്യം നേടുന്നത്.

പതിനേഴ് ലക്ഷ്യങ്ങൾ അടങ്ങിയ സുസ്ഥിര വികസന അജണ്ട ആധാരമാക്കി നിതി ആയോഗ് തയ്യാറാക്കിയ സൂചികയിൽ കേരളം മുന്നിൽ നിൽക്കുകയാണ്. എല്ലാവർക്കും എല്ലായ്‌പ്പോഴും തടസ്സമില്ലാതെയും താങ്ങാവുന്ന വിലയിലുള്ളതുമായ ആധുനിക ഊർജ സേവനങ്ങൾ ലഭ്യമാക്കുക എന്ന ഏഴാമത്തെ ലക്ഷ്യം മുൻനിർത്തിയാണ് ഊർജമേഖലയെ വിലയിരുത്തുന്നത്. സുസ്ഥിര വികസന അജണ്ടകളിൽ മാത്രമല്ല, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള കർമപദ്ധതികളിലും ഊർജ സംരക്ഷണത്തിനും പാരമ്പര്യേതര ഊർജ സ്രോതസ്സുകൾക്കും പ്രാധാന്യമേറുന്നു. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വാതകങ്ങളിൽ നല്ലശതമാനവും ഖനിജ ഇന്ധനാധിഷ്ഠിതമായ വൈദ്യുതോൽപ്പാദന കേന്ദ്രങ്ങളിൽനിന്നും വ്യവസായശാലകളിൽനിന്നും ഗതാഗത മേഖലയിൽനിന്നുമാണ്. ഒരു യൂണിറ്റ് വൈദ്യുതി ലാഭിക്കുന്നതിലൂടെ ഏകദേശം ഒരു കിലോഗ്രാം കാർബൺഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് വമിക്കുന്നത് തടയാൻ കഴിയും എന്നാണ് കണക്ക്. എന്നാൽ ഇവയ്ക്കൊന്നും ചുരുങ്ങിയ സമയംകൊണ്ട് ബദൽ മാർഗങ്ങൾ കണ്ടെത്തി വികസനം മുന്നോട്ടുപോവുക പ്രയാസമാണ്. അതുകൊണ്ടാണ് നിലവിലുള്ള കൽക്കരി അധിഷ്ഠിക ഉൽപ്പാദനരീതികളിൽ ‘ക്ളീൻ കോൾ ടെക്നോളജി’ പോലുള്ളവ പരീക്ഷിക്കുന്നതും സൗരോർജം, കാറ്റ്, ചെറുകിട ജലവൈദ്യുത പദ്ധതികൾ ജൈവാവശിഷ്ടങ്ങൾ തുടങ്ങിയ പാരമ്പര്യേതര മാർഗങ്ങൾ പ്രോത്സാഹിപ്പിച്ച് മുന്നോട്ടു നീങ്ങുന്നതും.

ലഭിച്ചുകൊണ്ടിരിക്കുന്ന ഊർജ വിഭവങ്ങൾ വിവേകപൂർവം ഉപയോഗിക്കുക എന്നതാണ് ഊർജസംരക്ഷണത്തിന്റെ കാതൽ. ഊർജസംരക്ഷണത്തിലൂടെ നേടുന്ന ഊർജ ലാഭംകൊണ്ട് കൂടുതൽ ഊർജാവശ്യങ്ങൾ നിറവേറ്റുവാനും ശ്രമിക്കുന്നു. ഇതിനായി ബദൽ ഉൽപ്പാദന മാർഗങ്ങൾ, പ്രസരണ വിതരണ സമ്പ്രദായങ്ങൾ, മാലിന്യമുക്ത സാങ്കേതിക വിദ്യകൾ, വായ്പാ പദ്ധതികൾ, വിപണി ഇടപെടലുകൾ വിദ്യാഭ്യാസ പരിപാടികൾ, നയരൂപീകരണം, നിയമനിർമാണങ്ങൾ എല്ലാം നടക്കുന്നുണ്ട്.

കേരളത്തിൽ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കു മാത്രമായി 1996 ൽ തന്നെ എനർജി മാനേജ്മെന്റ് സെന്റർ സ്ഥാപിതമായിട്ടുണ്ട്. പല പദ്ധതി പ്രവർത്തനങ്ങളിലും മുമ്പേ നടക്കുവാനും കേരളത്തിന്‌ സാധിച്ചു.

ഊർജ സുരക്ഷ മുൻനിർത്തിയുള്ള ഇന്ത്യയിലെ ഊർജസംരക്ഷണ പ്രവർത്തനങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത് മൂന്നു കാര്യങ്ങളാണ്. ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്‌ക്കുക. ഖനിജ ഇന്ധന അധിഷ്ഠിധമായ ഉൽപ്പാദന പ്രക്രിയകൾക്ക് ബദൽ മാർഗങ്ങൾ കണ്ടെത്തുകയോ അവയുടെ കാര്യക്ഷമത ഉയർത്തുകയോ ചെയ്യുക, കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യ അവതരിപ്പിച്ച കർമ പദ്ധതികൾ നടപ്പിലാക്കി മലിനീകരണ തോത് കുറയ്ക്കുക.

2001 ലെ ഊർജ സംരക്ഷണ നിയമം നിലവിൽ വന്നതോടുകൂടിയാണ് രാജ്യത്ത് ചിട്ടയോടുകൂടിയുള്ള ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നത്. കേരളത്തിൽ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കു മാത്രമായി 1996 ൽ തന്നെ എനർജി മാനേജ്മെന്റ് സെന്റർ സ്ഥാപിതമായിട്ടുണ്ട്. പല പദ്ധതി പ്രവർത്തനങ്ങളിലും മുമ്പേ നടക്കുവാനും കേരളത്തിന്‌ സാധിച്ചു. കഴിഞ്ഞ രണ്ടു വർഷമായി ദേശീയ തലത്തിൽ തയ്യാറാക്കിയ ഊർജ കാര്യക്ഷമതാ സൂചികയിൽ കൂടുതൽ പോയിന്റ് നേടി കേരളം മുന്നിലെത്തി. പത്ത് തവണ മികച്ച ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ദേശീയ അവാർഡും ലഭിച്ചു. ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം ശക്തമായ കേരളത്തിൽ പഞ്ചായത്തുകളുടെ സഹകരണത്തോടുകൂടി ജനകീയ പങ്കാളിത്തത്തോടുകൂടി പല പരിപാടികളും നടപ്പിലാക്കി. പിലിക്കോട് ഗ്രാമ പഞ്ചായത്തിനെ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഫിലമെന്റ് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചത് അതിൽ ഒന്നു മാത്രം.

വരും കാലങ്ങളിൽ ഊർജാവശ്യം കൂടുവാൻ സാധ്യതയുള്ള മേഖലകളായി കാണുന്നത് കെട്ടിട നിർമാണം, ഗതാഗതം, ഗാർഹികം, കാർഷികം ഇവയാണ്. ജനസംഖ്യാ വർധനവ്, നഗരവൽക്കരണം, വികസന പദ്ധതികൾ ഇവയെല്ലാം ഇതിന് കാരണമാണ്. ഇവയിലെല്ലാം ഊർജ കാര്യക്ഷമത ഉയർത്തുന്നതിനുള്ള പദ്ധതികളും നമുക്ക് ആവിഷ്‌കരിക്കുവാൻ സാധിച്ചിട്ടുണ്ട്. ഊർജ സംരക്ഷണ കെട്ടിടചട്ടം കേരളത്തിലെ പഞ്ചായത്ത് -മുനിസിപ്പൽ കെട്ടിട ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനത്തിനായി ഇലക്ട്രിക് വാഹന നയം. കാർഷിക പമ്പുസെറ്റുകളിലെ ഊർജ കാര്യക്ഷമത ലക്ഷ്യമിട്ടുള്ള പ്രത്യേക പരിപാടികളും. സമ്പൂർണ വൈദ്യുതീകരണം, എല്ലാവർക്കും വീട്, സ്മാർട്ട് സിറ്റികൾ ഇവയെല്ലാം വൈദ്യുതി ആവശ്യം കൂട്ടുന്നവയാണ്. ഉൽപ്പാദന വർധനവ് ലക്ഷ്യമിടുന്ന സൗരോർജനയവും, ചെറുകിട ജലവൈദ്യുത പദ്ധതി നയവും കേരളത്തിനുണ്ട്

വൈദ്യുതോപകരണങ്ങളുടെ തള്ളിക്കയറ്റമാണ് ഗാർഹിക മേഖലയിൽ കാണുന്നത്. ഉപകരണങ്ങൾക്ക് ഊർജ കാര്യക്ഷമതാ ലേബലുകൾ നിലവിലുണ്ട്. പൊതുജനങ്ങൾക്ക് സ്റ്റാർ ലേബലിനെക്കുറിച്ച് അറിവു നൽകുന്നതിനുള്ള പലവിധ ബോധവൽകരണ പരിപാടികളും നടക്കുന്നു. ഇന്ന് ഊർജസംരക്ഷണ പ്രവർത്തനങ്ങളെ കാണുന്നത് കേവലം സാമ്പത്തികനേട്ടം ഉണ്ടാക്കുന്ന ഒന്നായല്ല, മറിച്ച് ഭൂമിയുടെ നിലനിൽപ്പിന് ഒരു കൈ സഹായം എന്ന നിലയിൽ കൂടിയാണ്. നാം ഓരോരുത്തരുടെയും മുന്നിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ഒരു പാട് അവസരങ്ങളുണ്ട്. ഊർജ സംരക്ഷണദിനത്തിൽ അവ സഗൗരവം വീക്ഷിക്കാം പ്രവർത്തിക്കാം.

ബീന ടി എ 

(എനർജി മാനേജ്മെന്റ് സെന്റർ പബ്ളിക് റിലേഷൻസ് ഓഫീസറാണ്‌ ലേഖിക)

No comments:

Post a Comment