Sunday, December 27, 2020

ആര്യാ രാജേന്ദ്രൻ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും; തിരുവനന്തപുരത്തിന്‌ അപൂർവ നേട്ടം

 ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥിയാകും.

മുടവൻമുഗൾ വാർഡിൽ നിന്നുമാണ്‌ ആര്യ വിജയിച്ചത്‌. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്‌എഫ്‌ഐ സംസ്ഥാനകമ്മിറ്റിയംഗവുമാണ്‌. ബിഎസ്‌സി രണ്ടാം വർഷഗണിത വിദ്യാർഥിനിയാണ്‌ ആര്യ.  549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌.

മേയറായി തെരഞ്ഞെടുക്കപ്പെടുന്നതോടെ ഈ പദവിയിൽ എത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും. തിങ്കളാഴ്‌ചയാണ്‌ മേയർ തെരഞ്ഞെടുപ്പ്‌. 52 വാർഡുകളിൽ വിജയിച്ച്‌ കേവലഭൂരിപക്ഷം സ്വന്തമാക്കിയാണ്‌ കോർപറേഷനിൽ എൽഡിഎഫ്‌ അധികാരം നിലനിർത്തിയത്‌. ഒരു സ്വതന്ത്രയുടെ പിന്തുണയുമുണ്ട്‌. എൻഡിഎ 35, യുഡിഎഫ്‌ പത്ത്‌, സ്വതന്ത്രർ മൂന്ന്‌ എന്നിങ്ങനെയാണ്‌ നില.

പാർട്ടി ഏൽപ്പിക്കുന്ന ഏത്‌ ദൗത്യവും സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ആര്യ പ്രതികരിച്ചു.  ഉത്തരവാദിത്വത്തിനൊപ്പം പഠനവും കൂടി മുന്നോട്ട് കൊണ്ടു പോകണമെന്നാണ് കരുതുന്നത്. വിദ്യാർത്ഥിനികളും വിദ്യാഭ്യാസമുള്ളവരും വരണമെന്നുളളതും ജനങ്ങളുടെ കാഴ്‌ചപ്പാടാണെന്നും ആര്യ വ്യക്തമാക്കി.

ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്‌സി മാത്‌സ് വിദ്യാർഥിനിയായ ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്. മകളിൽ പ്രതീക്ഷയെന്ന് പിതാവ് രാജേന്ദ്രൻ പ്രതികരിച്ചു. തീരുമാനങ്ങൾ എപ്പോഴും ആര്യയ്ക്ക് വിട്ടു കൊടുക്കാറാണ് പതിവ്. മേയർ ആകും എന്നറിയുന്നതിൽ  സന്തോഷം എന്നും രാജേന്ദ്രൻ പ്രതികരിച്ചു.

നഗരസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന വിശേഷണത്തോടെയാണ് വി കെ പ്രശാന്ത് 2015 ൽ നഗരത്തിന്റെ 44–മത് മേയറായി എത്തിയതെങ്കിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന സവിശേഷതയാണ് ആര്യയെ കാത്തിരിക്കുന്നത്.

തിരുവനന്തപുരത്തെ മൂന്നാമത്തെ വനിതാ മേയർ എന്ന പ്രത്യേകത കൂടി ഇതോടെ ആര്യയ്ക്കുണ്ടാകും. 2000–2005 കോർപ്പറേഷൻ മേയറായ പ്രഫ. ജെ ചന്ദ്രയും 2010–2015 കാലയളവിൽ മേയറായ അഡ്വ. കെ ചന്ദ്രികയുമാണ് വനിതാ മേയർമാരിലെ മുൻഗാമികൾ. മൂവരും സിപിഐ എം പ്രതിനിധികളാണെന്ന പ്രത്യേകതയുമുണ്ട്.

യുവത്വത്തിന്റെ ചിറകിലേറി

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന നേട്ടത്തിന്‌ അരികിലാണ്  ആര്യ രാജേന്ദ്രൻ. മേയർ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം  അറിഞ്ഞതോടെ അഭിനന്ദന പ്രവാഹമാണ്‌. ആശംസകൾക്കുള്ള മറുപടിയിൽ തെളിയുന്നത് അഭിമാനവും ആത്മവിശ്വാസവും. പ്രൊഫ. ജെ ചന്ദ്ര, കെ ചന്ദ്രിക എന്നിവർക്ക്‌ ശേഷം തലസ്ഥാനത്തിന്റെ  മൂന്നാമത്തെ വനിതാ മേയറാണ്‌. 

വി കെ പ്രശാന്തിന്‌ ശേഷം ലഭിക്കുന്ന പ്രായം കുറഞ്ഞ മേയറും. കാർമൽ, കോട്ടൺഹിൽ സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു എസ്‌എസ്‌എൽസി, പ്ലസ്‌ടു വിദ്യാഭ്യാസം. നിലവിൽ ഓൾ സെയ്‌ന്റ്‌സ്‌ കോളേജിൽ രണ്ടാം വർഷ ബിരുദവിദ്യാർഥിനി. ആര്യയുടെ വാക്കുകളിലേക്ക്.

വലിയ ഉത്തരവാദിത്തം

വലിയ ഉത്തരവാദിത്തമാണ്‌ ഏൽപിച്ചിരിക്കുന്നത്‌. നല്ലരീതിയിൽ അത്‌ നിർവഹിക്കാനാകുമെന്ന്‌ വിശ്വാസമുണ്ട്‌. കക്ഷി രാഷ്ട്രീയത്തിനും ജാതി, മത വ്യത്യാസങ്ങൾക്കും അതീതമായും പ്രവർത്തിക്കും. എല്ലാവരെയും ഒത്തിണക്കി കൊണ്ടു പോകും. സ്‌ത്രീകൾക്കും യുവജനങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേകം പ്രവർത്തിക്കും. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത്‌ ഉയരുകയെന്നതും ലക്ഷ്യമാണ്‌.

പക്വത നിശ്ചയിക്കുന്നത്‌ പ്രായമല്ല

പ്രായം കൊണ്ട്‌ പക്വത നിശ്ചയിക്കാനാവില്ല. സംഘടനാ രംഗത്ത്‌ സജീവമാണ്‌. നല്ലരീതിയിൽ പ്രവർത്തിക്കാനാവശ്യമായ അറിവും സഹായവും പാർടി നൽകിയിരുന്നു. പ്രവർത്തനം കണ്ടാണ്‌ പാർടി സ്ഥാനാർഥിയാക്കിയതും.

ഇടതുപക്ഷമാണ്‌ ശരി

ചെറുപ്പത്തിൽ തന്നെ ഇടതുപക്ഷമാണ്‌ ശരിയെന്ന്‌ ബോധ്യപ്പെട്ടിരുന്നു. ആ ബോധ്യമാണ്‌ ബാലസംഘത്തിലും എസ്‌എഫ്‌ഐയിലും പാർടിയിലും എത്തിച്ചത്‌. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ബാലസംഘത്തിന്റെ സജീവ പ്രവർത്തകയായി. അച്ഛനുൾപ്പെടെയുള്ളവർ പാർടി അംഗമാണ്‌. ഓർമവച്ച നാൾ മുതൽ പാർടിയെ കണ്ടാണ്‌ വളർന്നത്‌.

അറിയാം സാധാരണക്കാരന്റെ മനസ്‌

സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ നടപ്പാക്കണം. എല്ലാവാർഡുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഒരുക്കണം. യുവാക്കളുടെ തൊഴിലില്ലായ്‌മ പരിഹരിക്കാനും  പദ്ധതികൾ തയ്യാറാക്കണം. വിദ്യാർഥികളെ കൂടുതൽ മിടുക്കരാക്കാനുള്ള പരിപാടികളും ആവിഷ്‌കരിക്കണം.

പഠനവും മുന്നോട്ട്‌

പഠനവും ജനപ്രതിനിധിയെന്ന ഉത്തരവാദിത്തവും ഒരുമിച്ച്‌ കൊണ്ടു പോകും. വിദ്യാഭ്യാസത്തിന്‌ തടസം നേരിടുമെന്ന്‌ കരുതുന്നില്ല. പഠിക്കുന്നത്‌ ജനപ്രതിനിധിയെന്ന നിലയിൽ കൂടുതൽ ഗുണം ചെയ്യും.

മുഖ്യമന്ത്രി മാതൃക

ഒരോരുത്തരും ഒരോനിലയിൽ മാതൃകയാണ്‌. പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യുന്നുവെന്നാണ്‌ പ്രധാനമായും നോക്കുന്നത്‌. അങ്ങനെ നോക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഏറ്റവും വലിയ മാതൃക.

തിരുവനന്തപുരത്തിന്‌ സമരയൗവനം; അഡ്വ. ഡി സുരേഷ്‌കുമാർ എൽഡിഎഫ്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനാർഥി

തിരുവനന്തപുരം > സമഗ്രവും സർഗാത്മകവുമായ വികസനപദ്ധതികളിലൂടെ ദേശീയ അംഗീകാരം നേടിയ തലസ്ഥാനത്തെ ജില്ലാപഞ്ചായത്തിനെ നയിക്കാനും എൽഡിഎഫ്‌ നിയോഗിക്കുന്നത്‌ സമരോത്സുകതയുടെ ഊർജമുൾക്കൊള്ളുന്ന യൗവനത്തെ. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനാർഥിയായ എൽഡിഎഫ്‌ പ്രതിനിധി ഡി സുരേഷ്‌കുമാർ തലസ്ഥാനത്തെ സമരമുഖങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.


 [ഡി സുരേഷ്‌കുമാർ]

യുഡിഎഫിന്റെ സിറ്റിങ്‌ സീറ്റായ മലയിൻകീഴിൽനിന്ന്‌ അയ്യായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ സുരേഷ്‌കുമാർ വിജയിച്ചത്‌. നാൽപ്പത്തിരണ്ടുകാരനായ സുരേഷ് കുമാർ സിപിഐ എം നേമം ഏരിയ കമ്മിറ്റിയംഗവും പട്ടിക ജാതി ക്ഷേമസമിതി ജില്ലാ ജോയിന്റ്‌ സെക്രട്ടറിയുമാണ്‌.

ജില്ലാപഞ്ചായത്തംഗമായും ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷനായും ജനപ്രതിനിധിയായും കഴിവ്‌ തെളിയിച്ചു. 2005ൽ ബാലരാമപുരം ഡിവിഷനിൽനിന്ന്‌ റെക്കോഡ്‌ ഭൂരിപക്ഷത്തിൽ ജില്ലാപഞ്ചായത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. നേമം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും മികച്ച പ്രകടനം കാഴ്‌ചവച്ചു. റസൽപുരം പാറക്കുഴി സ്വദേശിയായ സുരേഷ് കുമാർ എസ്എഫ്ഐയിലൂടെയാണ്‌ സംഘടനാരംഗത്ത്‌ സജീവമായത്‌. ജില്ലയിൽ വിദ്യാർഥി, യുവജന സമരങ്ങൾക്ക്‌ നേതൃത്വം നൽകി അഞ്ചു തവണ ജയിൽവാസം അനുഭവിച്ചു.

കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽനിന്ന്‌ ബിരുദവും യൂണിവേഴ്‌സിറ്റി കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും ലോ അക്കാദമിയിൽനിന്ന് എൽഎൽബിയും കരസ്ഥമാക്കി. നെയ്യാറ്റിൻകര, പാറശാല, വഞ്ചിയൂർ കോടതികളിൽ അഭിഭാഷകനാണ്‌. ഭാര്യ ഗ്രീഷ്‌മ ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ്‌. സ്കൂൾ വിദ്യാർഥികളായ അദ്വൈത് ജി സുരേഷ്, അനിരുദ്ധ് ജി സുരേഷ് എന്നിവർ മക്കൾ.

ഏറെ പ്രശംസനീയമായ പ്രവർത്തനത്തിലൂടെ ഗിന്നസ്‌ റെക്കോഡ്‌ ഉൾപ്പെടെ നേടിയ കഴിഞ്ഞ എൽഡിഎഫ്‌ ഭരണസമിതിയുടെ മികവാർന്ന പ്രകടനത്തിന്റെ തുടർച്ചയാകും വരുന്ന അഞ്ചുവർഷങ്ങളിലെന്ന്‌ ഡി സുരേഷ്‌കുമാർ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. 

വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥിയായ എ ഷൈലജ ബീഗം കഴിഞ്ഞ ഭരണസമിതിയിലും വൈസ്‌ പ്രസിഡന്റായിരുന്നു. കിഴുവിലം ജില്ലാ ഡിവിഷനിൽനിന്ന്‌ വിജയിച്ച അവർ സിപിഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗവുമാണ്‌. 30ന് പകൽ 11ന്‌ ചേരുന്ന ജില്ലാപഞ്ചായത്ത്‌ ഭരണസമിതിയിലാണ്‌ തെരഞ്ഞെടുപ്പ്‌. 26 ഡിവിഷനുകളുള്ള ജില്ലാപഞ്ചായത്തിൽ 20 സീറ്റോടെയാണ്‌ എൽഡിഎഫ്‌ ഭരണം നിലനിർത്തിയത്‌.

No comments:

Post a Comment