Monday, November 2, 2009

ജനശ്രീയല്ല ഇത് അന്തകശ്രീ

പഞ്ചവത്സരപദ്ധതികള്‍ പലതു കഴിഞ്ഞിട്ടും പാവപ്പെട്ടവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുന്ന സാഹചര്യത്തില്‍ സാര്‍ഥകമായ ദാരിദ്ര്യനിര്‍മാര്‍ജനപദ്ധതിക്ക് രൂപംനല്‍കണമെന്ന ആശയത്തില്‍നിന്നാണ് 1988ല്‍ കുടുംബശ്രീ രൂപംകൊണ്ടത്. തദ്ദേശസ്വയംഭരണമന്ത്രി പാലോളി മുഹമ്മദുകുട്ടിയാണ് അതില്‍ നേതൃപരമായ പങ്കാളിത്തം വഹിച്ചത്. ദാരിദ്യ്രവും വീട്ടിലെ കഷ്ടപ്പാടും ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത് സ്ത്രീകളെയായതിനാല്‍ സ്ത്രീകളുടെ സംഘശക്തിയിലൂടെ ഇതിന് പരിഹാരം കാണാനാണ് കുടുംബശ്രീ ആദ്യംമുതലേ ശ്രമിച്ചത്. സ്ത്രീകളുടെ കൊച്ചുകൊച്ച് കൂട്ടായ്മയിലൂടെ കുടുംബശ്രീ വലിയൊരു പ്രസ്ഥാനമായി മാറി. ഒരു പതിറ്റാണ്ടു കാലത്തെ പ്രവര്‍ത്തനംകൊണ്ട് സ്ത്രീശാക്തീകരണരംഗത്ത് സമാനതകളില്ലാത്ത മഹാത്ഭുതമായി കുടുംബശ്രീ വളര്‍ന്നു. പത്തുലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 38 ലക്ഷം വനിതകളാണ് ഇപ്പോള്‍ കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്നത്. 5, 10, 20 രൂപ വീതം ഇവര്‍ സ്വന്തം പേരില്‍ നിക്ഷേപിച്ചപ്പോള്‍ അത് 1250 കോടി രൂപയുടെ വലിയ നിക്ഷേപമായി മാറി.

കുറഞ്ഞ പലിശയ്ക്ക് പണം കടംകൊടുക്കുന്ന ഏജന്‍സിപ്പണിയല്ല കുടുംബശ്രീയുടേത്. സ്വന്തം കാലില്‍ നില്‍ക്കാന്‍ വനിതകളെ പ്രാപ്തമാക്കുന്ന ചെറുകിടസംരംഭങ്ങളുടെ നീണ്ട ശൃംഖല കേരളത്തിലുടനീളം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കുടുംബശ്രീ സഹോദരിമാരുടെ വരവോടെ കാര്‍ഷികരംഗത്തുണ്ടായ ഉണര്‍വ് വലുതാണ്. തരിശായി കിടന്ന ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലമാണ് സംഘകൃഷിയിലൂടെ ഇവര്‍ കൃഷിയോഗ്യമാക്കിയത്. മാലിന്യനിര്‍മാര്‍ജനംമുതല്‍ കംപ്യൂട്ടര്‍വരെ വ്യത്യസ്തവും നൂതനവുമായ നിരവധി പ്രോജക്ടാണ് ഇവര്‍ ഏറ്റെടുത്തിട്ടുള്ളത്. കേരളത്തിലെമ്പാടും ആരംഭിച്ചിട്ടുള്ള സമഗ്ര പ്രോജക്ടുകള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമാണ്. നൈവേദ്യം, അമൃതം, സഫലം, മാരാരി, ക്ഷീരസാഗരം, ബ്രഹ്മഗിരി, കൊണ്ടാട്ടം, ആടുഗ്രാമം തുടങ്ങിയ പേരുപോലെതന്നെ ഓരോ പ്രോജക്ടും വ്യത്യസ്തമാണ്. ലഘുസമ്പാദ്യം ഉല്‍പ്പാദനമേഖലയില്‍ എങ്ങനെ വിനിയോഗിക്കാമെന്ന് ഇന്ത്യക്ക് മാതൃക കാണിക്കുകയാണ് കുടുംബശ്രീ. ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്കാരവും കുടുംബശ്രീക്ക് ലഭിച്ചു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ചെറുവായ്പകള്‍ നല്‍കി (മൈക്രോഫിനാന്‍സ്)ക്കൊണ്ടാണ് കുടുംബശ്രീ തുടക്കംകുറിച്ചത്. ഇപ്രകാരം 5000 കോടി രൂപ ബാങ്കുകള്‍ വായ്പയായി നല്‍കുകയുണ്ടായി. ഈ വായ്പയില്‍ 99.5 ശതമാനവും തിരിച്ചടവുണ്ടായത് ബാങ്കിങ് രംഗത്തെ വിദഗ്ധരെപ്പോലും അതിശയിപ്പിച്ചു. കുടുംബശ്രീ വായ്പസംവിധാനത്തിന്റെ സാധ്യത മനസ്സിലാക്കി അത് മുതലെടുക്കാന്‍ കേരളത്തിലെ സങ്കുചിതവും എന്നാല്‍, സംഘടിതവുമായ ഗ്രൂപ്പുകള്‍ ശ്രമം ആരംഭിച്ചു. വിവിധ ഏജന്‍സി മുഖേന എളുപ്പത്തില്‍ പണം ലഭിക്കുമെന്ന് വന്നപ്പോള്‍ നല്ലൊരു പങ്ക് ആളുകള്‍ ഇഷ്ടംപോലെ കടം വാങ്ങാന്‍ തുടങ്ങി. അങ്ങനെ തിരിച്ചടവിന്റെ പ്രാപ്തിക്കപ്പുറം വായ്പ നേടുന്ന പ്രവണത വളര്‍ന്നുവന്നു. മൈക്രോഫിനാന്‍സ് സംവിധാനത്തെമാത്രമല്ല കുടുംബങ്ങളെത്തന്നെ സാമ്പത്തികമായി അരാജകത്വത്തിലേക്ക് നയിക്കാനേ ഇത് ഉപകരിക്കുകയുള്ളൂ.

ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ജനശ്രീയുമായി രംഗത്തുവന്നത്. കുടുംബശ്രീ അംഗങ്ങളെ പ്രലോഭിപ്പിച്ച് ജനശ്രീയില്‍ ചേര്‍ത്ത് വായ്പ കൈയില്‍ വച്ചുകൊടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ മാതൃക സ്വീകരിച്ച് കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയപാര്‍ടികളെല്ലാം പലിശയ്ക്ക് പണം കടംകൊടുക്കുന്ന ഏര്‍പ്പാട് തുടങ്ങിയാല്‍ രാജ്യത്തിന്റെ സ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കടക്കെണിമൂലം ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യചെയ്ത രാജ്യമാണ് ഇന്ത്യ. സ്ത്രീസമൂഹത്തെയും ഇതുപോലെ മറ്റൊരു ദുരന്തത്തിലേക്കാണ് കോണ്‍ഗ്രസുകാര്‍ നിര്‍ഭാഗ്യവശാല്‍ നയിക്കുന്നതെന്ന് പറയാതെ വയ്യ. കുടുംബശ്രീ ഒരു സര്‍ക്കാര്‍സംവിധാനമാണ്. ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കിയ പ്രസ്ഥാനം. ഈ സര്‍ക്കാര്‍സംവിധാനത്തെ ഒരു ദേശീയകക്ഷിയുടെ പ്രാദേശികനേതാക്കള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ കാരണം വ്യക്തമാക്കേണ്ടതാണ്. കേരളത്തിലെ സ്ത്രീകളുടെ ഏറ്റവും വലിയ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിച്ചുകൂടാ. ജനശ്രീ വിഷച്ചെടിയാണ്.

എം വിജയകുമാരന്‍ ദേശാഭിമാനി

3 comments:

  1. കുറഞ്ഞ പലിശയ്ക്ക് പണം കടംകൊടുക്കുന്ന ഏജന്‍സിപ്പണിയല്ല കുടുംബശ്രീയുടേത്. സ്വന്തം കാലില്‍ നില്‍ക്കാന്‍ വനിതകളെ പ്രാപ്തമാക്കുന്ന ചെറുകിടസംരംഭങ്ങളുടെ നീണ്ട ശൃംഖല കേരളത്തിലുടനീളം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കുടുംബശ്രീ സഹോദരിമാരുടെ വരവോടെ കാര്‍ഷികരംഗത്തുണ്ടായ ഉണര്‍വ് വലുതാണ്. തരിശായി കിടന്ന ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലമാണ് സംഘകൃഷിയിലൂടെ ഇവര്‍ കൃഷിയോഗ്യമാക്കിയത്. മാലിന്യനിര്‍മാര്‍ജനംമുതല്‍ കംപ്യൂട്ടര്‍വരെ വ്യത്യസ്തവും നൂതനവുമായ നിരവധി പ്രോജക്ടാണ് ഇവര്‍ ഏറ്റെടുത്തിട്ടുള്ളത്. കേരളത്തിലെമ്പാടും ആരംഭിച്ചിട്ടുള്ള സമഗ്ര പ്രോജക്ടുകള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമാണ്. നൈവേദ്യം, അമൃതം, സഫലം, മാരാരി, ക്ഷീരസാഗരം, ബ്രഹ്മഗിരി, കൊണ്ടാട്ടം, ആടുഗ്രാമം തുടങ്ങിയ പേരുപോലെതന്നെ ഓരോ പ്രോജക്ടും വ്യത്യസ്തമാണ്. ലഘുസമ്പാദ്യം ഉല്‍പ്പാദനമേഖലയില്‍ എങ്ങനെ വിനിയോഗിക്കാമെന്ന് ഇന്ത്യക്ക് മാതൃക കാണിക്കുകയാണ് കുടുംബശ്രീ. ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്കാരവും കുടുംബശ്രീക്ക് ലഭിച്ചു.

    ReplyDelete