Thursday, November 12, 2009

എന്ന് സ്വന്തം മനോരമ

നാലുകൊല്ലംമുമ്പ്, 2005 ജൂണില്‍ കേരളത്തില്‍ രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. കൂത്തുപറമ്പിലും അഴീക്കോട്ടും. അന്ന് ഭരണത്തില്‍ യുഡിഎഫ്. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് എല്‍ഡിഎഫ്. സാധാരണ വിജയമല്ല- അന്ന് (2005 ജൂണ്‍ 6) മനോരമ വാര്‍ത്ത ഇങ്ങനെ:

"കേരള നിയമസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോഡുമായാണ് കൂത്തുപറമ്പ് മണ്ഡലത്തില്‍ പി ജയരാജന്‍ (സിപിഎം) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതെങ്കില്‍, മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് അഴീക്കോട് എം പ്രകാശന് (സിപിഎം) ലഭിച്ചത്.''

അന്നത്തെ എല്‍ഡിഎഫിന്റെ ആ മിന്നുന്ന വിജയത്തില്‍ മനോരമ യുഡിഎഫ് ഭരണത്തിനെതിരായ ജനവികാരം കണ്ടില്ല. ഭരണത്തെ നേരിയ തോതില്‍പ്പോലും കുറ്റപ്പെടുത്താതെ, 'സിപിഎമ്മിന്റെ സംഘടനാ ബലം' മാത്രമാണ് വിജയത്തിനാധാരം എന്ന് മുഖപ്രസംഗമെഴുതി. കൂത്തുപറമ്പും അഴീക്കോടും സിപിഐ എമ്മിന്റെ സിറ്റിങ് മണ്ഡലങ്ങള്‍. അവിടെ എല്‍ഡിഎഫ് ചരിത്രം സൃഷ്ടിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ കാണാത്ത പല കാര്യങ്ങളും ഇപ്പോള്‍ മനോരമ കാണുന്നു.

ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടന്ന കണ്ണൂര്‍, എറണാകുളം, ആലപ്പുഴ എന്നിവ യുഡിഎഫിന്റെ സിറ്റിങ് മണ്ഡലങ്ങള്‍. യുഡിഎഫിന്റെ വിജയം തിളക്കമുള്ളതല്ല. പരമ്പരാഗതമണ്ഡലങ്ങളില്‍ വിജയം ആവര്‍ത്തിച്ചു എന്നുമാത്രം. അതിലുപരി, പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉണ്ടാക്കിയ മേല്‍ക്കൈ ആകപ്പാടെ തകര്‍ക്കുന്നതുമാണ് ഉപതെരഞ്ഞെടുപ്പുഫലം. മനോരമ അതൊന്നും അംഗീകരിക്കുന്നില്ല. അവര്‍ 'ഭരണമില്ലായ്മയ്ക്കു തിരിച്ചടി' എന്ന തലക്കെട്ടില്‍ മുഖപ്രസംഗം എഴുതുന്നു:

"നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മൂന്നുì സീറ്റുകളും നിലനിര്‍ത്താനായതു കോഗ്രസിനും ഐക്യ ജനാധിപത്യ മുന്നണിക്കും കൂടുതല്‍ ആവേശം പകരുന്നതാണ്. സംസ്ഥാനത്തിന്റെ ഭാവിരാഷ്ട്രീയത്തെ സ്വാധീനിച്ചേക്കാവുന്ന ഫലങ്ങള്‍ എന്ന നിലക്കും ഇതു നിര്‍ണായകംതന്നെ. എന്നാല്‍, എങ്ങനെയും ജയിച്ചേ തീരൂവെന്ന ശാഠ്യത്തില്‍ എല്ലാ കളികള്‍ക്കും മുതിര്‍ന്ന സിപിഎമ്മിന് ഈ കൂട്ടത്തോല്‍വി കനത്ത തിരിച്ചടിയായി. ഭരണത്തോടും സിപിഎം നിലപാടുകളോടും അണികള്‍ക്കുപോലുമുള്ള അസംതൃപ്തിയും വിയോജിപ്പും ഈ സമ്പൂര്‍ണ പരാജയത്തില്‍ നിഴലിക്കുന്നുണ്ട്.''
2005ല്‍ മനോരമ (ജൂണ്‍ 6, മുഖപ്രസംഗം) പറഞ്ഞത് ഇങ്ങനെയായിരുന്നു:

"കേരളത്തിലെ രണ്ട് മുന്നണികള്‍ക്ക് നേതൃത്വംകൊടുക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും രാഷ്ട്രീയപാര്‍ടികള്‍ എന്ന നിലയില്‍ കരുത്തുതെളിയിച്ചിട്ടുണ്ട്. എന്നാല്‍, കുറച്ചുകാലമായി ഈ പാര്‍ടികള്‍ തമ്മിലുള്ള അന്തരം ഏറ്റവും പ്രകടമാവുന്നത് സംഘടനാശേഷിയിലാണ്. ആന്തര വൈരുധ്യങ്ങള്‍കൊണ്ടും താല്‍പര്യങ്ങളുടെ സംഘട്ടനംകൊണ്ടും പലപ്പോഴും പരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും സിപിഎമ്മിന്റെ സംഘടനാബലംതന്നെയാണ് കണ്ണൂര്‍ ജില്ലയില്‍ വിജയംകണ്ടത്.''

2005ല്‍ അധികാരത്തിലിരുന്ന യുഡിഎഫിന് ഉപതെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തം ഒട്ടുമില്ല! അവര്‍ എഴുതി:

"ഉപതെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയുടെ പരാജയം അസാധാരണമല്ല. എന്നാല്‍, ഭരണകക്ഷികള്‍ക്ക് തെരഞ്ഞെടുപ്പു ഫലത്തില്‍നിന്നു പലതും ഉള്‍ക്കൊള്ളാനുണ്ട്. സര്‍ക്കാരിന്റെ നയങ്ങളും മുന്‍ഗണനകളും ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള മാര്‍ഗങ്ങളെപ്പറ്റി യുഡിഎഫ് ഘടകകക്ഷികള്‍ ആലോചിക്കണം. കോണ്‍ഗ്രസിന്റെ കണ്ണുതുറപ്പിക്കാന്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് കഴിയേണ്ടതാണ്. ബൂത്തുതലംമുതല്‍ കോഗ്രസ് സംഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമവും അതിനുതകുന്ന ഊര്‍ജ്ജസ്വലമായ നേതൃത്വവും ഉണ്ടാവാന്‍ ഇനിയും വൈകിക്കൂടാ.''

ഉപദേശം, സ്നേഹസമ്പന്നമായ ശാസന, തോറ്റുപോയതില്‍ വിഷമിക്കേണ്ട കുഞ്ഞുങ്ങളേ എന്ന സാന്ത്വനം.

2009ല്‍ എത്തുമ്പോള്‍ മനോരമ രോഷംകൊണ്ട് തുള്ളുകയാണ്. എല്‍ഡിഎഫിന് കിട്ടിയത് ചാട്ടവാറടിയാണെന്ന്.

"സര്‍ക്കാരിന്റെ വികസന, ജനക്ഷേമ പരിപാടികള്‍ക്ക് അംഗീകാരമെന്ന നിലയിലാണ് ഇടതുകക്ഷികള്‍ മൂന്നിടത്തും വോട്ടു ചോദിച്ചത്. രാജ്യത്തെ രാഷ്ട്രീയ പ്രശ്നങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ആസിയാന്‍ കരാര്‍ ഉള്‍പ്പെടെയുള്ള നയങ്ങളും സിപിഎം പ്രചാരണായുധമാക്കി മാറ്റി. എന്നാല്‍, ജനങ്ങള്‍ക്ക് ഇക്കാര്യങ്ങളിലെല്ലാം വസ്തുനിഷ്ഠവും കൃത്യവുമായ വിലയിരുത്തലുണ്ടെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. മൂന്നരവര്‍ഷത്തെ ഭരണത്തിന്റെ ആകെത്തുക പിടിപ്പുകേടും ഭരണമില്ലായ്മയുമാണെന്ന്ìവോട്ടര്‍മാര്‍ തിരിച്ചറിഞ്ഞതിന്റെ ബാലറ്റ് സാക്ഷ്യമാണിത്. വികസനത്തോടുള്ള സര്‍ക്കാരിന്റെ മുഖംതിരിക്കലും ഈ നാട്ടിലെ ക്രമസമാധാനത്തകര്‍ച്ചയുമായിരിക്കണം ജനങ്ങളെ ഏറ്റവുമധികം മഥിച്ചത്. വികസനത്തിനു കടന്നുവരാന്‍ വാതില്‍ തുറക്കാത്ത, പകല്‍പോലും വഴിയിലിറങ്ങി നടക്കാനാവാത്ത ഒരുê നാട്ടില്‍ ജനങ്ങള്‍ പ്രതികരിക്കാന്‍ ഉപതിരഞ്ഞെടുപ്പ് വേദിയായി തീര്‍ക്കുകയായിരുന്നു; ജനഹിതത്തിന്റെ ഈ ചാട്ടവാറടി പ്രതീക്ഷിച്ചതു തന്നെയാണെങ്കിലും.''

2005ല്‍ ഇത്തരമൊരു പ്രശ്നവും മനോരമയുടെ കണ്ണില്‍ പെട്ടിരുന്നില്ല. അന്ന് യുഡിഎഫിന്റെ നന്മയ്ക്കുവേണ്ടി ആ ഹൃദയം തുടിച്ചു. ഇങ്ങനെ:

"ഒരു തെരഞ്ഞെടുപ്പ് ഫലം ഒന്നിന്റെയും അവസാനമല്ലെന്ന് മുന്‍കാല അനുഭവങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. 1991 ലെ ജില്ലാകൌസില്‍ തെരഞ്ഞെടുപ്പില്‍ പതിനാലില്‍ 13 ജില്ലകളും പിടിച്ചെടുത്ത ഇടതുമുന്നണി, ആറുമാസത്തിനകം നിയമസഭാതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് ഉപതെരഞ്ഞെടുപ്പുകളിലൊക്കെ ഇടതുമുന്നണി ജയിച്ചെങ്കിലും പൊതുതെരഞ്ഞെടുപ്പില്‍ 100 സീറ്റ് കിട്ടിയത് യുഡിഎഫിനാണ്. ഈ യുഡിഎഫ് കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ ഒന്നൊഴികെ എല്ലാ സീറ്റിലും തോല്‍ക്കുകയും ചെയ്തു. രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ പ്രവചനാതീതമാണ്. ''

ഇപ്പോള്‍ എല്‍ഡിഎഫ് തുലഞ്ഞുപോകാനുള്ള തുടിപ്പാണ് മനോരമയ്ക്ക്. അതിങ്ങനെ:

"ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈവരിച്ച മേധാവിത്വം യുഡിഎഫ് കേരളത്തില്‍ നിലനിര്‍ത്തുന്നുì എന്നതിന് അടിവരയിടുന്നുìനിയമസഭാ ഉപതിരഞ്ഞെടുപ്പു ഫലം. ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പില്‍ സ്വാഭാവികമായും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്.... തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ തേരുതെളിച്ചതും മുഖ്യമന്ത്രി തന്നെയായിരുന്നു. തോല്‍വികള്‍ തുടര്‍ക്കഥയാകുമ്പോള്‍ തൊടുന്യായങ്ങള്‍ക്കുപകരം ആത്മവിമര്‍ശനത്തിനു മുതിരാന്‍ പാര്‍ട്ടി തയാറാകാത്തതിനു പിന്നില്‍ പാര്‍ട്ടിക്ക് അകത്തെ കിടമത്സരമുണ്ടെന്നു സംശയിക്കണം. കണ്ണൂരില്‍ എ. പി. അബ്ദുല്ലക്കുട്ടി നേടിയതു തന്നെ ഇക്കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയ വിജയം. നേരത്തേ സിപിഎമ്മിന്റെ എംപിയായിരുന്ന അബ്ദുല്ലക്കുട്ടി മറുചേരിയുടെ സ്ഥാനാര്‍ഥിയായതിലെ ധാര്‍മികപ്രശ്നങ്ങള്‍ മുഖ്യ ആയുധമാക്കാനാനാണ് സിപിഎം ശ്രമിച്ചത്. പക്ഷേ, കണ്ണൂരിലെ ഇന്നത്തെ സിപിഎം മൂല്യാധിഷ്ഠിത രാഷ്ട്രീയം പറഞ്ഞാല്‍ ചെവിക്കൊള്ളാന്‍ തങ്ങളെ കിട്ടില്ലെന്ന് അവിടത്തെ വോട്ടര്‍മാര്‍ വ്യക്തമാക്കി.''

കണ്ടില്ലേ നിഷ്പക്ഷ പത്രത്തിന്റെ രണ്ടുഘട്ടങ്ങളിലെ സ്വഭാവ മാറ്റം. കാലുമാറ്റത്തില്‍ ധാര്‍മികച്യുതിയില്ല. ഈ ഉപതെരഞ്ഞെടുപ്പുഫലം ഒന്നിന്റെയും അവസാനമല്ലെന്നു പറയാന്‍ മനോരമയ്ക്ക് കഴിയുന്നില്ല. മറിച്ച് 'തോല്‍വികളുടെ തുടര്‍ക്കഥ'യിലേക്കാണ് അതിനെ കൂട്ടിച്ചേര്‍ക്കുന്നത്. കാക്കയ്ക്ക് തന്‍കുഞ്ഞെന്നപോലെ മനോരമയ്ക്ക് യുഡിഎഫ്. കണ്ണൂരില്‍ വോട്ടെടുപ്പിന് രണ്ടുനാള്‍മുമ്പ് നേതൃത്വത്തിലെ പിണക്കംമൂലം വീക്ഷണം പത്രം നിലച്ചു. അവിടത്തെ പാര്‍ലമെന്റ് അംഗം പ്രതികരിച്ചത്, വീക്ഷണം ഇല്ലെങ്കില്‍ സാരമില്ല, മനോരമയും മാതൃഭൂമിയുമുണ്ടല്ലോ എന്നാണ്. ഈ നിഷ്പക്ഷതയാണ് ഉറക്കമെണീക്കുമ്പോള്‍ വോട്ടറുടെ മുന്നിലെത്തുന്നത്. രാത്രി ഉറങ്ങുവോളം കാണുന്നതാകട്ടെ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെയും എം കെ മുനീറിന്റെയും നിഷ്പക്ഷതയും. ഇതിനെല്ലാമിടയില്‍ ജനപിന്തുണ ചോര്‍ന്നുപോകാതെ നിലനിര്‍ത്താനായിട്ടുണ്ടെങ്കില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് എന്തുകാര്യമാണ് അസാധ്യമായിട്ടുള്ളത്?

നിരൂപകന്‍ ദേശാഭിമാനി 121109

3 comments:

  1. നിഷ്പക്ഷ പത്രത്തിന്റെ രണ്ടുഘട്ടങ്ങളിലെ സ്വഭാവ മാറ്റം. കാലുമാറ്റത്തില്‍ ധാര്‍മികച്യുതിയില്ല. ഈ ഉപതെരഞ്ഞെടുപ്പുഫലം ഒന്നിന്റെയും അവസാനമല്ലെന്നു പറയാന്‍ മനോരമയ്ക്ക് കഴിയുന്നില്ല. മറിച്ച് 'തോല്‍വികളുടെ തുടര്‍ക്കഥ'യിലേക്കാണ് അതിനെ കൂട്ടിച്ചേര്‍ക്കുന്നത്. കാക്കയ്ക്ക് തന്‍കുഞ്ഞെന്നപോലെ മനോരമയ്ക്ക് യുഡിഎഫ്. കണ്ണൂരില്‍ വോട്ടെടുപ്പിന് രണ്ടുനാള്‍മുമ്പ് നേതൃത്വത്തിലെ പിണക്കംമൂലം വീക്ഷണം പത്രം നിലച്ചു. അവിടത്തെ പാര്‍ലമെന്റ് അംഗം പ്രതികരിച്ചത്, വീക്ഷണം ഇല്ലെങ്കില്‍ സാരമില്ല, മനോരമയും മാതൃഭൂമിയുമുണ്ടല്ലോ എന്നാണ്. ഈ നിഷ്പക്ഷതയാണ് ഉറക്കമെണീക്കുമ്പോള്‍ വോട്ടറുടെ മുന്നിലെത്തുന്നത്. രാത്രി ഉറങ്ങുവോളം കാണുന്നതാകട്ടെ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെയും എം കെ മുനീറിന്റെയും നിഷ്പക്ഷതയും. ഇതിനെല്ലാമിടയില്‍ ജനപിന്തുണ ചോര്‍ന്നുപോകാതെ നിലനിര്‍ത്താനായിട്ടുണ്ടെങ്കില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് എന്തുകാര്യമാണ് അസാധ്യമായിട്ടുള്ളത്?

    ReplyDelete
  2. മംഗളത്തിന്റെ നൊടിച്ചലുകള്‍ ഇവിടെ

    ReplyDelete
  3. മനോരമയില്ലായിരുന്നെങ്കില്‍ പട്ടിയുടെ വില പോലും യു.ഡി.എഫിന് ഉണ്ടാകുമായിരുന്നോ?

    ReplyDelete