Tuesday, December 3, 2013

ഓപ്പണ്‍സ്കൂളില്‍ 34 ലീഗുകാര്‍ക്ക് പിന്‍വാതില്‍ നിയമനം

ഓപ്പണ്‍സ്കൂളില്‍ കൂട്ടത്തോടെ പിരിച്ചുവിട്ട ജീവനക്കാരുടെ സമരം തുടരുമ്പോള്‍ 34 മുസ്ലിംലീഗുകാരെ പിന്‍വാതില്‍ വഴി നിയമിച്ചു. മതിയായ യോഗ്യതയോ പ്രവൃത്തിപരിചയമോ ഇല്ലാത്ത 44 പേര്‍ക്കാണ് രഹസ്യകേന്ദ്രത്തില്‍വച്ച് നിയമന ഉത്തരവ് നല്‍കിയത്. ഇവരില്‍ 30 പേരെ തിങ്കളാഴ്ച വെളുപ്പിന് ജോലിക്ക് കയറ്റി. അമ്പത് വയസ്സ് പിന്നിട്ടവര്‍വരെ കൂട്ടത്തിലുണ്ട്. ഹൈക്കോടതി അംഗീകരിച്ച നിയമനപ്രക്രിയ വഴി നിയമിച്ചവരെ പിരിച്ചുവിട്ടാണ് യോഗ്യതയില്ലാത്തവരെ നിയമിച്ചത്. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍ വിളിച്ചുവരുത്തിണ് ഉത്തരവ് നല്‍കിയത്. എസ്സിഇആര്‍ടി ഡയറക്ടര്‍ ഡോ. കെ എ ഹാഷിം, മുസ്ലിംലീഗ് എംഎല്‍എയുടെ മരുമകനും ഓപ്പണ്‍ സ്കൂള്‍ കോ ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ജലീലും മന്ത്രിയുടെ ഓഫീസിലെ ചിലരുമാണ് ഇതിന് പിന്നില്‍.

ബിരുദം അടിസ്ഥാനയോഗ്യത വേണ്ട തസ്തികയില്‍ എസ്എസ്എല്‍സിക്കാരെയാണ് നിയമിച്ചിട്ടുള്ളത്. നിയമാനുസൃതം അപേക്ഷ ക്ഷണിക്കുകയോ ഇന്റര്‍വ്യൂ നടത്തുകയോ ചെയ്തിട്ടില്ല. സംവരണതത്വം പൂര്‍ണമായും അട്ടിമറിച്ചു. എസ്സിഇആര്‍ടി ഡയറക്ടറുടെ പിഎയുടെ അടുത്ത ബന്ധുവും മുന്‍ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയുടെ അടുത്ത ബന്ധുക്കളില്‍ ചിലരും മുസ്ലിംലീഗ് സജീവ പ്രവര്‍ത്തകരുമാണ് നിയമനം കിട്ടിയവരില്‍ ഏറിയപങ്കും. ലീഗ് അണികളെ മാത്രം നിയമിച്ചെന്ന ആക്ഷേപം മറികടക്കാന്‍ മറ്റുസമുദായങ്ങളില്‍നിന്നുള്ള ഏഴെട്ടുപേര്‍ക്കും നിയമനം നല്‍കിയിട്ടുണ്ട്. താല്‍ക്കാലികനിയമനം സ്ഥിരപ്പെടുത്താമെന്നാണ് വാഗ്ദാനം. കരാര്‍ കാലാവധി അവസാനിച്ചെന്ന കാരണം പറഞ്ഞാണ് ഓപ്പണ്‍ സ്കൂളിലെ 65 ജീവനക്കാരെ എസ്സിഇആര്‍ടി ഡയറക്ടര്‍ കഴിഞ്ഞ 18ന് പിരിച്ചുവിട്ടത്. ഇതുസംബന്ധിച്ച കേസില്‍ സ്ഥിരം നിയമനം നടത്തുന്നതുവരെ പിരിച്ചുവിട്ടവരില്‍നിന്ന് നിയമനം നടത്താമെന്ന ഹൈക്കോടതി പരാമര്‍ശവും അവഗണിച്ചു. 18ന് പിരിച്ചുവിട്ട 55 പേരുടെ അപേക്ഷ പരിഗണിച്ചില്ല. യോഗ്യതയില്ലാത്തവരെ നിയമിച്ചത് സാധൂകരിക്കാന്‍ സ്പെഷ്യല്‍സ് റൂള്‍ പരിഷ്കരിക്കാനും നടപടി തുടങ്ങി. ഇതിനായി പ്രത്യേക ഫയല്‍ തയ്യാറാക്കാന്‍ ഡയറക്ടറുടെ പിഎയെ ചുമതലപ്പെടുത്തി. പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ എസ്സിഇആര്‍ടിക്ക് മുമ്പില്‍ നടത്തുന്ന സമരം 14-ാം ദിവസവും തുടരുന്നു. എന്‍ജിഒ യൂണിയന്‍ ട്രഷറര്‍ എസ് രാധാകൃഷ്ണന്‍, സിഐടിയു നേതാവ് ബി മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment